ADVERTISEMENT

വലിയ പ്രതീക്ഷകളൊന്നുമില്ലാതെ എഴുത്തിലേക്കു തിരിഞ്ഞവർ. വീട്ടമ്മമാർ ഉൾപ്പെടെയുള്ളവർ. മനസിൽ നിറഞ്ഞ ചില കഥകൾ എഴുതി അവർ ഇന്നു നേടുന്നതു ലക്ഷങ്ങളാണ്. വായനയും എഴുത്തും ഇല്ലാതാകുന്നില്ലെന്നു കൂടിയാണ് ഇവർ പറയുന്നത്. വായന പുതിയ ഇടങ്ങളിലേക്കു ചേക്കേറിയതിന്റെ നേട്ടം സ്വന്തമാക്കുന്ന ഒരു കൂട്ടർ. പ്രതിലിപി എന്ന ഓൺലൈൻ പബ്ലിഷിങ് കമ്പനിയിലൂടെ ജനപ്രിയരായി മാറിയവരുടെ കൂട്ടത്തിൽ മലയാളികളായ ചിലരുമുണ്ട്. 

പാലക്കാട് സ്വദേശിയായ‌ അനു ഇക്കൂട്ടത്തിൽ ഒരാളാണ്. സമൂഹമാധ്യമങ്ങളിലൂടെ എഴുത്തുകാരിയായ വ്യക്തിയാണ് അനു. ഫെയ്സ്ബുക് ഗ്രൂപ്പുകളിലും മറ്റും താൻ എഴുതിയ കഥകൾ പങ്കുവച്ചായിരുന്നു തുടക്കം. പിന്നീടാണു പ്രതിലിപിയെക്കുറിച്ച് അറിയുന്നതും രചനകൾ അവിടെ പ്രസിദ്ധീകരിക്കാൻ ആരംഭിച്ചതും. ഇവിടെ ലഭിച്ച പിന്തുണ ഏറെ വലുതായിരുന്നുവെന്നു അനുവിന്റെ വാക്കുകൾ. ‘ഞാൻ ആദ്യമായി എഴുതുമ്പോൾ, എന്താണ് ഇതിൽ നിന്നു നേടാൻ പോകുന്നതെന്നു പലരും കളിയാക്കിയിരുന്നു. എന്നാൽ ഇന്നവർക്ക് എന്റെ എഴുത്തിന്റെ നേട്ടം മനസിലാകുന്നുണ്ട്.’ 

dd
അനു കുടുംബത്തോടൊപ്പം

2021–ൽ മേയ് മാസത്തിൽ കോവിഡിന്റെ രണ്ടാം തരംഗത്തിൽ കുടുംബം സാമ്പത്തികപ്രതിസന്ധി നേരിട്ട ഘട്ടത്തിൽ തുണയായതും  എഴുത്തായിരുന്നുവെന്നു അനുവിന്റെ വാക്കുകൾ. ‘ഗർഭിണിയായിരുന്നു ആ സമയത്ത്. മാസം തികയാതെയാണു കുഞ്ഞ് പ്രസവിച്ചത്. ഐസിയുവിൽ കിടത്തേണ്ടി വന്നിരുന്നു. 2021 മേയ് മാസത്തിലാണു പ്രതിലിപിയിൽ നിന്ന് ആദ്യ വരുമാനം ലഭിക്കുന്നത്. അപ്രതീക്ഷിതമായ സമയത്തു ലഭിച്ച വലിയൊരു അനുഗ്രഹം.’ 

രാജ്യത്തെ പ്രിന്റ് ബുക്ക് വിപണി 2024–25 ആകുമ്പോൾ 989.2 ബില്യൻ (98920 കോടി രൂപ) രൂപയുടേതാകുമെന്നാണു പഠനങ്ങൾ. ഇതിൽ 71 ശതമാനവും സ്കൂൾ പഠനമേഖലയാണ്.  25 ശതമാനം ഉന്നത പഠനരംഗത്തെ പുസ്തകങ്ങൾ കയ്യടക്കുന്നു. 4 ശതമാനം മാത്രമാണു അക്കാദമിക് ഇതര, നോൺഫിക്ഷൻ പുസ്തങ്ങളുടേത്. 

cv

2015–ൽ പ്രവർത്തനമാരംഭിച്ച പ്രതിലിപിയാകട്ടെ പുതിയൊരു മാറ്റത്തിനുള്ള ശ്രമത്തിലാണ്. വെസ്റ്റ് ലാൻഡ് എന്ന പബ്ലിഷിങ് ഹൗസിനെ ഇവർ സ്വന്തമാക്കിയെങ്കിലും ജനപ്രിയ രചനകൾ പ്രസിദ്ധീകരിക്കാനും വായിക്കാനും സാധിക്കുന്ന ഡിജിറ്റൽ ഇടമെന്ന നിലയിലാണ് ഇവർ സജീവമാകുന്നത്. 2021–22 സാമ്പത്തിക വർഷം ഇവരുടെ പ്രവർത്തന വരുമാനം 7.88 കോടിയായിരുന്നു. 2021ൽ 19 ലക്ഷം രൂപ മാത്രമായിരുന്ന സ്ഥാനത്താണിതെന്നോർക്കണം. സബ്സ്ക്രിപ്ഷൻ ഇനത്തിൽ മാത്രം 2021–22 സാമ്പത്തിക വർഷം ഇവർ നേടിയതു 3.14 കോടി രൂപയാണ്. തൊട്ടു മുൻപുള്ള വർഷത്തിൽ ഈ ഇനത്തിൽ ഒരു രൂപ പോലും കമ്പനിക്കു ലഭിച്ചിരുന്നില്ല. 

