ADVERTISEMENT

പുതുതായി വന്ന പീഡിയാട്രിക് കേസിന് ശ്വാസം മുട്ടലിനുള്ള മരുന്ന് കൊടുക്കാന്‍ വേണ്ടി ഓടുന്ന വെപ്രാളത്തിലാണ് എനിക്ക് ഒരു ഫോണ്‍ കോള്‍ ഉണ്ടെന്നു പറഞ്ഞു റിസെപ്ഷനിസ്റ്റ് ശ്വേത എനിക്ക് ഫോണ്‍ തന്നത്. മറുതലയ്ക്കല്‍ അല്പം വെപ്രാളത്തോടെ തൊട്ടു മുകളിലെ നിലയിലുള്ള സിസ്റ്റര്‍ ആണ്... ബ്രദര്‍ ഒന്നു വേഗം ഓടിവരണം താമസിക്കരുത്!  

ഒരു വിധത്തില്‍ ആ സിസ്റ്റര്‍ പറഞ്ഞൊപ്പിച്ചു, പറയുന്നതിനിടയില്‍ പേടി ഉണ്ടായിട്ടാണോ അവരുടെ വാക്കുകള്‍  ഇടറുന്നുണ്ടായിരുന്നു.     

കേട്ടപ്പോളുള്ള പരിഭ്രമത്തില്‍ കയ്യില്‍ ഉണ്ടായിരുന്ന മരുന്നും ട്രേയും മുന്നില്‍ കണ്ട ആളിനെ ഏല്‍പ്പിച്ച് കൊണ്ട് ഞാന്‍ നാലാം നിലയിലേക്ക് ഓടിക്കയറി. പടവുകള്‍ ഓരോന്നും കയറുമ്പോഴും മനസ്സില്‍ എന്തെന്നില്ലാത്ത ഒരു പുകച്ചില്‍. കാരണം കുറച്ചു സമയം മുന്‍പ് ഈ ഞാന്‍ തന്നെ ഈ പറഞ്ഞ സിസ്റ്റര്‍ വിളിച്ചിട്ട് ഒരു അറബി രോഗിയെ കാണാന്‍ പോയിരുന്നു. കാരണം മാറ്റൊന്നുമല്ല അദ്ദേഹത്തിനു മൂത്രം പോവാനുള്ള ട്യൂബ് ഇട്ടിരുന്നു. പുരുഷ നേഴ്സായി ഞാന്‍ മാത്രം അവിടെ ഉണ്ടാരുന്നതു കൊണ്ട്  ഞാനാരുന്നു ആ ട്യൂബ് ഇട്ടത്. എന്തു ചെയ്യാനാ ആൺ നേഴ്സുമാർ കുറവാണെങ്കിൽ ഇങ്ങനെ ഉള്ള നൂലാമാലകള്‍ക്ക് വിളിക്കുന്നത് അനുസരിച്ചു പോകേണ്ടി വരും.

നാലാം നിലയില്‍ എത്തിയപ്പോഴേക്കും എന്റെ ചങ്കിടിപ്പ് അതിന്‍റെ പരിധിക്കപ്പുറം എത്തി കഴിഞ്ഞിരുന്നു. എന്നെ കണ്ട പാടേ മുഖത്തെ ഭീതി ഒക്കെ ഒരു വിധത്തില്‍ അടക്കികൊണ്ടു മുന്‍പു വിളിച്ച ആ സിസ്റ്റര്‍ ബ്രദര്‍.. അത്.... ആ.. ..രോഗി... കത്തീറ്റര്‍   വലിച്ചൂരാന്‍ ശ്രമിച്ചു. വേദന എടുത്തു പുളയുന്നു. പെട്ടെന്നു പറഞ്ഞു നിര്‍ത്തിയിട്ട് എന്നെ അയാള്‍ കിടക്കുന്ന മുറിയിലേക്ക് വിട്ടു.

