ADVERTISEMENT

പ്രിയ സുഹൃത്തേ, 

ഫെമിനിസ്റ്റ് എക്കണോമിസ്റ്റും അക്കാഡമീഷനുമായ ദേവകി ജെയിൻ എഴുതിയ ‘The Brass Notebook’ വായിച്ചു തീർന്നപ്പോൾ മുതൽ താങ്കൾക്ക് എഴുതണമെന്ന് ആഗ്രഹിച്ചുവെങ്കിലും എന്തുകൊണ്ടോ ഇതുവരെ അതിന് സാധിച്ചില്ല. ആത്മകഥകൾ വായിക്കുന്നവരിൽ ചിലരെങ്കിലും ഒരു വ്യക്തിയുടെ ഇതുവരെ പറയപ്പെടാത്ത ജീവിതമറിയുവാനുള്ള കൗതുകം കാണിച്ചേക്കാം. മറ്റു ചിലരാവട്ടെ ആ വ്യക്തി കടന്നുപോയ സാമൂഹ്യാനുഭവങ്ങളെങ്ങനെ ആയിരുന്നിരിക്കാം എന്ന ചിന്തയോടെയാവാം വായിക്കുന്നുണ്ടാവുക. ഏത് ആത്മകഥയിലും ആഖ്യാതാവ് ബോധപൂർവമായി എഴുതിയതല്ലെങ്കിൽക്കൂടിയും ചില വസ്തുതകൾ നരവംശശാസ്ത്ര, സാമൂഹ്യശാസ്ത്ര പഠിതാവിന് പ്രയോജനകരമായിത്തീരാറുണ്ട്. ഈ ആത്മകഥയിൽ ഒരിടത്ത് രണ്ടാം ലോകയുദ്ധകാലത്ത് ജനൽകർട്ടനുകൾ വ്യാപകമായിരുന്നില്ല എന്നുള്ള പരാമർശം ഇതിന് ഉദാഹരണമായി ചൂണ്ടിക്കാണിക്കട്ടെ.

ദേവകി ജെയിൻ സമ്പന്നമായ കുടുംബത്തിൽ 1933-ൽ ജനിച്ചു. സമ്പന്നത എന്നതിനേക്കാൾ ‘അഭിജാത’, ‘കുലീന’ എന്ന് വിശേഷിപ്പിക്കാവുന്ന ഒരു കുടുംബത്തിൽ. അധികാരിയായി ഒരച്ഛനും ആ അധികാരത്തിനെ ചുറ്റി വളരുന്നതുമായ സാമൂഹ്യ അംഗീകാരവുമാണല്ലോ ‘ആഭിജാത്യ’വും ‘കുലീനത’യും നിശ്ചയിക്കുന്നത്. സ്വാതന്ത്ര്യപൂർവ്വ ഇന്ത്യയിൽ എല്ലാ സൗകര്യങ്ങളോടെയും ജനിച്ചു വളർന്ന ഒരു പെൺകുട്ടി എങ്ങനെ ആ കാലത്തെയും സ്വാതന്ത്ര്യാനന്തര ഇന്ത്യയെയും കാണുന്നു എന്നത് ഈ ആത്മകഥയിൽ വായിക്കാം. സാമ്പത്തികശാസ്ത്ര പഠിതാവായ ഒരു വ്യക്തിയുടെ കാഴ്ചപ്പാടിലൂന്നിയുള്ള ആഖ്യാനമല്ല ഈ ആത്മകഥയിലുള്ളത്. എൺപത്തിയേഴാം വയസ്സിലാണ് അവർ തന്റെ ജീവിതം എഴുതിയത്. ലളിതമായ ഭാഷ, മറയില്ലാതെ എഴുതുന്നതിലെ തന്റേടം, ജന്മനാ ലഭിച്ച സാമൂഹ്യപദവിയോടുള്ള സ്വയംവിമർശനം അങ്ങനെ തന്നെത്തന്നെ മാറി നിന്ന് കാണുന്നതിലെ 'ഞാനെ'ന്ന ഭാവമില്ലായ്മ ഈ പുസ്തകത്തെ താങ്കൾക്കും പ്രിയപ്പെട്ടതാക്കും എന്ന് എനിക്കുറപ്പുണ്ട്.

devaki-award
2006 മാർച്ച് 29ന് ന്യൂഡൽഹിയിൽ നടന്ന ചടങ്ങിൽ പ്രസിഡന്റ് ഡോ.എ.പി.ജെ. അബ്ദുൾ കലാം ദേവകി ജെയിന് പത്മഭൂഷൺ സമ്മാനിക്കുന്നു. Photo Credit: http://pib.nic.in/newsite/photo.aspx?photoid=8008

