ADVERTISEMENT

നൊബേൽ പുരസ്‌കാരം നേടിയ ആദ്യ വനിത സെൽമ ലാഗർലോഫിന്റെ ഒരു നൂറ്റാണ്ട് പഴക്കമുള്ള കഥയാണ് ‘ലെജൻഡ് ഓഫ് ക്രിസ്മസ് റോസ്.’ ഹൃദയഹാരിയായ ക്രിസ്മസ് കഥകളുടെ ഒരു സമാഹാരത്തിലാണ് ആ പൂവിനെ കണ്ടത്. ക്രിസ്മസ് റോസ് റോസാപുഷ്പമല്ല, വെള്ളയും മഞ്ഞയും കലർന്ന ഒരു കാട്ടുചെടി. ഇപ്പോൾ അത് നഗരത്തിലെ ആരാമങ്ങളെ അലങ്കരിക്കുന്നു. ശീതകാലത്ത്, വേനലിന്റെ ഹരിതശോഭയിൽ അഭിരമിക്കുന്ന ഒരു കാട്ടിൽനിന്നു സന്ദർശകനായ ഒരു സന്യാസിവര്യൻ നാട്ടിൽ പറിച്ചു നട്ട ആ ചെടിയുടെ യാത്ര വന്യമായ ഭാവനയുടെ ചിറകിലേറി സെൽമ വിവരിക്കുന്നു.

2188733579
Representative image. Photo Credit: Brita Seifert/Shutterstock.com

1857 നവംബർ 20 ന് സ്വീഡനിലെ വാംലാൻഡ് പ്രവിശ്യയിൽ കുടുംബത്തിന്റെ പരമ്പരാഗത കൃഷിഭൂമിയായ മർബാക്കയിലാണ് സെൽമ ജനിച്ചത്. ഗാർഹിക വിദ്യാഭ്യാസം നേടിയ സെൽമ ഐതിഹ്യങ്ങളും നാടോടിക്കഥകളും കേട്ട് വളർന്നു, ധാരാളം വായിച്ചു, ചെറുപ്പം മുതൽ കവിതകൾ രചിച്ചു. കോളജ് വിദ്യാഭ്യാസത്തിനു ശേഷം അധ്യാപികയായി. കടബാധ്യത വരുത്തി വച്ച പിതാവ് മരണമടഞ്ഞതിനു ശേഷം കുടുംബം പ്രതിസന്ധിയിലായി, കൃഷിയിടം വിൽക്കേണ്ടി വന്നു. സെൽമ അധ്യാപനവും എഴുത്തും സാമൂഹിക സേവനവും തുടർന്നു. തുടർന്നുള്ള വർഷങ്ങളിൽ നോവലുകളും ചെറുകഥകളും കുട്ടികളുടെ പുസ്തകങ്ങളും രചിച്ച് നിരൂപക പ്രശംസ നേടി. ബാല്യത്തിൽ കേട്ട കഥകൾ രചനാശൈലിയെ സ്വാധീനിച്ചു. യഥാർഥ പരിസരത്ത് കാൽപനികമായ കഥകൾ ഇണക്കിച്ചേർത്ത്, ആ കാലത്തിന്റെ നടപ്പു രീതികളിൽനിന്ന് വ്യത്യസ്തമായ ഒരു ലോകം സൃഷ്ടിച്ച് വായനക്കാരെ അകർഷിച്ചു. വിൽപനയിലൂടെ നേടിയ പണം മർബാക്കയിലെ വീടും തോട്ടവും തിരിച്ചെടുക്കാൻ ഉപയോഗിച്ചു. 1909 ൽ നൊബേൽ സമ്മാനം നേടി പിന്നീട് സ്വീഡിഷ് അക്കാദമിയിൽ അംഗമായ സെൽമ രണ്ടാം ലോക യുദ്ധകാലത്ത് പ്രതിരോധ സേനയെ സഹായിച്ചു. 1940 ൽ തന്റെ കഥകളുടെ ഉറവിടമായ മർബാക്കയിൽ അന്തരിച്ചു.

four
കാനഡ പ്ലേസ്, വാൻകൂവറിൽ വുഡ്വാർഡിന്റെ വാർഷിക അലങ്കാരം.

സെൽമയുടെ സ്വതസിദ്ധ ശൈലിയായ മാന്ത്രിക യാഥാർഥ്യം വിളയാടുന്ന ക്രിസ്മസ് റോസിന്റെ കഥയ്ക്ക് യേശുവിന്റെ ജനനവുമായി ബന്ധമുണ്ട്. രചനയുടെ സൗകര്യത്തിനായി എഴുത്തുകാരി ഐതിഹ്യത്തിൽ ചില മാറ്റങ്ങൾ വരുത്തി.

