ADVERTISEMENT

നിരൂപകരെ ഭയമില്ലാത്ത അപൂർവം കവികളേയുള്ളൂ (എഴുത്തുകാരും) മലയാളത്തിൽ. അവരിൽ മുൻനിരയിലുണ്ട് അയ്യപ്പപ്പണിക്കർ. തന്റെ കവിതയെ വിമർശിക്കുന്ന പഠനം അദ്ദേഹം തന്നെ എഡിറ്ററായ മാസികയിൽ പ്രസിദ്ധീകരിക്കാൻ ധൈര്യം കാണിച്ച കവി. സ്വയം കാവ്യ വിമർശകനാണെങ്കിലും മറ്റു കവിതകളെ നിരൂപണം ചെയ്യാൻ അദ്ദേഹം മുതിർന്നില്ല. പഴയതും പുതിയതുമായ ഒട്ടേറെ കവികളെ പല കാലത്തായി പരിചയപ്പെടുത്തി. തുടക്കക്കാരുടെ ഉൾപ്പെടെ സൃഷ്ടികൾക്ക് ഇടം കൊടുത്തു. ഓരോരുത്തരും അവരവരുടെ അഭിരുചികൾക്കനുസരിച്ച് എഴുതണമെന്ന് എന്നും നിലപാടെടുത്തു. തെറ്റും ശരിയും പറഞ്ഞുകൊ‌ടുക്കാനോ തിരുത്താനോ മറ്റൊരു വഴി തെളിയിക്കാനോ മുതിർന്നില്ല.

സമകാലിക സമൂഹത്തിന് എന്നപോലെ കാലം എന്ന നിരൂപകനു കൂടി സമർപ്പിച്ചതായിരുന്നു അയ്യപ്പപ്പണിക്കരുടെ കവിതകൾ. നാളെ താൻ നിലനിൽക്കുമോ, അതിജീവിക്കുമോ എന്നത് കാലം തീരുമാനിക്കട്ടെ എന്നു മാത്രം പറഞ്ഞ് സ്വഛന്ദമൃത്യുവായി അരങ്ങൊഴിഞ്ഞ കവി. കവി വിടവാങ്ങിയിട്ട് 17 വർഷമായി. ഇന്നും വായിക്കുന്നുണ്ടോ അയ്യപ്പപ്പണിക്കരുടെ കവിത എന്ന ചോദ്യം പ്രസക്തമാണ്. സാഹിത്യ ചരിത്രത്തിൽ അദ്ദേഹം എവിടെ നിൽക്കുന്നു എന്നതും.

കവിതയുടെ സുവർണകാലത്ത് കേരളത്തിന്റെ സഹൃദയ മനസ്സ് ഏറ്റവും കൂടുതൽ ആഘോഷിച്ച രണ്ടു കവിതകളിലൊന്ന് പണിക്കുരുടേതായിരുന്നു. പകലുകൾ രാത്രികൾ. കടമ്മനിട്ടയുടെ കുറത്തി ആയിരുന്നു മറ്റൊന്ന്.

പകലായ പകലൊക്കെ
വറ്റിക്കഴിഞ്ഞി‌ട്ട‌ും
പതിവായി നീ വന്ന നാളിൽ
പിരിയാതെ ‘ശുഭരാത്രി’
പറയാതെ കുന്നിന്റെ
ചെരിവിൽക്കിടന്നുവോ നമ്മൾ?
പുണരാതെ, ചുംബനം
പകരാതെ മഞ്ഞിന്റെ
കുളിരിൽ കഴിഞ്ഞുവോ നമ്മൾ?


ആ കാലത്തിനു സാക്ഷികളും കാലം കടന്നുവന്നവരും ഇന്നും പണിക്കർ കവിതകളുടെ ലഹരിയിൽ നിന്നു മുക്തരല്ല. മുക്തരാകാൻ ആഗ്രഹിക്കുന്നുമില്ല. പ്രിയപ്പെട്ടതെന്തെങ്കിലും എഴുതുമ്പോൾ അദ്ദേഹത്തിന്റെ രണ്ടുവരിയെങ്കിലും ഉദ്ധരിക്കാതിരിക്കാൻ അവർക്കു കഴിയുകയുമില്ല. ഓർത്തിരിക്കുന്ന, മറക്കാനാവാത്ത, എത്രയോ വരികൾ ഓരോ കവിതയിലും സമ്മാനിച്ച കവിയശസ്സ്. കുരുക്ഷേത്രവും കുടുംബപുരാണവും പുരൂരവസ്സും ഗോപികാദണ്ഡകവും സമൃദ്ധമായി ഉദ്ധരിക്കുന്നവർ ഇന്നുമുണ്ടെങ്കിലും ആ കവിതകൾ പുതിയ തലമുറെ എത്രമാത്രം സ്വാധീനിക്കുന്നുണ്ടാവും. പുതിയ തലമുറയുടെ ഭാഷയോടുള്ള സമീപനം മാറിയപ്പോൾ പണിക്കരുടെ കവിതയോടുള്ള സമീപനവും മാറിയോ എന്നു സംശയിക്കണം. ഭാഷയുടെ സൗന്ദര്യം ആസ്വദിക്കുന്നവർ പുതിയ തലമുറയിൽ എത്രപേരുണ്ടെന്നതും തർക്കവിഷയം.

