മരണത്തിനു മുന്പ് പ്രിയനോട് പറയാനുള്ളത്...
Mail This Article
അവസാന കൽപനകൾ (കവിത)
അന്ത്യം അടുക്കുമ്പോൾ ഞാനീ പറയുന്നതു–
നീ ഒർമിച്ചു വയ്ക്കണം.
പ്രായം അത്രമേൽ ചുരുട്ടിക്കൂട്ടിയ
ഓർമ കൊണ്ടാണെങ്കിൽ പോലും.
മരണത്തിന്റെ ദൂതൻ കാത്തുനിൽക്കുമ്പോൾ
ഉടലാകെ തുന്നിച്ചേർത്ത കുഴലുകളുമായി
ജീവന്റെ നൂൽപ്പാലത്തിൽ തൂങ്ങിയാടാൻ
എന്നെ നീ വിട്ടുകൊടുക്കരുത്.
അലിവോടെ പോകാൻ അനുവദിക്കണം.
(മരണത്തിന്റെ ദൂതനെപ്പോഴും പുരുഷനാ-
യതെന്തുകൊണ്ടാണെന്നു ഞാനോർക്കാറുണ്ട്.
പിടയുന്ന സ്നേഹങ്ങളിൽ നിന്ന് ജീവനെ-
അടർത്തി മാറ്റാൻ ദൂതികയ്ക്കു കഴിയില്ലെന്നാണോ?)
കട്ടപിടിച്ച ഇരുളിന്റെ വിരിമാറിലൂടെ
പ്രകാശത്തിലേക്കു നോക്കി പതിയെ
നടന്നകലുമ്പോഴും ഞാൻ ഇടയ്ക്കിടെ
നിന്നെ തിരിഞ്ഞു നോക്കുന്നുണ്ടാവും.
ഇളംകാറ്റു പോലൊന്നു നിന്റെ കവിളിൽ തട്ടിയത്
എന്റെ അന്ത്യചുംബനം ആയിരുന്നു എന്നറിയുക!
നിന്റെ ഓർമകളിൽ ഉണ്ടായിരിക്കുവോളം
എനിക്കു യഥാർത്ഥത്തിൽ മരണമില്ല.
അത്രയൊന്നും പൊലിമയോ പകിട്ടോ
ഇല്ലാത്ത ഒരു സാധാരണ മരണമഞ്ചം
നീ എനിക്കു വേണ്ടി തിരഞ്ഞെടുക്കുക.
ഒരു ക്ലോസ്ഡ് കോഫിൻ വിടവാങ്ങൽ മതി.
ശിലപോലെ തണുത്തുറഞ്ഞ എന്റെ മുഖം
ഓർമയിൽ പേറി ആരും തിരിച്ചു പോകരുത്.
ദീപ്തമായ ഒരോർമയെങ്കിലും എന്നെക്കുറിച്ചു-
ണ്ടെങ്കിൽ, അതുമായവർ തിരിച്ചു പോകട്ടെ.
പൂക്കളെ പോറ്റിവളർത്തിയവളാണു ഞാൻ
കൊന്നൊടുക്കിയ പൂക്കളെ എന്റെമേൽ കുന്നുകൂട്ടരുത്.
ഓരോ ഋതുവിലും പൂക്കുവാൻ ഓരോ ചെടി വീതം
നീ എനിക്കു ചുറ്റിലും നട്ടുവയ്ക്കുക.
എന്നിലെ ഓരോ പരമാണുവും അഴുകി
അലിഞ്ഞ് അവയ്ക്കു വളമായിത്തീരണം.
വല്ലപ്പോഴും വന്നു നീ അവയെ പരിപാലിക്കുക.
മേലെയൊരു മഴവിൽ തുഞ്ചത്തിരുന്ന്
ഞാനതു നോക്കിക്കാണുന്നുണ്ടാവും!
നീയാണാദ്യം പോകുന്നതെങ്കിലോ
എന്നു നീ ചോദിക്കരുത്.
അങ്ങനെ ഒരു ചോദ്യമില്ല, അത്രതന്നെ!