ADVERTISEMENT

പ്രിയ സുഹൃത്തേ, 

എന്താണ് തത്വചിന്ത? രസകരമായ ചില ചോദ്യങ്ങളിലൂടെ സുന്ദർ സാരൂക്കായ് ഇത് വ്യാഖ്യാനിക്കാൻ ശ്രമിക്കുന്നുണ്ട്: ചിന്തിക്കുമ്പോൾ ശരീരത്തിന്റെ ഏത് ഭാഗമാണ് സജീവമാകുന്നത്? ചിന്തിക്കുന്നു എന്ന് പറയുമ്പോൾ എന്താണതുകൊണ്ട് അർഥമാക്കേണ്ടത്? ചിന്തിക്കുമ്പോൾ നമ്മൾ എന്തു ചെയ്യുന്നു? ചിന്തിക്കുമ്പോൾ നിങ്ങൾക്ക് മാത്രമേ നിങ്ങളെ കേൾക്കാൻ കഴിയൂ. ചിന്തിക്കുക എന്നാൽ നമ്മൾ നമ്മളോട് തന്നെ വർത്തമാനം പറയുകയും തർക്കിക്കുകയും ചെയ്യുന്നു എന്നതാണ്.ചിന്തിക്കുമ്പോൾ നമ്മൾ ഒരേ സമയം വിദ്യാർഥിയും അധ്യാപകനുമാവുകയാണ്.

സുന്ദർ സാരൂക്കായ് കുട്ടികൾക്കായി രചിച്ച തത്വചിന്താ പുസ്തകത്തിൽ നിന്നുമുള്ളതാണ് മേൽപ്പറഞ്ഞത്.അദ്ദേഹത്തിന്റെ രചനാശൈലിയും സംഭാഷണശൈലിയും ലളിതമാണ്. ദുർഗ്രഹമെന്ന് കരുതുന്ന വിഷയത്തെപ്പോലും ഏത് സാധാരണക്കാരനും മനസിലാവുന്ന വിധത്തിൽ അവതരിപ്പിക്കുന്നു. ഗോപാൽ ഗുരുവുമായുള്ള സംവാദ പുസ്തകത്തിൽ (The Cracked Mirror An Indian Debate On Experience and Theory) ജാതിയെക്കുറിച്ച് സ്വത്വത്തെക്കുറിച്ച് ഒരാൾക്കും വായനയിലൊരു സംശയത്തിനിടകൊടുക്കാതെ എഴുതിയിരിക്കുന്നു. എന്നാൽ, എന്തുകൊണ്ട് ഇതേ വിഷയത്തിൽ എഴുതുന്നവർ ഭാഷയെ ദുർഗ്രഹമാക്കുന്നു? ചിന്തയിലെ അവ്യക്തതയാണോ ഈ ദുർഗ്രഹതയ്ക്ക് കാരണം? അവ്യക്തകൾ ഒരാളുടെ ഭാഷയെ കെട്ടുപിണയലുകളിലെത്തിക്കും. 

മറ്റു ചിലർ ബോധപൂർവ്വം സങ്കീർണമായ ഭാഷ സ്വീകരിക്കും. ചിലരാവട്ടെ തങ്ങളുടെ ചിന്തയുടെ സ്വഭാവം ഇമ്മട്ടിലാണന്ന് സ്ഥാപിക്കും. ഭാഷയിലൂടെ മാത്രമാണല്ലോ ഒരാൾക്ക് തന്റെ ചിന്തയെ പ്രകാശിപ്പിക്കാൻ കഴിയൂ. അപ്പോൾ തത്വചിന്തയ്ക്ക് ഒന്നല്ല അനേകം ഭാഷാ സ്വഭാവങ്ങൾ ഉണ്ടന്ന് മനസിലാക്കാം. ഈ ചിന്തകളാവട്ടെ ഒന്ന് മറ്റൊന്നിനോട് മുഖം തിരിഞ്ഞ് നിൽക്കുന്നതാവാം. ചിലത് ഒരു കവരയിൽ നിന്ന് പൊട്ടിപ്പുറപ്പെടുന്ന മറ്റ് ശിഖരങ്ങൾ പോലെ ചിന്തയുടെ പല കൈവഴികളായി പടരുന്നു. അപ്പോൾ നമുക്ക് മനസിലാവുന്ന ലളിതമായ ഒരു സത്യമുണ്ട്. തത്വചിന്തയെന്നാൽ തത്ത കൊത്തിയിട്ട പലതരം ചീട്ടുകളാണെന്ന്. അല്ലെങ്കിൽ കളി എന്ന നാമത്തിനു കീഴിൽ ഒരു മൈതാനത്ത് പലതരം നിയമങ്ങളിൽ അരങ്ങേറുന്ന കളികളാണ് തത്വചിന്തയെന്ന്. തത്വചിന്തയുടെ സൗന്ദര്യവും ഇതു തന്നെയാണ്. 