ഇന്നത്തെ സ്വീഡനിലെ സ്കെയിൻ പ്രവിശ്യയിലാണ് കഥ. പക്ഷേ കഥ നടക്കുന്ന പന്ത്രണ്ടാം നൂറ്റാണ്ടിൽ അത് ഡെന്മാർക്കിനു കീഴിലായിരുന്നു. കഥയിലെ ആർച്ച് ബിഷപ്പ് അബസലൻ (1177-1201) യഥാർഥ വ്യക്തിയാണ്, അതിൽനിന്ന് കഥയുടെ കാലം വ്യക്തം. മധ്യകാലഘട്ടത്തിൽ ആർച്ച് ബിഷപ്പിന് നാടുവാഴിയുടെ അധികാരങ്ങളുണ്ട്.

കഥ തുടങ്ങുന്നു. ആർച്ച് ബിഷപ്പ് നിയമവിരുദ്ധനായി പ്രഖ്യാപിച്ച ഒരാൾ നാട്ടിൽനിന്നു പലായനം ചെയ്ത് അങ്ങകലെ കാട്ടിലെ ഒരു ഗുഹയിൽ കുടുംബത്തോടൊപ്പം വസിക്കുന്നു. യാത്രികരെ കൊള്ള ചെയ്താണ് ഉപജീവനം. എങ്കിലും ദാരിദ്ര്യം തീരുന്നില്ല. ദുരിതം വർധിച്ചപ്പോൾ കള്ളന്റെ ഭാര്യ കുട്ടികളോടൊപ്പം കാടിനോടു ചേർന്ന ഗ്രാമങ്ങളിൽ യാചിക്കാൻ ഇറങ്ങി. ഒരു ദിവസം അവർ ഒരു സന്യാസാശ്രമം കണ്ടു. ആശ്രമാധിപൻ ഹാൻസ് പ്രത്യേക കരുതലോടെ തയാറാക്കിയ പൂന്തോട്ടം കള്ളന്റെ ഭാര്യ നോക്കി നിന്നു. അവളെ കണ്ട ഒരു ലേ ബ്രദർ (സന്യാസ സമൂഹത്തിൽ അംഗമായ, തിരുപ്പട്ടം ലഭിക്കാത്ത വ്യക്തി) അവിടം വിട്ടു പോകാൻ ആജ്ഞാപിച്ചു.

അവൾ വഴങ്ങിയില്ല, തർക്കം മുറുകി. ബഹളം കേട്ട് ആബട്ട് ഹാൻസ് പുറത്തു വന്നു. ‘‘ഈ തോട്ടം മനോഹരം തന്നെ’’, അവൾ പറഞ്ഞു. ‘‘പക്ഷേ ക്രിസ്മസിന്റെ തലേന്ന് കാട്ടിൽ പൂത്തുലയുന്ന വിശുദ്ധമായ തോട്ടവുമായി ഇതിനെ താരതമ്യം ചെയ്യാൻ കഴിയില്ല.’’

one
ഡിസംബറിൽ ബർണബി നഗരം.

ആബട്ട് ആ തോട്ടത്തെക്കുറിച്ച് കേട്ടിട്ടുണ്ട്.  അടുത്ത ക്രിസ്മസിന് ആബട്ട് ഹാൻസിനെ കാട്ടിൽ കൊണ്ടു പോയി തോട്ടം കാണിക്കാമെന്ന് കള്ളന്റെ ഭാര്യ പാതി മനസ്സോടെ സമ്മതിച്ചു.

