ADVERTISEMENT

അവസ്ഥാന്തരം (കഥ)

സീമന്തരേഖയിൽ സിന്ദൂരം ചാർത്തുമ്പോൾ ആരതിയുടെ മനസ്സിൽ ഒരു നിർവികാരത നിറഞ്ഞു. വിശ്വം വെട്ടിപ്പിടിക്കാൻ ഊണും ഉറക്കവും എന്തിന് സ്വന്തം ഭാര്യയെപ്പോലും വിസ്മൃതിയിലേക്ക് തള്ളുന്ന ശ്യാമിനെ, തന്റെ ഭർത്താവിനെ ഒരു വേള അവളോർത്തു.

"ഡീ കഴിഞ്ഞില്ലേ? സമയമായി... ഓ... ഇന്നും ഈ അവിഞ്ഞ സാരിയാണോ... നിനക്ക് മോഡേൺ ഡ്രസ്സ് ഒക്കെ അലർജിയാണോ? ശ്യാമിന്റെ കൂടെ കഴിഞ്ഞിട്ടും നീ മാറിയില്ലേ... ആള് ഫുൾ ബ്രാൻഡഡ് ആണല്ലോ?

ഒക്കെ, ഞാനൊന്ന് അലക്സിനെ വിളിക്കട്ടെ, എക്സാറ്റ് ലൊക്കേഷൻ എനിക്കുമറിയില്ല... നീ അപ്പോഴേക്കും റെഡിയാവ്..."

മെറീന ഫോണുമെടുത്ത് പുറത്തേയ്ക്ക് പോയി.... പുതിയ പ്രൊജക്ട് ലോഞ്ചിന്റെ ഫസ്റ്റ് കോൺഫറൻസിനായി ചെന്നൈയിൽ നിന്നും കോഴിക്കോട് വന്ന യുവടെക്കികളായിരുന്നു ആരതിയും മെറീനയും... അലക്സ് അവരുടെ ടീം ലീഡറും. 

മലബാർ പാലസിന്റെ ശീതികരിച്ച മുറിയിലെ ജാലകത്തിലൂടെ മാനാഞ്ചിറയുടെ സൗന്ദര്യം ആരതിയുടെ മിഴികളിൽ നവോൻമേഷം പകർന്നു.

ആനന്ദ്! അവളുടെ ഇന്നിന്റെ പ്രതീക്ഷ... ഓൺലൈൻ എഴുത്തിൽ മണ്ണിന്റെ മണമുള്ള മനുഷ്യരുടെ മാനസികവ്യാപാരങ്ങളെ ഒരു കവിത പോലെ അനായാസ ഒഴുക്കോടെ പകർത്തുന്ന അവളുടെ പ്രിയ കഥാകാരൻ! അവളുടെ സ്വപ്നങ്ങളിലെ നാട്ടിൻ പുറവും പാടവും തന്റെ തൂലിക കൊണ്ട് മനോഹരമായി മിഴിവേകുന്ന ഒരു തനി നാട്ടിൻപുറത്തുകാരൻ... കൗതുകത്തിൽ നിന്നും ആരാധനയിലേക്കും അത് പതിയെ പ്രണയത്തിലേക്കും വഴിമാറിയത് അവൾക്കു പക്ഷേ അവിശ്വസനീയമായിരുന്നു. പ്രണയസാഫല്യം ശ്യാമിലൂടെ നേടിയ താൻ... എങ്ങനെ?

പക്ഷേ, ആനന്ദ് ഇതുവരെ അവളുടെ പ്രണയത്തെ പരിഗണിച്ചിട്ടില്ല... ഭാര്യയും മകളുമാണ് അയാളെ പിന്നിലേയ്ക്ക് വലിക്കുന്നതെന്നവൾക്കറിയാം... അവരോടൊന്നിച്ചുള്ള അയാളുടെ പ്രൊഫൈൽ ചിത്രം അവൾ തെല്ലസൂയയോടെ നോക്കിയിരിക്കും. ആ മിഴികളിലെ വശ്യത അവളെ പലപ്പോഴും ഉന്മാദയാക്കാറുണ്ട്. എന്നെങ്കിലും തന്റെ സ്വപ്നങ്ങളിൽ ആനന്ദ് ചായം പകരുമെന്ന് അവളാശിച്ചിരുന്നു...

