ADVERTISEMENT

നല്ല വായനയാണോ എഴുത്തിലേക്ക് കൊണ്ടുപോകുന്നത്‌, എന്താണ്‌ നല്ല എഴുത്തിന് ഊർജ്ജമാകുന്നത്‌ എന്നെല്ലാം ചോദ്യങ്ങൾ കേൾക്കാറുണ്ട്‌. വായനയും എഴുത്തും ഒരുമിച്ചു സംഭവിക്കുന്ന ഒരു പ്രവ്യത്തിയായിട്ടാണ്‌ എനിക്ക്‌ അനുഭവപ്പെട്ടിട്ടുള്ളത്‌. 

എന്റെ കുട്ടിക്കാലം ഞാൻ ചെലവഴിച്ചതു വിചിത്രമായ ശീലങ്ങളുള്ള ഒരു സംഘം എഴുത്തുകാർക്കു‌ നടുവിലാണ്‌‌. അക്കൂട്ടത്തിലെ ആരും അറിയപ്പെടുന്ന എഴുത്തുകാരോ വായനക്കാരോ ആയിരുന്നില്ലെങ്കിലും എഴുതാനുള്ള കലശലായ ആഗ്രഹം അവർക്ക്‌ എന്നുമുണ്ടായിരുന്നു.  അവരിൽ ഒന്നോ രണ്ടോ പേരൊഴികെ ആരും പുസ്തകങ്ങളുമായി നടക്കുന്നതു ഞാൻ കണ്ടിട്ടില്ല. അവരാരും വലിയ വിദ്യാഭ്യാസമോ സമ്പത്തോ ഉള്ളവർ ആയിരുന്നില്ല.  ഒരാൾ നടനും നാടക കൃത്തുമായിരുന്നു. എന്റെ കുട്ടിക്കാലത്ത്‌ ഞങ്ങളുടെ നാട്ടിൽ പ്രഫഷനൽ നാടകക്കാരെ കൊണ്ടുവന്നു നാടകം കളിപ്പിക്കാൻ അയാൾ മുന്നിലുണ്ടായിരുനു. താനെഴുതിയ നാടകങ്ങളുടെ കയ്യെഴുത്ത്‌ അയാൾ എല്ലാവർക്കും വായിക്കാൻ കൊടുത്തു. കുറച്ചു കുടുംബസ്വത്തുണ്ടായിരുന്നത്‌ നാടകം കളിച്ചുകളഞ്ഞു എന്നാണ്‌ അയാളെപ്പറ്റി നാട്ടുകാർ പറഞ്ഞത്‌. 

ANNAAKHMATOVA
അന്ന അഹ്മത്തോവ, Image credit: Colour Photo, Klimbim

അയാൾക്കുമാത്രമല്ല എഴുത്തുകാരാണെന്നു സ്വയം വിശ്വസിച്ചു ജീവിച്ച ആ കൂട്ടത്തിലെ ആർക്കും അതിന്റെ പേരിൽ ഒരു മതിപ്പും കിട്ടിയില്ല. അന്തിയാവോളം കായികാദ്ധ്വാനം ചെയ്താൽ മാത്രം ജീവിതം മുന്നോട്ടുകൊണ്ടുപോകാനാകുന്ന ഒരിടത്ത്‌, നാലു കാശു സ്വന്തമായി ഉണ്ടാക്കാനാവാത്ത ഏതൊരു ആളും പരാജിതനായിരുന്നു. നാട്ടുകാർ മാത്രമല്ല കുടുംബക്കാരും അവരെ എന്തോ കുറവുള്ളവരായിക്കണ്ടു. കലാജീവിതമെന്നത്‌ മനുഷ്യർ ഒരു പാഴ്‌വേലയാണെന്ന് ഉറച്ചു വിശ്വസിച്ചിരുന്നവർക്കിടയിൽ എനിക്ക്‌ ഏറ്റവും അടുപ്പം അവരുമായിട്ടായിരുന്നു. മൂത്തവരുമായി കൂട്ടുകുടുന്നു എന്നതുതന്നെ അന്നേരം ശരിക്കും അവമതിയായിരുന്നു.

