വറുതിയിൽ, വാക്കു പൂക്കാത്ത ജാലകച്ചെരുവിൽ വീണ്ടും കവിതകൾ പൂക്കുവാൻ...
Mail This Article
അകലം (കവിത)
‘അകല’മെന്തിന്നു നമ്മൾക്കിടയിലെ -
ന്നരുതു ചൊല്ലുവാ,നത്രമേലത്രമേൽ
ജ്വരഭരിതമീ കാല,മൊരേ ശ്വാസ-
വഴികൾ തമ്മിൽ പകരാം പനിത്താളം.
വറുതിയിൽ, വാക്കു പൂക്കാത്ത
ജാലകച്ചെരുവിൽ വീണ്ടും കവിതകൾ പൂക്കുവാൻ
പ്രണയകാലമൊന്നുള്ളിൽ വരച്ചിടു -
മരുമസ്വപ്നങ്ങളാകാം നമുക്കിനി....
മിഴിവിദൂരത്തിലേതോ പ്രതീക്ഷ തൻ
ജലകണങ്ങൾ മഴക്കാറണിയുവാൻ
അകമെഴുത്തിന്റെയിത്തിരിപ്പാളികൾ
പകലിരവും തുറക്കാം നമുക്കിനി....
ഒരു കനൽക്കാറ്റെറിഞ്ഞ ജ്വരകണ-
മിവിടെയും കനൽക്കാലം പടർത്തവേ
‘അകല’മെന്നതേ സ്നേഹമന്ത്രം, നമു-
ക്കുരുവിടാനു,മുൾത്താളിൽ പകർത്താനും.....
ഇതു വരൾക്കാലമത്രേ, ജ്വരാർജ്ജിത
ഹൃദയഭീതികൾ പെയ്യും പനിക്കാലം.
‘അകല’മെന്നൊരേ വാക്കിന്നിരുപുറം
മാത്രമത്രേ സുരക്ഷിതരിന്നു നാം.
പലകുറി പെയ്ത മൗനങ്ങളൊക്കെയും
‘അകലെ’നിന്നേയകം ചേർത്തണച്ചിടാം
അകമഴ പെയ്യുമോരോ തണുപ്പിലും
‘അകല’മെന്നുള്ളൊരുൾച്ചൂടണച്ചിടാം...
(കേരള സെന്‍റര്‍ ഫോര്‍ പെസ്റ്റ് മാനേജ്മെന്‍റ് അസിസ്റ്റന്‍റ് ഡയറക്ടറാണ് സ്മിതാ ബാലൻ)
English Summary : Akalam Poem By Smitha Balan