cvv

പ്രതിലിപിയുടെ കീഴിൽ ഇന്നു 9.5 ലക്ഷത്തോളം എഴുത്തുകാരുണ്ട്. 12 ഇന്ത്യൻ ഭാഷകളിലായി 3 കോടിയോളം പ്രതിമാസ വായനക്കാരും. എഴുത്തുകാരിൽ 70 ശതമാനവും സ്ത്രീകൾ. വനിതാ എഴുത്തുകാർ ശരാശരി 6.8 ലക്ഷം രൂപ പ്രതിവർഷം റോയൽറ്റി ഇനത്തിൽ സമ്പാദിക്കുന്നുണ്ട്. മുൻനിര എഴുത്തുകാർക്കു 10–20 ലക്ഷം രൂപവരെ ലഭിക്കുന്നു. 

അനുവിന്റെ ആശാദീപം എന്ന 42 ഭാഗമുള്ള നോവൽ 4 ലക്ഷത്തിലേറെപ്പേരാണു വായിച്ചത്. 77 ഭാഗങ്ങളുള്ള ഓമനപ്പക്ഷി എന്ന നോവലിനു 7 ലക്ഷത്തിലേറെ വായനക്കാർ. ഇവരുടെ 30 രചനകൾ പ്രതിലിപിയിലുണ്ട്. ഇതിൽ 8 എണ്ണം പ്രീമിയം വിഭാഗത്തിലാണ്. 

sd
ജ്വാലാമുഖി

ജ്വാലാമുഖി എന്ന മറ്റൊരു എഴുത്തുകാരിയുടെ പടച്ചോന്റെ കഥകൾ എന്ന രചന വൈകാതെ സിനിമയായി എത്തും. സിന്ദൂര എന്ന നോവലാകട്ടെ പുസ്തകമായി പ്രസിദ്ധീകരിക്കാനും തുടങ്ങുന്നു. ചെറുകഥകളിലൂടെയാണു ജ്വാലാമുഖിയുടെ തുടക്കം. ‘അതുവരെ എഴുതാൻ മടിയായിരുന്നുവെന്നതാണു വാസ്തവം. വായനക്കാരുടെ പിന്തുണ ലഭിച്ചു തുടങ്ങിയതോടെ മറ്റെല്ലാ സോഷ്യൽ മീഡിയകളും ഉപേക്ഷിച്ച് ഇവിടെ സജീവമായി’ ജ്വാലാമുഖി വിശദീകരിച്ചു. ജ്വാലാമുഖിയുടെ 8 സീരീസുകൾ പ്രതിലിപി എഫ്എമ്മിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഏറ്റവും ജനപ്രിയമായ ഭാമ എന്ന നോവൽ പ്രതിലിപിയുടെ പബ്ലിക്കേഷൻ വിഭാഗമായ ദി വൈറ്റ് ഓർഡർ ഉടൻ പുസ്തകമായി പ്രസിദ്ധീകരിക്കും. സ്വകാര്യ ബാങ്കിലെ ജോലി ഉപേക്ഷിച്ചു പൂർണസമയം എഴുത്തിൽ ശ്രദ്ധിക്കാൻ ആത്മവിശ്വാസം ലഭിച്ചുവെന്നും ഇവർ പറയുന്നു. അഞ്ജലി ജഗത് എന്ന മറ്റൊരു എഴുത്തുകാരിയാകട്ടെ തന്റെ രചന ഷോർട്ട് ഫിലിമായി സംവിധാനം ചെയ്യാനുള്ള തയാറെടുപ്പിലാണ്. അഞ്ജലിയുടെ പല രചനകളും ഇതിനോടകം ഷോർട്ട് ഫിലിമുകളായിട്ടുണ്ട്. പലതിനും തിരക്കഥ തയാറാക്കിയതും അഞ്ജലി തന്നെ. തമിഴ് ചിത്രത്തിനുൾപ്പെടെ അഞ്ജലി ഇപ്പോൾ തിരക്കഥ തയാറാക്കുന്നു. 

ഒടിടി പ്ലാറ്റ്ഫോമുകളും മറ്റും സജീവമായതോടെ രചനകൾക്കു പുതിയ സാധ്യത തുറന്നു കിട്ടുകയാണെന്നും കമ്പനിയുമായി ബന്ധപ്പെട്ടവർ പറയുന്നു. വീട്ടമ്മമാരും സാധാരണക്കാരുമായ വ്യക്തികളാണു പ്രതിലിപിയിലെ എഴുത്തുകാരിൽ ഭൂരിഭാഗവും. 18–22 പ്രായപരിധിയിലുള്ള സ്കൂൾ വിദ്യാർഥികളുമുണ്ട്. റൊമാൻസ്, ഫാമിലി ഡ്രാമ, സ്ത്രീകേന്ദ്രീകൃത രചനകൾ എന്നിവയ്ക്കാണു വായനക്കാർ ഏറെയും. ബംഗാളി, മറാഠി, ഗുജറാത്തി, തമിഴ് തുടങ്ങിയ ഭാഷകളിലാണ് ഏറ്റവുമധികം രചനകളും വായനക്കാരും. പുതിയ കാലത്തിനൊത്തു വായനയും മാറുന്നുവെന്നു തെളിയിക്കുകയാണു പ്രതിലിപിയും അതിലെ എഴുത്തുകാരും. 

Content Highlights: Writers | Malayalam writer | Prathilipi

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com