215 പേജ് വരുന്ന ഈ പുസ്തകത്തിനെ ഒരു കത്തിന്റെ പരിധിയിൽ ഉൾക്കൊള്ളിക്കാനാവില്ലന്ന് താങ്കൾക്കും അറിയാമല്ലോ. അതിനാൽ സ്പർശം, പ്രണയം, സ്വാതന്ത്ര്യം എന്ന മൂന്ന് അനുഭവങ്ങളെ മാത്രം ഈ ആത്മകഥയിൽ നിന്നും എടുക്കുകയാണ്. എല്ലാ ജീവിതസൗകര്യങ്ങളും അനുഭവിച്ച് വളർന്ന ഒരു പെൺകുട്ടി എങ്ങനെ സ്വന്തം അമ്മാവനിൽ നിന്നും (അമ്മയുടെ ആങ്ങള) ലൈംഗിക പീഡനം ഏൽക്കേണ്ടി വന്നു എന്നു വായിക്കുമ്പോൾ താങ്കൾക്കുണ്ടാവുന്ന ഭയവും വെറുപ്പും ദേഷ്യവും മുൻകൂട്ടി കാണാനാവും. 1943-ൽ രണ്ടാം ലോകയുദ്ധം നടക്കുന്നകാലത്ത് ഭക്ഷ്യവസ്തുക്കൾ നൽകുന്നതിലെ പ്രധാന സ്രോതസുകളിൽ ഒന്നായിരുന്നു ഇന്ത്യ. ദേവകിയ്ക്ക് അന്ന് പത്ത് വയസ്സാണ്. അച്ഛന് മദിരാശിയിൽ സിവിൽസപ്ലൈസിൽ കൺട്രോളറായി ചുമതല കിട്ടി. അവർ താമസിച്ചിരുന്നത് കടൽത്തീരത്തുള്ള ഒരു വീട്ടിലായിരുന്നു. ഒക്ടോബർ മാസത്തിൽ ജപ്പാൻ മദിരാശിത്തീരത്ത് ബോംബിട്ടു. ദേവകിയുടെ കുടുംബത്തെ അവിടെ നിന്നും സുരക്ഷിതമായ ഒരു സ്ഥലത്തേക്ക് മാറ്റിപ്പാർപ്പിച്ചു.

ഒരു വൈകുന്നേരം അമ്മയും ആന്റിയും കൂടി ലേഡീസ് ക്ലബ്ബിലേക്ക് പോയി. വീട്ടിലപ്പോൾ മുതിർന്നതായി അമ്മാവൻ മാത്രമാണ് ഉണ്ടായിരുന്നത്. അമ്മാവൻ തന്റെ മുറിയിൽ ഒരു പുസ്തകവും വായിച്ച് ഇരിക്കുകയായിരുന്നു. പത്ത് വയസ്സുകാരിയായ കുഞ്ഞ് ദേവകി എന്ത് പുസ്തകമാണ് വായിക്കുന്നതെന്ന് അമ്മാവനോട് ചോദിച്ചു. അതൊരു മെഡിക്കൽ ബുക്കാണെന്നും ഇത് നമ്മുടെ ശരീരത്തിലെ ഓരോ ഭാഗത്തേയും കുറിച്ച് പഠിക്കുവാനുള്ളതാണെന്നും പരീക്ഷയ്ക്കായി പഠിക്കുകയാണെന്നും പറഞ്ഞു. ഇതെന്താണെന്ന് കാണിച്ചു തരാം എന്നു പറഞ്ഞ് ദേവകിയ്ക്ക് കാണിച്ചു കൊടുത്തു. അതിൽ നഗ്നനായ ഒരു പുരുഷന്റെ ചിത്രമായിരുന്നു ഉണ്ടായിരുന്നത്.

