ADVERTISEMENT

മരുത്തുമല പള്ളിയിലെ ആദ്യത്തെ കുർബാനയുടെ അവസാനത്തെ അനഫോറയുടെ പ്രാർത്ഥനകൾക്കായി വികാരിയച്ചൻ തക്ഷയുടെ താളുകൾ മറിച്ചു. പള്ളിമുറ്റത്തെ തെങ്ങോലകളിൽ നിന്നും ഉതിർന്നു വീണ ഉദയ സൂര്യകിരണങ്ങളിൽ വികാരിയച്ചന്റെ വിശുദ്ധ വസ്ത്രങ്ങൾ വെട്ടി തിളങ്ങി. പള്ളിപ്പടികൾ ഇറങ്ങി വന്ന പ്രാർത്ഥനകൾ അലവിക്കായുടെ ‘‘ദി മീറ്റ് ഷോപ്പ്’’ എന്ന ഇറച്ചിക്കടയിൽ , മുഴുവൻ കുർബാന കാണാതെ ഇറങ്ങി വന്നവർക്കിടയിൽ പതുങ്ങിയിരുന്നു...

 

റോസിയമ്മച്ചി ബാവായോടും പുത്രനോടും ഒരിക്കൽക്കൂടി പ്രാർഥിച്ച് പള്ളി വിട്ടറങ്ങി അലവിക്കായുടെ ഇറച്ചി കടയിലെത്തി.

 

‘‘മുജീബേ ചേടത്തിക്ക് വേണ്ടി മാറ്റി വെച്ച കൈ കൊറകിന്റെ കഷ്ണം നുറുക്കി കൊടുക്ക്’’

 

വർഷം എത്രയായീന്ന് അറിയോ ... ഇന്നു വരെ അവർ ഒറ്റ ഞായറാഴച്ച പോലും അലവിയുടെ കടയിൽ നിന്നും ഇറച്ചി മുടക്കിയിട്ടില്ല എന്നു പറഞ്ഞ് ഇറച്ചി വാങ്ങാൻ വന്നവരെയൊക്കെ അലവിക്ക ഇരുത്തി നോക്കി ..

 

‘‘പാടിവരും നദിയും കുളിരും

പാരിജാത മലരും മണവും

ഒന്നിലൊന്നു കലരും പോലെ

നമ്മളൊന്നായലിയുകയല്ലേ ’’  (1)

 

മരുത്തുമലയിറങ്ങി വന്ന പഴഞ്ചൻ കാറ്റും പഴയ പാട്ടുകളും ഒത്തിരി പഴയ ഓർമ്മകളും ദീ മീറ്റ് ഷോപ്പിന് താളം പിടിച്ചു. പത്ര കടലാസ്സിലെ വാർത്തകളോട് ഒട്ടിപ്പിടിച്ചിരിക്കുന്ന ഇറച്ചിയുമായി റോസിയമ്മച്ചി തന്റെ എഴുപത്തിയഞ്ചാം പിറന്നാൾ ദിവസത്തിലേക്ക് കാലെടുത്തു വച്ചു. നിമിഷങ്ങൾക്കുള്ളിൽ കീ കീ അടിച്ച് ശ്രീവിദ്യ ബസ്സിനെയും വെട്ടിച്ച് മമ്മദിന്റെ കുഞ്ഞിക്കിളി ഒട്ടോറിക്ഷ റോസി ചേടത്തിയെ തേടിയെത്തി.

 

 

‘‘ മമ്മദെ വാസുവിന്റെ കടയിൽ ഒന്നു നിർത്തണം , നീ ഉച്ച കഴിയുമ്പോൾ വീട്ടിലേക്ക് വരണം .. പൈലി ചേട്ടനെയും അലവിക്കായെയും കൂട്ടണം’’

old-woman-55-gif

 

റോസിയമ്മച്ചിയുടെ വർത്തമാനത്തിൽ വാത്സല്യമുണ്ട് .. സ്നേഹത്തോടെയുള്ള ആജ്ഞയുണ്ട്.റോസിയമ്മച്ചി കയറിയതേപാട്ട് മാറ്റാനുള്ള വെപ്രാളത്തിലായിരുന്നു മമ്മദ് ..