"ഡാം ഷിറ്റ്... കോൺഫ്രൻസ് പോസ്റ്റ്പോൺഡ് ... ക്ലൈന്റ് നോട്ട് യറ്റ് റീച്ച്ഡ്... ഇനിയെന്തു ചെയ്യും?"

ഐഡി കാർഡും ഫോണും ബെഡ്ഡിലേക്ക് വലിച്ചെറിഞ്ഞ് മെറീന തെല്ല് ക്ഷോഭത്തോടെ ജഗ്ഗിലിരുന്ന വെള്ളം എടുത്ത് വായിലേക്ക് കമിഴ്ത്തി ...

"റിട്ടേൺ ടിക്കറ്റ് നാളയാണെല്ലോ... റൂമും രണ്ട് ദിവസത്തേക്കല്ലേ? "

"അതേ ആരതി... എന്തു ചെയ്യും... എന്റെ ഒരു റിലേറ്റീവ് ഇവിടുണ്ട്. നീ വരുന്നോ? ജസ്റ്റ് ഫോർ ടൈം പാസ്സ് .."

"ഇല്ല മെറീന. താൻ പൊയ്ക്കോ... ഞാൻ കോഴിക്കോടിന്റെ സൗന്ദര്യവും ഇവിടുത്തുകാരുടെ സ്നേഹവും ഒന്ന് ആസ്വദിക്കട്ടെ... നീ പോയി വാ... ഐ വിൽ മാനേജ്‌... "

"ഓ, ഞാൻ മറന്നു. നിന്റെ കഥയെഴുത്ത്...  ഇപ്പം കുറച്ചായി കാണാറേയില്ലല്ലോ... എന്തായാലും ഇന്നൊരുഗ്രൻ സൃഷ്ടി പിറക്കട്ടെ... എന്നാ ശരി... ഐ ആം ഓഫ്... ഞാൻ വിളിക്കാം ... "

ഡോർ ലോക്ക് ചെയ്ത് ആരതി ഫോൺ കയ്യിലെടുത്ത് വെറുതേ ഉലാത്തി ... മനസ്സിൽ ഒരു ശൂന്യത ... 

ആനന്ദ് !.. ആളുടെ ഒരു വിവരവുമില്ലാതെ ഒരു മാസത്തോളമായി... ഇത് പതിവാണ്. മെസഞ്ചറിലെ പച്ചവെളിച്ചത്തിനായി അവൾ കാത്തിരിക്കാറുണ്ട്... പരിചയപ്പെട്ടിട്ട് ഏകദേശം ഒരു വർഷത്തോളമായി ഇടയ്ക്ക് വളരെ അടുപ്പം കാണിക്കും. തന്റെ മനസ്സു തുറക്കും എന്ന ഘട്ടമെത്തുമ്പോഴേക്കും ഭാര്യയേയും കുട്ടിയേയും കുറിച്ച് പറഞ്ഞ് വിഷമിക്കും. പിന്നെ കുറച്ചു നാൾ കാണില്ല. ശക്തമായ ഒരു കഥയുമായി വീണ്ടും വരും...

അവൾ ആ ഫോട്ടോ വീണ്ടുമെടുത്ത് സൂം ചെയ്തു. ഭാഗ്യവതിയായ ആ ചേച്ചിയോട് അവൾക്കസൂയ തോന്നി... ഒരു മകൾ എന്ന തന്റെ സ്വപ്നം ശ്യാമിന്റെ കടുംപിടുത്തം മൂലം കിട്ടാക്കനിയായ് തുടരുമ്പോഴും ആനന്ദിന്റെ മകളെ സ്വന്തം മകളായ് അല്ലെങ്കിൽ തനിക്കായ് ഒരു മകളെ ആനന്ദ് തരുമെന്ന് അവൾ വൃഥാ മോഹിക്കാറുണ്ടായിരുന്നു...

'അക്ഷര '... അക്ഷരങ്ങളെ താലോലിക്കുന്ന തനിക്ക് ആനന്ദ് നൽകുന്ന പൊന്നുമോൾ ...

അയാളുടെ കഥകളിലൂടെ അവൾ വെറുതേ വീണ്ടും സഞ്ചരിച്ചു. ആനന്ദിനെ പരിചയപ്പെട്ടപ്പോൾ മുതൽ ആരതിയ്ക്ക് കഥകൾ എഴുതാൻ കഴിഞ്ഞിരുന്നില്ല... അത്ര മാത്രം അവളാ കാന്തികവലയത്തിൽ അകപ്പെട്ടിരുന്നു. 

