ADVERTISEMENT

പ്രിയ സുഹൃത്തേ,

"മുടി വെട്ടാൻ വൈകിയാൽ എന്താ ജലദോഷം വരുന്നത് എൻ. വി?" നിഷ്ക്കളങ്കമായ ഈ ചോദ്യം മറ്റാരുടേയുമല്ല, സാക്ഷാൽ എസ്.കെ.പൊറ്റക്കാട്ടിന്റേതാണ്. ചോദ്യമാരോടാണ് പണ്ഡിതനായ എൻ. വി കൃഷ്ണവാര്യരോടും. നിഷ്ക്കളങ്കമായ സംസാരങ്ങളും അന്യർക്ക് ഉപദ്രവമാവാത്ത കുസൃതികളുമെല്ലാം ചേർന്ന പുസ്തകമാണ് 'ചിത്രത്തെരുവുകൾ'. എംടിയുടെ ചലച്ചിത്ര ഓർമകളുടെ പാതിശേഖരമാണിത്. ഇങ്ങനെയൊരു എംടിയെ മലയാളി അറിഞ്ഞിട്ടുണ്ടാവില്ല. അതുകൊണ്ട് ഈ പുസ്തകം വായിച്ചിട്ടില്ലെങ്കിൽ താങ്കൾ വായിക്കണമെന്ന് ആഗ്രഹിക്കുന്നു. 

nvkrishnawarrier
എൻ. വി. കൃഷ്ണവാരിയർ

വെള്ളിത്തിരയുടെ വിസ്മയകാന്തിയിൽ ആകർഷിക്കപ്പെട്ടെത്തുന്നവരിൽ പലർക്കും തങ്ങൾ പങ്കെടുക്കാൻ പോകുന്ന ചൂതാട്ടത്തിന്റെ ഗൗരവം എത്രയെന്ന് പലപ്പോഴും മനസ്സിലാവാറില്ല. മനസ്സിലായാൽത്തന്നെയോ ഒരിക്കലും രക്ഷപെടാനാവാത്തവിധം മോഹിപ്പിക്കുന്ന സമ്പത്തിന്റെയും പ്രശസ്തിയുടേയും തിരവെളിച്ചം അവരെ വിളിച്ചുകൊണ്ടേയിരിക്കും. അപൂർവ്വം ചിലർ വിജയിക്കും. അധികംപേരും പരാജയത്തിന്റെ നിലകാണാത്ത ആഴത്തിലേക്ക് മറയും. സിനിമയിലെ ഈ പാമ്പും കോവണിയും കളി അടുത്ത് നിന്ന് അറിയണമെങ്കിൽ ഈ ചിത്രത്തെരുവിലൂടെ സഞ്ചരിക്കുക മാത്രം ചെയ്താൽ മതിയാവും. 

pjantony
നിർമാല്യം എന്ന ചലച്ചിത്രത്തിൽ പി.ജെ. ആന്റണി

ഈ ഓർമകളിൽ പലപ്പോഴായി താങ്കൾക്ക് ശോഭനാ പരമേശ്വരൻ നായരെ കാണാൻ കഴിയും. പരമു എന്നാണ് എംടിയും ബഷീറും എല്ലാം അദ്ദേഹത്തെ സ്നേഹപൂർവ്വം വിളിച്ചിരുന്നത്. പരമേശ്വരൻനായർക്ക് എന്നും ചെറുപ്പമായിരുന്നു. അസാമാന്യമായ ഫലിതബോധം, സംഗീതധാരണ, അനാവശ്യസംസാരമില്ല, പരാതികളില്ല, മേനിനടിക്കലില്ല, ആഘോഷങ്ങൾക്കാവട്ടെ ഒരു കുറവുമില്ല ഇതൊക്കെയായിരുന്നു പരമേശ്വരൻ നായർ. എംടിയെ ഒരു തിരക്കഥാകൃത്താക്കുവാൻ കാലം നിശ്ചയിച്ച മനുഷ്യൻ. 'കൃഷ്ണബായ് തെരുവിലെ അണ്ണൻ' എന്ന ആദ്യ അധ്യായം പരമേശ്വരൻ നായരുടെ ബന്ധുവായ വാസു അണ്ണനെക്കുറിച്ചുള്ള ഓർമയാണ്. കോടമ്പാക്കം, രൂപവാണി, വിൻസൻറ് മാസ്റ്റർ, ഇങ്ങനെ പല മുഖങ്ങളും സ്ഥലങ്ങളും ഇതിൽ കാണാം. ഇവരിലൂടെ സഞ്ചരിച്ച് മാത്രമേ ഈ അനുഭവത്തിന്റെ അതിരിലെത്താനാവൂ.