കാട്ടിലെ വിശുദ്ധ തോട്ടത്തെക്കുറിച്ച് ആബട്ട് ആർച്ച് ബിഷപ്പിനെ അറിയിച്ചു. കള്ളന്റെ കുറ്റങ്ങൾ ക്ഷമിച്ച് അയാളെ നാട്ടിൽ തിരിച്ചു വരാൻ അനുവദിക്കാനും അഭ്യർഥിച്ചു. പക്ഷേ ആർച്ച് ബിഷപ്പ് അബസലൻ വഴങ്ങിയില്ല. ‘‘താങ്കൾ കാട്ടിൽച്ചെന്ന് ആ തോട്ടത്തിൽനിന്ന് ഒരു പൂവിറുത്ത് കൊണ്ടുവന്നാൽ ഞാൻ വിശ്വസിക്കാം, തസ്ക്കരന് മാപ്പും നൽകാം.’’ ആ വ്യവസ്ഥ സമ്മതിച്ച ആബട്ട് ക്രിസ്മസ് സായാഹ്നത്തിൽ ലേ ബ്രദറിനെയും കൂട്ടി വനത്തിലേക്ക് പുറപ്പെട്ടു. വഴിയിൽ കണ്ടവരെല്ലാം തിരുപ്പിറവിയുടെ രാവിന് തയാറാകുന്നു. കർഷകരുടെ കുളിപ്പുരകളിൽ വെള്ളം ചൂടാക്കാൻ തീ തെളിഞ്ഞു. കലവറയിൽനിന്നു വലിയ അപ്പവും ഇറച്ചിക്കഷണങ്ങളും കുശിനിയിലേക്ക് കൊണ്ടുപോകുന്നു. കയ്യിൽ വലിയ വൈക്കോൽ കെട്ടുകളുമായി കളപ്പുരകളിൽനിന്നു പുരുഷന്മാർ കയറി വരുന്നു, അവയിനി നിലത്തു വിരിക്കും. ആബട്ട് ഹാൻസും ലേ ബ്രദറും ഗ്രാമങ്ങളിലെ ചെറിയ ദേവാലയങ്ങൾ കടന്നു പോയി. കപ്യാരുടെ സഹായത്തോടെ തിരക്കിട്ട അലങ്കാരപ്പണികളിൽ മുഴുകിയ വൈദികർ. ബോസ്ജോ ആശ്രമത്തിന്റെ മുന്നിൽ ഒരു കൂട്ടം ദരിദ്രരെ കണ്ടു. ആശ്രമത്തിൽനിന്ന് ദാനമായി ലഭിച്ച അപ്പവും മെഴുകുതിരിയുമായി അവർ മടങ്ങുന്നു. പാതയിലെ മനുഷ്യരുടെ ഉല്ലാസം ആബട്ടിന്റെ ആവേശം വർധിപ്പിച്ചു. പക്ഷേ ലേ ബ്രദർ സംശയാലുവാണ്. തിരിച്ചു പോകാമെന്ന് അയാൾ പറയുന്നു, കള്ളന്മാരുടെ സങ്കേതം സുരക്ഷിതമല്ല. എന്നാൽ ആബട്ട് അയാളെ അവഗണിച്ചു. 

eight
ആർട്ട് ഗാലറി സ്ക്വയർ, വാൻകൂവർ

മുന്നോട്ടു പോകുന്തോറും തണുപ്പേറി, പാതയുടെ കാഠിന്യം കൂടി. സൂര്യപ്രകാശം മാഞ്ഞപ്പോൾ ദുർഘടമായ വഴി പിന്നിട്ട് അവർ കള്ളന്റെ ഭവനത്തിലെത്തി. വൃത്തിയില്ലാത്ത ഒരു ഗുഹ. അവരുടെ ദാരിദ്ര്യം കണ്ട് ആബട്ട് ഹാൻസ് ആകുലനായി. പരുക്കൻ കിടക്കയിൽ അൽപനേരം ഉറങ്ങിയ ആബട്ട് നിദ്ര വിട്ടുണർന്ന് വീണ്ടും ആതിഥേയരോട് സംസാരിച്ചു. കുട്ടികൾക്ക് ഗ്രാമത്തിൽ ഓടി നടന്ന് ഉല്ലസിക്കാൻ കഴിയാത്തതിൽ സഹതപിച്ചു. അവർക്ക് പൊതുമാപ്പ് തേടിയ കാര്യം അറിയിച്ചപ്പോൾ കള്ളന് അവിശ്വാസം. ജീവിത യാഥാർഥ്യങ്ങൾ അയാളെ പരുക്കനാക്കി മാറ്റിയിരുന്നു. കള്ളന്റെ പെരുമാറ്റം അരോചകമായെങ്കിലും ആബട്ട് ഹാൻസ് ആശ്രമത്തിൽ അനുഭവിക്കാത്ത ശാന്തി ഇവിടെ കണ്ടെത്തുന്നതായി ലേ ബ്രദറിന് തോന്നി.

