ADVERTISEMENT

മരണത്തിനു ശേഷവും ജീവിച്ച അപൂർവം കവികളിലൊരാളാണ് പാബ്ലോ നെരൂദ; അതിജീവിച്ച മനുഷ്യനും. കൃത്യം അരനൂറ്റാണ്ടു മുമ്പ് ദുരൂഹമായി കൊല്ലപ്പെട്ട അദ്ദേഹം ഇന്നും വാർത്തകളിൽ നിറയുന്നത് കവിത കൊണ്ടു മാത്രമല്ല, ജീവിതം കൊണ്ടും മരണം കൊണ്ടും കൂടിയാണ്. 1973 സെപ്റ്റംബർ 23 ന് നെരൂദ മരിക്കുകയായിരുന്നില്ല, കൊല്ലപ്പെടുക തന്നെയായിരുന്നു എന്ന കണ്ടെത്തലിന്റെ കൂടി പശ്ചാത്തലത്തിലാണ് കവിയുടെ 50–ാം ചരമ വാർഷികം ലോകമെങ്ങും ആചരിക്കുന്നത്. സൈനിക അ‌‌‌ട്ടിമറിയിലൂടെ അധികാരത്തിലെത്തിയ പിനോഷെ ഭരണകൂടത്തിന്റെ പ്രതികാര നടപടികൾക്ക് വിധേയനാകുകയായിരുന്നു കവി എന്നാണു വെളിപ്പെടുത്തലുകൾ പറയുന്നത്. സൈനിക ഭരണകൂടം തന്നെയും ലക്ഷ്യം വയ്ക്കുന്നു എന്ന് അദ്ദേഹത്തിന് അറിയാമായിരുന്നു. സൂചനകൾ ലഭിച്ചിരുന്നു. മെക്സിക്കോയിലേക്കു രക്ഷപ്പെടാൻ സ്യൂട്ട്കേസ് വരെ തയാറാക്കിയിരുന്നു. എന്നാൽ പലായനത്തിന് തലേന്നു വൈകിട്ട് എത്തിയ ആംബുലൻസ് നെരൂദയ്ക്ക് ആശുപത്രിയിലേക്കുള്ള വഴി കാണിച്ചു. അത് അവസാന യാത്രയുമായിരുന്നു. അതിനും നാലു വർഷം മുമ്പേ കവിക്ക് കാൻസർ ബാധിച്ചിരുന്നു. രോഗത്തിന്റെ അവശതകൾ വേട്ടയാടിയിരുന്നു എന്നു വാർത്തകളുമുണ്ടായിരുന്നു. എന്നാൽ മരണത്തിന് ദിവസങ്ങൾക്കു മുമ്പു കാണുമ്പോഴും 100 കിലോ എങ്കിലും ഭാരമുണ്ടായിരുന്നു എന്ന സാക്ഷിമൊഴികളുമുണ്ട്. അന്ന്, നെരൂദ കൊല്ലപ്പെട്ടിരുന്നില്ലെങ്കിൽ... 

മരണവുമായി ബന്ധപ്പെട്ടുള്ള ദൂരൂഹതകൾ പുറത്തുവന്നതിനൊപ്പം തന്നെയാണ് വ്യക്തിജീവിതത്തിൽ നിന്നുള്ള ക്രൂരതകളെക്കുറിച്ചും വാർത്തകളെത്തിയത്. ചിലിയിലെ സാന്തിയോഗോ വിമാനത്താവളത്തിന് നെരൂദയുടെ പേരിടാൻ അഞ്ചു വർഷം മുമ്പ് നീക്കം സജീവമായിരുന്നു. എന്നാൽ, മനുഷ്യാവകാശ പ്രവർത്തകർ ആ നീക്കത്തെ എതിർത്തു രംഗത്തുവന്നു. പ്രത്യേകിച്ചും സ്ത്രീ സംരക്ഷണ പ്രവർത്തകർ. സ്ത്രീകളോടുള്ള ക്രൂരതകളെക്കുറിച്ച് ജീവിച്ചിരിക്കെ നെരൂദ തന്നെ കുറ്റസമ്മതം നടത്തിയിട്ടുണ്ട്. സിലോണിൽ അംബാസഡറായിരിക്കെ സഹായിയായിരുന്ന തമിഴ് സ്ത്രീയെ അദ്ദേഹം ബലാൽസംഗം ചെയ്തു. ആ ക്രൂരതയെക്കുറിച്ചു പറഞ്ഞ ശേഷം നെരൂദ എഴുതിയ വാക്കുകളും കുപ്രശസ്തമായി:

എന്നെ വെറുത്ത ആ സ്ത്രീയുടെ പ്രവൃത്തി ശരിയായിരുന്നു. 