എന്താണ്‌ എഴുത്തിലെയും വായനയിലെയും എന്റെ പാരമ്പര്യം എന്നു ഞാൻ ആലോചിക്കുമ്പോഴെല്ലാം അഭിരുചിയുടെയും പ്രതിഭയുടെയും കാര്യത്തിൽ പാവങ്ങളായ ആ മുതിർന്ന കൂട്ടുകാരെ എനിക്കോർമ്മ വരും. സത്യത്തിൽ അവരാരും നല്ല വായനക്കാരോ എഴുത്തുകാരോ ആയിരുന്നില്ല.  ഞങ്ങളുടെ നാട്ടിലാകട്ടെ കലാരംഗത്തോ സാഹിത്യരംഗത്തോ അഖിലകേരള പ്രശസ്തിയോ അംഗീകാരമോ നേടിയ ആരുമുണ്ടായിരുന്നില്ല. അതിനാൽ കലാജീവിതത്തിന്റെ കാര്യത്തിൽ ഒരു മാതൃകയോ പാരമ്പര്യമോ അവിടെയുണ്ടായിരുന്നില്ല. സാഹിത്യമെഴുതാൻ അതിയായി മോഹിച്ചു യൗവനം ചെലവഴിച്ച, ചുമ്മാ അലഞ്ഞുനടന്ന് നിസ്വരായിത്തീർന്ന നാട്ടിലെ ആ മനുഷ്യരുടെ പാഷൻ ആയിരുന്നു എന്റെ ഭാവനാസ്രോതസുകളിൽ ഒന്ന്. സഫലമാകുമെന്ന് ഉറപ്പില്ലാത്ത ഒരു മോഹത്തിനുപിന്നാലെ അലയാമെന്ന് ഞാൻ പോലുമറിയാതെ തീരുമാനിച്ചതിനു പിന്നിൽ ഒരു ശക്തിയായത്‌ ആ ഓർമ്മകളാവാം. സൂസന്നയുടെ ഗ്രന്ഥപ്പുരയിലേക്ക്‌ വെള്ളത്തുവൽ ചന്ദ്രൻ വന്നത്‌ അങ്ങനെയാണ്‌. 

book-susannayude-granthappura

ഡെസ്റ്റോയെവ്സ്കിയും ജോർജ്ജ്‌ എലിയറ്റും റൂമിയുമെല്ലാം വായിക്കുന്ന ഒരാളായിട്ടാണ്‌ ആ നോവലിൽ ചന്ദ്രൻ പ്രത്യക്ഷപ്പെട്ടത്‌. നോവൽ  എന്നത്‌ യാഥാർത്ഥ്യം പാറ്റിയെടുക്കുന്നതാണ്‌. അങ്ങനെ ചെയ്യുമ്പോൾ ഫിക്ഷൻ വേർതിരിഞ്ഞു വരും.  തണ്ടിയേക്കൻ എന്നയാൾ ഒരു ബൊട്ടാനിക്കൽ ഗാർഡൻ മാത്രമല്ല ഒരു കൂറ്റൻ ലൈബ്രറി കൂടി ഹൈറേഞ്ചിൽ, ആനമുടിയുടെ താഴ്‌വരയിൽ ഉണ്ടാക്കിയെടുത്തത്‌, പർവ്വതങ്ങളുടെ ചിരപുരാതനമായ ഏകാന്തമൗനത്തിലേക്ക്‌ പുസ്തകം ഫിക്ഷനായി എത്തുന്നതാണ്‌. 

പതിനഞ്ചാം വയസ്സിൽ പഠനത്തിനായി നഗരത്തിലേക്കുപോയ ഞാൻ പിന്നീടൊരിക്കലും ഒരു സന്ദർശകനായി അല്ലാതെ നാട്ടിലേക്കു പോയിട്ടില്ല. പക്ഷേ മലയോര ഗ്രാമീണതയിൽ‌ വായന എന്ന ഞാനറിഞ്ഞ നാഗരികത സസ്യജാലങ്ങളായി പടരുന്നത്‌ ഞാൻ സങ്കൽപിച്ചു. നേരെ ചൊവ്വേ ഒരു ഗ്രന്ഥശാലയോ സർഗ്ഗസമ്പനരായ എഴുത്തുകാരുടെ പൈതൃകമോ ഇല്ലാത്ത ഒരു ഭൂപ്രദേശത്തെ എഴുതുമ്പോൾ അവിടെ പുസ്തകങ്ങൾ കൊണ്ടുവരുന്നത്‌‌ ആഭിചാരം പോലെ ഒരു പ്രവ്യത്തിയാണ്‌. അല്ലെങ്കിൽ നോക്കൂ, ആൽക്കഹോളിക്‌ ആയ തണ്ടിയേക്കൻ ഡീഅഡിക്ഷൻ സെന്ററിൽ എത്തുമ്പോൾ തനിക്ക്‌ വായിക്കാൻ ഒരു പുസ്തകം വേണമെന്നു പറയുന്നു, അത്‌ റോബർട്ട്‌ ബർട്ടന്റെ The Anatomy of Melancholy ആണ്‌.  എഴുത്തച്ഛനോ ചെറുശ്ശേരിയോ സിവിയോ തകഴിയോ വായിക്കാതെ അയാൾ പാശ്ചാത്യ മധ്യകാലത്തുനിന്നുള്ള ഒരു കൃതിയാണു തിരഞ്ഞെടുക്കുന്നത്‌. അതാകട്ടെ ഏതെങ്കിലുമൊരു ഒരു സാഹിത്യരൂപത്തിനകത്തുനിർത്താൻ കഴിയാത്ത, നിറയെ ഉദ്ധരണികളും കഥകളും തതചിന്തയും ശാസ്ത്ര, മതചിന്തയുമുള്ള ഒരു അസാധാരണ പുസ്തകം. 