ആനന്ദിന്റെ പഴയ ഒരു കഥയുടെ അടിയിൽ അവൾ ഇത്രയും നാൾ ശ്രദ്ധിക്കാതെ കിടന്ന അയാളുടെ അഡ്രസ്സിൽ അവളുടെ മിഴികളുടക്കി...

ആനന്ദിനെ തേടിച്ചെല്ലുക... ആൾക്ക് ബുദ്ധിമുട്ടാവുമോ...? ഭാര്യ എങ്ങനെ പ്രതികരിക്കും?

"താൻ വാടോ... അവൾക്ക് സന്തോഷമാവും. നല്ല മാമ്പഴപുളിശ്ശേരി കൂട്ടി കുത്തരിച്ചോറിന്റെ സദ്യയും തരാം ... "

മുമ്പൊരിക്കൽ ചോദിച്ചപ്പോൾ ആനന്ദിന്റെ മറുപടി വന്നത് അവളോർത്തു. 

റൂം ബോയിയെ വിളിച്ച് ഒരു ടാക്സി ഏർപ്പാടാക്കാൻ പറഞ്ഞ് ആരതി നിലകണ്ണാടിക്കു മുമ്പിൽ നിന്നു... തന്റെ സ്വപ്ന സമാഗമം ആഗതമായിരിക്കുന്നു... അക്ഷര ഗർഭത്തിനായി ഒരു വേഴാമ്പലിനെപ്പോലെ തപസ്സിരുന്ന യാമങ്ങളെ അവളോർത്തു... തന്നെ നേരിൽ കണ്ടാൽ ആനന്ദിനിഷ്ടമാവുമോ... എത്ര ഒരുങ്ങിയിട്ടും അവൾക്ക് തൃപ്തിവരാത്ത പോലെ... ഭാര്യയുടെ സമക്ഷത്തിൽ എങ്ങനെ പെരുമാറണം എന്നവൾ മനസ്സിൽ ഒരു റിഹേഴ്സൽ നടത്തി ...

"മാഡം.. ടാക്സി റെഡി ... "

അവൾ പെട്ടെന്ന് ബാഗുമെടുത്ത് ഇറങ്ങി... കാറിന്റെ വിൻഡോയിൽ കോഴിക്കോടിന്റെ മായിക ചിത്രങ്ങൾ മൽസരിച്ച് പുറകിലേക്കോടി. ആനന്ദിന്റെ തൂലികയിൽ വർണ്ണങ്ങൾ വിതറിയ നാട്. ഇപ്പോൾ ഇത് തന്റെ കൂടി നാടാണെന്ന് അവളോർത്തു... മിഠായിത്തെരുവിലും സ്വപ്നനഗരിയിലും കൈകൾ കോർത്ത് അവൾ അവനൊപ്പം നടന്നു... ബീച്ചിലെ ചാരുബെഞ്ചിൽ ആനന്ദിന്റെ മടിയിൽ തല ചായ്ച്ച് അയാളുടെ പുതിയ കഥ കേട്ടു... ആ വിരലുകളിൽ തന്റെ ചുടുനിശ്വാസം പകർന്നു..!

"മാഡം ഈ പാടത്തിനക്കരെയാണ് വീട് ... വണ്ടി പോവില്ല ... ഞാൻ വെയ്റ്റ് ചെയ്യാം..."

ആരതിയുടെ ചിന്തകളിൽ നിന്ന് പെട്ടെന്ന് ആനന്ദ് പിൻവാങ്ങി... അവൾ കാറിൽ നിന്നും ഇറങ്ങി. സമൃദ്ധമായ പാടം. അക്കരെ തലയുയർത്തി നിൽക്കുന്ന പഴമയുടെ സൗന്ദര്യം... ശ്യാമിനെ പരിചയപ്പെട്ടതും അവനു തന്നോടുള്ള പ്രണയത്തിന് മൗനാനുവാദം നൽകിയതും കൊണ്ട് തനിക്ക് നഷ്ടമായ സ്വർഗ്ഗം ...