വെറുക്കപ്പെട്ടവൻ എന്ന വാക്ക് ഉപയോഗിച്ചില്ലെങ്കിലും വെറുപ്പിന് താൻ അർഹനാണെന്ന് സമ്മതിക്കുകയായിരുന്നു കവി. ബലാൽസംഗിയായത് ഒരിക്കൽ മാത്രമല്ലെന്നതിന് അദ്ദേഹത്തിന്റെ ഓർമക്കുറിപ്പുകൾ തന്നെ തെളിവ്. ജീവിച്ചിരുന്നതിനുള്ള തെളിവ് എന്നു പേരിട്ടാണ് അദ്ദേഹം ഓർമക്കുറിപ്പുകൾ എഴുതിയത്. ബലാൽസംഗം ചെയ്തതിനും തെളിവ് എന്നൊരു ഉപശീർഷകം കൂടി ആ പുസ്തകത്തിന് ചേരും. ആദ്യ ഭാര്യയെയും ഗുരുതര രോഗവുമായി ജനിച്ച മകളെയും ഉപേക്ഷിച്ച വ്യക്തി കൂടിയാണ് നെരൂദ. മാൽവ മറിന എന്നായിരുന്നു ആ കൂട്ടിയുടെ പേര്. 9–ാം വയസ്സിൽ മരിച്ച മകളുടെ കണ്ണീരിന്റെ പാട് കവിതയിൽ എവിടെയാണുള്ളത് എന്ന ചോദ്യത്തിന് കവി ഉത്തരം പറഞ്ഞിട്ടില്ല. എന്നാൽ, ലോകം കണ്ട സ്വേഛാധിപതികളിൽ ഒരാളും പാർട്ടി മുദ്രാവാക്യമെഴുതാത്ത എഴുത്തുകാരുടെ വർഗശത്രുവുമായിരുന്ന ജോസഫ് സ്റ്റാലിനെക്കുറിച്ച് കവിതയെഴുതിയിട്ടുമുണ്ട്. 

pabloneruda
പാബ്ലോ നെരൂദ, PHOTO CREDIT: Leemage/IMAGO

സ്റ്റാലിൻ ഘട്ടത്തിൽ എന്റെ കണ്ണുകൾ ഇരുൾ കണ്ടില്ല. ആദർശവാനായ ഒരു നല്ല മനുഷ്യനായി ഞാൻ സ്റ്റാലിനെ കണ്ടു. സന്യാസിയെപ്പോലെ ലഹരി പിടിച്ചവൻ. റഷ്യൻ വിപ്ലവത്തിന്റെ ധീരസംരക്ഷകൻ. കൊമ്പൻ മീശ വച്ച ഈ ചെറിയ മനുഷ്യൻ യുദ്ധകാലത്ത് ഭീമാകാരനായ യോദ്ധാവായി മാറി. ചുവപ്പുസേന ഹിറ്റ്‌ലറുടെ പ്രേതാത്മാക്കളെ തകർത്തുകളഞ്ഞത് സ്റ്റാലിൻ എന്ന പേര് ഉരുവിട്ടുകൊണ്ടായിരുന്നു. ക്രെംലിനിലെ ആ ഒറ്റക്കണ്ണൻ രാക്ഷസന്റെ വിയോഗം ആഗോളതലത്തിൽ ചലനമുണ്ടാക്കി.  അതേ എന്റെ കവിത ഭൂമിക്കു വന്നുചേർന്ന ആ ദുഃഖത്തെക്കുറിച്ചായിരുന്നു... നെരൂദ ഓർമിച്ചു. 

