ADVERTISEMENT

റോബർട്ട് ബോർജർ വീട് വിട്ടുപോകാൻ കാരണം ഭാര്യ നൽകിയ അന്ത്യശാസനമായിരുന്നു. സൈക്കോളജി പ്രഫസർ ആയി ജോലി ചെയ്യുന്ന അദ്ദേഹത്തിന് സ്ഥാനക്കയറ്റം ലഭിക്കേണ്ട സമയം കൂടിയായിരുന്നു അത്. എന്നാൽ, അവിശ്വസ്തനായ പങ്കാളിക്കൊപ്പം ജീവിക്കാൻ തയാറല്ലെന്നായിരുന്നു ഭാര്യയുടെ നിലപാട്. വീട്ടിൽ നിന്ന് ഇറങ്ങിപ്പോയ അദ്ദേഹം ജീവനൊടുക്കിയപ്പോൾ മറ്റൊരു കാരണത്തെക്കുറിച്ച് ആരും സംശയിച്ചില്ല. എന്നാൽ, മരണം ഒരാളെക്കൂടി അറിയിക്കേണ്ടിരുന്നു. നാൻസി ബിംഗ്ലിയെ. 1930 കളിൽ ഓസ്ട്രിയയിൽ നിന്ന് അഭയാർഥിയായി എത്തിയ റോബർട്ടിനെ വളർത്തിയത് നാൻസിയായിരുന്നു. മകൻ ജൂലിയൻ വാർത്ത നാൻസിയെ അറിയിച്ചു. മറുപടി കേട്ട് ഞെട്ടിത്തരിച്ചു. അതൊരു രഹസ്യം കൂടിയായിരുന്നു. കുടുംബത്തിന്റെ മാത്രമല്ല ലോകത്തിന്റെ തന്നെ രഹസ്യം. 

നാത്‌സികളുടെ അവസാന ഇരകളിലൊരാളായിരുന്നു റോബർട്ട്. അവർക്ക് അവസാനം അവനെയും ലഭിച്ചു അല്ലേ എന്നാണു നാൻസി പറഞ്ഞത്. പിതാവ് റോബർട്ട് ഓസ്ട്രിയയിൽ നിന്ന് ബ്രിട്ടനിൽ എത്തിയ സാഹചര്യങ്ങളെക്കുറിച്ച് ജൂലിയന് കുറച്ചൊക്കെ അറിയാമായിരുന്നു. എന്നാൽ മാഞ്ചസ്റ്റർ ഗാർഡിയനിൽ വന്ന പരസ്യത്തെക്കുറിച്ച് ഒന്നും അറിയാമായിരുന്നില്ല. 1938ലാണ് പരസ്യം വന്നത്. നാത്‌സികളെ പേടിച്ച് ജർമനിയിൽ നിന്ന് ജൂതർ കൂട്ടമായി പലായനം ചെയ്യുന്ന കാലത്ത്. വംശഹത്യയുടെ കാലത്ത് ജൂതപ്പള്ളികൾ നാത്‌സികൾ കൂട്ടത്തോടെ തകർത്തു. കുടുംബങ്ങളെ ഒന്നൊന്നായി ഉന്മൂലനം ചെയ്തുകൊണ്ടിരുന്നു. പാചകക്കാരും മറ്റുമായി ജൂതർ ബ്രിട്ടൻ ഉൾപ്പെടെയുള്ള രാജ്യങ്ങളിലേക്ക് രഹസ്യമായി അതിർത്തി കടന്ന് രക്ഷപ്പെട്ടുകൊണ്ടിരുന്നു. എന്നാൽ, കുട്ടികളെ എന്തു ചെയ്യും എന്നത് വലിയൊരു പ്രശ്നമായിരുന്നു. മക്കളെ ദത്തെടുക്കാൻ താൽപര്യമുള്ളവർക്കുവേണ്ടി പല മാതാപിതാക്കളും ബ്രിട്ടനിലെ പത്രങ്ങളിൽ പരസ്യം കൊടുത്തു. അത്തരമൊരു പരസ്യത്തിലുണ്ടായിരുന്നു റോബർട്ടും. 

SmalladsintheManchesterGuardianon3August1938-includingoneforJulianBorger-sfather-PhotographTheGuardian
1938 ഓഗസ്റ്റ് 3-ന് മാഞ്ചസ്റ്റർ ഗാർഡിയനിൽ ജൂലിയൻ ബോർജറുടെ പിതാവിന്റെ പരസ്യം ഉൾപ്പെടെയുള്ള ചെറിയ പരസ്യങ്ങൾ. Picture Credit: The Guardian

ലിയോ–എർന ദമ്പതികൾ മകൻ റോബർട്ടിനെക്കുറിച്ചു പ്രസിദ്ധീകരിച്ച പരസ്യം. 