 

‘‘ഇന്നലെ മയങ്ങുമ്പോൾ - ഒരു മണിക്കിനാവിന്റെ

പൊന്നിൻ ചിലമ്പൊലി കേട്ടുണർന്നു’’(2)

 

കുഞ്ഞിക്കിളി ചിലച്ചും കുറുകിയും ചീനാർ കനാലിനപ്പുറം കടന്നപ്പോൾ തന്നെ മമ്മദ് റോസിയമ്മച്ചിയുടെ വീട്ടു മുറ്റത്ത് നിറുത്തിയിട്ടിരുന്ന വില കൂടിയ കാറുകൾ കണ്ടു...

 

‘‘ അമ്മച്ചി, പിറന്നാൾ പ്രമാണിച്ചു വിരുന്നുകാരുണ്ട് ..

മക്കളെല്ലാം ദേ ആഘോഷിക്കാൻ വന്നിരിക്കുന്നു’’

 

മുത്തുകൾ പോലെ ഇളം വെയിൽ തളം കെട്ടി നിന്ന റോസിയമ്മച്ചിയുടെ മുഖത്ത് നീരസത്തിന്റെ നിഴലുകൾ നിറഞ്ഞു. കല്ലുകൾ പാകി കെട്ടിവെച്ച നട കയറി മുറ്റത്ത് എത്തിയപ്പോഴേക്കും പട്ടണത്തിൽ നിന്നും എത്തിയ മക്കളും കൊച്ചുമക്കളും റോസിയമ്മച്ചിയുടെ പിറന്നാൾ ആഘോഷം തുടങ്ങിയിരുന്നു.

 

മൂന്നു മക്കളാണ് റോസിയമ്മച്ചിക്ക്. പിയൂസ്, ബെഞ്ചമിൻ,മോളമ്മ എന്ന മോളി. കുട്ടികളുടെ ചെറുപ്രായത്തിൽ തന്നെ ഭർത്താവ് ജോൺച്ചൻ മരിച്ചു പോയി. പിന്നീട് റോസിയമ്മച്ചിയും മക്കളും മരുത്തുമലയോടും മണ്ണിനോടും പൊരുതിയാണ് ജീവിതം പടുത്തുയർത്തി കൊണ്ടിരുന്നത്. കുറേക്കാലംകഴിഞ്ഞപ്പോൾ മക്കൾ പൊരുതി മടുത്തു. അവർ പട്ടണത്തിലേക്ക് പോയി. റോസിയമ്മച്ചിക്ക് പക്ഷേ മരുത്തുമല വിട്ടു പോകാൻ പറ്റിയില്ല.

 

മരുത്തുമലയിലുള്ള പഴമക്കാരും പഴയ ജോണച്ചന്റെ കൂട്ടുകാരുമായി റോസിയമ്മച്ചി ഒറ്റക്കുള്ള ജീവിതം ആഘോഷമാക്കി. ഒറ്റക്കായെന്നു തോന്നുമ്പോൾ ജോണച്ചൻ നട്ടു വളർത്തിയ മൂവാണ്ടൻ മാവിൻ ചുവട്ടിലോ തെങ്ങിൻ ചുവട്ടിലോ ഒക്കെ പോയി ജോണച്ചനോട് മിണ്ടികൊണ്ടിരിക്കും. മരുത്തുമലയിറങ്ങി കാറ്റിനൊപ്പം വരുന്ന പഴയ  പാട്ടുകൾ കേട്ടുകൊണ്ടിരിക്കും.