ഫ്രെഡറിക് വിൽഹെം ഹെഗൽ, Picture Credit: Jakob Schlesinger - anagoria
ഫ്രെഡറിക് വിൽഹെം ഹെഗൽ, Picture Credit: Jakob Schlesinger - anagoria

ഈ സൗന്ദര്യത്തെ ആ അർത്ഥത്തിൽ ഗ്രഹിച്ച എഴുത്തുകാരനാണ് വി.സി.ശ്രീജൻ. അദ്ദേഹത്തിന്റെ 'ഹെഗലും ഇന്ത്യയിലെ തത്വചിന്തകളും'( സൈൻ ബുക്സ്,തിരുവനന്തപുരം)എന്ന പുസ്തകത്തിൽ ശ്രീജൻ സ്വീകരിച്ചിരിക്കുന്ന രീതിയും ഇമ്മട്ടിലാണ്. ശരി തെറ്റുകൾ എന്ന ദ്വന്ദം ഇവിടില്ല. ഹെഗലിനെ വിമർശന ബുദ്ധ്യാ കാണുമ്പോഴും ഹെഗലിനോടുള്ള ഇഷ്ടം മറുപുറത്ത് കാണുകയും ചെയ്യാം. ഹെഗൽ ചിന്ത പൂർണമായും അജ്ഞനായ ഒരാളാണീ കത്ത് എഴുതുന്നത്. അതുകൊണ്ട് തന്നെ അതിലുണ്ടായേക്കാവുന്ന പിഴകൾക്ക് മുൻകൂർ മാപ്പ്.എന്തുകൊണ്ട് ഈ പുസ്തകം പരിചയപ്പെടുത്തുന്നു എന്ന് ചോദിച്ചാൽ മലയാളത്തിൽ ഇത്രയേറെ വിശദമായൊരു ഹെഗൽ പരിചയപ്പെടുത്തലും വിമർശനവും ഉണ്ടായിട്ടില്ല എന്നതുകൊണ്ടു മാത്രമാണ്. ഫാദർ സെബാസ്റ്റ്യൻ കാപ്പന്റെ ഒരു പ്രഭാഷണത്തിൽ അദ്ദേഹം ഹെഗലിനെക്കുറിച്ച് പറയുന്നുണ്ട്. അതിൽ കേൾവിക്കാർക്ക് മനസിലാകാനായി അദ്ദേഹം ഹെഗലിനെക്കുറിച്ച് സരസമായി പറയുന്നു: അവിടുത്തെ ഒരു ശങ്കരാചാര്യർ! 

മാർക്സിനെ കുറിച്ച് വായിക്കുമ്പോഴെല്ലാം നാം ഹെഗലിനെക്കുറിച്ചും കേൾക്കാറുണ്ട്. എന്നാൽ ഈ ഹെഗൽ ആരെന്ന് അത്രയൊന്നും ആളുകൾക്ക് അറിയില്ല.അല്ലെങ്കിൽ ഇതെഴുതുന്ന ആളിനെങ്കിലും അറിയില്ല. വായിക്കാൻ ശ്രമിച്ച കാലത്തെല്ലാം കള്ളിമുൾ പടർപ്പിലേക്ക് കൈകടത്തിയപ്പോഴുണ്ടായ അനുഭവമായിരുന്നു ഫലം. അപ്പോൾ ഈ പുസ്തകം നമുക്ക് തരുന്ന ആശ്വാസം ചെറുതല്ല. ഇതൊരു ഹെഗൽ കൈപ്പുസ്തകമായി തെറ്റിദ്ധരിക്കരുത്. ഹെഗൽ ചിന്തയെ ചൂണ്ടിക്കാണിക്കുകയും ഹെഗലിന്റെ നിലപാടുകളിലെ വിള്ളലുകൾ ചൂണ്ടിക്കാണിക്കുകയുമാണ് ശ്രീജൻ ചെയ്യുന്നത്.