നല്ല കുടുംബത്തിൽ പിറന്ന, 11 വയസ്സുള്ള, ബുദ്ധിമാനായ ഞങ്ങളുടെ മകനെ വളർത്താൻ താൽപര്യമുള്ള ദയയുള്ള മനുഷ്യരെ തേടുന്നു എന്നായിരുന്നു പരസ്യം. 

ഒരു വർഷത്തിനിടെ ഇത്തരത്തിൽ അറുപതോളം കുട്ടികളാണ് നാത്‌സികളുടെ വാളിൽ നിന്ന് രക്ഷപ്പെട്ട് അതിർത്തിക്കപ്പുറത്തെ സുരക്ഷിത ലോകത്തിൽ എത്തിയത്. അവരിൽ ഒരാളായിരുന്നു റോബർട്ടും. 

'ഐ സീക്ക് എ കൈൻഡ് പഴ്സൻ' എന്ന പുസ്തകത്തിൽ ജൂലിയൻ ഈ ജീവിതമാണു പറയുന്നത്. പരസ്യത്തിലൂടെ ജീവിതം തിരികെക്കിട്ടിയ, സ്വയം ജീവിതം അവസാനിപ്പിച്ച പിതാവ് റോബർട്ടിന്റെ ജീവചരിത്രം. എന്നാൽ, ഒരു വ്യക്തിയുടെയോ കുടുംബത്തിന്റെയോ മാത്രം കഥയല്ല ഈ പുസ്തകം. നാത്‌സികളിൽ നിന്ന് ഒളിച്ചോടിയ ഭാഗ്യഹീനരായ ജൂതരുടെ ഒളിച്ചോട്ടത്തിന്റെ, പലായനത്തിന്റെ, മരണത്തിൽ നിന്ന് ജീവിതത്തിലേക്കുള്ള യാത്രയുടെ കൂടി കഥയാണ്. I Seek a Kind Person: My Father, Seven Children and the Adverts that Helped Them Escape the Holocaust എന്നാണ് ജൂലിയന്റെ പുസ്തകത്തിന്റെ മുഴുവൻ പേര്. 

റോബർട്ടിന്റെ മനസ്സിൽ എന്നും മുറിവ് ഉണങ്ങാതെ കിടന്നെങ്കിലും അതേക്കുറിച്ച് അദ്ദേഹം വാചാലനായില്ല. തന്റെ കുടുംബത്തോടു പോലും ജൻമ, ജീവിത രഹസ്യം അദ്ദേഹം പൂർണമായി വെളിപ്പെടുത്തിയില്ല. എന്നാൽ, തന്നെപ്പോലെ പുതുജീവിതം ലഭിച്ച ചിലരെക്കുറിച്ച് സൂചിപ്പിച്ചിട്ടുമുണ്ടായിരുന്നു. 

മറ്റൊരു കാലത്തുനിന്നുള്ള ടെലിഗ്രാം സന്ദേശങ്ങൾ പോലെയായിരുന്നു ആ പരസ്യങ്ങൾ. വിശദവിവരങ്ങളില്ല. അത്യാവശ്യം വാക്കുകൾ മാത്രം. എന്നാൽ ആ സന്ദേശം വ്യക്തമായിരുന്നു. ഏറ്റെടുക്കാനും സംരക്ഷിക്കാനുമുള്ള അപേക്ഷയും. ഏതാനും വാക്കുകളിൽ ചുരുക്കിയെഴുതിയ ജീവചരിത്രങ്ങൾ. പരസ്യങ്ങളിലൂടെ ജീവിതം തിരിച്ചുകിട്ടിയ എല്ലാവരുടേതും ഒരേ കഥയായിരുന്നില്ല. റോബർട്ട് ഒരർഥത്തിൽ ഭാഗ്യമുള്ള കുട്ടിയായിരുന്നു. നാൻസിയെപ്പോലെ ദയയുള്ള, സ്നേഹമുള്ള വളർത്തമ്മയെ ലഭിച്ചു. വളർത്തിയ അമ്മ മാത്രമായിരുന്നില്ല നാൻസി. ചൂണ്ടിക്കാണിക്കാൻ, ഓർത്തുപറയാൻ, ഓർമയിൽ സൂക്ഷിക്കാനുള്ള ജൈവസാന്നിധ്യം തന്നെ. 