 

‘‘ ഞങ്ങൾ വരുന്നതറിഞ്ഞാൽ അമ്മച്ചി പെര പൂട്ടി ഇറങ്ങിയാലോ എന്നോർത്താണ് വിളിക്കാതെ വന്നത്’’ കൗശലത്തൊടെയാണ് മൂത്ത മകൻ പീയുസ് പറഞ്ഞത്. പ്രായത്തിന്റെ ചുളിവുകൾ ചാർത്താൻ കാലം മറന്നു പോയ റോസിയമ്മച്ചിയുടെ മുഖത്ത് ഭാവ വ്യത്യാസങ്ങൾ ഒന്നും വന്നില്ല. മക്കൾ മരുത്തുമലയിറങ്ങിയതിൽ പിന്നെ റോസിയമ്മച്ചി അവരോട് അധികം സംസാരിച്ചിട്ടില്ല. ഇതിൽ ഏറ്റവും സങ്കടം പീയൂസിന്റെ മകൻ റെജിക്കാണ്. റെജിക്ക് കുഞ്ഞു നാളിൽ മുതലുള്ള ആഗ്രഹമാണ് വലിയമ്മച്ചിയുടെ കൂടെ നിൽക്കണമെന്നും, വലിയമ്മച്ചിയുടെ കൂടെ മരുത്തുമല കവലയിൽ കൂടി നടക്കണമെന്നും, മരുത്തുമല പള്ളി പെരുന്നാളും വെടികെട്ടും ബാൻഡ്മേളവും കൂടണമെന്നുമൊക്കെ.

 

പക്ഷേ ബോർഡിങ് സ്കൂളിൽ വിദ്യാഭ്യാസത്തിന്റെ ഇടയ്ക്ക് ഇതിനൊന്നും സമയം കിട്ടിയില്ല. റോസിയമ്മച്ചി മരുത്തു മലയിലെ നാട്ടുകാരോട് കാണിക്കുന്ന അടുപ്പം പോലും അവനോട് കാണിച്ചിട്ടുമില്ല.

 

rain

‘‘അമ്മച്ചി കേക്ക് മുറിക്കൂ’’ മോളമ്മയും റെജിയും ചേർന്ന് അലങ്കരിച്ച ടേബിളിൽ വെള്ള പ്ലാസ്റ്റിക്ക് പൂക്കൾ കൊണ്ട് അലങ്കരിച്ച കേക്കിൽ എഴുപത്തി അഞ്ച് എന്ന് തിരിനാളങ്ങൾ ജ്വലിച്ചു നിന്നു.

 

‘‘നിങ്ങൾ എല്ലാവരും എന്റെ മരണം ആഘോഷിക്കാൻ വന്നതാണോ ഞാൻ ഉടനെയൊന്നും പോകത്തില്ല’’

റോസിയമ്മച്ചി ചിരിച്ചു .. അടുപ്പിൽ പുകയൂതുന്ന പോലെ തിരികൾ ഊതി കെടുത്തി .. വിയർപ്പുതുള്ളികൾ കേക്കിൽ ഇറ്റു വീണു.

 

‘‘മോളമ്മാന്റി ഇത് കണ്ടോ’’

 

അടഞ്ഞു കിടന്നിരുന്ന മുറിയുടെ സാക്ഷ നീക്കി തള്ളി തുറന്നപ്പോൾ റെജി കണ്ടത് കഴുകോലിൽ തൂങ്ങി കിടക്കുന്ന ഉറിയും കൽ ഭരണിയും. റെജിയുടെ ആശ്ചര്യത്തിലേക്ക് നടന്നു വന്ന മോളമ്മ ആ മുറിയെ റെജിക്ക് പരിചയപ്പെടുത്തി കൊടുത്തു.

 

‘‘ ഇത് നിന്റെ വലിയപ്പച്ചൻ ജോണച്ചന്റെ മുറിയാണ് . മരിക്കുന്നതിന് ഒരാഴച്ച മുൻപെ ജോണച്ചൻ ഇട്ട കപ്പിലുമാങ്ങ വൈനാണ് ഉറിയിൽ തൂങ്ങി കിടക്കുന്നത്, ആണ്ടിൽ ഒറ്റ പ്രാവശ്യമേ റോസിയമ്മച്ചി അതെടുക്കത്തുള്ളൂ. എന്നിട്ട് അത് കെട്ടി അതു പോലെ തന്നെ ഉറിയിൽ തൂക്കിയിടും’’

 