ആർതർ ഷോപ്പൻഹോവർ (Arthur Schopenhauer), Picture Credit: Schäfer, Johann - Frankfurt am Main University Library
ആർതർ ഷോപ്പൻഹോവർ (Arthur Schopenhauer), Picture Credit: Schäfer, Johann - Frankfurt am Main University Library

ഹെഗലിനെക്കുറിച്ച് ശ്രീജൻ തരുന്ന മുന്നറിയിപ്പ് ഇതാണ്-ദുർഗ്രഹതയുടെ ഉസ്താദാണ് ഈ ചിന്തകൻ! അപ്പോൾ തന്നെ നമുക്ക് ഹെഗലിനെക്കുറിച്ച് ഏകദേശരൂപം പിടികിട്ടും. ഈ മുന്നറിയിപ്പിനെ മുഖവിലയ്ക്കെടുത്താൽ പിന്നീടുള്ള വായനയിൽ അപകടം കുറയും. ഇവിടെ ശ്രീജൻ എന്തെഴുതിയോ അത് പകർത്തുക മാത്രമാണ് ചെയ്യുന്നത്. പകർത്തലിൽ അവിടവിടെയായി സ്വാതന്ത്ര്യവും എടുത്തിട്ടുണ്ട്. ചിലയിടങ്ങളിൽ ഇതെഴുന്നയാളുടെ അഭിപ്രായങ്ങൾ ഉണ്ടായേക്കാം.

ആമുഖത്തിൽ ശ്രീജൻ എഴുതിയത്: കാറൽ മാർക്സിന്റെ ദ്വന്ദവാദം എന്ന ദർശനം ഹെഗലിന്റെ ദ്വന്ദ്വവാദത്തിന്റെ, 'തല നേരേ നിർത്തിയ'രൂപമാണന്ന് എല്ലാവർക്കും അറിയാം. ഹെഗലിന്റെ ചിന്ത എത്ര ദുർഗ്രഹവും അസംബന്ധവുമൊക്കെയാണെങ്കിലും അതിലൊരു വിസ്മയമിരിപ്പുണ്ട്. ഇന്നേവരെ ഒരു ചിന്തകനും തനിച്ചു സൃഷ്ടിച്ചിട്ടില്ലാത്ത അത്രയും ഗംഭീരമായ ഒരു സങ്കൽപം. ദൈവം എന്നു വിളിക്കാവുന്ന ഹെഗലിന്റെ ലോക ചേതനയ്ക്ക് മനുഷ്യരാശിയിലൂടെ മാത്രമേ സ്വയം സാക്ഷാത്ക്കരിക്കാനാവൂ എന്നതാണ് ആ ആശയം. ദൈവത്തിന് സ്വയം സാക്ഷാത്ക്കരിക്കാൻ മനുഷ്യൻ വേണം എന്നാണ് ഇതിന്റെ അർഥം. ദൈവം ബ്രഹ്മം തുടങ്ങിയ സങ്കൽപ്പങ്ങൾക്കുള്ള അതേ ഗാംഭീര്യം ഹെഗലിന്റെ ഈ ആശയത്തിനുണ്ട്. ദൈവവും ബ്രഹ്മവും വ്യക്തിയുടെ സൃഷ്ടിയെന്നതിനേക്കാൾ അതാത് സമൂഹങ്ങളുടെ സൃഷ്ടിയായിരുന്നു. ആ സങ്കൽപ്പങ്ങൾ സൃഷ്ടിച്ച വ്യക്തികൾ മറവിയിൽ ആഴ്ന്നുപോയി. അതിനാൽ ഏറ്റവും ഗംഭീരമായ സങ്കൽപ്പം സൃഷ്ടിച്ച വ്യക്തിയെന്ന വലിപ്പം ഹെഗലിന് അവകാശപ്പെട്ടതാണ്. 

