ADVERTISEMENT

ഒരു ക്രിസ്മസ് സമ്മാനം ( കഥ)

അവധി ദിവസം ആയതിനാൽ നിവിൻ അൽപം താമസിച്ചാണ് എഴുന്നേറ്റത്. അപ്പോഴാണ് അമ്മയുടെ ചോദ്യം ‘എടാ നീ ഇന്ന് അല്ലേ പെണ്ണുകാണാൻ ചെല്ലാമെന്ന് പറഞ്ഞിരിക്കുന്നത്’. ‘അതേ അമ്മേ ഉച്ചയ്ക്ക് ചെല്ലാമെന്നല്ലേ പറഞ്ഞിരിക്കുന്നത് സമയമുണ്ടല്ലോ’. പോകാനുള്ള ഒരുക്കങ്ങൾ നടക്കുന്നതിന്റെ ഇടയിൽ അറിയാതെ പഴയ കോളേജ് യൂണിയൻ സാരഥികളുടെ ഫോട്ടോയിൽ കണ്ണുടക്കി. അതിൽ തന്റെ അടുത്തുനിൽക്കുന്ന ആനിയെ തന്നെ പെണ്ണുകാണാൻ പോകുന്നതെന്നോർത്തപ്പോൾ ചിരിയടക്കാൻ  കഴിഞ്ഞില്ല. 

 

ഈ അടുത്ത്  ആനി  എന്തോ  ആവശ്യത്തിന് ബാങ്കിൽ വന്നപ്പോഴാണ് അറിയുന്നത് താൻ  ജോലിചെയ്യുന്ന ബാങ്കിന്റെ അടുത്തുള്ള സർക്കാർ ആശുപത്രിയിൽ തന്നെയാണ് ആനി നഴ്സ് ആയി ജോലി നോക്കുന്നതെന്ന്. ‘എടാ നിവിനെ ഇതുവരെ റെഡി ആയില്ലേ’ എന്ന അമ്മയുടെ ദേഷ്യപെട്ടുള്ള വിളി കേട്ടപ്പോഴാണ് നിവിൻ ചിന്തയിൽ നിന്ന് ഉണർന്നത്. അച്ഛന്റെയും അമ്മയുടെ കൂടെ ആനിയുടെ വീട്ടിൽ ചെല്ലുമ്പോൾ ഉച്ചയൂണിനുള്ള സമയം ആയിരുന്നു. വിസ്തരിച്ച് ഉണ്ടിറങ്ങുമ്പോഴക്കും ഏകദേശം എല്ലാകാര്യങ്ങൾക്കും തീരുമാനമായി. 

 

ആനിയും നിവിനും നേരത്തെ അറിയാവുന്നതുകൊണ്ട് കൂടുതൽ അന്വേഷണങ്ങൾക്ക് നിൽക്കാതെ രണ്ട് വീട്ടുകാരും കൂടി കല്യാണം ഉറപ്പിച്ചു. ഈസ്റ്റർ കഴിഞ്ഞിട്ട് കല്യാണം നടത്താമെന്ന് തീരുമാനിക്കുകയും ചെയ്തു.

ബാങ്കിന്റെ അടുത്തുതന്നെ ആശുപത്രി ആയതുകൊണ്ട് ഒട്ടുമിക്ക ദിവസങ്ങളിലും അവർ കാണാറുണ്ടായിരുന്നു. കല്യാണത്തിന്റെ ഒരുക്കങ്ങൾ രണ്ട് വീട്ടിലും നടക്കുന്നതിന്റെ ഇടയിലും നിവിനും ആനിയും അവരുടേതായ ലോകത്ത് അവരുടെ കല്യാണം എങ്ങിനെ ഭംഗിയാക്കാം എന്ന ചിന്തയിലായിരുന്നു.

