ADVERTISEMENT

ഗന്ധം (കഥ)

പതിവുപോലെ  കിടക്കയിലേക്ക് അയാൾ മെല്ലെ ചാഞ്ഞു. സമയം രാത്രി 11.30. നല്ല ക്ഷീണം, ബാറിൽ ഇന്ന് നല്ല തിരക്കായിരുന്നു. ആവശ്യക്കാർക്കു മദ്യവും സോഡയും നുര പൊന്തും വിധം പകർന്നു നൽകിയും ഭക്ഷണം കൊടുത്തും സംസാരിച്ചും ഒരു  യന്ത്രം കണക്കെ 11 മണി വരെ അയാൾ പ്രവർത്തിച്ചു. ബാറിന് ഷട്ടർ വീണപ്പോൾ അയാൾ സാധാരണ മനുഷ്യനായി. മുറിയിൽ വന്ന്  ചന്ദനത്തിന്റെ മണമുള്ള തന്റെ  ഇഷ്ട  സോപ്പ് ഉപയോഗിച്ച് കുളിച്ചു. പക്ഷേ ചന്ദനത്തിന്റെ  മണത്തിന്  പൂർണ്ണത നഷ്ട്ടപ്പെട്ടിട്ട്  വർഷം  2 ആയി.

 

കട്ടിലിൽ കിടന്ന്  അയാൾ രാവിലെ 7 മണിക്ക് അലാറം  വച്ചു. എന്നിട്ടു ഓർമ്മകളുടെ മടിത്തട്ടിലേക്ക്... 

അവളുടെ മൃദുവാർന്ന കാർകൂന്തലിന്റെ തഴുകലും ഗന്ധവും അയാളെ തണുത്ത കാറ്റത്തു നിൽക്കുന്ന കുട്ടിയെ പോലെ വിറപ്പിച്ചു. അവളുടെ കൃഷ്ണമണികൾ ഒഴുക്കിയുള്ള നോട്ടം അയാൾക്ക് ലഹരിയേകി, അങ്ങനെ വിറയാർന്ന ആ ലഹരിയിൽ ഒഴുകി ഒഴുകി അയാൾ മെല്ലെ ഉറക്കത്തിലേക്കു പോയി.  ഈ ഓർമ്മകൾ അയാൾക്ക് സ്ലീപ്പിങ് പിൽസ് ആയിരുന്നു, കഴിഞ്ഞ 2 വർഷമായി അയാൾ ഉറങ്ങുന്നത് ഈ ഓർമ്മകളുടെ മടിത്തട്ടിലും ഉണരുന്നത് നഷ്ടബോധങ്ങളുടെ  യാഥാർഥ്യങ്ങളിലേക്കുമായിരുന്നു.  ചന്ദനത്തിന്റെ  ഗന്ധമായിരുന്നു അവൾക്ക്. അന്ന് മുതൽ ചന്ദന ഗന്ധം അയാളുടെ ജീവിതത്തിന്റെ  ഭാഗമായി. പക്ഷേ ആ ചന്ദന ഗന്ധത്തിന്റെ  പൂർണ്ണത 2 വർഷമായി തനിക്കു കൈമോശം വന്നിരിക്കുന്നു .

 

 

ഒറ്റമുറി ഷെഡ്‌ഡിന്റെ  ദാരിദ്ര്യ യാഥാർഥ്യങ്ങളിൽ നിന്നും അച്ഛൻ പണ്ടേ പച്ചപ്പ്‌ തേടി പോയി. ഏല  ത്തോട്ടങ്ങളിൽ  പണിയെടുത്തു മുഷിഞ്ഞു വരുന്ന അമ്മ വിണ്ടു കീറിയ കൈവിരലുകൾ കൊണ്ട് എന്നെ ചേർത്ത് പിടിക്കുമായിരുന്നു. അമ്മയുടെ കണ്ണുകൾ  നിറയുമായിരുന്നു. എന്തൊക്കെയോ എന്നോട് പറയണമെന്ന് അമ്മയ്ക്കുണ്ടായിരുന്നു. പക്ഷേ നിസ്സംഗമായിരുന്നു ആ മുഖം. എന്റെ കുരുന്നു മനസ് പതിയെ എല്ലാം അറിയാൻ തുടങ്ങി.  അറിവുകൾക്കു പക്വത വന്നപ്പോൾ ഞാൻ പഠനം നിർത്തി. അമ്മയെ സഹായിക്കാൻ ഒരു ബേക്കറിയുടെ  ബോർമ്മയിൽ പണിക്കു പോയി തുടങ്ങി.