എന്തുകൊണ്ട് ഈ പുസ്തകം ? എന്താണ് ശ്രീജൻ പറയുവാൻ ശ്രമിക്കുന്നത്? ഇന്ത്യയിലെ തത്വചിന്തയെപ്പറ്റി ഹെഗൽ പറഞ്ഞ കാര്യങ്ങൾ മനസിലാക്കാൻ ആവശ്യമായ പശ്ചാത്തലവിവരം എന്ന നിലയിലെ ചിന്തകപരിചയം മാത്രമേ ഞാൻ നിർവഹിക്കുന്നുള്ളൂ. തത്വചിന്തയിലെ അത്യന്തം ദുർഗ്രഹമായ ആശയങ്ങളിൽ ചിലതെങ്കിലും മലയാളത്തിൽ പുനരാവിഷ്ക്കരിക്കുകയാണ് എന്റെ ലക്ഷ്യം. ഇതു സാധിക്കാൻ പറ്റിയ മാധ്യമം എന്ന നിലയിൽക്കൂടിയാണ് ഞാൻ ഹെഗലിനെ വിഷയമായി സ്വീകരിച്ചത്. ഭാഷയുടെ പ്രയോഗപ്രദർശനം എന്നു വേണമെങ്കിൽ ഈ ശ്രമത്തെ വിശേഷിപ്പിക്കാം. ചുരുക്കത്തിൽ വിവർത്തനത്തിൽ ഒരു അഭ്യാസം.

BookGegalumInduayileThathwachinthakalum

ഹെഗലിനെ വായിച്ചാൽ മനസിലാവാത്ത തത്വചിന്തകൻ എന്ന് ശ്രീജൻ വിശേഷിപ്പിക്കുന്നതിനോട് (കപടചിന്തകൻ എന്ന് വരെ അദ്ദേഹത്തെക്കുറിച്ച് ആളുകൾ പറയുന്നു.വിഡ്ഢിയായി പരിഗണിക്കുകയും നിശിതമായി എതിർക്കുകയും ചെയ്തു ഷോപ്പനോവർ) ഒരു ഹെഗൽ പ്രേമിക്ക് എതിരിടാൻ അവകാശമുണ്ട്. അയാൾ ഇങ്ങനെയാവും ചോദിക്കുക" ഹെഗലിനെ മനസിലാവാതെ താങ്കൾക്ക് എങ്ങനെ ഈ പുസ്തകം എഴുതാൻ കഴിഞ്ഞു? "ആ ചോദ്യം തന്നെയാണ് ഈ പുസ്തകത്തിനെ പ്രസ്കതമാക്കുന്നത്. നിങ്ങൾ നേരിടാൻ ശ്രമിക്കുന്നതെന്തിനേയോ അതിനെ ആഴത്തിലറിയുക എന്ന സാമാന്യയുക്തിയാണത്. ശ്രീജന് ഹെഗലിനെ നന്നായി അറിയാം. ആ അറിഞ്ഞതിൽ നിന്നുമാണ് അദ്ദേഹത്തിന് ഹെഗലിലെ ദുർഗ്രാഹ്യതയെക്കുറിച്ച് ഇത്ര ബോധ്യത്തോടെ പറയാൻ കഴിയുന്നത്. പത്ത് അധ്യായങ്ങളിലാണ് പുസ്തകം ക്രമീകരിച്ചിരിക്കുന്നത്. മുന്നൂറോളം പേജുകൾ. കാടിനെ അറിയുക എന്നാൽ കാട്ടിലൂടെ സഞ്ചരിക്കുക എന്ന പോലെ ഈ കുറിപ്പിലൂടെ ഇത്രയും ഗഹനമായൊരു പഠനത്തിന്റെ അരികോ മൂലയോ സ്പർശിക്കാനാവില്ല. എങ്കിലും ശ്രീജൻ ഉന്നയിക്കുന്ന ചില വിമർശനങ്ങൾ മാത്രം എഴുതാം.