‘‘അത് ജോണച്ചന്റെ ഗ്രാമഫോൺ. ജോണച്ചൻ പോയതിൽ പിന്നെ അത് കറങ്ങി കണ്ടിട്ടില്ല ...റോസിയമ്മച്ചി പാട്ടു കേൾക്കുന്നത് ആ ടേപ്പ് റിക്കോർഡറിലാണ്’’

 

എത്രയോ വർഷങ്ങൾക്ക് മുൻപ് നിലച്ചു പോയ ജീവിതത്തിന്റെ കാവൽക്കാരനെ പോലെ നിറം മങ്ങിയ ചുമരിൽ വെളുത്തു തുടുത്തിരിക്കുന്ന സായിപ്പച്ചന്റെ ഫോട്ടോയിലാണ് റെജിയുടെ കണ്ണ് പതിച്ചത്.

 

‘‘ നമ്മളൊക്കെ ജനിച്ചു വീഴാൻ കാരണമായ പീയൂസ് ഇരുപ്പതിമൂന്നാമൻ മർപ്പാപ്പായുടെ ഫോട്ടോയാടാ അത്’’

old-couple88-gif

 

ആയിരകണ്ണക്കിന് വർഷങ്ങളുടെ പരിണാമ പ്രക്രിയ താണ്ടി ഉരഗങ്ങളിൽ നിന്നും ഉൽഭവിച്ച ഒരു പല്ലി പീയൂസ് പാപ്പയുടെ ഫോട്ടോയ്ക്ക് പിന്നിലിരുന്നു ചിലച്ചു.

 

‘‘പരിണാമചക്രം തിരിയുമ്പോൾ നീയിനി 

പത്നിയായ്‌ അമ്മയായ്‌ അമ്മൂമ്മയായ്‌ മാറും മാറും

മണ്ണിതിലൊടുവിൽ നീ മണ്ണായ്‌ മറഞ്ഞാലും 

മറയില്ല പാരിൽ നിൻ പാവനസ്നേഹം ’’(3)

 

പാട്ടു കേട്ടു മുറിയിലേക്ക് ഓടി വന്ന റോസിയമ്മച്ചി റെജി ഓണാക്കിയ ടേപ്പ് റിക്കോർഡർ ഉടനെ തന്നെ ഓഫ് ചെയ്തു. മുറിയിലുള്ളവരെ പുറത്താക്കി സാക്ഷയിട്ടു. ഉച്ച കഴിഞ്ഞതൊടെ വന്നവരെല്ലാം മരുത്തമല വിട്ടിറങ്ങി റോസിയമ്മച്ചിയുടെ രാജ്യം വീണ്ടും സ്വതന്ത്രമായി!

 

കലി തുള്ളിയാണ് ആ വർഷം മരുത്തുമലയിലേക്ക് കർക്കിടകം കയറി വന്നത്. ദിവസങ്ങളോളം മഴ നിന്നു പെയ്തു. ചീനാർ കനാൽ കവിഞ്ഞൊഴുകി. മക്കൾ മാറി മാറി പട്ടണത്തിലേക്ക് വിളിച്ചിട്ടും റോസിയമ്മച്ചി മരുത്തുമല വിട്ടിറങ്ങാൻ തയാറായില്ല.. കാറ്റും മിന്നലും പെരുമഴയും നിറഞ്ഞ ഒരു കർക്കിടക രാത്രി മരുത്തുമലയുടെ ഭൂമി ശാസ്ത്രം തന്നെ മാറ്റിയെഴുതി. 

 

അതിരുകളിട്ട് കെട്ടി നിറുത്തിയിടത്തെല്ലാം അടയാളമിട്ട് വെള്ളമൊഴുകിയെത്തി. മരുത്തുമലയുടെ താഴ്‌വാരങ്ങൾ ഇടിച്ചു നിരത്തി. തട്ട് തട്ടായി നട്ടു വെച്ചിരുന്ന റബർ മരങ്ങൾ കടപുഴകി. പ്രപഞ്ചത്തോടുള്ള മനുഷ്യന്റെ അധികാര ഹുങ്ക് ഒരു ദിവസത്തേക്ക് പ്രകൃതി ഏറ്റെടുത്തു. മരുത്തുമലയിടിച്ചിറങ്ങി വീണു.

