ADVERTISEMENT

നാലുവര്‍ഷം മുൻപ്, നോവൽ എഴുതാനിരിക്കുമ്പോൾ, എന്റെ ഒരു കഥ പോലും എവിടെയും വെളിച്ചം കണ്ടിട്ടില്ലായിരുന്നു. എന്നിട്ടും, ഒരു നോവൽ എഴുതിത്തീർക്കാനുള്ള ഊർജവും ആവേശവും ലഭിച്ചത് എവിടന്നായിരിക്കണം! ഇതെന്നെത്തന്നെ കുഴക്കുന്ന ചോദ്യമാണ്. നിയോഗമാവാം. കുട്ടിക്കാലത്ത്, വായിക്കണമെന്ന് ആരും ഉപദേശിച്ചിട്ടില്ല. ചുറ്റുമുള്ള ആരെങ്കിലും സാഹിത്യകൃതികൾ വായിക്കുന്നതു കണ്ടതായി ഓർക്കുന്നുമില്ല. പക്ഷേ, ടൗൺ മുറിച്ചുകടക്കുമ്പോഴെല്ലാം ഞാൻ കഥാപുസ്തകങ്ങൾക്കുവേണ്ടി വാശിപിടിച്ചിരുന്നു. അങ്ങനെ, ഉമ്മ വാങ്ങിത്തന്നിരുന്ന കഥാപുസ്തകങ്ങളായിരിക്കണം എന്റെ മൂലധനം. പിന്നീട് ഞാൻ പഠിച്ച കലാലയങ്ങൾ എന്നെ രൂപപ്പെടുത്തുകയായിരുന്നു.

പൂനൂർ മദീനത്തുന്നൂർ കോളജിന്റെ പ്രചോദിപ്പിക്കുന്ന അന്തരീക്ഷമില്ലായിരുന്നെങ്കിൽ ഇതെഴുതുവാൻ ഒരുപക്ഷേ, കഴിയില്ലായിരിക്കാം. കോളജ് സെൻട്രൽ ലൈബ്രറിയിലെ, ശീതളിമയുള്ള രാത്രികളിലാണ് ഞാൻ ഇത് എഴുതിത്തീർത്തത്. നീണ്ട മൂന്നു വർഷങ്ങൾ കൊണ്ട്! പടുവൃദ്ധൻ വേച്ചുനടക്കുന്നതുപോലെ കഷ്ടിച്ചാണ് മുന്നോട്ടു നീങ്ങിയത്. രാത്രി ഒൻപതു മുതൽ പന്ത്രണ്ട് മണി വരെ ഇരുന്നാലും, കഷ്ടിച്ച് അരപ്പേജ് മാത്രമാണ്, തുടക്കത്തിൽ എഴുതാൻ കഴിഞ്ഞിരുന്നത്. ആ ഭാഗങ്ങൾ എവിടെയാണെന്ന് ഒരുപക്ഷേ, വായനക്കാരനു കണ്ടെത്താൻ കഴിഞ്ഞേക്കില്ല. കാരണം, ഇതു ക്രമരഹിതമായി എഴുതപ്പെട്ട നോവലാണ്. അപ്പോഴൊക്കെ ഇതുപേക്ഷിക്കാനുള്ള ശക്തമായ ത്വര മനസ്സിലുണ്ടായിരുന്നു. അതിനകം, ഞാൻ നോവലെഴുതുന്ന വിവരം വലിയൊരുപക്ഷം സുഹൃത്തുക്കൾ അറിഞ്ഞുകഴിഞ്ഞിരുന്നതിനാൽ, പൂർത്തിയാക്കുകയല്ലാതെ നിവൃത്തിയില്ലായിരുന്നു. ആദ്യമൊക്കെ ഞാൻ നോവലിന്റെ കൂടെ സഞ്ചരിക്കുകയായിരുന്നു. കഥാസന്ദർഭങ്ങള്‍ കണ്ടെത്തി, വാക്കുകൾ അടുക്കിവച്ച് ഒരു വാചകമെഴുതുമ്പോഴേക്കും സമയം ഒരുപാട് കടന്നുപോയിരിക്കും. പിന്നീട്, നോവൽ എന്നെ കൂടെക്കൂട്ടാൻ തുടങ്ങി. കൃതിയുടെ എഴുത്തുകാരനെപോലും അതിശയിപ്പിക്കുംവിധം, ചലനാത്മകമാണ് പുസ്തകങ്ങളെന്ന് ഇതെനിക്കു മനസ്സിലാക്കിത്തന്നു. നോവലെഴുതുക എന്ന ഉദ്ദേശ്യത്തോടെ ഞാൻ ഇരിക്കുമ്പോൾ എന്താണോ മനസ്സില്‍ കണ്ടത്, അതിന്റെ കാൽഭാഗമേ ഇതിലുള്ളൂ. ബാക്കി മുഴുവൻ എഴുതുംതോറും വികസിച്ചുവന്നതാണ്. സംഭവങ്ങളും സങ്കൽപങ്ങളും തമ്മിലുള്ള, ശ്രമകരമായ ഈ ഇഴചേർക്കലിൽ ഞാൻ വിജയിച്ചിട്ടുണ്ടോ എന്നറിയില്ല. പക്ഷേ, തിരിഞ്ഞുനോക്കുമ്പോൾ പ്രായത്തിൽ കവിഞ്ഞ സാഹസമായിട്ടു തോന്നുന്നു.