വിവാഹം കഴിച്ചെങ്കിലും തന്റെ സങ്കൽപ്പങ്ങളോട് അയാൾക്കെന്നും വിമുഖതയായിരുന്നു... സ്വന്തം പ്രൊഫഷണിലെ ഉയർച്ചയും അച്ഛന്റെ എക്സ്പോർട്ട് ബിസിനസ്സും അയാളെ മത്തുപിടിപ്പിച്ചിരുന്നു...

മടുത്തു... ശരിക്കും. ഈ പാടവും ശാന്തതയും സൗരഭ്യം നിറയുന്ന മന്ദമാരുതനും ഒപ്പം ആനന്ദും... ഉള്ളിൽ നിറഞ്ഞ പ്രതീക്ഷ അവളുടെ പാദങ്ങൾക്ക് ശക്തിയേകി...

പടിപ്പുര കടന്ന ആരതിയുടെ മിഴികൾ ആശ്ചര്യപൂരിതമായി.... സ്വപ്നങ്ങളിലെ നാലു കെട്ട് തലയുയർത്തി നിൽക്കുന്നു. പവിഴമല്ലി പുഷ്പ വർഷത്താൽ മുറ്റം അലങ്കരിച്ചിരിക്കുന്നു. കുളിർമാവിൽ അണ്ണാറക്കണ്ണൻമാർ മാമ്പഴ സദ്യയുണ്ണുന്നു. അതേ... തന്റെ നഷ്ടസ്വർഗ്ഗം പുനരുജ്ജീവിച്ചിരിക്കുന്നു ...

"ആരാ ...? " പ്രായം ചെന്ന ഒരു സ്ത്രീശബ്ദം അവളെ ചിന്തകളിൽ നിന്നുണർത്തി ...

"ആനന്ദ് ...? "

"പശുവിനെ കെട്ടാൻ പോയതാ... ഇപ്പോ വരും ... മോളിരുന്നോ ..."

അതും പറഞ്ഞ് അവർ പോയി. ആരതി ചെരുപ്പഴിച്ചുവെച്ച് പൂമുഖത്തേക്ക് കയറി ...

പഴയ ചാരുകസേരയും ഒപ്പം കുറേ പുസ്തകങ്ങളും... ഇവിടെയിരുന്നാവും ആനന്ദ് തൂലികയാൽ വിസ്മയം തീർക്കുന്നത് ....

"ആരാ ...? "

ആരതി തിരിഞ്ഞു നോക്കി... ഫോട്ടോയിൽ കാണുന്ന അതേ ചാരുത... ആനന്ദ് ! 

അവളാ മിഴികളിലേക്ക് നോക്കി നിന്നു. ആനന്ദിന്റെ മിഴികളിൽ മാറി മറയുന്ന ഭാവങ്ങൾ അവൾ തന്നിലേക്കാവാഹിച്ചു.

"ആഹാ... ഇതാര്... ആരതി ... ! താനെന്താ ഒരു മുന്നറിയിപ്പുമില്ലാതെ?"

"മനസ്സിലായല്ലേ... ഞാനോർത്തു ...? " ആരതിയുടെ മുഖത്ത് ചെറുമന്ദഹാസം വിരിഞ്ഞു... 

"തന്നെ ഞാൻ മറക്കുമോ ആരതി ...!"

"ആനന്ദിനെ തേടിയിറങ്ങിയതാ... വല്ലാത്ത മോഹം ഒന്നു കാണാൻ... അവരൊക്കെ എവിടെ?"

അവൾ ബാഗിൽ നിന്നും ചോക്ളേറ്റ് എടുക്കവേ പറഞ്ഞു 

"അവരിവിടില്ല .... മധുരം ഞാനും കഴിക്കും"

ചോക്ലേറ്റ് മധുരം അവരുടെ മനസ്സിനെ ആർദ്രമാക്കി... പരസ്പരം വിശേഷങ്ങൾ കൈമാറുമ്പോഴും ആരതിയുടെ മാനസം എന്തിനോ തുടിച്ചിരുന്നു. ...

"എന്റെ ഉച്ചയൂണിന്റെ സമയമാ... ഇന്ന് നമുക്കൊരുമിച്ചാവാം ...."