ചീനാർ കനാൽ കരകവിഞ്ഞ് നടയും കയറി റോസിയമ്മച്ചിയുടെ വീടിനകത്ത് അരക്കൊപ്പത്തോളം പൊങ്ങി നിന്നു.

 

മരുത്തുമലയിലെ പിൻ തലമുറക്കാരാണ് പിറ്റേ ദിവസം റോസിയമ്മച്ചിയെ ജോണച്ചന്റെ മുറിയിൽ നിന്നും കണ്ടെത്തിയത്. വെള്ളം കെട്ടി കിടന്ന മുറിക്കുള്ളിൽ കപ്പിലുമാങ്ങയുടെ മണം നിറഞ്ഞു നിന്നു.

കല്യാണ ഫോട്ടോയും പിടിച്ച് കരിമ്പടവും പുതച്ച് ഡെസ്ക്കിന്റെ പുറത്ത് മരവച്ചിരിക്കയായിരുന്നു റോസിയമ്മച്ചി.

 

‘‘ആകാശ താരത്തിൻ നീലവെളിച്ചത്തിൽ

ആത്മാധിനാഥനെ കാത്തിരുന്നു 

സമയത്തിൻ ചിറകടി കേൾക്കാതെ

ഞാനെന്റെ അകലത്തെ ദേവനെ കാത്തിരുന്നു’’ (4)

 

ബാറ്ററി തീർന്നു കൊണ്ടിരുന്ന ടേപ്പ് റിക്കോർഡർ ഇഴഞ്ഞിഴഞ്ഞു പാടി കൊണ്ടിരുന്നു ..മഴയിത്തിരി ശമിച്ചപ്പോഴെക്കും ദുരിതാശ്വാസ ക്യാമ്പിൽ നിന്നും പീയുസും റെജിയും വന്ന് റോസിയമ്മച്ചിയെ പട്ടണത്തിലെ ആറാം നില ഫ്ലാറ്റിലേക്ക് കൂട്ടി കൊണ്ടു പോയി. പിന്നെ അധിക കാലം റോസിയമ്മച്ചി ജീവിച്ചിരിന്നില്ല. ഒരു ദിവസം രാവിലെ കാപ്പിയുമായി റോസിയമ്മച്ചിയുടെ മുറിയിലെത്തിയ റെജി എത്ര കുലുക്കി വിളിച്ചിട്ടും അവർ എഴുന്നേറ്റില്ല. എന്നാൽ അപ്പോഴേക്കും റെജിയുമായി റോസിയമ്മച്ചി കൂട്ട് കൂടി തുടങ്ങിയിരുന്നു ..

 

ഒരു മഴക്കാലം കൊണ്ട് മരുത്തുമല റോസിയമ്മച്ചിയെ പടിയിറക്കി വിട്ടെങ്കിലും വിണ്ടെടുക്കാനാവാത്ത വിധം റോസിയമ്മിച്ചിയുടെ ആത്മാവ് മരുത്തുമലയിലെ മണ്ണാഴങ്ങളിൽ പതിഞ്ഞു കിടന്നു. ആറാം നിലയിലെ ഫ്ലാറ്റിലെ മൗന മതിലുകൾ തീർത്ത തടവറയിൽ അവർ ഒതുങ്ങിക്കൂടി.പീയൂസും മോളമ്മയും റെജിയും ഒക്കെ ശ്രമിച്ചിട്ടും റോസിയമ്മച്ചി ആരോടും മിണ്ടാൻ കൂട്ടാക്കിയില്ല. മുറിക്കുള്ളിൽ ജനാലക്കരുകിൽ പുറത്തക്ക് നോക്കിയിരുന്നു . ഭക്ഷണം കഴിക്കാൻ മാത്രം പുറത്തേക്ക് വന്നു.