pabloneruda
പാബ്ലോ നെരൂദ, PHOTO CREDIT: Leemage/IMAGO

ഒരു കുടിയേറ്റപ്രദേശത്തു ജനിച്ചു വളർന്ന ഒരാൾക്ക്‌ കഷ്ടി മുക്കാൽ നൂറ്റാണ്ടു പഴക്കമുള്ള കുടിയേറ്റത്തിന്റെ അലിഖിതമായ ഒരു ചരിത്രം, ഓർമ മാത്രമേയുള്ളു. അതിൽ കലയോ സാഹിത്യമോ സംഗീതമോ ഇല്ല. ഒരു ജേണൽ പോലും ആരും സൂക്ഷിച്ചിരുന്നില്ല . അക്കൂട്ടത്തിൽ എഴുത്ത്‌ അറിയാവുന്നവർ കുറവായിരുന്നു. എന്നാൽ കേരളീയ സമതലങ്ങളിലേക്ക്‌ വരുമ്പോൾ ഒരു വ്യക്തിക്ക്‌, ഒരു ഗ്രന്ഥകർത്താവിന്‌ , ഒരു റീഡർക്ക്‌ പൊടുന്നനെ കലാപാരമ്പര്യമോ വ്യക്തമായ പൈതൃകമായി ലഭ്യമാണ്‌. ഞാൻ സാഹിത്യം ഉത്തരവാദിത്വത്തോടെ വായിച്ചുതുടങ്ങിയപ്പോൾ, കുമാരനാശാനും ചങ്ങമ്പുഴയും പാബ്ലോ നെരൂദയും അന്ന അഹ്മത്തോവയും ഒരേ അപരിചിതത്വം ആണു ഉണ്ടാക്കിയത്‌. അല്ലെങ്കിൽ നോക്കൂ, ലീലയോ നളിനിയോ നമ്മുടെ ഏതെങ്കിലുമൊരു ദേശമോ നാടോ അല്ല സങ്കൽപിക്കുന്നത്‌‌, പകരം തത്വചിന്താപരമായ ഭാവനയുടെ ഭൂപ്രദേശമാണ്‌. മറുവശത്ത്‌ തിരുവതാംകൂറിന്റെയോ മലബാറിന്റെയോ രാഷ്‌ട്രീയ ചരിത്രമോ അതിലെ മഹാപുരുഷന്മാരോ ചിന്തയിലേക്കു വരാതെ മലയോരത്തെ വെയിലും ഉരുൾപൊട്ടലും പുഴകളും ഭാഷയുടെ അന്തർഗ്ഗതമായി. 

george-eliot
ജോർജ് എലിയറ്റ്, photo credit: François D’Albert Durade (1804-1886) - National Portrait Gallery: NPG 1405

ഒരു സ്ഥലം നാം ഉപേഷിച്ചുപോന്നു കഴിഞ്ഞാൽ അതൊരു പാരമ്പര്യമായി കൂടെ വരുമെന്ന് എനിക്ക്‌ മനസ്സിലായി.  ആ സ്ഥലം ഒരുപാടു ജീവരാശികളുടെ  നെടുവീർപ്പുകളായി, എപ്പൊഴും തുടിച്ചുകൊണ്ടിരിക്കുന്ന ഒരു ചതുപ്പായി എഴുത്തിലേക്ക്‌ വന്നുനിറയുന്നു. ചരിത്രരാഹിത്യത്തിൽനിന്ന്, വളരെ നൈരാശ്യജനകമായ വർഷങ്ങളിലൂടെ ഞാൻ ജീവിച്ചത്‌ ലൈബ്രറികളിലായിരുന്നു. ഭാഷയിലോ കലയിലോ സംഗീതത്തിലോ ശരിയായ പരിശീലനം കിട്ടാത്ത ഒരാൾക്ക്‌, ഒരുപാട്‌ അനുഭവങ്ങൾ ഇല്ലാത്ത ഒരാൾക്ക്‌ എഴുത്തുജീവിതം ശുഷ്കമായിരിക്കും എന്ന വിചാരം എനിക്കുണ്ടായിരുന്നു. എന്റെ ഒരു അധ്യാപകൻ  എന്നോട് ‌ ഭാരതമോ രാമായണമോ വായിച്ച്‌ ഭാഷ നന്നാക്കാൻ പറയുമായിരുന്നു. 