ആനന്ദിനൊപ്പം പരസ്പരം വിളമ്പിയും കുസൃതികൾ പറഞ്ഞു ചിരിച്ചും ഭക്ഷണം കഴിക്കുന്നത് അവളുടെ ഏകാന്ത ഊൺമേശകളെ പലപ്പോഴും സമൃദ്ധമായിത്തന്നെ നിലനിർത്തിയിരുന്നു ...

"മാമ്പഴ പുളിശ്ശേരിയും ഉപ്പിലിട്ടതും പിന്നെ മോരും... ഇത്രയും വിഭവങ്ങളേ ഉള്ളൂ... താനിരിക്ക്... അതിഥി ദേവോ ഭവ: എന്നല്ലേ ...."

"അതു വേണ്ട ഒരുമിച്ചാവാം..."

അന്നെന്തോ ആദ്യമായി ആരതിക്ക് ഭക്ഷണം മതിയായില്ല... ഇടയ്ക്ക് ഭാര്യയുടെ കൈപ്പുണ്യവും രീതികളും ആനന്ദ് വാതോരാതെ പറയുന്നത് കൗതുകത്തോടെ ആരതി ശ്രദ്ധിച്ചു ....

"എങ്കിലും അവരെ കാണാൻ പറ്റിയില്ലല്ലോ? " കൈ കഴുകുന്നതിനിടെ ആരതി പറഞ്ഞു...

"താൻ ഇന്നു പോകുന്നുണ്ടോ? ഒരു ദിവസം ഇവിടെ നിക്കടോ... അവരെ ഒക്കെ ഞാൻ കാണിച്ചു തരാം..."

ഒരു ദിവസം ആനന്ദിന്റെ കൂടെ. തന്റെ സിരകളിൽ അഭേദ്യമായ ഒരനുഭൂതി നിറയുന്നത് അവളറിഞ്ഞു. മനസ്സിലെ ശാന്തത പക്ഷേ അന്തരീക്ഷത്തിലില്ലായിരുന്നു... വേനൽമഴ മണ്ണിന്റെ ഗന്ധം വായുവിൽ നിറച്ചു.

"തനിക്ക് വീടൊക്കെ കാണണ്ടേ? മഴ രണ്ടു ദിവസമായി ചുറ്റിക്കറങ്ങുന്നു... താൻ വന്നത് പ്രകൃതി ആഘോഷിക്കുകയാകും ....

തന്റെ മനസ്സ് ഒന്നു തുറക്കാൻ കഴിഞ്ഞെങ്കിലെന്ന് അവളാശിച്ചു. ആ വിരലുകൾ എന്തിനോ വേണ്ടി കൊതിച്ചു. നടുമുറ്റത്ത് മഴ അതിന്റെ സൗന്ദര്യം ആരതിക്കായി പകർന്നു നൽകി...

''ആനന്ദ്... ഞാൻ കണ്ടതിൽ വേച്ചേറ്റവും ഭാഗ്യവാനാണ് താങ്കൾ... ഭൂമിയിലെ സ്വർഗ്ഗത്തിലാണ് നിങ്ങൾ... സ്നേഹം മാത്രമൊഴുകുന്ന പാനപാത്രങ്ങളും മനുഷ്യായുസ്സിലെ സ്വപ്നങ്ങളും എനിക്കിവിടെ കാണാം ... ഇനി വരുന്ന ജന്മത്തിൽ ഈ സ്വർഗ്ഗം പ്രാപ്യമാക്കാൻ ഞാൻ എത് ഘോരവനത്തിലാണ് തപസ്സു ചെയ്യേണ്ടത് ...? "

"ആരതി... സുഖദു:ഖങ്ങൾ അപേക്ഷികമല്ലേ... നടുമുറ്റത്തെ മഴനനയാൻ തനിക്കു തോന്നിയേക്കാം... പക്ഷേ?"

"ആനന്ദിന്റെ മുറി കണ്ടില്ലല്ലോ ....?"

"മന:പൂർവമാ ഞാൻ അത് ഒടുവിലാക്കിയത്... അതിൽ കയറിയാൽ പിന്നെ നമ്മുടെ ഈ ഭാവം മാറും ! മനുഷ്യരല്ലേ നമ്മൾ ... "

അയാളുടെ വശ്യമായ ചെറുപുഞ്ചിരിയിൽ അവൾ സ്വയം മറന്നു. മന:പൂർവം അവിടേയ്ക്ക് വലതു കാൽ വെച്ചു കയറി.പക്ഷേ അവളുടെ സകല നിയന്ത്രണങ്ങളും നഷ്ടമായിരുന്നു...