മുറിയുടെ ജനാലകൾക്ക് കർട്ടൻ ഇല്ലായിരുന്നു. വഴിയിലൂടെ പോകുന്നവർക്ക് മുറിക്കുള്ളിലേക്ക് കാണാൻ കഴിയില്ല. മുറിയിൽ അൽപ്പം ഉയരത്തിലായിരുന്നു ജനൽ. ഇവിടെ നിന്നും നോക്കിയാൽ വഴികാണാം, ഞാനത് കാണിച്ച് തരാം എന്ന് പറഞ്ഞ് ദേവകിയെ അമ്മാവൻ എടുത്ത് ഉയർത്തി. ദേവകി ജനൽക്കമ്പികളിൽ പിടിച്ച് പുറത്തേക്ക് നോക്കുമ്പോൾ പിൻഭാഗത്ത് പിടിച്ച് അമ്മാവൻ കാഴ്ചകൾ കാണിച്ചു. കുട്ടിയായിരുന്ന ദേവകിയ്ക്ക് അസാധാരണമായി ഒന്നും തോന്നിയില്ല. പിന്നെ, ദേവകിയെ തിരിച്ചിട്ട് കഴുത്തിൽ ചുറ്റിപ്പിടിച്ചോളൂ എന്നു പറഞ്ഞ് ഊഞ്ഞാലാട്ടും പോലെ ദൂരേക്ക് എറിയും പോലെ ആട്ടിയാട്ടിക്കളിച്ചു. എന്നിട്ട് ദേവകിയെ അയാളുടെ ശരീരത്തോട് കൂടുതൽ ചേർത്തിട്ട് വാ തുറക്കുവാൻ പറഞ്ഞു. ദേവകി വാ തുറന്നപ്പോൾ അയാൾ തന്റെ നാവ് ദേവകിയുടെ വായിലേക്കിട്ടു. ഇതാണ്‘തള്ളപ്പശുവും ക്ടാവും’ കളിയെന്ന് പറഞ്ഞു. പശുക്കിടാവ് അകിടിൽ ചെയ്യുംപോലെ ചെയ്യൂ എന്ന് അയാൾ പറഞ്ഞു. ദേവകി അങ്ങനെ ചെയ്തുവെങ്കിലും അത് ഇഷ്ടാവാത്തതുകൊണ്ട് എന്നെ താഴെ ഇറക്കൂ എന്ന് അവൾ പറഞ്ഞു.

ഇനി മറ്റൊരു ‘തള്ളപ്പശു-ക്ടാവ്’ കളിയുണ്ടെന്ന് പറഞ്ഞിട്ട് ദേവകിയോട് മുട്ടുകുത്തി നിൽക്കുവാൻ പറഞ്ഞു. എന്നിട്ട് അയാൾ തന്റെ ലിംഗം പുറത്തെടുത്തു... സുഹൃത്തേ, ബാക്കി വിശദാംശങ്ങളിലേക്ക് കടക്കുന്നില്ല. അമ്മയും ആന്റിയും തിരിച്ചെത്തിയപ്പോൾ ദേവകി തനിക്കുണ്ടായ അനുഭവം അവരോട് പറഞ്ഞു. അവർക്കുണ്ടായ മാനസികാഘാതം എത്ര ഭീകരമായിരിക്കുവെന്ന് പറയേണ്ടതില്ലല്ലോ. അച്ഛനോട് പറയരുതെന്ന് അമ്മയും ആന്റിയും പറഞ്ഞു. ഈ അമ്മാവന് നാല് പെൺമക്കളാണുള്ളത്. ഭാര്യ മരിച്ചു. ദേവകിയുടെ കുടുംബത്തിന്റെ ആശ്രയത്തിലാണ് ജീവിക്കുന്നത്. ഏക മകനോടുള്ള വാത്സല്യം ദേവകിയുടെ മുത്തശ്ശിക്ക് ഈ മകനോട് ഉണ്ടായിരുന്നു

ജീവിതകാലം മുഴുവൻ അറപ്പിക്കുകയും ഭയപ്പെടുത്തുകയും ചെയ്യുന്ന ഈ ദുരനുഭവം ദേവകിയെ അയാളുടെ ശത്രുവാക്കി മാറ്റി. അയാൾ മരിച്ചപ്പോൾ ജഡം കാണാൻ പോലും ദേവകി കൂട്ടാക്കിയില്ല. അച്ഛന്മാരിൽ നിന്നും അടുത്ത ബന്ധുക്കളിൽ നിന്നും പെൺകുട്ടികൾ നേരിടേണ്ടി വരുന്ന ലൈംഗിക അതിക്രമങ്ങളെക്കുറിച്ച് പിന്നീട് ദേവകി എഴുതുന്നുണ്ട്.