SobhanaParameswaranNair
ശോഭന പരമേശ്വരൻ നായർ

വാസു അണ്ണന്റെ ജീവിതം വായിക്കുമ്പോൾ നമ്മൾ പഴയ മദിരാശി കാണും. ആ തെരുവ്‌ കാണും. വെളിക്കിറങ്ങാൻ എത്തുന്ന കുട്ടികളെ കാണും. അവരെ ചൂരൽ വടി കാട്ടി മറ്റൊരിടത്തേക്ക് കാര്യം സാധിക്കാൻ ഓടിച്ച് വിടുന്ന വാസു അണ്ണനെ കാണും. ഇതേ വാസു അണ്ണൻ ആഴ്ചയിലൊരിക്കൽ ഈ കുട്ടികളെ നിരത്തിനിർത്തി തലയിൽ എണ്ണതേച്ച് കൊടുക്കും. അങ്ങനെ ഈ തെരുവും ആ ജീവിതവും വായിച്ച് പോകേ പെട്ടന്ന് അയാളുടെ മകൾ  വായനക്കിടയിൽ വന്ന് കയറും. മകൾ എയർഹോസ്റ്റസാണ്.ഈ മകളുമായും ഭാര്യയുമായും വാസു അണ്ണന് ഇപ്പോൾ ബന്ധമില്ലന്ന് നമുക്ക് മനസിലാകുന്നിടത്ത് വെച്ച് മറ്റൊരു അപ്രതീക്ഷിതതിരിവ് ഉണ്ടാകുന്നു. ചലച്ചിത്ര നടൻ മധു വാസു അണ്ണന്റെ മുഖച്ഛായയോട് അടുപ്പം തോന്നിയ ഒരു എയർ ഹോസ്റ്റസിനോട് വാസു അണ്ണന്റെ മകളല്ലേ എന്ന് ചോദിക്കുന്നു. അവർ സമ്മതിക്കുന്നു. അച്ഛൻ നീയറിയാതെ ദൂരെ നിന്ന് കണ്ടിട്ടു പോകാറുണ്ടെന്ന് മധു അവളോട് പറയുന്നു. അച്ഛനും മകളും കണ്ടുമുട്ടുന്നു. വാസു അണ്ണൻ മകൾക്കായി വീട് പണിയുന്നു. മകളുടെ വരവ് പോലെ നിനച്ചിരിക്കാത്ത സമയത്ത് മരണമെത്തുന്നു. അച്ഛനെ കാണാനായി കൃഷ്ണബായി തെരുവിൽ എത്തിയിരുന്ന അവളെ പലപ്പോഴും ബൈക്കിൽ കൊണ്ടുവന്നിരുന്നത് സഹോദരനായിരുന്നു. എംടി എഴുതുന്നു: മൃതദേഹത്തിന്റെ സമീപം നിന്ന് അവൾ പറഞ്ഞു "Babu, this your father."

sathyan
സത്യൻ, പ്രേംനസീർ

അപ്പോൾ അവൾക്ക് കണ്ണീരടക്കാൻ പ്രയാസമായിരുന്നു. ഒരു പ്രതിമപോലെ നിർവികാരനായി നിന്ന ചെറുപ്പക്കാരൻ ജേഷ്ഠത്തിയോട് പറഞ്ഞത് ഇതുമാത്രമാണ്, "You never told me."

