തർപ്പണം
Mail This Article
കർക്കിടകവാവ്. പിതൃക്കളെ നന്ദിയോടെ സ്മരിക്കാനും അവർക്ക് ആദരവു നൽകാനുമായി തിരഞ്ഞെടുത്ത പൊതുവായ പിതൃതർപ്പണദിനം. നമുക്കു മുന്നിൽ നമുക്കായി നമ്മുടെ സുഗമമായ യാത്രയ്ക്കായി രാപകൽ കഷ്ടപ്പെട്ട് വെട്ടിയൊരുക്കിയ പാതകൾ, കാടും പടലും കയറി നശിക്കാതെ, അപ്രതീക്ഷിതപ്രളയത്തിലും അസാധാരണ വേനലിലും പെട്ട് വിങ്ങാതെ കാത്തുസൂക്ഷിക്കേണ്ട കടമയും ഉത്തരവാദിത്വവും നമുക്കാണ്. അവർ ഒരുക്കിയ പാതയിൽ എവിടെങ്കിലും ഒരു കല്ല് ഇളകിയിട്ടുണ്ടെങ്കിൽ, എവിടെങ്കിലും ഒരു കല്ല് ഉന്തി നിൽക്കുന്നുവെങ്കിൽ. അവരെ പഴി പറയാതെ ഇളകിയ കല്ല് ഉറപ്പിക്കയും ഉന്തി നിൽക്കുന്നവ ചെത്തിമിനുക്കയും ചെയ്യുക.
ഇത്തരത്തിലൊരു പാത വെട്ടാൻ നമ്മെക്കൊണ്ടാവുമോ എന്നു ചിന്തിക്കുക. നാഗമ്പടം പാലം പൊളിക്കാനുള്ള ആദ്യഉദ്യമം പരാജയപ്പെട്ടു. ഒലിച്ചുപോയ പാമ്പൻപാലം സംവത്സരങ്ങൾ കേടുപാടുകൾ വരാത്തവണ്ണം പുതുക്കിയൊരുക്കി. അങ്ങനെ നിരവധി. അതുപോലുള്ള ഈ ശ്രീധരൻമാർ നമ്മെ നയിക്കാനുണ്ടായിരുന്നു. അദ്ദേഹമിന്നും നമുക്കൊപ്പമുണ്ട്. പലരും കാലയവനികയ്ക്കുള്ളിൽ മറഞ്ഞു. അവരുടെ വിയർപ്പുതുള്ളികളാണ് ഇന്നു നാം ആസ്വദിച്ചു നുണയുന്ന മധുരങ്ങൾ. അവരെ ആദരവോടെ സ്മരിക്കുക. തന്റെ മനസ്സും ഹൃദയവും ആ പിതൃക്കൾക്കായി തർപ്പണം ചെയ്ത് ഒരു നിമിഷം മൂകമായി, സത്യസന്ധമായി, നന്മയുള്ള ഹൃദയത്തോടെ അവർക്കു മുന്നിൽ, അവരെപ്പറ്റിയുള്ള ഓർമകൾക്കു മുന്നിൽ ശിരസ്സു നമിക്കുക. അതാവട്ടെ യഥാർഥ പിതൃതർപ്പണം