 

ചുട്ടുപൊള്ളുന്ന ആവിയിൽ പണിയെടുത്തു ഞാൻ തിരികെ ഇറങ്ങുമ്പോൾ ദയനീയമായി എന്നെ നോക്കികൊണ്ട്‌ ഒരു പെറ്റിക്കോട്ടുകാരി നിൽക്കുമായിരുന്നു. അവൾ  എനിക്ക് കുടിക്കാൻ തണുത്ത വെള്ളം നൽകി. അവൾ സ്കൂളിൽ  നിന്ന് വരുമ്പോഴൊക്കെ ചാമ്പക്കയും പേരക്കയും തട്ടത്തിലിട്ടു കൊണ്ടുവന്നു എനിക്ക് തന്നു.

 

കാലം കടന്നു പോയി. പഴയ പെറ്റിക്കോട്ടുകാരിയിൽ ഋതുക്കൾ വർണ്ണങ്ങൾ വാരി ചൊരിഞ്ഞു, കാലം എന്നിലും മാറ്റങ്ങൾ വരുത്തി. ശരീരത്തിന് ദൃഢത വന്നു, പ്രായത്തിന്റെ മാറ്റങ്ങൾ അറിയിച്ചു കൊണ്ട് പൊടിമീശയും ചെറുതാടിയും മുളച്ചു.  ഞങ്ങളുടെ സിരകളിൽ  ആളിപ്പടർന്ന പ്രണയത്തിന്റെ തീവ്രത ഞങ്ങളെ പോലും അമ്പരപ്പിച്ചു.  പക്ഷേ ഒരവ്യക്ത സ്വപനം പോലെ എല്ലാം കെട്ടടങ്ങി. അവളെ വളർത്തി വലുതാക്കാൻ അവളുടെ പിതാവെടുത്ത കഷ്ടപ്പാടുകളും, ഞങ്ങളുടെ പ്രണയവും തുലനം ചെയ്‌തപ്പോൾ പ്രണയത്തിന്റെ തട്ട് ഉയർന്നു പോയി.

 

 

മനസ്സിൽ വെണ്ണീറെരിഞ്ഞു കൈകാലുകൾ തളർന്നു ആരെയും ഒന്നും അറിയിക്കാതിരിക്കാൻ ഞാൻ നന്നേ പണിപ്പെട്ടു. പക്ഷെ അമ്മ എല്ലാമറിഞ്ഞു.  ഈ സ്ഥലത്ത് ഇനിയും കഴിയുക എന്നത് ശ്രമകരമായ തോന്നി, സൗഹൃദം വഴി നഗരത്തിലെ മദ്യശാലയിൽ ജോലി  തരപ്പെടുത്തി, അമ്മയോട് യാത്ര പറഞ്ഞു വീട്ടിൽ നിന്നും ഇറങ്ങുമ്പോൾ ചുരുട്ടിയ പഴയ  കുറച്ചു നോട്ടുകൾ അമ്മ എന്റെ കൈയ്യിൽ വച്ച് തന്നു, അതിന്റെ  ഗന്ധം അവളുടെ ചന്ദന ഗന്ധത്തേക്കാൾ മൂർച്ചയോടെ എന്റെ മനസ്സിലേക്കിറങ്ങി ചെന്നു. അതൊരോർമ്മപ്പെ ടുത്തലായിരുന്നു. ചന്ദന ഗന്ധത്തേക്കാൾ എപ്പോഴും കൂടെ ഉണ്ടാവുക അധ്വാനത്തിന്റെ വിയർപ്പു ഗന്ധമാകും എന്ന ഓർമ്മപ്പെടുത്തൽ.

 

 

നാഗരികതയുമായി  ഞാൻ ചങ്ങാതത്തിലായി. മദ്യങ്ങളുടെയും വെന്ത മൃഗമാംസത്തിന്റെയും ഗന്ധങ്ങൾ എന്റെ ശീലമായി. വിവാഹത്തിന് സമ്മർദ്ദങ്ങളുണ്ടായെങ്കിലും, അവളുടെ ഓർമകളിൽ ജീവിക്കാൻ ഞാൻ തീരുമാനിച്ചുറച്ചു. കോവിഡ്  - 19 മനുഷ്യരാശിയുടെ മർമ്മത്തു പ്രഹരമേല്പിച്ചു  പെയ്തിറങ്ങിയപ്പോൾ, മദ്യശാലകളുൾപ്പെടെ എല്ലാം പൂട്ടി,  ആ മഹാമാരിയുടെ ലക്ഷണങ്ങൾ എനിക്കും അനുഭവപ്പെട്ടപ്പോൾ ആരോഗ്യ പ്രവർത്തകർ എന്നെ പ്രത്യേകം സജ്ജീകരിച്ച വാർഡിലാക്കി. 