ആ മണിക്കൂർ വരികയായി! ശൈത്യം വസന്തത്തിനു വഴിമാറുന്ന അവിശ്വസനീയമായ രൂപാന്തരത്തിനായി കാനനം ഒരുങ്ങി. അകലെ ക്രിസ്മസ് മണികൾ മുഴങ്ങി, ഈ മുഴക്കം തണുപ്പിൽ മൃതമായ കാടിനെ എങ്ങനെ ഉണർത്തും? ആബട്ട് ചിന്തിച്ചു. അൽപനേരം കഴിഞ്ഞു, പെട്ടെന്ന് കാട് പ്രകാശിച്ചു. ഇരുണ്ട മരങ്ങളെ കടന്ന് മൂടൽമഞ്ഞ് എന്ന പോലെ അത് വ്യാപിച്ചു. അരുണോദയം പോലെ തോന്നി. നിലത്ത് പച്ചയുടെ പുതപ്പ് വിരിച്ച പോലെ. വള്ളിച്ചെടികൾ മണ്ണിൽനിന്ന് തലനീട്ടി വളർന്ന് അഗ്രം ബിഷപ്പിന്റെ അംശവടിയെന്ന പോലെ വളഞ്ഞു. കുന്നിൻചരിവിൽ പർപ്പിൾ നിറമുള്ള ഹീതറിന്റെ സമൃദ്ധി. നിലത്തുവീണു ചീയുന്ന മരത്തടിയിൽ ഉണരുന്ന പായൽ, കുഞ്ഞു പൂക്കൾ. വളർന്നു വിരിഞ്ഞ ചെടികളിലെ പൂക്കൾ വർണ്ണമണിഞ്ഞു. കാടിന്റെ ഉണർവ് കണ്ട് ആബട്ട് ഹാൻസിന്റെ മിഴികൾ നിറഞ്ഞു, കാഴ്ചയിൽ മഞ്ഞു മൂടി. ഈ വൃദ്ധന് അദ്ഭുതം കാണാനായല്ലോ! കാനനത്തിൽ വ്യാപിച്ച അടുത്ത പ്രകാശതരംഗത്തിൽ ഹാൻസിന്റെ കണ്ണഞ്ചിപ്പോയി. വൃക്ഷങ്ങളിൽ ചിനപ്പുകൾ നിറഞ്ഞപ്പോൾ ചിത്രശലഭമെന്നു തോന്നി. ചില്ലകളിൽ പക്ഷികൾ ഉണർന്ന് പാറിപ്പറന്നു. അകലെ ഗ്രാമത്തിൽനിന്നു പറന്നുവന്ന ഒരു കൂട്ടം സ്റ്റാർലിങ് പറവകൾ ഫിർ മരത്തിനു മുകളിൽ വിശ്രമിക്കാനിരുന്നു.

ഒരൽപ്പം മങ്ങിയ ശേഷം കാട് വീണ്ടും പ്രകാശിച്ചു. ഇളം ചൂടുള്ള തെക്കൻ കാറ്റ് വീശി തെക്കു ദേശത്തു നിന്നുള്ള വിത്തുകൾ വിതറി. അവ ക്ഷണത്തിൽ മുളച്ചു പൊങ്ങി. ഇളംകാറ്റ് വീണ്ടും വീശിയപ്പോൾ ബ്ലൂബെറിയും ക്രാൻബെറിയും മൂത്തു. കൊക്കുകളും കാട്ടുവാത്തകളും ഒച്ചയിട്ട് പറന്നു. ബുൾഫിഞ്ച് പക്ഷികൾ കൂട് കെട്ടി. അണ്ണാൻ കുഞ്ഞുങ്ങൾ മരക്കൊമ്പിൽ ചിലച്ചു പാഞ്ഞു. തന്റെ മുന്നിൽ സംഭവിക്കുന്ന അളവില്ലാത്ത അദ്ഭുതത്തെ വിലയിരുത്താൻ ആബട്ട് ഹാൻസിനായില്ല. കാഴ്ചയുടെ ഉൽസവമാണ് അവിടെ. കാറ്റ് വീണ്ടും വന്നപ്പോൾ അതിന് പുതുതായി ഉഴുതു മറിച്ച ഭൂമിയുടെ മണമുണ്ട്, വേനലിന്റെ ഗന്ധം. അങ്ങ് ദൂരെ പാൽക്കാരികൾ പശുവിനെ കറക്കുന്ന ശബ്ദം ഹാൻസ് കേട്ടു, ചെമ്മരിയാടിന്റെ കഴുത്തിലെ മണിശബ്ദവും. പൈൻ, സ്പ്രൂസ് മരങ്ങളിൽ കായ്കൾ നിറഞ്ഞു കഴിഞ്ഞു, അവയുടെ പുറന്തോടുകൾ ചുവന്നു തിളങ്ങി. ജ്യൂനിപർ ബെറിയുടെ നിറം അനുനിമിഷം മാറി. നിലം കാട്ടുപൂക്കൾ നിറഞ്ഞ് വർണരാജിയാർന്നു - ചുവപ്പ്, നീല, മഞ്ഞ.