പണിക്കരുടെ കവിതകൾ മരിക്കില്ലെന്നാവർത്തിക്കാം. അവ മലയാളത്തിന്റെ സ്വത്താണെന്നു വിശേഷിപ്പിക്കാം. അദ്ദേഹത്തെക്കുറിച്ചുചിന്തിക്കാതെ മലയാള കവിതയെക്കുറിച്ചുള്ള ഒരു ചിന്തയും പൂർണമാകില്ലെന്നുറപ്പിക്കാം. എന്നാലും കാലത്തിന്റെ പരീക്ഷണമാണോ അദ്ദേഹത്തെ എന്നത്തെയും മികച്ച കവികളിലൊരാൾ എന്ന നിത്യഹരിത യശസ്സിൽ നിന്നു മാറ്റിനിർത്തുന്നതെന്ന് സംശയിക്കണം.

അയ്യപ്പപ്പണിക്കർക്ക്  ഉചിത സ്മാരകം എന്ന വാഗ്ദാനം രാഷ്ട്രീയക്കാർ തരാതരം പോലെ ആവർത്തിച്ചിട്ടുണ്ട്. എന്നാൽ, കവിയുടെ ഏറ്റവും ഉചിത സ്മാരകമം അദ്ദേഹത്തിന്റെ  കവിതകൾ തന്നെയാണ്. മത് മലയാളികൾക്കു ലഭ്യമാകണം. വായിച്ചും വീണ്ടും വായിച്ചും അയ്യപ്പപ്പണിക്കർ വീണ്ടെടുക്കപ്പെടണം.

‌ഭാഷയിലും കാവ്യത്തിലും അഗാധ പാണ്ഡിത്യമുണ്ടായിരുന്ന പണിക്കരാണ് മലയാള കവിതയെ ആധുനികതയിലേക്കു നയിച്ചതെന്ന കാര്യത്തിൽ എതിരഭിപ്രായമില്ല. വൃത്തത്തിൽ, താളമൊപ്പിച്ച് കവിതയുടെ ചിലമ്പൊലി മന്ദ്രമധുരമായി മുഴക്കിയ അദ്ദേഹം ലോല മൃദുല വികാരങ്ങളുടെ ശീതള ഛായയിൽ നിന്ന് കത്തുന്ന ചിന്തകളുടെ മരുഭൂമിയിലേക്കു കവിതയെ നയിച്ചു. കാലത്തെ നോക്കിച്ചിരിച്ച അദ്ദേഹം തന്നത്തന്നെ നോക്കിയും ചിരിച്ചു. ഒരു രൂപത്തിലും ഭാവത്തിലും കുടുങ്ങിക്കിടക്കാതെ നിരന്തരം പരീക്ഷണങ്ങൾ നടത്തി. കവിതയെ മിമിക്രി വേദിയിലോളം എത്തിച്ച് ആധുനിക കവിത പരിഹാസ്യമാകുന്നതും കാട്ടിത്തന്നു. കവികളെയും കവിതകളെയും പരിഹസിക്കാൻ മടിച്ചില്ല. സ്വയം കോമാളിവേഷം കെട്ടിയെങ്കിലും മലയാളം ഓർത്തിരിക്കുന്നത് ആ വേഷം കെട്ടലുകളല്ല. കൈരളിക്ക് അദ്ദേഹം സമ്മാനിച്ച കവിതകൾ തന്നെയാണ്.