 

 

ദേഹവും മുഖവും പൂർണ്ണമായും മറച്ച  ചുറുചുറുക്കോടെ എല്ലായിടത്തും ഓടിച്ചാടി നടന്നു വേണ്ട മരുന്നുകളും, ഭക്ഷണവും ഉത്തരവാദിത്വത്തോടെ നൽകുന്ന ഒരു നഴ്സ് അവിടെ ഉണ്ടായിരുന്നു, ആ ഏകാന്ത വാസത്തിൽ അവൾ അക്ഷരാർത്ഥത്തിൽ ഒരു മാലാഖ തന്നെ ആയിരുന്നു.  രണ്ടാം ദിവസം വൈകിട്ട് അവൾ എന്നോട് പറഞ്ഞു ‘‘ഞങ്ങളുടെ പ്രാർത്ഥന ദൈവം കേട്ടില്ല ചേട്ടന്റെ റിസൾട്ട് ‘പോസിറ്റീവ്’ ആണെന്ന് ഞാൻ നിസ്സംഗനായി അവളെ നോക്കി. പുറം ലോകവുമായി ഒരു ബന്ധവുമില്ലാതെ ദിനങ്ങൾ കടന്നു പോയി. ഒരു രാത്രി എന്റെ മൊബൈൽ ഫോണിലേക്കു ആ മാലാഖ വിളിച്ചു ‘‘ചേട്ടായി കുറച്ചു മുഷിഞ്ഞ നോട്ടുകൾ നോക്കി വിഷമിച്ചിരിപ്പുണ്ടായിരുന്നല്ലോ വൈകിട്ട്, എന്ത് പറ്റി?’’

 

‘‘ഓ അതൊരു വലിയ കഥയാണ്’’

 

‘‘എങ്കിൽ ചുരുക്കി പറ, ബോറാണെൽ ഞാൻ ഉറങ്ങും, ഇല്ലേ രാവിലെ വരെ കേട്ട് കൊണ്ടിരിക്കാം’’

 

വിറയാർന്ന ചുണ്ടുകളോടെ മുഖാവരണത്തിനുള്ളിൽകൂടി ഞാൻ അവളോട്‌ എല്ലാം പറഞ്ഞു 

 

‘‘കഥയിൽ സത്യസന്ധത അൽപ്പം കൂടി നിന്നതുകൊണ്ടു  ഉറക്കം വന്നില്ല ചേട്ടായി , ഞാൻ പ്രാർത്ഥിക്കാം’’

 

സഹതാപാം കൊണ്ടോ , എന്നിലെ നിഷ്കളങ്കത ഇഷ്ടമായത് കൊണ്ടോ അവളെന്നോട് കൂടുതലെടുത്തു. പിന്നീട് രാത്രികളിൽ അവളുടെ ഫോൺ വിളികളായിരുന്നു എന്റെ സ്ലീപ്പിങ് പിൽസ്. യാഥാർഥ്യങ്ങളുടെ സാങ്കൽപ്പിക പല്ലക്കിൽ അവളോടൊപ്പം ഇരുന്നപ്പോൾ ചന്ദന ഗന്ധം ഉണ്ടായില്ല. മറിച്ചു സ്നേഹത്തിന്റെ നനുത്ത സുഖമുള്ള ഗന്ധം. ഒരു തുലാസിലും  തൂക്കി  ഞങ്ങളുടെ സ്നേഹത്തിന്റെ പ്രസക്തി നഷ്ട്ടപെടുത്തില്ല എന്നവൾ പറഞ്ഞു. പല രാത്രികളിലും അവൾ എനിക്കായി മുട്ടുപായിൽ  പ്രാർത്ഥിച്ചു . എന്റെ രോഗം പൂർണ്ണമായും ഭേദമായി.  കൃതാർത്ഥത  നിറഞ്ഞ സന്തോഷത്തോടെ നിൽ ക്കുന്ന ആരോഗ്യ പ്രവർത്തകർക്ക് കൂപ്പു കൈയ്യോടെ നന്ദി പറഞ്ഞു ഞാൻ ആശുപത്രി വിടുമ്പോൾ അവളെന്റെ അരികിലേക്ക് വന്നു. ദൈവം സ്വന്തം വിരലുകൾ നൽകി അനുഗ്രഹിച്ച, പിന്നിൽ മേഘ ചിറകുള്ള മാലാഖ,അവളുടെ കൈകളിൽ ഞാൻ പിടിച്ചപ്പോൾ ആത്മ സുരക്ഷയുടെ ഒരു വലയം എന്നെ ചുറ്റി. ഒരിക്കലും  തോൽപ്പിക്കപ്പെടാത്ത സ്നേഹം ഞാനറിഞ്ഞു.  അതൊരനുഭവമായിരുന്നില്ല മറിച്ചു യാഥാർഥ്യമായിരുന്നു.

 

‘എല്ലാവരും വെറുക്കുന്ന ആ മഹാമാരിക്ക് ഞാൻ അറിയാതെ നന്ദി പറഞ്ഞു പോയി’ 

 

 

English Summary : Gandham Short Story By Binu Kurup

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com