ADVERTISEMENT

അമേരിക്കൻ ലിറ്റററി ട്രാൻസ്‌ലേറ്റേഴ്സ് അസോസിയേഷൻ (എഎൽടിഎ) നൽകുന്ന ദേശീയ പരിഭാഷാ പുരസ്കാരത്തിന്റെ (നാഷനൽ ട്രാൻസ്‌സലേഷൻ അവാർഡ്സ് – എൻടിഎ) കാൽ നൂറ്റാണ്ട് ചരിത്രത്തിൽ ഗദ്യ വിഭാഗം ഷോർട് ലിസ്റ്റിൽ ഉൾപ്പെടുന്ന ആദ്യ മലയാള പുസ്തകമായി ഷീല ടോമി രചിച്ച വയനാടിന്റെ കഥ പറയുന്ന നോവൽ വല്ലിയും പരിഭാഷ നിർവഹിച്ച ജയശ്രീ കളത്തിലും. തമിഴ് – മലയാളം എഴുത്തുകാരനും തിരക്കഥാകൃത്തുമായ ജയമോഹൻ എഴുതിയ ചെറുകഥകളുടെ പ്രിയംവദ രാംകുമാർ നിർവഹിച്ച പരിഭാഷ ‘സ്റ്റോറീസ് ഓഫ് ദ് ട്രൂ’ എന്ന പുസ്തകമാണ് ഇന്ത്യയിൽ നിന്ന് ഷോർട് ലിസ്റ്റിലുൾപ്പെട്ട വല്ലിക്കു പുറമെയുള്ള ഏക പുസ്തകം. ആറു പുസ്തകങ്ങളുള്ള ഷോർട് ലിസ്റ്റിൽ ചൈന ടൗൺ (വിയ്റ്റ്നാം), ഐ വുഡ് ലൈക് ടു സേ സോറി, ബട് ദേർ ഈസ് നോ വൺ ടു സേ സോറി ടു (പോളണ്ട്), സോ ഡിസ്റ്റന്റ് ഫ്രം മൈ ലൈഫ് (ഫ്രാൻസ്), സ്പേഡ്‌വർക് ഫോർ എ പാലസ് (ഹംഗറി) എന്നിവ കൂടി ഉൾപ്പെടുന്നു. നവംബർ 11ന് അമേരിക്കയിൽ വച്ചു നടക്കുന്ന ചടങ്ങിൽ വിജയിയെ പ്രഖ്യാപിക്കും. 

Valli

എൻടിഎ ഇംഗ്ലിഷിലേക്കുള്ള വിവർത്തന പുസ്തകങ്ങൾക്ക് പുരസ്കാരം ഏർപ്പെടുത്തിയതിന്റെ ഇരുപത്തഞ്ചാം വർഷമാണിത്. കവിതയ്ക്കും ഗദ്യത്തിനും പ്രത്യേകമായി പുരസ്കാരങ്ങൾ നൽകിത്തുടങ്ങിയിട്ട് 9 വർഷം. ഇത്രയും വർഷങ്ങൾക്കിടയിൽ ആദ്യമാണു മലയാളത്തിൽ നിന്നുള്ള ഒരു കൃതി ഈ പട്ടികയിലുൾപ്പെടുന്നത്. പുരസ്കാരം ലഭിക്കുന്ന കൃതി പരിഭാഷപ്പെടുത്തിയയാൾക്ക് 3.25 ലക്ഷം രൂപയാണു സമ്മാനത്തുക. പുരസ്കാരത്തിനായി ഇത്തവണ ഗദ്യ വിഭാഗത്തിൽ 262 പുസ്തകങ്ങളും കവിതാ വിഭാഗത്തിൽ 93 പുസ്തകങ്ങളും സമർപ്പിക്കപ്പെട്ടു. 