വ്യക്തിജീവിതത്തിലെ കളങ്കങ്ങൾ അക്കമിട്ടുപറഞ്ഞ് നെരൂദ എന്ന വ്യക്തിയെ തള്ളിക്കളഞ്ഞപ്പോഴും അദ്ദേഹത്തിന്റെ കവിതയുടെ മഹത്വത്തെ മനുഷ്യാവകാശ പ്രവർത്തകർ പോലും തള്ളിക്കളഞ്ഞിട്ടില്ല. എന്നാൽ, 50 വർഷം മുമ്പ് ആരാധിക്കപ്പെട്ടപോലെയല്ല പുതുതലമുറ ആ കവിയെ കാണുന്നതെന്ന സത്യം അവഗണിക്കാനുമാവില്ല. വ്യക്തിജീവിതത്തെ പൂർണമായും മാറ്റിനിർത്തിക്കൊണ്ട് കവിത ആസ്വദിക്കാൻ കഴിയുമോ എന്ന ചോദ്യം വീണ്ടും ഉയർത്തുന്നുണ്ട് നെരൂദയുടെ ജീവിതവും കവിതകളും. 

ചിലിയുടെ പ്രസിഡന്റും അടുത്ത സുഹൃത്തുമായിരുന്ന അയേൻഡ ആത്മഹത്യ ചെയ്ത് മൂന്നാം നാളാണ് നെരൂദ തന്റെ ഓർമക്കുറിപ്പിന്റെ അവസാന വരികൾ എഴുതുന്നത്. പട്ടാളത്തോക്കുകൾ ഇല്ലാതാക്കിയാലും വിപ്ലവകാരി അനശ്വരനാണെന്ന ശുഭാപ്തിവിശ്വാസം അപ്പോഴും അദ്ദേഹം പങ്കുവയ്ക്കുന്നുണ്ട്. 

ബോംബുവർഷത്തെത്തുടർന്ന് ഒരൊറ്റ മനുഷ്യനെതിരെ ധീരമായി പോരാടി ഒരുപാടു ടാങ്കുകൾ മുന്നേറിയത്രെ. സാൽവദോർ അയേൻഡ തന്റെ ഓഫിസിൽ അവരെ കാത്തിരിക്കുകയായിരുന്നു. പുകയ്ക്കും തീനാളങ്ങൾക്കുമിടയിൽ സ്വന്തം മഹാഹൃദയം മാത്രം കൂട്ടായി അദ്ദേഹം ഇരുന്നു എന്നാണ് നെരൂദ എഴുതുന്നത്. 

കവിതയ്ക്കും കളങ്കങ്ങൾക്കുമിടയിലൂടെ ജീവിച്ച നെരൂദയ്ക്കു കൂട്ടിരുന്ന ഹൃദയത്തിന്റെ ഭാരം കൂട്ടിയത് പാപങ്ങളായിരുന്നോ. അതോ എല്ലാ പാപങ്ങളെയും കഴുകിവെടിപ്പാക്കിയ കവിതയുടെ കണ്ണീരിൽ കവി മുക്തിപഥം കണ്ടെത്തിയിരുന്നോ. ചോദ്യങ്ങൾക്ക് അവസാനമില്ല. നെരൂദയുടെ കവിതയ്ക്കും. 

പ്രണയം ഹൃദയത്തെ സർവശക്തിയിലും ആക്രമിക്കുമ്പോൾ ഇന്നും അവസാന ആയുധം നെരൂദയുടെ കവിതയാണ്. സ്വേഛാധിപത്യം പിടിമുറുക്കുമ്പോൾ ഒറ്റയ്ക്കു മുഷ്ടി ചുരുട്ടാൻ അവസാനത്തെ വിപ്ലവകാരിക്ക് കരുത്ത് നൽകുന്നതും അദ്ദേഹം. തന്നെ.  എന്നാൽ, കാണാതെപോയ കണ്ണീരും, അവഗണിച്ച വെറുപ്പും, റഷ്യയിലെ കമ്മ്യൂണിസ്റ്റ് ഭരണകൂടത്തെ ഉൾപ്പെടെ വിലയിരുത്തിയതിലെ പിഴവും കാഴ്ചയ്ക്കു മങ്ങലേൽപിക്കുന്നു.

എന്നാലും അദ്ഭുതം: വസന്തത്തിലെ എണ്ണമറ്റ പൂക്കളിലൊന്നിന് ഇന്നും നെരൂദ ഛായ..! 

ആ ചെറിമരം എവിടെ..? 

Content Highlights: Pablo Neruda | Death Anniverssary | Literature 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com