three
ജിഞ്ചർബ്രെഡ് അലങ്കാരം, ഹോട്ടൽ ഹയാത്ത്, വാൻകൂവർ

ആബട്ട് ഹാൻസ് കുനിഞ്ഞ് ഒരു സ്ട്രോബെറി പൂവ് കയ്യിലെടുത്തു. നിവർന്നു നിന്നപ്പോഴേക്കും അത് ചുവന്നു തുടുത്ത പഴമായി മാറി. ഒരു കുറുക്കൻ കുഞ്ഞുങ്ങളുമായി പുറത്തു വന്നു. കള്ളന്റെ ഭാര്യ അവയെ ഓമനിച്ചു. ഇരതേടി ഇറങ്ങിയ ഒരു മൂങ്ങ വെളിച്ചം കണ്ട് വിരണ്ട് മടങ്ങി. കുയിലുകൾ കൂവി. കള്ളന്റെ കുട്ടികൾ സ്ട്രോബെറി പറിച്ചു തിന്ന് ഉല്ലസിച്ചു, മുയൽക്കുഞ്ഞുങ്ങളെ ഓടിച്ച് ആനന്ദിച്ചു. ഇതിനിടയിൽ പുറത്തു വന്ന ഒരു കരടിയെ കള്ളൻ വിരട്ടി വിട്ടു. അടുത്ത പ്രകാശ തരംഗത്തിന്റെ വരവായി. ഇത്തവണ കാറ്റ് നക്ഷത്രപ്പൂവിന്റെ വിത്തുകൾ കൊണ്ടുവന്നു, പാടങ്ങളിലെ പൂമ്പൊടി കാഞ്ചനരേണു പോലെ വായുവിൽ പറന്നു. പിന്നാലെ ചിത്രശലഭങ്ങൾ പാറി, അസാമാന്യ വലുപ്പമുള്ള അവ പറക്കുന്ന ലിലി പൂക്കൾ പോലെ. പൊള്ളയായ ഓക്ക് മരത്തിന്റെ തടിയിലെ തേനീച്ചക്കൂട്ടിൽ തേൻ നിറഞ്ഞു കവിഞ്ഞ് താഴേക്കൊഴുകി. ബ്ലാക്ക് ബെറി വല്ലികളോട് മൽസരിച്ച കാട്ടുറോസ് പുഷ്പങ്ങൾ കുന്നുകളിൽ പടർന്നു കയറി. കാട്ടിലെങ്ങും മനുഷ്യമുഖത്തോളം വലിയ പൂക്കൾ വിടർന്നു. 

ആർച്ച് ബിഷപ്പിന് തെളിവ് നൽകാനായി ചെടിയിറുക്കാൻ ഹാൻസ് തുനിയുമ്പോൾ അതിലും സുന്ദരമായത് വരും, അത് കഴിയുമ്പോൾ അതിലും സുന്ദരമായത്.

ഒന്നിനു പിറകെ ഒന്നായി പ്രകാശതരംഗം വന്നു കൊണ്ടേയിരുന്നു, എല്ലാം ഒന്നിനൊന്ന് വശ്യം. വേനലിന്റെ എല്ലാ മനോഹാരിതയും ആ ശീതകാല രാവിൽ നിറഞ്ഞു. ‘‘ഈ ആനന്ദം താങ്ങാൻ കഴിയുന്നതിലും അധികമാണ്’’ ആബട്ട് ഹാൻസിന്റെ ആത്മഗതം. ‘‘ഇനി വരാനുള്ളതിന്റെ സൗന്ദര്യം എന്തെന്ന് സങ്കൽപിക്കാൻ പോലും കഴിയുന്നില്ല.’’

വെളിച്ചം വീണ്ടും വരികയായി, അനന്തതയിൽ നിന്ന് സ്വർഗീയമായതെന്തോ വരുന്നു. ഭൂമിയിലെ സൗന്ദര്യമെല്ലാം കണ്ടു കഴിഞ്ഞു. ഇനി സ്വർഗ്ഗസൗന്ദര്യം കാണാം. പെട്ടെന്ന് സർവവും നിശ്ചലമാകുന്നത് ആബട്ട് അറിഞ്ഞു. പക്ഷികൾ കളകൂജനം നിർത്തി, കുറുക്കന്റെ കുഞ്ഞുങ്ങൾ കേളി അവസാനിപ്പിച്ചു, പൂക്കളുടെ വളർച്ചയ്ക്ക് വിരാമമായി. വന്നുചേരുന്ന മഹത്വത്തിന്റെ സാന്നിധ്യത്തിൽ തന്റെ ഹൃദയമിടിപ്പ് നിലയ്ക്കുന്ന പോലെ ഹാൻസിന് തോന്നി. അറിയാതെ മിഴികൾ നിറഞ്ഞു, ആത്മാവ് വേർപെട്ട് അനശ്വരതയിൽ ലയിക്കാൻ കൊതിച്ചു. അകലെ നിന്നുയരുന്ന

five
സറേ നഗരത്തിലെ സെൻട്രൽ മാളിലെ ഒരു കത്ത്.

അഭൗമമായ സംഗീതം, അന്തരീക്ഷത്തിൽ സമീപസ്ഥമായ മൃദുമന്ത്രണം. ഹാൻസ് കൈകൾ കൂപ്പി മുട്ടു കുത്തി. സ്വർഗീയാനുഭൂതി, മാലാഖമാരുടെ ക്രിസ്മസ് കാരൾ! ഇതിൽപ്പരം  എന്തുവേണം? 