Devaki-Jain
ദേവകി ജെയിൻ, Photo Credit: Shrey Gupta

സ്പർശമെന്നാൽ ഭയപ്പെടുത്തുന്ന വികാരമാണെന്നുള്ള തോന്നൽ അക്കാലത്ത് ദേവകിയ്ക്ക് ഉണ്ടായിരുന്നു. എന്നാൽ തൊടൽ എന്നത് ആനന്ദകരമായൊരു അവസ്ഥ കൂടിയാണെന്ന് വൈകാതെ അവർ മനസ്സിലാക്കി. പതിനൊന്നാം വയസ്സിലാണ് ആ അനുഭവം. മുലകൾ വളർന്നു വരുന്ന പ്രായം. കുഞ്ഞു മുലഞെട്ടുകളിൽ തൊടുമ്പോൾ ഉണ്ടാവുന്ന ആനന്ദം വിവരണാതീതമാണെന്ന് അവർ എഴുതുന്നു. വീട്ടിൽ അക്കാലത്ത് അപ്പോൾ ഉണ്ടായ രണ്ട് പൂച്ചക്കുട്ടികൾ ഉണ്ടായിരുന്നു. അതിന് ഫില്ലറിൽ ആണ് പാല് കൊടുത്തിരുന്നത്. ഒരു ദിവസം വീട്ടിൽ ആരും ഇല്ലാതിരുന്ന സമയത്ത് അതിലൊരു പൂച്ചക്കുട്ടിയെ അച്ഛന്റെ കുളിമുറിയിലേക്ക് എടുത്തു കൊണ്ടു വന്നു. ബ്ലൗസ് അഴിച്ചു.മുലഞെട്ടിൽ പാലൊഴിച്ച് കുഞ്ഞുപൂച്ചയ്ക്ക് കൊടുത്തു. അതിന്റെ കട്ടിയുള്ള നാവിന്റെ സ്പർശം നൽകിയ സുഖത്തിന്റെ വേലിയേറ്റമെന്തെന്ന് ഇന്നും പറയാനാവില്ലന്ന് ദേവകി പറയുന്നു. പിന്നീട് മുലകളിലേക്ക് പാലൊഴിച്ച് പൂച്ചക്കുട്ടിക്ക് രുചിക്കുവാനായി കൊടുത്തു. ഈ വാർദ്ധക്യത്തിലും ആ അനുഭവം ഓർക്കുമ്പോൾ തന്റെ ശരീരം അന്നത്തെ ആ ആനന്ദാവസ്ഥയെ അറിയുന്നതായാണ് ദേവകി പറയുന്നത്.

കൗമാരകാലത്തെ പല പുരുഷന്മാരുമായുള്ള ബന്ധത്തെക്കുറിച്ച് അവർ വിശദമായി എഴുതുന്നുണ്ട്. ഒന്നിച്ച് കിടന്ന പുരുഷന്മാർ പോലും തന്റെ കന്യാകത്വം നഷ്ടപ്പെടുത്തിയില്ല എന്നവർ എഴുതുമ്പോൾ എന്തുകൊണ്ട് അങ്ങനെ ഉണ്ടായി എന്നും വിശദീകരിക്കുന്നുണ്ട്. അന്നത്തെ ഇന്ത്യൻ പെൺകുട്ടികളിൽ രൂഢമൂലമായിരുന്ന കന്യകാത്വ വിശ്വാസം അവരെ ബാഹ്യകേളികൾക്കപ്പുറം ഭോഗത്തിലേക്ക് എത്തിക്കുന്നതിൽ നിന്നും തടഞ്ഞിരുന്നു. ഓക്സ്ഫോഡിലേയും ദില്ലിയിലേയും ഒഴിഞ്ഞ ഇടങ്ങളിൽ നിന്ന് ചുംബിച്ചത്. ഒറ്റ സ്ലീപ്പിംഗ് ബാഗിൽ ഉറങ്ങുമ്പോഴും അരവരെ മാത്രം കാമുകന് അനുവദിക്കുന്ന ഇന്ത്യൻ കന്യകാത്വ ബോധവുമൊക്കെ ദേവകി സ്വന്തം അനുഭവത്തെ മുൻനിർത്തി വിവരിക്കുമ്പോൾ ശരീരത്തിന്റെ സ്വാതന്ത്ര്യമെന്നത് അക്കാലത്ത് എങ്ങനെ കന്യകത്വസദാചാരത്താൽ നിയന്ത്രിതമായിരുന്നുവെന്ന് ബോധ്യമാവും. 