Murappennu
മുറപ്പെണ്ണ് എന്ന ചലച്ചിത്രത്തിൽ ജ്യോതിലക്ഷ്മി, പ്രേംനസീർ, മധു, ഉമ്മർ, പി.ജെ. ആന്റണി

ജീവിതമെന്ന വിചിത്ര രംഗവേദിയുടെ ഭാഷ എത്ര സങ്കീർണമെന്നുള്ളതിന് ഈ അധ്യായം മതിയായ തെളിവാണ്. എംടിയുടെ കഥകളിൽ നോവലുകളിൽ, ചലച്ചിത്രങ്ങളിൽ ഒരിക്കലും പിടി തരാത്തവിധം വഴുതിമാറുന്ന ജീവിതങ്ങളുണ്ട്. ആ കെട്ടുപിണയലുകളിലേക്ക് കയറിച്ചെല്ലുവാനും അതഴിക്കുവാനും എംടി നടത്തിയ ശ്രമങ്ങളാണ് അദ്ദേഹത്തിന്റെ എഴുത്തിലുടനീളം. വ്യക്തികളെയും അവരുടെ ചുറ്റുപാടുകളെയും ഓരോ ഇഴയും ചേർത്ത് വെക്കുംവിധം ശ്രദ്ധയോടെയാണ് എംടി നെയ്തെടുക്കുക. ഏതൊരാൾക്കും ഒറ്റനോട്ടത്തിൽ മനസിലാകുവാൻ പാകത്തിൽ സൃഷ്ടിക്കപ്പെട്ട രവിവർമ ചിത്രങ്ങൾ പോലെ ഒറ്റവായനയിൽ തെളിഞ്ഞ് നിവരുന്നതാണ് എംടി കഥാപാത്രങ്ങൾ. ഓരോ മുടിയിഴയും കോറിയിട്ട്, മെല്ലെ കണ്ണ്, പുരികം, അങ്ങനെ തെളിവാർന്നു വരും ഓരോ മനുഷ്യരും. കഥാപാത്രരചനയിലോ കഥാരചനയിലോ അമൂർത്തതയെ പരിപൂർണമായും കൈവെടിഞ്ഞ എഴുത്തുകാരനാണ് എംടി.

oppol
ഓപ്പോൾ എന്ന ചലച്ചിത്രത്തിൽ ബാലൻ കെ.നായർ

എഴുത്തിൽ അധികമായോ, ഉച്ചത്തിലോ സംസാരിക്കാറില്ല എംടി. ഈ പുസ്തകത്തിലാവട്ടെ അദ്ദേഹം പലതും തുറന്ന് എഴുതുന്നുണ്ട്. എന്നാൽ, ചലച്ചിത്ര ജീവിതത്തിന്റെ ക്രമാനുഗതമായ ചരിത്രമല്ല ഇതെന്നും അതെഴുതിയാൽ ദുഃഖത്തിന്റെയും രോഷത്തിന്റെയും അധ്യായങ്ങൾ കുറേ എഴുതേണ്ടിവരുമെന്ന് അദ്ദേഹം ആമുഖക്കുറിപ്പിൽ പറയുന്നുണ്ട്. സ്നേഹത്താൽ കൂടെ നടന്നവരെ മാത്രം അദ്ദേഹം ഓർമിക്കുന്നു.വിവേകമാണ് ദുഷിപ്പിന്റെ കെട്ടമണത്തെ ഒഴിവാക്കുവാനുള്ള ഏറ്റവും മികച്ച വഴിയെന്ന് എം.ടി.ക്കറിയാം. ശങ്കരാടി, എം.ബി. ശ്രീനിവാസൻ, സത്യൻ, നസീർ, മോനിഷ അങ്ങനെ പലരും ഈ ഓർമയിലുണ്ട്.

