ADVERTISEMENT

അഞ്ചാം വിവാഹ വാർഷികം (26/04/2020) – (അനുഭവക്കുറിപ്പ്)

ആ സുദിനം ബാക്കിയുള്ള കൊറോണ ഡേയ്സ് പോലെ ബോറടിപ്പിച്ചു കളയെണ്ടെന്ന് വിചാരിച്ചു. എന്തെങ്കിലും വാങ്ങിക്കണം. ഏട്ടനറിയാതെ വേണം. തലേദിവസം ഗാഢമായ ആലോചനയിലാണ്. ഇങ്ങനെ കാര്യമായി പ്ലാൻ ചെയ്യുന്ന സമയത്ത്  മനസ്സിൽ  സാധാരണ കേൾക്കുന്നത്. ‘‘അവനവൻകുരുക്കുന്ന കുരുക്കഴിച്ചെടുക്കുമ്പോൾ....ഗുലുമാൽ’’ എന്ന പാട്ടാണ്. എന്നാൽ കുറച്ചുകാലങ്ങളായി ശ്രീനിവാസൻ ഒരു അഭിമുഖത്തിൽ പറഞ്ഞതാണ് ഓർമ വരുന്നത്. ‘‘മനുഷ്യന്റെ പ്ലാനിങ് കേട്ട് ദൈവം തലകുത്തി ചിരിക്കും.... കാരണം നടക്കാൻ പോകുന്നത് പുള്ളിക്കറിയാല്ലോ’’  ( പിന്നെ അനുഭവം കൊണ്ടാണേ....)

 

അതുകൊണ്ട് ഭിത്തിയിലുള്ള മ്മ്ടെ ഗുരുവായൂരപ്പനെ ഒന്നു നോക്കി.  ഒന്ന് സപ്പോർട്ട് ചെയ്തേക്കണേ. എന്ന മട്ടിൽ. ആഹാ നല്ല തെളിഞ്ഞ ചിരി. ഒക്കെ പ്രൊസീഡ്.

 

അപ്പോഴേക്കും വൈകുന്നേരമായിരുന്നു. തൊട്ടടുത്തുള്ള സൂക്കാണ് ലക്ഷ്യം. കാരണം വിലയോ തുച്ഛം ഗുണമോ മെച്ചം. അങ്ങനെ മാസ്കും സാനിറ്റൈസറും ഫോണും പോക്കറ്റിലിട്ട്. മൂന്നരവയസ്സുകാരിയെ കുളിപ്പിക്കനുള്ള പണി അവളുടെ അച്ഛനെയും ഏൽപ്പിച്ച് പുറത്തിറങ്ങി (അവളുടെ വെള്ളത്തിൽ കളിയും കുളിയും കഴിയുമ്പോൾ ഏകദേശം ഒരു മണിക്കൂർ ആവും)

 

നടന്നവിടെയെത്തിയപ്പോഴേക്കും ഷോപ്പ് അടച്ച് എല്ലാവരും നോമ്പ് തുറക്കാൻ പോയിരുന്നു.  തിരിച്ചു പോണോ അതോ വെയിറ്റ് ചെയ്യണോന്നറിയാതെ പകച്ചു നിന്നു പോയി. ആകപ്പാടെ ദുശ്ശകുനം. തിരിച്ചു നടന്നു തുടങ്ങിയതും ഷോപ് തുറന്നിരുന്നു. ഷോപ്പിൽ കയറി ഡ്രസ്സ് നോക്കുമ്പോഴാണ്. മൊബൈൽ റിങ്. എട്ടനാണ്.

 

‘‘നീ എവിടെയാണ്?... എന്ത് ചെയ്യാണ്’’

 

പണി പാളി....

 

‘‘ദേ ചേച്ചിടെ അടുത്തുണ്ട്... ഇപ്പോ വരാം’’ മാത്രം പറഞ്ഞു കട്ട് ചെയ്തു.

 

വേഗം വാങ്ങി തിരിച്ചു പോയി.

 

പാക്കിങ് എല്ലാം കളഞ്ഞു. മാറ്റി വേറെ കവറിട്ടു. മാസ്കും കളഞ്ഞു.

 

പുറത്തു പോയതോണ്ട് കുളിയും കഴിഞ്ഞ് ഡ്രസ് വാഷ് ചെയ്യാനിട്ടു. സ്വസ്ഥമായി.

 

നോക്കുമ്പോൾ  ഫോൺ കാണുന്നില്ല. ഞാനായതുകൊണ്ട് വാഷിങ് മെഷീനിലും നോക്കി.

അവസാനം ഏട്ടന്റ ഫോണിൽ നിന്ന് വിളിച്ചു നോക്കി. (സ്ഥിരം ഉള്ളതാ....)

 

 

റിങ് കേൾക്കുന്നത് എവിടെയാണെന്ന് വീട് മുഴുവൻ നോക്കി. അപ്പുറത്ത് നിന്ന് ആരോ ഫോണെടുത്തു... (ലൗഡ്സ്പീക്കർ on ചെയ്തത് ഞാൻ തന്നെ.....) ഞാൻ ഏട്ടനെ നോക്കുന്നതിനു മുന്നേ അയാൾ പറഞ്ഞു തുടങ്ങിയിരുന്നു.

 

‘‘ ചേച്ചി ഫോൺ ഇവിടെ കടയിൽ മറന്നു  വച്ചതാണ്...ഇവിട്ണ്ട്’’

 

പ്ലിംങ്...

 

അയാൾടെ ഒരു ചേച്ചി.

 

രൂക്ഷമായി എന്നെ നോക്കുന്ന ഏട്ടനെ നോക്കി ഞാൻ കടക്കാരനോടു പറഞ്ഞു. ‘‘ഇപ്പോ വരാം ചേട്ടാ’’

 

ചിരിക്കണോ... കരയണോ...

 

ഞാൻ തല താഴ്ത്തി നിന്നു.

 

 

തൃപ്തിയായി....

 

ഞാൻ ചരിഞ്ഞു ചുമരിൽ നോക്കി.... ഈ കക്ഷിയെ ആരാ തല തിരിച്ചു വച്ചത്. ഓഹ് തല കുത്തി നിന്നു ചിരിക്കുവാല്ലേ....

 

English Summary : Ancham Vivaha Varshikam Story By Divya Rajendran

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com