മറ്റൊരു പെൺകുട്ടിയുമായി വിവാഹം നിശ്ചയിച്ചിരുന്ന ലക്ഷ്മി ജെയിനോട് ഞാൻ നിങ്ങളെ പ്രണയിക്കുന്നു എന്ന് പറയുന്നതും ഇപ്പോൾ നിശ്ചയിച്ച വിവാഹത്തിൽ നിന്ന് പിൻമാറി എന്നെ വിവാഹം കഴിക്കണമെന്നുമൊക്കെ പറയുന്ന ദേവകി എന്ന യുവതിയുടെ തന്റേടം ലക്ഷ്മി ജെയിനെ അത്ഭുതസ്തബ്ധനാക്കുന്നുണ്ട്. ഭൗതിക സാഹചര്യങ്ങളുടെ ആനുകൂല്യം എങ്ങനെ ഒരു സ്ത്രീയുടെ സാമൂഹിക പദവി നിർണയിക്കുന്നുവെന്ന് ഈ ആത്മകഥ വായിച്ചാൽ വ്യക്തമാവും. അതേസമയം ഈ സാഹചര്യങ്ങൾ എല്ലാം അനുകൂലമാവുമ്പോഴും പിതൃമേധാവിത്വ സമൂഹത്തിൽ ഒരു സ്ത്രീ അനുഭവിക്കേണ്ടി വരുന്ന കഷ്ടതകൾ (മറ്റ് പലരേയും താരതമ്യം ചെയ്താൽ ഇവിടെ അത് കുറവായിരിക്കാം) എന്തൊക്കെയെന്നും ഈ പുസ്തകത്തിൽ നിന്നും അറിയാനാവും. 

INDIA-EDUCATION-LECTURE-SEN
അമർത്യ സെൻ Photo Credit: MANPREET ROMANA / AFP

അമർത്യ സെനാണ് ഈ പുസ്തകത്തിന് ആമുഖക്കുറിപ്പ് എഴുതിയിരിക്കുന്നത്. ഡോറീസ് ലെസ്സിംഗിനെ അമ്പതുകളിൽ കണ്ടതും അവരുടെ ഗോൾഡൻ നോട്ട് ബുക്കിനെക്കുറിച്ചുള്ള പരാമർശവും എല്ലാം ഇതിൽ ഉണ്ട്. ഇത് വെറും ‘പിത്തളപുസ്തകം’ എന്ന സ്വയം പരിഹാസവുമുണ്ട് ഈ തലക്കെട്ടിൽ. കൊല്ലപ്പെടുന്നതിനു തലേന്ന് ദേവകിയുടെ അച്ഛനോട് തനിക്കിങ്ങനെ ഒരു മരണമുണ്ടായേക്കും എന്ന് ഗാന്ധിജി പറയുന്നതും ഡോ. കെ.എൻ. രാജിന്റെ കാർ ഓടിച്ച് നടന്നതും, ആ കാറിൽ പ്രണയകാലത്തെ ലക്ഷ്മി ജെയിനുമായുള്ള കൂടിക്കാഴ്ചകളെക്കുറിച്ചും, അങ്ങനെ ഇന്ത്യൻ ചരിത്രത്തിലേയും ലോക ചരിത്രത്തിലേയും പല  പ്രമുഖരെയും ഈ ആത്മകഥയിൽ കാണാം. സാധാരണക്കാർ എവിടെ? എന്ന് താങ്കൾക്ക് സംശയമുണ്ടാവാം. ദേവകിയുടെ ജീവിതം ഇങ്ങനെയായിരുന്നു. അതിനാൽത്തന്നെ അവരുടെ ജീവിത ചുറ്റുപാടുകളിലെ മനുഷ്യരും ഇങ്ങനെ ‘വലിയവർ’ ആവുക സ്വാഭാവികമാണല്ലോ. എന്നാൽ, ഇന്ത്യയിലെ സ്ത്രീകൾക്കായുള്ള അവരുടെ പ്രവർത്തനങ്ങളെ താങ്കൾ കാണാതെ പോവരുത്. 2006–ൽ ദേവകി ജെയിന് പദ്‌മഭൂഷൺ ലഭിച്ചു. വലിയൊരു പുസ്തകത്തിന്റെ ഒരംശം പോലും ഈ കത്തിൽ എഴുതാനായില്ലല്ലോ എന്ന സങ്കടമുണ്ട്. താങ്കളുടെ വായന ആ സങ്കടത്തെ പരിഹരിക്കും. സുഖമെന്ന് വിശ്വസിക്കുന്നു.

സ്നേഹപൂർവ്വം 

UiR

Content Highlights: Unni R | Book Bum | Literature | The Brass Notebook

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com