RegandNancyBingley-picturedwithanotheradoptedson-offeredalifelinetoRobertBorgerin1938-
റെഗും നാൻസിയും മറ്റൊരു ദത്തുപുത്രനൊപ്പം ചിത്രം. Picture Credit: The Guardian

തനിക്കൊപ്പം ബ്രിട്ടനിൽ എത്തിയ ലീസ് എന്നൊരു പെൺകുട്ടിയെക്കുറിച്ച് ഇടയ്ക്ക് റോബർട്ട് പറയുമായിരുന്നു. അവളെ ഏറ്റെടുത്ത കുടുംബത്തിൽ ഒരു ജീവിതകാലം മുഴുവൻ വേലക്കാരിയായി ആ പെൺകുട്ടിക്ക് ജീവിക്കേണ്ടിവന്നു. കടുത്ത ചൂഷണം നേരിടേണ്ടിവന്നു. ജെർട്രൂഡിന്റെ കഥയും വ്യത്യസ്തമായിരുന്നില്ല. ഏറ്റെടുത്ത കുടുംബത്തിലെ സഹായി ആയിട്ടായിരുന്നു അവരുടെ ജീവിതം. ജെർട്രൂഡിന്റെ കുടുംബത്തിലെ ഒരംഗം പോലും മരണത്തിൽ നിന്നു രക്ഷപ്പെട്ടുമില്ല. അവസാനത്തെ അംഗവും മരിച്ചെന്ന വാർത്തയെത്തിയപ്പോൾ മൂന്നു ദിവസം അവൾ കിടക്കയിൽ തന്നെയായിരുന്നു. കരച്ചിൽ നിയന്ത്രിക്കാനാവാതെ. 

ഫ്രെഡ്, ഫ്രിറ്റ്സ് സഹോദരൻമാരുടെ കഥ ഇതിൽ നിന്നു വ്യത്യസ്തമായിരുന്നു. രക്ഷപ്പെട്ടുള്ള യാത്രയ്ക്കിടെ നാത്‌സി രഹസ്യപ്പൊലീസിന്റെ പിടിയിലായി ഇരുവരും. രക്ഷപ്പെട്ടെങ്കിലും പല വാഹനങ്ങളിലും നടന്നുമൊക്കെ അതിർത്തിയിലൂടെ അവസാനമില്ലാതെ നടക്കേണ്ടിവന്നു. വീണ്ടും പിടിക്കപ്പെട്ടു. നാത്‌സി കോൺസൻട്രേഷൻ ക്യാംപിൽ പീഡനങ്ങൾക്കു സാക്ഷിയായി. എന്നാൽ രണ്ടുപേരും അവയൊക്കെയും അതിജീവിച്ചു; ക്രൂരതയുടെ കഥകൾ ലോകത്തോടു പറയാൻ. 

അന്നു പരസ്യത്തിലൂടെ പുതുജീവിതം ലഭിച്ചവരിൽ ഇന്ന് ആരെങ്കിലും ജീവിച്ചിരിക്കുന്നുണ്ടെന്ന് തോന്നുന്നില്ല. പുനർജൻമം ലഭിച്ചവർ പോലും കുട്ടിക്കാലത്തെ പലായനത്തിന്റെ മുറിവിൽ നിന്ന് മുക്തരായിരുന്നുമില്ല. നഷ്ടവും കുറ്റബോധവും അവരെ മഥിച്ചുകൊണ്ടിരുന്നു. പ്രിയപ്പെട്ടവരിൽ നിന്ന് അടർത്തിയെടുത്ത അനുഭവം വേട്ടയാടിക്കൊണ്ടിരുന്നു. എന്നാൽ, തങ്ങൾ രക്ഷപ്പെടുകയും മറ്റനേകം പേർ കൊല്ലപ്പെടുകയും ചെയ്തു എന്ന യാഥാർഥ്യം അവരെ നീറ്റിക്കൊണ്ടിരുന്നു. ജീവിതത്തിന്, സൗകര്യങ്ങൾക്ക്, സന്തോഷത്തിന്, സ്നേഹത്തിനും വേദനയ്ക്കും അർഹരാണോ എന്ന ചോദ്യത്തിനു മുന്നിൽ ഉത്തരമില്ലായിരുന്നു. ചെയ്യാത്ത പാപത്തിന്റെ ഭാരം എങ്ങനെ ഇറക്കിവയ്ക്കണം എന്നും അറിയില്ലായിരുന്നു; ജീവനൊടുക്കുന്ന നിമിഷം വരെയും. 

റോബർട്ട് ബോർജർ ജീവനൊടുക്കി എന്നു തന്നെ അദ്ദേഹത്തിന്റെ കുടുംബവും ലോകവും വിശ്വസിക്കുന്നു. എന്നാൽ, വളർത്തമ്മയായ നാൻസി പറയുന്നത് അത് ആത്മഹത്യ അല്ല എന്നു തന്നെയാണ്. 

നാത്‌സികൾക്ക് ഒരു ജീവൻ കൂടി ലഭിച്ചിരിക്കുന്നു. വംശീയ വിദ്വേഷത്തിന് ഒരു ഇര കൂടി. ഒരു നിസ്സഹായ മനുഷ്യൻ കൂടി രക്തസാക്ഷിയായിരിക്കുന്നു. ഇനിയും എത്രപേർ...? 

English Summary:

Book Analysis of I Seek a Kind Person, Escape from the Holocaust: The Untold Story of Robert Borger's Fateful Advertisement

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com