 

‘‘എങ്കിലുമെൻ ഓമലാളിന് താമസിക്കാൻ എൻ കരളിൽ 

തങ്ക കിനാക്കൾ കൊണ്ടൊരു താജ് മഹാൽ..’’(5)

 

വാട്സാപ്പിൽ വന്ന ഹരീഷ് നാരയണൻ പാടിയ പാട്ടു കേൾക്കുകയായിരുന്നു റെജി . റോസിയമ്മച്ചിയുടെ കണ്ണൊന്നു തിളങ്ങിയോ? ഏറെ കാലത്തിന് ശേഷം അർഥപൂർണ്ണമായ സമ്പർക്കം റോസിയമ്മച്ചിയുടെ മുഖത്ത് നിഴലാടുന്നത് റെജി കണ്ടു. പിറ്റേ ദിവസം കോളജിലേക്കിറങ്ങിയ റെജി പോയത് മരുത്തുമലയിലേക്കാണ്. വാസയോഗ്യമല്ലാതെ അനാഥമായി വീട്ടിൽ നിന്നും ടേപ്പ് റിക്കോർഡറും കാസറ്റുകളും പീയൂസ് മാർപ്പാപ്പയുടെ ഫോട്ടോയും കൽഭരണയിലേ കപ്പിലുമാങ്ങ വൈനുമായിട്ടാണ് റെജി തിരിച്ചെത്തിയത്.

 

പതിഞ്ഞ ശബ്ദത്തിൽ ബാബുരാജിന്റെയും ദേവരാജൻ മാസ്റ്ററുടെയും പാട്ടുകൾ കേട്ട് റോസിയമ്മച്ചി പിന്നെയും പതിയെ ചിരിച്ചു തുടങ്ങി. ചിലപ്പോൾ ടേപ്പ് റിക്കോർഡർ നെഞ്ചൊട് ചേർത്ത് വച്ച് പാട്ടുകൾ കേട്ടു .

ഒരു വൃദ്ധയുടെ രാജ്യത്തേക്ക് റെജി പതിയെ കാലെടുത്തു വച്ചു. റെജിയുടെ കൂടെ റോസിയമ്മച്ചി ഫ്ലാറ്റിനു പുറത്തും പള്ളിയിലും ഒക്കെ പോയി തുടങ്ങി. റോസിയമ്മച്ചിയുടെ വിവാഹ വാർഷിക ദിവസം ആറാം നിലയിലെ ഫ്ലാറ്റിൽ ഒരു ചന്ദ്രിക രാവിന്റെ ചോലയിൽ കപ്പിലുമാങ്ങയുടെ ഗന്ധത്തിലിരുന്ന് 

റോസിയമ്മച്ചിയു കൊച്ചുമോനും ഓർമ്മകളിൽ മായാതെ കിടക്കുന്ന വഴികളിലേക്ക് വീണ്ടും സഞ്ചരിച്ചു.

 

‘‘ എന്റെ അപ്പച്ചന് വൈകുന്നേരം ഷാപ്പിൽ പോകാൻ ഞാൻ അടുക്കളയിൽ കറി വെച്ചു കൊണ്ടിരിക്കയാ യിരുന്നു. അപ്പോഴാണ് ജോണച്ചനും അമ്മാച്ചനും കൂടെ എന്നെ പെണ്ണു ചോദിച്ചു വന്നത് , അന്ന് ജോണച്ചനെ നാട്ടിൽ എല്ലാവർക്കും അറിയാം. പീയൂസ് ഇരുപത്തിമൂന്നാമൻ മാർപ്പാപ്പ രണ്ടാം സൂനഹദോസ് വിളിച്ചു ചേർത്ത ശേഷം സുറിയാനിയിൽ ചൊല്ലിയിരുന്ന കുർബാന ക്രമം മുഴുവനും മലയാളത്തിലാക്കി. സുറിയാനി കുർബാന ചൊല്ലാനാണ് ജോണച്ചൻ പട്ടത്തിന് പോയത്. രണ്ടാം സൂനഹദോസ് തീരുമാനങ്ങളും മലയാളം കുർബാനയും ജോണച്ചന് പിടിച്ചില്ല. ജോണച്ചൻ ആശ്രമത്തിൽ നിന്നും തിരികെ പോന്നു. വന്നപ്പോൾ കൈയ്യിലൊരു പാട്ടു പെട്ടിയും ഉണ്ടായിരുന്നു. കല്യാണം കഴിഞ്ഞ് അധികം താമസിക്കാതെ ഞങ്ങൾ മരുത്തിമല കയറി . ജോണച്ചന് അവിടെ പള്ളികൂടത്തിൽ പഠിപ്പിക്കാൻ തുടങ്ങി .. ഞാൻ മരുത്തുമലയോട് പൊരുതാനും. മോളമ്മക്ക് അഞ്ച് വയസ്സുള്ളപ്പോൾ ജോൺച്ചൻ പോയി .. അന്നത്തെ ജോണച്ചന്റെ കൂട്ടുകാരാണ് അലവിയും പൈലിയും വാസുവും ... ഇതു പോലെ രാത്രികളിൽ ജോൺച്ചൻ അവരുടെ കൂടെ ഇരുന്ന് പഴയ ബാബുക്കയുടെടെ പാട്ടുകൾ പാടും’’