അടുത്തു വരുന്ന കാഹളം. ആബട്ട് ഹാൻസ് ദൈവദൂതന്മാരെ കണ്ടു. പക്ഷേ സംശയാലുവായ ലേ ബ്രദർ ഉലഞ്ഞു, ഈ ദൃശ്യങ്ങൾ ദുർമന്ത്രവാദമായി, സാത്താന്റെ പരീക്ഷണമായി മുദ്ര കുത്തി. ആബട്ട് ഹാൻസിനെ തൊട്ടു തലോടിയ പക്ഷികൾ ലേ ബ്രദറിനെ സമീപിച്ചില്ല. പക്ഷേ മാലാഖമാരുടെ ആഗമനം തിരിച്ചറിഞ്ഞ ഒരു കാട്ടുപ്രാവ് അയാളുടെ തോളിൽ വന്നിരുന്ന് കവിളിൽ കൊക്കുരുമ്മാനൂള്ള ധൈര്യം കാണിച്ചു. ഭയചകിതനായ അയാൾ ‘‘പിശാചേ, നീ നിന്റെ നരകത്തിലേക്ക് തന്നെ മടങ്ങിപ്പോ!’’ എന്ന് ആക്രോശിച്ചു. ഇതേ സമയം മാലാഖമാർ സമീപസ്ഥരായിരുന്നു, ആബട്ട് ഹാൻസ് ആനന്ദത്തിന്റെ പരകോടിയിലും. അവയുടെ ചിറകിന്റെ ഉരുമ്മൽ ആബട്ട് അറിഞ്ഞു, ആദരവോടെ തല കുനിച്ചു. പക്ഷേ ലേ ബ്രദറിന്റെ ഭയാക്രാന്തം ദേവദൂതന്മാരെ പിന്തിരിപ്പിച്ചു, അവരുടെ ഗാനം നിലച്ചു, അവർ അകന്നു പോയി. തണുത്തുറഞ്ഞ ഒരു മനുഷ്യഹൃദയം പ്രകാശത്തെ അകറ്റി, സംശയവും തിരസ്ക്കാരവും കാടിന്റെ മാന്ത്രികപ്രഭാവത്തെ നശിപ്പിച്ചു. കാട്ടിൽ വീണ്ടും ഇരുൾ മൂടി, നിലത്ത് മഞ്ഞു മൂടി, ഭൂമി തണുത്തുറഞ്ഞു. ചെടികളും പക്ഷികളും മൃഗങ്ങളും മറഞ്ഞു. ആനന്ദത്താൽ വികസിച്ചിരുന്ന ആബട്ടിന്റെ ഹൃദയം തീവ്രവേദനയിൽ നുറുങ്ങി. ‘‘ഇത് താങ്ങാനാവില്ല, സ്വർഗം അരികിലായിരുന്നു, എനിക്കത് നിഷേധിക്കപ്പെട്ടു.’’ അപ്രത്യക്ഷമാകുന്ന ചെടികൾക്കിടയിൽ ആബട്ട് പരിഭ്രാന്തിയോടെ എന്തോ തിരഞ്ഞു. 

2242930557

ഗുഹയിലേക്ക് തിരിച്ചു പോയ കള്ളന്മാരും ലേ ബ്രദറും ആബട്ടിനെ കാണാഞ്ഞ് തേടിയിറങ്ങി. അതാ മഞ്ഞിൽ മരിച്ചു കിടക്കുന്നു! താൻ കാരണമാണെന്ന് മനസ്സിലാക്കിയ ലേ ബ്രദർ വാവിട്ടു കരഞ്ഞു. മൃതദേഹം ആശ്രമത്തിൽ കൊണ്ടുപോയപ്പോൾ ആബട്ട് ഒരു ചെടി വേരോടെ കൈയിൽ മുറുക്കി പിടിച്ചിരിക്കുന്നത് ശ്രദ്ധിച്ചു. പിന്നീട് ലേ ബ്രദർ അത് തോട്ടത്തിൽ നട്ടു. വസന്തമായി, വേനലും ശരത്ക്കാലവും കടന്നു. അപ്പോഴും ചെടി മുളപൊട്ടിയില്ല, ലേ ബ്രദർ ദുഃഖിതനായി. ശൈത്യമായി, ക്രിസ്മസിന് തലേന്ന് ഏവരെയും ആശ്ചര്യഭരിതരാക്കി ആ ചെടി പുറത്തുവന്നു വളർന്നു വലുതായി പൂവിട്ടു. പച്ചനിറമുള്ള തണ്ടുകളിൽ വെളുത്ത പുഷ്പങ്ങൾ. മാന്ത്രിക വനത്തിന്റെ അദ്ഭുതം സത്യമാണെന്ന് ലേ ബ്രദറിന് ബോധ്യമായി. പൂവിറുത്ത് ആർച്ച് ബിഷപ്പിനെ കാണിച്ചു. വാക്ക് പാലിച്ച ആർച്ച് ബിഷപ്പ് അബസലൻ കള്ളന് മാപ്പു നൽകാൻ തീരുമാനിച്ചു. കള്ളന്റെ കുടുംബം ഗ്രാമത്തിലെത്തി തുടർന്നുള്ള കാലം തൊഴിലെടുത്ത് ജീവിച്ചു. തന്റെ ഹൃദയ കാഠിന്യത്തിന് പ്രായശ്ചിത്തമായി ലേ ബ്രദർ കള്ളന്മാരുടെ ഗുഹയിൽ വാസമുറപ്പിച്ച് ശിഷ്ടകാലം ധ്യാനത്തിൽ മുഴുകി. പിന്നീടൊരിക്കലും ആ കാട് ക്രിസ്മസ് രാവിൽ പൂവണിഞ്ഞില്ല. പക്ഷേ അവിടെനിന്ന് ആബട്ട് ഹാൻസ് പറിച്ചെടുത്ത മാന്ത്രിക സസ്യം ഓരോ തിരുപ്പിറവി ദിനത്തിലും പൂത്തു, അതിലൂടെ കാട്ടിലെ വിശുദ്ധ ആരാമത്തിന്റെ സ്മരണ നിലനിന്നു.