തന്റെ നാട്ടിൽ മാത്രമാണ് തത്വചിന്തയുള്ളതെന്നും ഇന്ത്യൻ ദർശനങ്ങളിൽ യാതൊരു കാമ്പുമില്ലന്ന് ഹെഗൽ കരുതി. തത്വചിന്തയെ തത്വചിന്തയാക്കുന്നത് അതിന്റെ രൂപമാണ്; രൂപമെന്നാൽ വിചിന്തനത്തിന്റെ രൂപമായ തർക്കശാസ്ത്രം തന്നെ. അരിസ്റ്റോട്ടിലിന്റെ തർക്കശാസ്ത്രത്തിനു സമാനമായ ഒരു ന്യായശാസ്ത്രം കണ്ടുപിടിച്ച സമൂഹത്തിന്റേതായിട്ടു പോലും ഹെഗൽ ഇന്ത്യയിലെ തത്വചിന്തകളെ ലോകതത്വചിന്താ ചരിത്രത്തിൽ ഉൾപ്പെടുത്താൻ തയാറായില്ല. മാത്രവുമല്ല ഹെഗലിന്റെ ഇന്ത്യൻ വിമർശനങ്ങളിലെ നിരവധി തെറ്റുകൾ ശ്രീജൻ ചൂണ്ടിക്കാണിക്കുന്നുണ്ട്. മൂത്രമൊഴിച്ച ശേഷം കാൽകഴുകാതെ ആചമിച്ചിട്ടും സന്ധ്യാവന്ദനം ചെയ്തു എന്ന പിഴവ്,കലിക്ക് നളന്റെ ശരീരത്തിലേക്ക് പ്രവേശിക്കാൻ ഒരു പഴുതു നൽകി എന്നാണ് മഹാഭാരതകഥയിൽ. ഹെഗൽ ഇത് തെറ്റിദ്ധരിക്കുന്നു. മൂത്രമൊഴിച്ചശേഷം കാൽകഴുകാതെ സന്ധ്യാവന്ദനം ചെയ്യുന്നത് ഭയങ്കരപാതകമായി ഹിന്ദുപുരാണത്തിൽ എവിടേയും പറഞ്ഞിട്ടില്ല. ദമയന്തിയെ ഭീമരാജാവ് കൃത്യസമയത്ത് വിവാഹം കഴിപ്പിച്ച് അയക്കാതിരുന്നതുകൊണ്ടാണ് ദമയന്തി സ്വന്തം ഇഷ്ടപ്രകാരം നളനെ വിവാഹം ചെയ്തതെന്ന അബദ്ധവും ഹെഗൽ എഴുതുന്നു. ബ്രഹ്മാവാണ് ബ്രഹ്മമെന്ന് ഹെഗൽ കരുതുന്നു. ഇതെല്ലാം നമുക്ക് അബദ്ധമായി പരിഗണിക്കാം എന്നാൽ ആത്മജ്ഞാനം അഹം കർമം സാംഖ്യ ദർശനം ഇവയെയെല്ലാം ഹെഗൽ കണ്ടതും വിലയിരുത്തിയതും എങ്ങനെയെന്നും അതിൽ കടന്നുകൂടിയ പിഴവുകളെന്തെന്നും ശ്രീജൻ വിശദമായി എഴുതുന്നു. ഈ കൃതിയുടെ മികവായി കാണേണ്ടത് സൂക്ഷമമായുള്ള ഹെഗൽ വിശകലനം തന്നെയാണ്. തനിക്ക് ലഭ്യമായ ഇന്ത്യൻ ദർശനങ്ങളുടെ പരിഭാഷകളെയാണ് ഹെഗൽ അവലംബിച്ചത്. അതിൽ കടന്നു കൂടിയ പിശകുകളോ അല്ലെങ്കിൽ അപര്യാപ്തമായ വിവരങ്ങളോ ആണ് ഹെഗലിന് ലഭ്യമായത്. ഇത് ആവർത്തിക്കുകയായിരുന്നു അദ്ദേഹം.

എന്തുകൊണ്ട് തെറ്റുകൾ നാം ആവർത്തിക്കുന്നു? ഹെഗലിന്റെ തെറ്റുകളെ ആ കാലത്തെ പരിമിതികളിൽ വെച്ചുകൊണ്ട് നമുക്ക് മനസിലാക്കാം. ഇന്നും അത് പലനിലയിലും തുടരുന്നു. വസ്തുതാപരമായ തെറ്റുകളെ മാത്രമല്ല ഇവിടെ ഉദ്ദേശിക്കുന്നത്. നമ്മുടേതല്ലാത്ത ഒരു കണ്ടെത്തലിനെ നമ്മുടേതോക്കി മാറ്റുമ്പോഴും ഈ തെറ്റ് ഉണ്ടാവുകയാണ്. അക്കാദമിക്ക് രംഗത്ത് ഇന്നത് വ്യാപകവുമാണ്. ഗായത്രി ചക്രവർത്തി സ്പിവാക്ക്, സർദേശായിയുടെ ആശയം കടംകൊണ്ടിട്ട് ഉറവിടം പറയാതെ എഴുതിയതിനെക്കുറിച്ച് ശ്രീജൻ എഴുതുന്നുണ്ട്. അക്കാദമിക് രംഗത്ത് പുലർത്തേണ്ട ധാർമികതയെക്കുറിച്ച് ചിന്തിക്കുവാൻ ഇത് വായിക്കുന്ന ഏതെങ്കിലുമൊരാൾക്കായെങ്കിൽ അത്രയും നന്ന്. ഇനി വസ്തുതാപരമായ തെറ്റുകൾ ആവർത്തിക്കുന്നതിനെക്കുറിച്ച് ഈ പുസ്തകം വായിച്ചപ്പോൾ ഓർത്ത  ഒരുദാഹരണം പറയാം.