 

റോസിയമ്മച്ചി കണ്ണടച്ചിരുന്നു. ആകാശങ്ങളിലെ നക്ഷത്ര കൊട്ടാരങ്ങളിൽ നിന്നും ജോണച്ചൻ ബാൽക്കണയിലേക്ക് ഇറങ്ങി വന്ന് റോസിയമ്മച്ചിയുടെ കൂടെ ഇരിക്കുന്ന പോലെ റെജിക്കു തോന്നി 

 

‘‘മലര്‍മണം മാഞ്ഞല്ലൊ മറ്റുള്ളോര്‍ പോയല്ലോ

മമസഖീ നീയെന്നു വന്നു ചേരും

മനതാരില്‍ മാരിക്കാര്‍ മൂടിക്കഴിഞ്ഞല്ലോ

മമസഖീ നീയെന്നു വന്നുചേരും’’(6)

 

ടേപ്പ് റിക്കാർഡിൽ നിന്നും നിർഗളിച്ച സംഗീതം കാറ്റിലലിഞ്ഞു ചേർന്നു. സംഗീതവും വഹിച്ച് ആ കാറ്റ് മരുത്തുമലയിലേക്ക് യാത്രയായി. ടേപ്പ് റിക്കോർഡറിന്റെയും റോസിയമ്മച്ചിയുടെയും ഫോട്ടോ എടുത്ത് ഇൻസ്റ്റാഗ്രാമിൽ അപ് ലോഡ് ചെയ്ത റെജി ഇങ്ങനെ ഒരു അടികുറിപ്പിട്ടു ‘‘ചില വൃദ്ധരുടെ രാജ്യത്ത് സംഗീതമാണ് രാജാവ്’’

 

റോസിയമ്മച്ചി കിടന്നുറങ്ങിയതിനു ശേഷമാണ് അന്ന് രാത്രി റെജി മുറി വിട്ടറങ്ങിയത്. കാലത്തെ കട്ടൻ കാപ്പിയുമായി  ചെന്ന് കുലുക്കി വിളിച്ചിട്ടും റോസിയമ്മച്ചി എഴുന്നേറ്റില്ല. വീണ്ടെടുക്കാനാവാത്ത ആഴങ്ങിലേക്ക് ആ ജീവിതം മുങ്ങിത്താന്നു പോയിരുന്നു...

 

(1)ശ്രീകുമാരൻ തമ്പി , എം. എസ്സ് ബാബുരാജ് 

(2)പി. ഭാസ്ക്കരൻ ,എം .എസ്സ് ബാബുരാജ്

(3)യുസഫലി കച്ചേരി , എം .എസ്സ് ബാബുരാജ്

(4)പി.ഭാസ്ക്കരൻ ,എം .എസ്സ് ബാബുരാജ് 

(5)പി.ഭാസ്ക്കരൻ, എം.എസ്സ് ബാബുരാജ് 

(6)പി. ഭാസ്ക്കരൻ, എം എസ്സ് ബാബുരാജ്

 

English Summary : Vridharude Rajyam, Story By Aneesh Chacko

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com