യഥാർത്ഥത്തിൽ മലയാളസാഹിത്യപാരമ്പര്യത്തിൽ എന്നെ കാര്യമായി പ്രചോദിപ്പിക്കുന്ന ഒന്നും ഉണ്ടായിരുന്നില്ല. പകരം ജാതിയെ, ജാതിയുടെ മൂല്യങ്ങളെ ഉൽകൃഷ്ടമാക്കുന്ന അനുഭൂതികൾ അവയിലെല്ലാം കണ്ടു. ജാതിനിർമ്മിതമായ അഭിരുചികളെ ഭേദിക്കാനും വന്യമായ സഞ്ചാരങ്ങൾ നടത്താനും അങ്ങനെ ഭാവനയുടെ സ്വതന്ത്രമായ ഒരു ഭൂപ്രദേശം കണ്ടെത്താനും മറ്റു പുസ്തകങ്ങളിലൂടെ ഞാൻ ശീലിച്ചു. അതിലൂടെയാണ്‌ എന്റെ എഴുത്തിന്റെ സ്വഭാവം, ജനിതകം തെളിഞ്ഞുകിട്ടിയത്. 

fyodor-dostoevsky-
ഡെസ്റ്റോയെവ്സ്കി Image Credit: Wikimedia Commons

ഞാൻ വിദ്യാർത്ഥിയായിരുന്ന കാലത്താണു ഡെസ്റ്റോയെവ്സ്കിയുടെ Demons വായിക്കുന്നത്‌. The Possessed എന്നായിരുന്നു അന്നു ലഭ്യമായ ഇംഗ്ലിഷ്‌ പരിഭാഷയുടെ പേര്‌. ഈ പുസ്തകം എൻ കെ ദാമോദരൻ 'ഭൂതാവിഷ്ടർ' എന്ന പേരിൽ മലയാളത്തിലാക്കിയതാണു ഞാൻ വായിച്ചത്‌. ആ നോവലിൽ നിറഞ്ഞുനിന്ന റഷ്യയിലെ കൊടിയ മഞ്ഞുകാലത്തെപ്പറ്റിയുള്ള ചെളിനിറഞ്ഞ വഴികളിലൂടെയുള്ള രാത്രിനടത്തവും ഹൈറേഞ്ചിലെ മഴക്കാലത്തെ ഓർമ്മിപ്പിച്ചു. അതിലൊരു കഥാപാത്രം പറഞ്ഞ “പർവ്വതങ്ങളുടെ നമ്മുടെ കാഴ്ചയെ ഇടുങ്ങിയതാക്കും" എന്ന ഒരു വാക്യം എന്നെ പിടിച്ചുവലിച്ചു. കാഴ്ചയെ, വെയിലിനെ ഈ മലകൾ എങ്ങനെയാണ്‌ അടച്ചുപിടിക്കുന്നതെന്ന് ഞാൻ ആദ്യം അനുഭവിച്ചത്‌ തമിഴ്‌ നാട്ടിലെ ബോഡിനായ്കനൂരിലേക്കുള്ള കുട്ടിക്കാലയാത്രയിലാണ്‌‌. ആദ്യമായി മലയിറങ്ങിയ ഞാൻ ഒരു സമതലപ്രദേശത്തിന്റെ  വെയിലും കാറ്റുമറിഞ്ഞു. അദ്ഭുതകരമായ ആ സൂര്യവെളിച്ചത്തിന്റെ അനുഭൂതിയാണ്‌, വെളിച്ചത്തിന്റെ പല ജന്മങ്ങളാണ്‌ എഴുത്തായി മാറുന്നത്‌. 'മൂന്നുകല്ലുകൾ' എന്ന നോവലിൽ മലയോരങ്ങളിലെ കഠിനമായതും അലിഖിതമായതുമായ ജീവിതവ്യഥകൾക്ക്‌, സമതലങ്ങളുടെ സമകാലീക രാഷ്ട്രീയവുമായി ഇഴചേർത്ത്‌‌ ഒരു ഭാവനാപ്രദേശമുണ്ടാക്കാനാണു ശ്രമിച്ചത്‌.  

റൂമിയുടെ ലോകത്ത്‌ your naked freedom is your shield എന്നാണു പറയുന്നത്‌. നിന്റെ നഗ്നമായ സ്വാതന്ത്ര്യമാണു നിന്റെ പരിച. ഞാൻ സ്വാതന്ത്ര്യത്തിന്റെ ഈ നഗ്നത അനുഭവിച്ചത്‌ മലമുകളിൽനിന്ന് സമതലത്തിലേക്ക്‌ പരക്കുന്ന വെയിലിലാണ്‌; എത്ര ഉദാരമാണത്‌.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com