THILAKAN
പെരുന്തച്ചൻ എന്ന ചലച്ചിത്രത്തിൽ തിലകൻ, നെടുമുടി വേണു

മദിരാശിയിൽ മദ്യം നിരോധിച്ചിരുന്ന കാലത്ത് മദ്യപിച്ചതിന് ശങ്കരാടിയേയും എംടിയേയും മധുവിനേയും ശോഭനാ പരമേശ്വരൻ നായരെയും പൊലീസ് പിടിക്കുകയും സ്റ്റേഷനിൽ കൊണ്ടു പോവുകയും ചെയ്ത കഥ രസകരമായി എംടി എഴുതിയിട്ടുണ്ട്. സ്റ്റേഷനിൽ എത്തിച്ച ശേഷമോ ശങ്കരാടി രണ്ട് പെഗ്ഗിൽ നടത്തിയ പെർഫോമൻസ് അതിമനോഹരമായാണ് എംടി. വിവരിച്ചിരിക്കുന്നത്. ചിരിക്കാതെ വായിച്ചു തീർക്കാനാവില്ല ശങ്കരാടി അനുഭവം. അതുപോലെ പി ഭാസ്ക്കരൻ, അടൂർ ഭാസി, എം.കെ. മാധവൻ നായർ, ശോഭനാ പരമേശ്വരൻ നായർ എന്നിവർക്കൊപ്പമുള്ള ശബരിമല യാത്ര. ഈ യാത്രയിൽ നമ്മളും അവർക്കൊപ്പം സഞ്ചരിക്കുന്നുവെന്ന തോന്നലുണ്ടാവും വിധമാണ് ആഖ്യാനം. ഈ യാത്രയിലാണ് ആദ്യമായി എംടി. കഞ്ചാവ് വലിക്കുന്നത്. കഞ്ചാവ് കൊടുത്തതോ സാക്ഷാൽ അടൂർ ഭാസിയും! കഞ്ചാവ് വലിച്ച ശേഷമുള്ള പുകിലുകൾ സ്വയം ചിരിച്ച് തന്നെയാണ് എംടി. എഴുതിയിരിക്കുന്നത്. അതുപോലെ മദ്യപാനത്തിൽ ബിരുദമെടുക്കും മുൻപുള്ള കാലത്ത് സത്യൻ മദ്യം കൊടുത്തിട്ട് കാറിൽ ഛർദ്ദിച്ചതൊക്കെ ഒരു മറയുമില്ലാതെ എഴുതിയിട്ടുണ്ട്. മറവില്ലാത്ത എഴുത്താണ് ഈ പുസ്തകത്തിന്റെ ഭംഗി. 

MONISHA
മോനിഷ

കടവിന്റേയും നിർമാല്യത്തിന്റെയുമൊക്കെ ഷൂട്ടിംഗ് പ്രക്രിയകൾ വിശദമായി എംടി. പറയുന്നുണ്ട്. വലിയ ബജറ്റിലല്ല കടവ് ചെയ്തത്. കടവ് ഷൂട്ട് ചെയ്തത് വേണുവാണ്. വേണു എത്തിയതോടെ തനിക്ക് ആശ്വാസമായന്നാണ് എംടി. എഴുതിയിരിക്കുന്നത്. പല പ്രമുഖരെയും ആ ചിത്രത്തിലേക്ക് വിളിക്കണമെന്ന നിർദ്ദേശം വേണുവിന്റേതായിരുന്നു. അതുപ്രകാരം എംടി. വിളിക്കുകയും തിലകനെപ്പോലുള്ള വലിയ നടന്മാർ ചെറിയ വേഷങ്ങളിൽ അഭിനയിക്കുകയും ചെയ്തു. മറ്റൊന്ന് പണത്തിന്റെ കാര്യമാണ്. കൊടുത്ത കാശ് നോക്കാതെ പോക്കറ്റിലിട്ട് വേണു പോയി. പിന്നീട് അത് നോക്കിയശേഷം ഇത്ര വേണ്ട എന്ന് വേണു വിളിച്ച് പറഞ്ഞു. വേണു മാത്രമല്ല, തിലകനും ബാലൻ കെ.നായരുമെല്ലാം എം.ടിയോട് പ്രതിഫലം ഇത്ര വേണ്ട എന്ന് പറഞ്ഞു. ഇവരെല്ലാം അന്ന് വാങ്ങുന്ന പ്രതിഫലത്തിന്റെ കാൽഭാഗം പോലുമില്ലായിരുന്നു താൻ കൊടുത്ത പണമെന്ന് അദ്ദേഹം ഓർക്കുന്നു. പരസ്പര ബന്ധത്തിന്റെ തീവ്രതയും ആദരവുമാണ് ഇവർക്കിടയിലെ രാസചേരുവ. ആദ്യ തിരക്കഥയ്ക്ക് പണം നൽകാൻ ഇല്ലാതിരുന്നതുകൊണ്ട് എം.ടിക്ക് ശോഭനാ പരമേശ്വരൻ നായർ നൽകിയത് രണ്ട് ഫൗണ്ടൻ പേനകളാണ്! നിർമാല്യത്തിന്റെ നിർമാണസമയം ഏതൊരു ചലച്ചിത്ര വിദ്യാർത്ഥിക്കും പാഠപുസ്തകമാണ്. പി.ജെ. ആന്റണി എന്ന അന്യമതസ്ഥനെ ഒരമ്പലത്തിന്റെ ഉള്ളിൽ ആരുമറിയാതെ കയറ്റി എങ്ങനെ ഷൂട്ട് ചെയ്തുവെന്ന് വായിച്ച് അറിയുക തന്നെ ചെയ്യണം.

