‘അവന്റെ ശ്വാസതാളത്തിൽ ഒരു വ്യതിയാനം, ശ്വസിക്കുന്ന വേഗം കൂടുന്നു, കിതയ്ക്കുന്നു...’
Mail This Article
ഗന്ധർവ സ്പർശമുള്ള രാത്രികൾ (കഥ)
രാത്രി വളരെ വൈകിയും അവർ സംസാരിച്ചിരുന്നു. വൈകുംതോറും ചർച്ച ചൂട് പിടിക്കുകയായിരുന്നു. സിനിമ, അഭിനയം, നാടകം, കാളിദാസൻ, ഷേക്‌സ്‌പിയർ, ഇംഗ്ലീഷ് നാടകങ്ങൾ, റോമിയോ ആൻഡ് ജൂലിയറ്റ്, ഷേക്‌സ്‌പിയർ ഇൻ ലവ്, ഗ്വാനെത് പാൾട്രോ, ഓസ്കാർ അവാർഡ്‌സ്, വീണ്ടും സിനിമ. ചർച്ചയുടെ വിഷയങ്ങൾ നീളുന്നു. ഒരു ഭ്രമണ പഥം കഴിഞ്ഞിരിക്കുന്നു. അവർ അങ്ങനെയാണ്. സൂര്യനു കിഴേയുള്ള എന്തിനെ കുറിച്ചും സംസാരിക്കും. ചിലപ്പോൾ സൂര്യനു മേലെ ഉള്ള കാര്യങ്ങളും സംസാരിക്കും. അവൻ പറയും, അവൾ എതിർക്കും. അഭിപ്രായങ്ങൾ തുറന്നു പറയാം. അങ്ങനെയാണു ആ ബന്ധം ശക്തി പ്രാപിച്ചത്.
ഇപ്പോൾ വിഷയം പപ്പേട്ടനാണ്. വരികളിൽ ഗന്ധർവ സ്പർശമുള്ള എഴുത്തുകാരൻ, പി പത്മരാജൻ. ലോല മുതൽ ക്ലാര വരെ ചർച്ചയിൽ വന്നു പോയി. പുറത്തു മഴ പെയ്യുന്നുണ്ടോ എന്ന് ഒരു സംശയം. അത് അങ്ങനെയാണ് പത്മരാജനെ കുറിച്ചുള്ള ചിന്തകൾ, ചർച്ചകൾ ഒക്കെ വരുമ്പോൾ മഴയെ കുറിച്ച് അറിയാതെ ഓർത്തുപോകും.
എന്താ ഇപ്പൊ ഇങ്ങനെ? അവന്റെ ശ്വാസതാളത്തിൽ ഒരു വ്യതിയാനം. ശ്വസിക്കുന്ന വേഗം കൂടുന്നു. കിതയ്ക്കുന്നു. എന്ത് പറ്റി? അവൾ ചോദിച്ചു. ഫോണിന്റെ മറ്റേ തലയ്ക്കൽ നിന്ന് കിതപ്പ് മാത്രം കേൾക്കാം. കിതപ്പ് കൂടുന്നു. BP കൂടിയതാണോ? അവൾക്കു ടെൻഷൻ ആയി. അല്ല. അവൻ എന്തോ പറയാൻ ശ്രമിക്കും പോലെ. അല്ല, പറയുകയാണ്. കിതപ്പിനു ഇടയിൽ വാക്കുകൾ വ്യക്തമല്ല.
‘ബ്രഹ്മ... ബ്രഹ്മ ദേവായ.. ഐ ആം ... സോറി.. ’ വീണ്ടും കിതക്കുന്നു. ‘ഞ .. ഞാൻ പിടിക്കപ്പെട്ടു.. അവർ.. ’ അവൾ ഭയന്ന് തുടങ്ങി. അവന്റെ ശ്വസനവേഗം കൂടുന്നു. ‘എന്താ എന്തു പറ്റി?.. ആർ യു ഓക്കേ?’ അവൾ ചോദിച്ചു. ‘ദേവ കിങ്കരന്മാർ.. ശിക്ഷ.. ബ്രഹ്മദേവ..’ വീണ്ടും പിച്ചും പേയും. അവൾ ആകേ ഭയന്നു. ഇപ്പൊ എന്താ ചെയ്യാൻ കഴിയുക? കണ്ണ് നിറഞ്ഞു തുടങ്ങി. രാത്രി ഏറെ ആയി. അവന്റെ വാക്കുകൾ ഇടറുന്നു. ‘ഐ ആം .. ഐ ആം സോറി.. ഇനി.. ഇനി നമ്മൾ കാണില്ല.. മിണ്ടില്ല.. മിണ്ടാൻ കഴിയില്ല.. ഞാൻ.. ഞാൻ പിടിക്കപ്പെട്ടു.. സോറി’ പെട്ടെന്ന് ഫോൺ കട്ട് ആയി.
അവൾ തിരിച്ചു വിളിച്ചു, എടുക്കുന്നില്ല. കട്ട് ചെയ്യുന്നു. വിതുമ്പൽ, കരച്ചിൽ.. മനസ്സ് പിടിച്ചാൽ കിട്ടുന്നില്ല. വീണ്ടും വിളിച്ചു. കോൾ കട്ട് ചെയ്തു. കരഞ്ഞുകൊണ്ടവൾ ജനലിലൂടെ പുറത്തേക്കു നോക്കി. മഴയില്ല. ചന്ദ്രൻ ഉദിച്ചു നിൽക്കുന്നു. പേടിപ്പിക്കുന്ന ശാന്തത. മനസ്സ് പിടയുന്നു. അവന് എന്ത് പറ്റി? എന്താ സംഭവിച്ചത്? ഒരു നിമിഷം ഒരായിരം ചോദ്യങ്ങൾ, സംശയങ്ങൾ മനസിലേക്ക് ഓടിയെത്തി. വല്ലാണ്ട് ഭയം തോന്നുന്നു.
ഫോൺ പെട്ടെന്നു ബെല്ലടിച്ചു. അവനാണ്. അവൾ വേഗം ഫോൺ എടുത്തു. പേടിയോടെ ഹലോ എന്ന് പറഞ്ഞു. ഉച്ചത്തിലുള്ള പൊട്ടിച്ചിരിയായിരുന്നു മറുപടി. അതിനു ശേഷം ശാന്തമായ സ്വരത്തിൽ ഒരു ചോദ്യവും ‘പേടിച്ചു പോയോ?, സാരമില്ല. നിലാവുള്ള ഗന്ധർവ സ്പർശമുള്ള രാത്രികളിലേക്കു സ്വാഗതം...’
English Summary : Malayalam Short Story