വർഷം 2021.

മഞ്ഞുറഞ്ഞ വനസ്ഥലിയിൽ ഡിസംബറിൽ പൂ വിരിയില്ല. എന്നാൽ മാന്ത്രികധൂളി ചൊരിഞ്ഞാൽ അസാധ്യമായി എന്താണുള്ളത്? പുരാതന സംസ്കാരങ്ങളുടെ തുടർച്ചയായ ക്രിസ്മസിൽ മാന്ത്രിക സ്പർശം പതിഞ്ഞിട്ടുണ്ട്. ഈ ഉൽസവവുമായി ബന്ധപ്പെട്ടതിലെല്ലാം യുക്തിക്ക് നിരക്കാത്ത, വികാരത്തിന് നിരക്കുന്ന എന്തോ ഉണ്ട്. ആഘോഷം നിർമിച്ചെടുത്ത വിപണിയിലും ഉൽസവ ലഹരിയിലും സംഗീതത്തിലും ദൃശ്യവിരുന്നിലും അതിശയോക്തിയുണ്ട്. മാന്ത്രികത ഇഷ്ടപ്പെടുന്ന കുട്ടികളെയാണ് യൂൾടൈഡ് ആകർഷിക്കുന്നത് - പ്രായത്തിൽ ഇളപ്പമുള്ളവരേയും മുതിർന്ന ‘കുട്ടികളേയും’. വർഷാവസാനം ഒരൽപം അയുക്തി മനുഷ്യന് നല്ലതാണ്. സ്വയം മറന്നുല്ലസിച്ച്, സമ്മാനങ്ങൾ പങ്കുവച്ച് പ്രിയമുള്ളവരോടൊപ്പം ചെലവഴിക്കുന്ന ആ ദിനങ്ങളിൽ മനസ്സിന്റെ കെട്ടുകൾ അഴിയും. ഒന്നിച്ചുള്ള വിരുന്നുകൾ ബന്ധങ്ങളുടെ ഇഴയടുപ്പം വർധിപ്പിക്കും. ജീവിതം ലാഘവമുള്ളതാകും. അവധി തീരുമ്പോൾ നവോന്മേഷത്തോടെ പുതിയ വർഷത്തെ വരവേൽക്കാനാകും. നമ്മുടേതിനേക്കാൾ ലളിതമായ ഒരു ലോകത്തിലാണ് പുരാതന മനുഷ്യർ ജീവിച്ചിരുന്നത്. എന്നാൽ നമ്മെ അലട്ടുന്ന ചിലതെങ്കിലും അവരേയും അലട്ടിയിരുന്നു. ശൈത്യ വിഷുവത്തിനു ശേഷം അവരുടെ പുതുവർഷം തുടങ്ങിയതും അതുകൊണ്ടാകാം. പഴയതെല്ലാം എരിഞ്ഞു തീർന്ന് അവർ പുതിയ മനുഷ്യനെ ധരിക്കുന്നു, നമുക്കും ധരിക്കാം.

eleven
സറേയിലെ ഒരു മഞ്ഞുവീഴ്ചയുള്ള ദിവസം.