വികാരത്തിനൊപ്പം വിചാരത്തെയും വേർതിരിച്ചറിയാതെ സമ്മേളിപ്പിച്ചാണ് പണിക്കർ കവിതയെ ജനകീയമാക്കിയതും ചിന്താശേഷിയുള്ളവരെപ്പോലും സ്വപ്നം കാണിക്കുകയും ചെയ്തത്. വികാരത്തിന്റെ ഹർഷോൻമാദത്തിലും വിചാരത്തിന്റെ ഭൂമിയിൽ കാൽ തൊട്ടുനിന്ന കവിതകൾ. കരച്ചിലിന്റെ ആഴങ്ങളിൽ നനുത്ത മന്ദഹാസത്തിന്റെ മഴവില്ല് കണ്ടെത്തിയ കവി. മിഴിനീരിലുലയുന്ന മഴവില്ല് പോൽ പുഞ്ചിരിക്കൂ.... തീഷ്ണ വികാരത്തിന്റെ തീവ്രസന്ദർഭങ്ങളിൽപ്പോലും, അവസാനമവസാനമായെന്ന് ഉറപ്പിച്ച നിമിഷത്തിലും, മനമിടറാതെ ജീവിതത്തെ, ലോകത്തെ, മനുവംശത്തിന്റെ ദുരന്തഭീതികളെ സമഗ്രതയിൽ ആവിഷ്കരിച്ച എന്നും നവീനമായ ഭാവുകത്വം.

മനസ്സൊരു പാഴ്‌വേലയാണ്, ചിന്ത ഒരു തന്ത്രവും.
എന്നിട്ടും പകലുകളൊഴുകുന്ന രാജവീഥികളിലും
രാത്രികൾ ഇഴുകുന്ന അഴുക്കുചാലുകളിലും
മനുഷ്യന്റെ ചിന്ത അശ്രാന്തമായി പരതിനടക്കുന്നു.
ഈ പാഴ്‌വേല അവസാനിക്കുമ്പോഴേക്കും
ജീവിതവും അവസാനിക്കുന്നു.
അതും ഒരു തന്ത്രമാവാം.
യാഥാർഥ്യത്തിന്റെ പാരുഷ്യം. എല്ലാം വെറുതെ, വെറുതെയെന്ന ആപ്തവാക്യം.
 

വിഹരത്തിന്റെ തീയിൽ വെന്തുരുകുന്നവരോട് ചിരവിരഹികളെക്കുറിച്ച് അദ്ദേഹം ഓർമിപ്പിച്ചു.

ചിരവിരഹികളല്ലോ പാരും വാനവു–
‌മുരുകുന്നുരുളുന്നവരും പണ്ടൊരു
‌വിഹരം ചേർത്ത വിഷാദച്ചൂടാൽ‌
ഉരുകുന്നുരുളുന്നൊഴുകുന്നീ
മണിമാലകൾ കോർക്കും താരകൾ
തടിനികൾ സന്ധ്യകളെല്ലാം
വിരഹികളല്ലോ.


വ്യക്തിയുടെ മനസ്സിന്റെ ഇടുങ്ങിയ തൊഴുത്തുകളിൽ നിന്ന് ലോകത്തെങ്ങുമുള്ള മനുഷ്യന്റെ ചിരന്തന ചിന്തകളുടെ ആകാശത്തേക്ക് കണ്ണയച്ച് ഉരുക്കുന്ന ദുഃഖങ്ങളുടെ വ്യർഥതയെ അസുന്ദരമായി, അനായസ മധുരമായി, അവസരോചിതമായി പണിക്കർ കാണിച്ചുതന്നു.

വരണ്ട ഭാഷയായിരുന്നില്ല അദ്ദേഹത്തിന്റേത്. ഒരുപക്ഷേ കാൽപനിക കവികളേക്കാൾ കൂടുതലായി മലയാളം ഭാഷയുടെ അന്തസ്സും ഗാഭീര്യവും ഒരുപോലെ വീണ്ടെടുത്തത് പണിക്കരുടെ കവിതകളിലാണെന്ന് ആവർത്തിച്ചു പറയൻ മടിക്കേണ്ടതില്ല. തെളിവ് അദ്ദേഹത്തിന്റെ കാവ്യങ്ങൾ തന്നെയാണ്. മുക്തഛന്ദസ്സ് വിട്ട് മുറിച്ചുമുറിച്ചെഴുതിയ വാക്കുകളിൽ ഗദ്യത്തെ ആധുനികമാക്കിയപ്പോഴും അസാധാരണ തിളക്കം പണിക്കർ കവിതയെ വേറിട്ടുനിർത്തി. അനുകരണത്തിനും ആസ്വാദത്തിനുമപ്പുറം വിസ്മയം തോന്നിപ്പിക്കുന്ന പ്രപഞ്ചാദ്ഭുതം പോലെ അക്ഷയമായ കാവ്യ തേജസ്സ്.

മഴപോയ് മഞ്ഞാവതിൻ
മുമ്പിലീ മരമെല്ലാം
നിറവില്ലുകളേന്തി ‌
നൃത്തം ചെയ്തുപോലെ
നിഴലായ് നിന്നാലും നീ,
രാത്രിയായ് വളരാതെ
പകലായ് വിളറാതെ;
നീയെനിക്കെന്നും സന്ധ്യ! 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com