വലിയ ഛായാചിത്രത്തിൽ ആനന്ദിന്റെ ഭാര്യയും മകളും പുഷ്പാലംകൃതമായ മാല്യങ്ങളാൽ ചിരിതൂകി നിൽക്കുന്നു.നല്ല മഴയിലും അവൾ വെട്ടി വിയർത്തു.

"ആനന്ദ് എന്താണിത് ? " സ്വന പേടകത്തിലെ പതർച്ചയെ വകവെയ്ക്കാതെ അവളുടെ ശബ്ദം മുഖരിതമായി...

"ഞാൻ പറഞ്ഞില്ലേ ആരതി... നമ്മൾ മനുഷ്യരല്ലേ... ആറു വർഷം മുന്നേ ഒരാക്സിഡണ്ട്. പക്ഷേ ശരീരം മാത്രമേ എന്നെ വിട്ടുപോയുള്ളൂ മനസ്സ് എന്റെ കൂടെയുണ്ട്... നീ സൂക്ഷിച്ച് നോക്കിയേ, എന്റെ സമീപത്ത് കാണാം അവരെ..."

ആ മിഴികൾ ഈറനണിഞ്ഞു.

"അപ്പോൾ ഇത്രയും കാലം എന്തേ പറഞ്ഞില്ല... എന്നോട്... എന്നോടെങ്കിലും പറയാമായിരുന്നില്ലേ? അവളുടെ കരച്ചിലിന് ആക്കം കൂടി ...."

"പല തവണ വിചാരിച്ചു ... പക്ഷേ അവളും മോളും എന്റെ കൂടെയുണ്ട്... പിന്നെങ്ങനെ പറയും ഞാൻ? "

ആരതി അവിടെ നിന്നും ഇറങ്ങിയോടി... നിറമിഴിയോടെ ആനന്ദ് ഒന്നും പറയാനാവാതെ നിന്നു. ...

കാറിലെ സീറ്റിൽ തല ചായ്ച്ച് അവളിരുന്നു. ഈശ്വരാ, ഞാൻ... എന്റെ ചിന്തകൾ... ആ മനസ്സിനെ അശുദ്ധമാക്കിയില്ലേ... എത് ഗംഗയിൽ മുങ്ങണം ഇനി ....

കലുഷിതമായ അവളുടെ മനസ്സ് തിരിച്ചറിവുകളുടെ തീരം പുൽകി. അവൾ ഫോണെടുത്ത് ശ്യാമിനെ വിളിച്ചു.

"എനിക്ക് കാണണം. അത്യാവശ്യമാണ്... നാളെ ഞാൻ അവിടെയെത്തും... ശ്യാം, എനിക്ക് സംസാരിക്കണം... നമുക്ക് ജീവിക്കണ്ടേ ശ്യാം ... പ്ലീസ്..." അവൾ കരയാൻ തുടങ്ങി.

"ഏയ്... വാട്ട് ഹാപ്പൻഡ്... റിലാക്സ്... ഐ ടൂ മിസ് യൂ... നാളെ കാണാം... ഞാനുണ്ട് ആരതി. കമോൺ ഹണീ... ടെയ്ക്ക് കെയർ, ബൈ... "

അവൾ ശ്യാമിന്റെ ചിത്രം തന്നെ നോക്കിയിരുന്നു. അതേ, എല്ലാം ആപേക്ഷികം. നഷ്ടപെടുത്താൻ പെട്ടെന്നു കഴിയും. വീണ്ടെടുക്കണം തന്റെ ജീവിതം... ആനന്ദ് താങ്കളൊരു വലിയ പാഠപുസ്തകമാണ്...

അവൾ മെസഞ്ചർ ഓൺ ചെയ്തു.

"മാപ്പ്... ഈ പൊട്ടിപ്പെണ്ണിനോട് ക്ഷമിക്കൂ... താങ്കളാണ് ശരി ... താങ്കൾ മാത്രം ...." 

ആനന്ദിന്റെ പ്രൊഫൈൽ ചിത്രത്തിൽ അപ്പോഴും മൂവരുടേയും ചിരി മായാതെ നിൽപ്പുണ്ടായിരുന്നു.

.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com