silksmitha
സിൽക്ക് സ്മിത

കോടമ്പാക്കം എന്ന സ്ഥലം അടുത്ത കാലം വരേയും മലയാള ചലച്ചിത്രത്തിന്റെ  തായ് വേരായിരുന്നു. ഇന്നത് മാറി. ആ ലോകം പഴയ സിനിമാ പ്രവർത്തകരുടെ ഓർമയിലേക്കുള്ള പാലം മാത്രമായി. ഒരു ചലച്ചിത്ര പഠിതാവിന് മലയാള സിനിമയുടെ പരിണാമത്തെ കുറച്ചെങ്കിലും അടുത്തറിയുവാൻ ഈ പുസ്തകം സഹായകരമായിരിക്കും. നസീർ എന്ന മനുഷ്യസ്നേഹി, അർബുദത്തിന്റെ തീവ്ര വേദനയിലും ജോലിയിലുള്ള ആത്മാർത്ഥത സൂക്ഷിച്ച സത്യൻ, ദാരിദ്ര്യം പിടിച്ച ഒരു വീട്ടിൽ കണ്ട തിളക്കമുള്ള കൺകളുള്ള പെൺകുട്ടി പിന്നീട് സിൽക്ക് സ്മിതയായത്, മോനിഷയുടെ അപ്രതീക്ഷിത മരണം ഇങ്ങനെ എത്രയോ ജീവിത ഖണ്ഡങ്ങൾ ഈ പുസ്തകത്തിൽ വായിക്കാം. 

എം. ബി. ശ്രീനിവാസനെന്ന അതുല്യ സംഗീതജ്ഞനെ റയിൽവേ പൊലീസ് അറസ്റ്റ്‌ ചെയ്തതും അദ്ദേഹത്തിന്റെ മകൻ ലഹരി മരുന്നിന് അടിമയായതും എംടിയോട് ഒരിക്കൽ അവൻ ക്ഷോഭിച്ചതുമൊക്കെ വിഷമത്തോടെയല്ലാതെ വായിച്ച് തീർക്കാനാവില്ല. എംടിയുടെ എഴുത്തിനെ എല്ലായ്പ്പോഴും തീണ്ടി നിൽക്കുന്ന സങ്കടത്തിന്റെ നിഴൽ ഈ 'ചിത്രത്തെരുവി'ലുമുണ്ട്. മനുഷ്യൻ ആനന്ദം കൊണ്ട് മാത്രമല്ല ജീവിക്കുന്നതെന്ന് എംടിക്ക് നിശ്ചയമുണ്ട്. 

സ്നേഹപൂർവ്വം 

UiR

Content Highlights: MT Vasudevan Nair | Unni R | Malayalam literature | Malayalam cinema | Book Bum column 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com