നോവലിനാവശ്യമായ വിവരങ്ങൾ കണ്ടെത്താൻ എന്നെ സഹായിച്ച അധ്യാപകരെയും സുഹൃത്തുക്കളെയും സ്മരിക്കുന്നു. ജീവിതത്തില്‍, എന്റെ ഇല്ലായ്മകളിൽ, കൂടെനിന്ന സുഹൃത്തുക്കളെയും ഓർമിക്കുന്നു. അവർ പകർന്ന സായാഹ്നങ്ങളില്ലായിരുന്നെങ്കിൽ, ഈ ദുർബല മനുഷ്യന്, ജീവിതം ദുസ്സഹമായിത്തീർന്നേനെ. ഇനിയും ഉപാധികളില്ലാത്ത സ്നേഹംകൊണ്ട് എന്നെ അതിശയിപ്പിക്കുമല്ലോ! ഈ നോവലിന്റെ ഭൂരിഭാഗവും ടൈപ്പു ചെയ്യാൻ സഹായിച്ച സാബിത്ത്, പ്രൂഫ് റീഡ് ചെയ്തുതന്ന സയ്ദ് മഷ്ഹൂദ്, മിഖ്ദാദ് മാമ്പുഴ എന്നിവർക്കു പ്രത്യേകം നന്ദി. എന്റെ പുസ്തകമിറങ്ങുന്നതിന് അതിശയത്തോടെ കാത്തുനിൽക്കുന്ന ഉമ്മ, ഉപ്പ, അധ്യാപകർ എന്നിവർക്കായി ഞാനിതു സമർപ്പിക്കുന്നു.

ആരും മലയാളം പഠിപ്പിച്ചതായി എനിക്കോർമയില്ല. സ്കൂളിൽ മലയാളം സെക്കൻഡ് പഠിപ്പിച്ച ഒരധ്യാപകരുടെ പേരും ഓർമയിൽ തെളിഞ്ഞു വരുന്നില്ല; അഞ്ചിലും ആറിലും പഠിപ്പിച്ചിരുന്ന അടക്കാക്കുണ്ട് സ്കൂളിലെ നിഷ ടീച്ചറുടെ പേരൊഴികെ! ആ ക്ലാസ്സുകൾ എന്നെ ആകർഷിച്ചിരുന്നു. ടീച്ചറിപ്പോൾ എവിടെയാണാവോ! കാൽ വിരലിലും മോതിരമിട്ടിരുന്ന നിഷ ടീച്ചർ ഇതു വായിക്കുമോ ആവോ!

സ്വയം അടയാളപ്പെടുത്താനുള്ള ഒരു കേവലമനുഷ്യന്റെ വെപ്രാളം മാത്രമാണ് ഈ നോവൽ. ആവുംവിധം പുതുമ കൊണ്ടുവരാൻ ശ്രമിച്ചിട്ടുണ്ട്. തുടർന്നുള്ള എഴുത്തിന് ഈ ആദ്യകൃതി ഊർജമാവട്ടെ എന്ന പ്രാർഥനയോടെ, ജീവിതത്തിന്റെ വെളിച്ചമായിരുന്നവർക്കും ഭാവിയിൽ പ്രകാശം പരത്താനിരിക്കുന്നവർക്കും സ്നേഹം, നന്ദി..

(ഇഹ്ജാസ് അബ്ദുള്ള എഴുതി മനോരമ ബുക്സ് പബ്ലിഷ് ചെയ്ത നിഷ്കാസിതർ എന്ന പുസ്തകത്തിന്റെ ആമുഖം)

Content Summary: Malayalam Book ' Nishkaasithar ' written by Ihjas Abdullah

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com