Jayasree-Kalathil
ജയശ്രീ കളത്തിൽ

വടക്കൻ കേരളത്തിലെ കാടുമൂടിയ വയനാടൻ മലനിരകളിൽ ജീവിതം കെട്ടിപ്പടുത്ത വിവിധ തലമുറകളുടെ പുരാവൃത്തം അതിമനോഹരമായ ശൈലിയിൽ അവതരിപ്പിച്ചിട്ടുള്ള കൃതിയാണു ‘വല്ലി’. ആർക്കിടെക്ട് ആയ സൂസൻ മകൾ ടെസ്സയ്ക്കു വായിക്കാനായി അവശേഷിപ്പിച്ചിള്ള ഡയറിക്കുറിപ്പുകളിലൂടെയാണു നോവൽ ചുരുളഴിയുന്നത്. കത്തുകളും ഡയറിക്കുറിപ്പുകളും നാടൻപാട്ടുകളും കവിതകളുമെല്ലാം ഉൾക്കൊള്ളുന്ന സമഗ്രമായ രചനാരീതിയാണു വല്ലിയുടേത്. ആധുനികതയുടെ ദയയില്ലാത്ത കടന്നുകയറ്റത്തെ ഒരു ദേശവും അവിടുത്തെ നാട്ടുകാരും ചെറുത്തുനിൽക്കുന്നതും ആ നാടിന്റെ സാമൂഹിക, സാംസ്കാരിക ചരിത്രവും നോവലിൽ സങ്കീർണതകളില്ലാതെ ഇഴചേർന്നിരിക്കുന്നു. മലയാള ഭാഷയുടെ കാറ്റും കോളും നിറഞ്ഞ ഭൂമികയിലൂടെയും ലിപിയില്ലാത്ത പണിയ ഭാഷയുടെയും ബൈബിൾ ഉദ്ധരണികളിലൂടെയും അതീവ വൈദഗ്ധ്യത്തോടെ സഞ്ചരിക്കുന്ന ജയശ്രീ കളത്തിൽ ഇംഗ്ലിഷ് ഭാഷയുടെ അങ്ങേയറ്റത്തെ വഴക്കം തന്റെ പരിഭാഷയിൽ ആവഷ്കരിച്ചിരിക്കുന്നതായി വിധികർത്താക്കൾ അഭിപ്രായപ്പെടുന്നു. പ്രതിസന്ധികളുടെ ആഴത്തിൽ നന്മ കൈവിടാതിരിക്കാനും ഉന്നതമൂല്യങ്ങളിൽ ഉറച്ചുനിൽക്കാനും ശ്രമിക്കുന്ന സാധാരണക്കാരായ ആളുകളുടെ ആഴത്തിൽ സ്പർശിക്കുന്ന 12 കഥകളാണു പ്രിയംവദ രാംകുമാർ വിവർത്തനം ചെയ്ത ജയമോഹന്റെ ‘സ്റ്റോറീസ് ഓഫ് ദ് ട്രൂ’ എന്നാണു വിധികർത്താക്കളുടെ അഭിപ്രായം. മനുഷ്യപ്രകൃതത്തിൽ ജാതി, വർഗ, ലിംഗ ബോധങ്ങളുടെ രാഷ്ട്രീയമുളവാക്കുന്ന പ്രതിബന്ധങ്ങളെപ്പറ്റിയുള്ള പ്രിയംവദ രാംകുമാറിന്റെ സൂക്ഷ്മമായ അറിവും വിവർത്തനത്തിൽ ഇംഗ്ലിഷ് ഭാഷയെ അതീവ തഴക്കത്തോടെ ഉപയോഗിച്ചിരിക്കുന്നതും അവർ എടുത്തുകാട്ടുന്നു.

വർഷംതോറും നടക്കാറുള്ള അമേരിക്കൻ ലിറ്റററി ട്രാൻസ്‌ലേറ്റേഴ്സ് അസോസിയേഷൻ കോൺഫറൻസ് അമേരിക്കയിലെ പരിഭാഷകരുടെ ഏറ്റവും വലിയ കൂടിച്ചേരലാണ്. മൂന്നു ദിവസമായി നടക്കുന്ന പരിപാടിയിൽ അഞ്ഞൂറോളം പരിഭാഷകരും എഴുത്തുകാരും എഡിറ്റർമാരും പങ്കെടുക്കും. പാനൽ ചർച്ചകളും പുസ്തക വായനകളും ഡിബേറ്റുകളും പ്രഭാഷണങ്ങളും ഉണ്ടാകും. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com