ADVERTISEMENT

മലയാളത്തിലെ മികച്ച കവികളിലൊരാളാണ് എംടി എന്നു പറഞ്ഞാൽ കവികൾ‌ പോലും വിയോജിക്കില്ല. ആത്മാവിൽ നിന്നു പ്രവഹിക്കുമ്പോൾ ഗദ്യവും കവിതയാകുന്നുവെന്നെഴുതിയ, കഥകളിലൂടെയും നോവലുകളിലൂടെയും തെളിയിച്ച പ്രിയപ്പെട്ട എംടിയെക്കുറിച്ച്. കവിതയെഴുതാതെതന്നെ കവി എന്ന് വിളിക്കപ്പെടാൻ  യോഗ്യതയുള്ളവരിൽ ഒന്നാംസ്ഥാനത്തുണ്ട് എംടി. 

കേന്ദ്രസാഹിത്യ അക്കാദമി പുരസ്കാരം നേടിയ ‘കാല’ത്തിലെ നായകൻ സേതു എഴുത്തുകാരന്റെ ആത്മാവിനോടു വളരെ അടുത്തുനിൽക്കുന്ന കഥാപാത്രങ്ങളിലൊരാളാണ്. കാലത്തിന്റെ അവസാനഭാഗത്തു സേതു പറയുന്നുണ്ട് കവിത എഴുതാൻ ആഗ്രഹിച്ച കുട്ടിക്കാലത്തെക്കുറിച്ച്. പഴയ മുറിക്കകത്ത് ചുവരിൽ പെൻസിൽകൊണ്ടു കുറിച്ചിട്ട രണ്ടു വരികൾ ഓർമിക്കാൻ സേതു ശ്രമിക്കുന്നു–എന്തായിരുന്നു തുടക്കം? 

ഓർമ്മിക്കാനാവുന്നില്ല. വരണ്ട പുഴ പോലെ സേതുവിന്റെ മനസ്സ് ഒഴിഞ്ഞുകിടക്കുന്നു. ബാല്യനിഷ്കളങ്കതയുടെ നഷ്ടം. കവിത ആർദ്രതയാണ്; പുഴയാണ്. ജീവിതത്തിന്റെ കമ്പോളത്തിൽ വാണിഭം നടത്താൻ വിറ്റ സ്വപ്നങ്ങളിൽ കവിതയുമുണ്ട്. നീർച്ചാലായി മെലിഞ്ഞ നിളയായി സേതുവിന്റെ മനസ്സും. പൂർണമായും വറ്റാത്ത ആർദ്രവികാരങ്ങൾ ആദ്യകവിതകളെക്കുറിച്ച് അയാളെ ചിന്തിപ്പിക്കുന്നു; ഏറെ വൈകിപ്പോയെങ്കിലും. 

അവസാനിക്കാത്ത മണൽത്തട്ടിലൂടെ, പൂഴ്ന്നുപോകുന്ന കാലടികൾ വലിച്ചുവലിച്ചു നടക്കുമ്പോൾ നിസ്സഹായതയോടെ സേതുവിനു മനസ്സിലാവുന്നു: കവിത ഓർമ്മിക്കാനാവുന്നില്ല. മലവെള്ളം സ്വപ്നം കണ്ടുണങ്ങിയ പുഴ പിന്നിൽ ചോര വാർന്നുവീണ ശരീരം പോലെ ചലനമറ്റു കിടക്കുമ്പോൾ സേതുവിന്റെ യാത്ര പൂർണമാകുന്നു.

കാലം എഴുതാതെപോയ കവിതയെക്കുറിച്ചാണെങ്കിൽ ‘മഞ്ഞി’ൽ എംടിയുടെ കവിത പൂർണതയിലെത്തുന്നു. നോവൽ എന്നതിനേക്കാൾ ദീർഘകവിത എന്ന വിശേഷണമായിരിക്കും മഞ്ഞിനു ചേരുക. കാലത്തിന്റെ നടപ്പാതയിൽ പണ്ടേ സ്ഥാനംപിടിച്ച നിമിഷത്തെക്കുറിച്ചാണ് മഞ്ഞ്. സുധീർകുമാർ മിശ്രക്കുവേണ്ടി, നഷ്ടപ്രണയത്തിന്റെ വീണക്കമ്പികളിൽ വിരലോടിക്കുന്ന വിമലയെക്കുറിച്ച്. തടാകത്തിലെ ജലം പോലെ മഞ്ഞിൽ കാലം തളംകെട്ടികിടക്കുന്നു. മനസ്സിലേക്കോടിയെത്തുന്ന വാക്കുകൾ ഓർമകളിലേക്കു നയിക്കുന്നു... എന്റെ ചുമലിൽ നിന്റെ ശിരസ്സു ചായ്ക്കൂ... നിന്റെ ചുണ്ടുകൾ എന്റെ ചുണ്ടുകളോടണയ്ക്കൂ... മറക്കാനാകാത്ത ഗാനങ്ങളിലേക്ക്. 

അപ്രതീക്ഷിതമായി വിമല കണ്ടുമുട്ടുന്ന സർദാർജി ഒറ്റക്കമ്പിയുറപ്പിച്ച ഇക്താരയിൽ പാട്ടുപാടുന്നു. അയാളുടെ ശോഷിച്ച വിരലുകൾ ഒറ്റക്കമ്പിയിൽ സഞ്ചരിക്കുന്നു. കൊയ്തുകൂട്ടിയ ചോളക്കറ്റകളുടെ ഇടയിലൂടെ കൊടുംവെയിലത്തു നിലാവിലെന്നപോലെ അനായാസമായി കറ്റക്കയർ ചുഴറ്റി നടന്നുപോകുന്ന ഒരു പഞ്ചാബി പെൺകുട്ടി. അവൾ പക്ഷിയോടു ചോദിക്കുന്നു: പറക്കൂ, വളരെ ദൂരത്തോളം. എന്റെ പ്രിയതമനോടു ചോദിക്കൂ... എന്നെ മറന്നതെന്തേ? ഹൃദയത്തിന്റെ ഒരു കഷണം കടലാസാക്കി, വിരൽ മുറിച്ചു പേനയാക്കി, കാജൽ കണ്ണീരിൽ ചാലിച്ച് മഷിയാക്കി ഞാൻ സന്ദേശമെഴുതട്ടെ! 

സർദാർജിയുടെ വിരലുകൾ ഉള്ളിൽ ചലനങ്ങളുണ്ടാക്കുമ്പോൾ വിമല ഒരു കവിതാസമാഹാരം വായിക്കാൻ എടുക്കുന്നു. പലവട്ടം എടുത്തു പെരുമാറിയതുകൊണ്ടു ചട്ട വിട്ടുപോന്നിരിക്കുന്ന പുസ്തകം. സുധീർകുമാർ മിശ്രയ്ക്കു പ്രിയപ്പെട്ട നാലുവരികൾ അതിലുണ്ടായിരുന്നു. ഇകാതാരയുടെ മാറ്റൊലികൾ അയവിറക്കിക്കൊണ്ടു വിമല ഉറങ്ങുമ്പോൾ വായനക്കാരുടെ ഉള്ളിൽ ഉണരുന്നതു കവിത; പരിശുദ്ധമായ കവിത; ആത്മാവിന്റെ സംഗീതം. 

Content Summary: Article about M. T. Vasudevan Nair by G. Pramod

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com