KarlMarx
കാൾ മാർക്സ്, Picture Credit: John Jabez Edwin Mayal - International Institute of Social History

'ഖുറാനിൽ ഒട്ടകങ്ങളില്ല'എന്ന പ്രശസ്തമായ ബോർഹസ് വാചകം എൻ.എസ്. മാധവനാണ് ആദ്യമായി മലയാളത്തിൽ ഉദ്ധരിക്കുന്നത്. പിന്നീടത് പലരും ഉദ്ധരിക്കുകയുണ്ടായി. അഭിലാഷ് മലയിൽ എഴുതിയ' റയ്യത്തുവാരി'എന്ന പുസ്തകത്തിന്റെ മുന്നുര ഈ ഉദ്ധരണിയോടുകൂടിയാണ് ദിലീപ് എം മേനോൻ തുടങ്ങുന്നത്. ഗിബന്റെ' ഡിക്ലൈൻ ആൻഡ് ഫോൾ ഓഫ് ദ റോമൻ എംപയർ'എന്ന കൃതിയിൽ നിന്നാണ് ബോർഹസ് ഈ അത്ഭുതപ്പെടുത്തുന്ന വിവരം കണ്ടെത്തുന്നത്. ഗിബനെക്കാൾ ബോർഹസ് പ്രശസ്തനായതിനാൽ അത് ഏറെക്കാലം സഞ്ചരിച്ചു. ഇന്നും സഞ്ചാരം തുടരുന്നു.ഖുറാനിൽ ആൺ പെൺ ഒട്ടകങ്ങളെ തരം തിരിച്ച് തന്നെ പറഞ്ഞിട്ടുണ്ടെന്ന് ഖുറാൻ വായിച്ച ഏതൊരാൾക്കും മനസിലാവും. ഇവിടെ നാം കാണേണ്ടത് എന്തുകൊണ്ട് വസ്തുതാവിശകലനങ്ങളിൽ പിഴവുകൾ വരുന്നു? ഒരു ചെറുപിഴവ് നമ്മുടെ ചിന്തയെ എങ്ങനെ വഴിമാറ്റുന്നു? ഹെഗലിലേക്ക് ഇന്ത്യൻ ദർശനങ്ങൾ അതിന്റെ ഉറവിടത്തിൽ നിന്നും എത്തിയിരുന്നുവെങ്കിൽ അദ്ദേഹത്തിന്റെ ചിന്തകൾ മറ്റൊരു ദിശയിലായിരിന്നിരിക്കുമോ സഞ്ചരിക്കുക?

വായിച്ചാൽ മനസിലാവാത്ത ഹെഗലിന്റെ കൂടെ വായിച്ചാൽ മനസിലാവുന്ന ഒരു ഹെഗൽ കൂടി ഉണ്ടെന്ന് ശ്രീജൻ എഴുതുന്നുണ്ട്. സരളമായ ഒരു ആന്തരഘടന ഹെഗലിയൻ ദർശനത്തിനുണ്ട് എന്നു മാത്രമല്ല, അങ്ങനെയൊന്ന് ഉണ്ടെന്ന് ദുർഗ്രഹഭാഷയിലൂടെ തപ്പിത്തടഞ്ഞ് മുന്നേറുന്നവർക്ക് ഒരു അർധബോധം വരികയും ചെയ്യും. ഹെഗലിനോട് തോന്നുന്ന ആകർഷണത്തെ നിലനിർത്തുന്നത് ഈ അർധബോധമാണ്. ശ്രീജന്റെ ഈ വാക്കുകളിൽ നിന്നും അദ്ദേഹത്തിന് ഹെഗലിനോടുള്ള ബഹുമാനമെത്രയെന്ന് ബോധ്യമാവും.

സ്നേഹപൂർവം 

UiR

English Summary:

Unni R Book Bum Column about Engel and Marx Thoughts

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com