ഉന്മാദത്തിന്റെയും യാഥാർഥ്യത്തിന്റെയും ഇടയിലെ സുന്ദര നിമിഷങ്ങളിൽ...
Mail This Article
അയാൾ (കഥ)
അയാളുടെ പേര് എനിക്കറിയില്ല. നമുക്ക് അയാളെ മധു എന്നു വിളിക്കാം. എന്റെ സായാഹ്ന നടത്തത്തിനിടെയാണ് ഞാൻ അയാളെ കണ്ടത്.
''അപ്പോൾ അതു നടക്കുമല്ലേ?...'' മധു എന്നോടു ചോദിച്ചു.
''നടക്കും...'' ഒരു നിമിഷം പോലും പാഴാക്കാതെ ഞാൻ പറഞ്ഞു.
ചോദിച്ചപ്പോൾ അയാളുടെ മുഖത്ത് തെളിഞ്ഞ ഉത്ക്കണ്ഠയും മറുപടിയിൽ തെളിഞ്ഞ ആശ്വാസവും ഞാൻ കണ്ടു.
"ഒരു പാട് കാലമായിട്ട് അവര് കൊതിച്ചതാണേ..." ഏതോ ഭഗ്ന പ്രണയത്തിന്റെ ഓർമ്മകളിൽ അയാൾ നെടുവീർപ്പിട്ടു. അതിന്റെ ശുഭ പരിണാമത്തിനായി അയാൾ കാത്തിരിക്കുന്നു.
പിന്നീടൊരിക്കൽ മധു ചോദിച്ചു : "തിരുമേനി എപ്പോഴാ... ഞങ്ങടെ അമ്പലത്തിൽ ശാന്തിക്കു വരണെ?
"താമസിയാതെ വരും...'' ഞാൻ പറഞ്ഞു
"നമുക്ക് അവിടെ ഒരു പാടു കാര്യങ്ങൾ ചെയ്യാനുണ്ട്..''
''ഉം...'' ഞാൻ സമ്മതം മൂളി
അങ്ങനെയിരിക്കെ പത്താമുദയത്തിന് ദേവന് വെളിച്ചം കാണിച്ച് കുത്തുവിളക്കുമായി ഞാൻ അയാളെ കണ്ടു. ഉന്മാദത്തിന്റെയും യാഥാർത്ഥ്യത്തിന്റെയും ഇടയിലെ സുന്ദര നിമിഷങ്ങളിൽ...
കഴിഞ്ഞ തുലാം മുപ്പതിനു ഞാൻ മധുവിനെ വീണ്ടും കണ്ടു.
"നാളെ ഒന്നാന്ത്യയായിട്ട് തൃപ്രയാറ് വല്യ തെരക്കാവും അല്ലേ..." എന്നെ കണ്ടതും മധു തിരക്കി
''തിരക്കാവും...' ഞാൻ പറഞ്ഞു.
മധു ചെറിയൊരു വേദനയായി എന്റെ മനസിൽ നിറഞ്ഞു.
മധു...നിന്റെ ഭ്രമാവസ്ഥയാണോ ഞങ്ങളുടെ യാഥാർത്ഥ്യമാണോ ശരി എന്ന് നിർണ്ണയിക്കാനാവുന്നില്ല.
English Summary : Ayal - Short story by P. G. Haridas