പാതിനഗ്നനായി കിടക്കുന്ന അയാളുടെ കൈകള്‍ അപ്പോളും മറച്ചു വച്ചിരുന്ന തോര്‍ത്തിലായിരുന്നു. അദ്ദേഹത്തിന്റെ മുഖത്തു നിഴലിച്ച വേവലാതി വിയര്‍പ്പ് കണക്കെ താഴോട്ടോഴുകി നിറം മാറിതുടങ്ങിയ തോര്‍ത്തില്‍ വന്നു തടയുന്നതായി എനിക്കു തോന്നി. എന്നെ കണ്ടതും പ്ലീസ് റിമൂവ് ദി ട്യൂബ് എന്ന് ഉറക്കെ ആക്രോശിക്കുവാണ്. അദ്ദേഹത്തിന്‍റെ കൂടെ ഉള്ള സുഹൃത്ത് ഞാന്‍ ഇവിടെ ഉള്ള ആള്‍ അല്ല എന്ന നിലയില്‍ എന്നെ നോക്കുന്നു.

ഞൊടിയിടയില്‍ ഞാന്‍ അയാളുടെ സ്വകാര്യതയെ തോര്‍ത്തില്‍ നിന്നും മാറ്റി, കുങ്കുമ ചെപ്പു പൊട്ടിവീണകണക്കെ രക്തം. മൂത്രം പോവാന്‍ ഇട്ടിരുന്ന ട്യൂബ് മുക്കാല്‍ ഭാഗവും പുറത്തു വന്നിരുന്നു. ട്യൂബ്  ഉള്ളില്‍ തടഞ്ഞു നിര്‍ത്തുന്ന ഇന്‍ഫ്ലാറ്റെഡ് ബലൂണ്‍ നാളിയില്‍ തടഞ്ഞു താഴോട്ട് വരാതിരിക്കുവാണ്.

ഒരു നിമിഷം ഞാന്‍ ഒന്നു ചിന്തിച്ചു. ഞാന്‍ ഇതാ ഒരു മെഡികോ- ലീഗല്‍ കേസിന്‍റെ ഭാഗം ആവാന്‍ പോവുകയാണ്. അയാളുടെ  മൂത്രനാളിക്കു ഒരു പക്ഷേ മുറിവ് വന്നു കാണും. അല്ലെങ്കില്‍ അയാളുടെ മൂത്രം വിസര്‍ജിക്കുന്ന പേശികൾക്കു ക്ഷതം, അതുമല്ലെങ്കില്‍ വന്ധ്യത. ചിന്തകള്‍ കാടുകയറികൊണ്ടിരുന്നു... വരുന്ന പരിണിത ഫലം മുന്നില്‍ കണ്ടുകൊണ്ടാണെങ്കില്‍ പോലും ദൈവത്തെ വിളിച്ച് സാവധാനം ടൂബിലെ ബലൂണ്‍ ഡിഫ്ളാറ്റ് ചെയ്തു. പതിയെ ട്യൂബ് പുറത്തെടുക്കുമ്പോളും ഏന്‍റെ കൈകള്‍     രക്തത്തില്‍ കുതിര്‍ന്നിരുന്നു. കാര്യത്തിന്‍റെ ഗൗരവം കണക്കിലാക്കി അദ്ദേഹത്തോട് കാര്യങ്ങള്‍ പറയുന്നതിനു മുന്‍പു തന്നെ വരുന്ന രക്തകട്ടകള്‍ അദ്ദേഹം കാണാതെ പഞ്ഞി ഉപയോഗിച്ചു മാറ്റുന്ന തത്രപ്പാടിലായിരുന്നു ഞാന്‍. എങ്കിലും അദ്ദേഹത്തിന്‍റേ മുഖത്ത് അനുഭവപ്പെട്ട ആശ്വാസത്തിന്‍റെ നെടുവീര്‍പ്പില്‍ പറയേണ്ട കാര്യങ്ങള്‍ ഞാന്‍ വിഴുങ്ങി. തല്‍ക്കാലം കുറച്ചു ഡ്രെസ്സിങ് ചുറ്റിവെച്ചിട്ടു ഡോക്ടെറിനെ വിളിക്കാനായി പുറത്തേക്കു പാഞ്ഞപ്പോളും, എന്‍റെ കണ്ണിനു മുന്‍പിലും എല്ലായിടവും ചെമപ്പ് നിറത്താല്‍ മൂടിയിരുന്നു. കുങ്കുമ പൂവിന്‍റെ അതേ നിറത്താല്‍...

English Summary : Memoir of a nurse

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com