ഈ ഡിസംബറിൽ എല്ലാ ക്രിസ്മസ് ചേരുവകളും സമാസമം ചേർന്നു. മഹാവ്യാധി മൂലം നിശബ്ദമായ ഗ്രാമവും നഗരവും വിപണിയും ശോഭ വീണ്ടെടുത്തു. തെരുവുകൾ പ്രകാശദീപങ്ങളാൽ ജ്വലിച്ചു. വേദികളും അരങ്ങുകളും ഉണർന്നു. മനുഷ്യർ കൂട്ടമായി തെരുവിൽ ഇറങ്ങി. ഉത്തര ധ്രുവത്തിൽനിന്നു സമ്മാനങ്ങളുമായി സാന്റാ വീണ്ടും പുറപ്പെട്ട് കുട്ടികളുടെ ചിരി വീണ്ടെടുത്തു. മഞ്ഞ് ധാരാളമായി പെയ്തു, കുട്ടിയോടൊത്ത് മഞ്ഞിൽ കളിക്കാൻ മറ്റൊരു കുട്ടിയായി ഞാനുമിറങ്ങി. പ്രഭാതത്തിൽ ആവി പറക്കുന്ന കാപ്പി കുടിക്കുമ്പോൾ ചില്ലുജാലകത്തിലൂടെ കണ്ട കാഴ്ച സ്വർഗീയമായിരുന്നു - മൃദുലമായി വീഴുന്ന മഞ്ഞിൻകണങ്ങൾ. നിലത്തെ വെൺപുതപ്പിന് കനം കൂടിയ ശേഷം, കനമുള്ള വേഷം ധരിച്ച് കാനന വഴിയിലൂടെ നടക്കുന്നത് ഉന്മാദം. സുഖമുള്ള തണുപ്പ്, ശുദ്ധമായ വായു, നിശ്ശബ്ദതയെ ഉലയ്ക്കുന്ന പാദപതനം.

ഡിസംബർ 24-ന് ജന്മദിനത്തിൽ മഞ്ഞ് വീണ്ടും പെയ്തു. മഞ്ഞുതുള്ളികളെ മുഖത്ത് ഏറ്റുവാങ്ങി നടന്ന് ഒരു ദേവാലയത്തിൽ ചെന്നു കയറി. തിരികൾ തെളിച്ച് നിശ്ശബ്ദമായി ഇരുന്നു. ദിവ്യബലി മുഴുവനായി കൂടിയിട്ട് വർഷങ്ങളായി, എങ്കിലും ലഭിക്കുന്ന അവസരങ്ങളിൽ ദേവാലയത്തിൽ കയറി അൽപനേരം ഇരിക്കും. അമ്മയുടെ ഉദരത്തിന്റെ തുടർച്ചയാണ് കത്തീഡ്രൽ എന്നാരോ പറഞ്ഞിട്ടുണ്ട്, ഒറ്റയ്ക്കിരിക്കുമ്പോൾ അങ്ങനെ തോന്നും. ആ അർഥത്തിൽ വിശ്രാന്തി നൽകുന്ന എന്തും ഒരു കത്തീഡ്രലാണ്. ചുവരുകളില്ലാത്ത ദേവാലയമാണ് പ്രകൃതി. പുറത്തിറങ്ങുമ്പോൾ ഒരു ലിഖിതം കണ്ടു (Keep Christ in Christmas).

ഉപഭോഗ സംസ്കാരത്തിൽ മുക്കിയെടുത്ത് ക്രിസ്തുവിനെ ഇല്ലാതാക്കരുത്. ഇത് സാന്താക്ലോസിന്റെ ജന്മദിനമാണോ എന്ന് പുതിയ പിള്ളേര് സംശയിച്ചാലും അദ്ഭുതമില്ല. ലളിതമായി ജനിച്ചു ജീവിച്ചു മരിച്ച ഒരു ഗുരുവിന്റെ പേരിലാണ് ഈ ബില്യൻ ഡോളർ വിപണിയെന്നത് ഒരു വൈരുധ്യമാണ്. മതേതരമായി ചിന്തിച്ചാൽ, മനുഷ്യന്റെ ഉന്നതമായ അവബോധത്തിന്റെ പ്രതീകമാണ് ക്രിസ്തു. അതിന് മറ്റു പേരുകളുണ്ടാകാം. ദേവീദേവന്മാരും ഉൽസവങ്ങളും അനേകമുണ്ട്. 

പക്ഷേ ഓർക്കുക: നിങ്ങളുടെ ക്രിസ്തുവിനെ ക്രിസ്മസിൽ സൂക്ഷിക്കുക!

തണുത്തുറയുന്ന ഈ രാവിൽ, വഴിയിൽ തെന്നി വീഴാതെ ഞാൻ വീട്ടിലേക്ക് നടക്കുന്നു. അമ്മയും കുഞ്ഞും കാത്തിരിക്കുന്നു. ഇനിയുള്ള രാവിലും പകലിലും മഞ്ഞ് ധാരാളമായി വീഴും. താപനില വീണ്ടും താഴും, തടാകങ്ങൾ തണുത്തുറയും. പൗരസ്ത്യ ദേശത്തു നിന്ന് പുറപ്പെട്ട ജ്ഞാനികൾ വന്നെത്തുന്ന പന്ത്രണ്ടാം രാവ് വരെ തിരുപ്പിറവിയുടെ മാന്ത്രികത അന്തരീക്ഷത്തിൽ തങ്ങിനിൽക്കും.

English Summary:

Article about Christmas season

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com