 

ആനി എപ്പോഴും സന്തോഷവതിയും ഉത്സാഹത്തോടുകൂടെ  ജോലി ചെയ്യുന്നതുകൊണ്ടും എല്ലാവർക്കും ആനിയെ വളരെ ഇഷ്ടമായിരുന്നു. ഒരു ദിവസം ജോലിക്ക് വന്നപ്പോൾ പുതിയാതായി ഒരു രോഗികൂടി വാർഡിൽ വന്നതായി അറിഞ്ഞു. അന്വേഷിച്ചപ്പോഴാണ് മനസ്സിലായത് ഒരു ആക്സിഡന്റ് കേസ് ആയിരുന്നു. ഒരാഴ്ച ഐ സി യുവിൽ ആയിരുന്നു. ഇന്നലെ രാത്രിയാണ് വാർഡിലേക്ക് മാറ്റിയത്. ഡ്യൂട്ടിക്കിടയിൽ അവൻ കിടക്കുന്ന കട്ടിലിന്റെ അടുത്ത് വന്നു നോക്കിയപ്പോൾ മനസിലായി കണ്ണടച്ച് കിടക്കുകയാണെങ്കിലും അവൻ കരയുകയായിരുന്നു എന്ന്. കണ്ണ് നിറഞ്ഞൊഴുമ്പോൾ ഇടയ്ക്ക് കൈകൊണ്ട് തുടക്കുന്നത് കണ്ടപ്പോൾ ആനിക്ക് അവനെപ്പറ്റി കൂടുതൽ അറിയണമെന്ന് തോന്നി. 

 

പേര് മനുവാണെന്നും അഡ്രസ് സേക്രട്ട് ഹാർഡ് ഓർഫനേജ് ആണെന്നതിലുപരി  അവൾക്ക് ഒന്നും മനസിലായില്ല. കൂട്ടുകാർ പലരും അവനെ കാണാൻ വരുന്നുണ്ടായിരുന്നു കൂട്ടത്തിൽ ഒരു പെൺകുട്ടിയും. ഒന്നുരണ്ട്  ദിവസങ്ങൾ കഴിഞ്ഞപ്പോൾ അവനെ കാണാൻ വന്ന  കൂട്ടുകാരനോട് അവന്റെ കാര്യങ്ങൾ അറിഞ്ഞ ആനി തരിച്ചിരുന്നുപോയി.

സേക്രട്ട് ഹാർഡ് ഓർഫനേജിലെ  അന്തേവാസിയായിരുന്ന മനു പഠിക്കാൻ മിടുക്കനായതുകൊണ്ട് അവനെ എഞ്ചിനീറിങ്ങിന് വിട്ടു. പഠനം കഴിഞ്ഞപ്പോൾ ആഗ്രഹിച്ചതുപോലെ ഒരു ഐ ടി കമ്പനിയിൽ ജോലി കിട്ടുകയും അവനോടൊപ്പം ജോലി ചെയ്യുന്ന ഒരു പെൺകുട്ടിയുമായി അടുപ്പത്തിലാവുകയും ചെയ്തു. 

 

അവൻ അവന്റെ ഭാവി കാര്യങ്ങൾ സ്വപ്നം കണ്ടു നടക്കുമ്പോഴാണ് അവന്റെ സ്വപ്നങ്ങളെല്ലാം തകർത്തടിച്ചുകൊണ്ട് ആ ദുരന്തം അവന്റെ ജീവിതത്തിലേക്ക് കടന്നുവന്നത്. ഒരു ദിവസം ജോലി കഴിഞ്ഞ് ബൈക്കിന് വീട്ടിലേക്ക് പോകുന്ന വഴി ഒരു പട്ടി കുറുകെ ചാടിയപ്പോൾ  ഇടിക്കാതിരിക്കാൻ വെട്ടിച്ചതാണ് പക്ഷേ കണ്ട്രോൾ വിട്ട് ബൈക്ക് മറിയുകയും റോഡരികിൽ കൂട്ടിയിട്ടിരുന്ന പാറക്കല്ലുകളിൽ ഇടിച്ച് തെറിച്ചു വീഴുകയും ചെയ്തു. ഉടനെ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ആ വീഴ്ചയിൽ അവന്റെ നട്ടെലിന് ക്ഷതമേൽക്കുകയും അവന്റെ അരയ്ക്ക് കീഴ്പ്പോട്ട് തളർന്നു പോകുകയും ചെയ്തു. അവനെ ഏറ്റവും വേദനിപ്പിച്ചത് ഇതറിഞ്ഞ അവന്റെ കാമുകി പിന്നീട് അവനെ കാണാൻ വന്നില്ല എന്നതാണ്.

 

പിന്നീടുള്ള ദിവസങ്ങൾ ആനി മനുവിനെ കൂടുതൽ അറിയുകയും അതിലുപരി അവനെ ശുശ്രൂഷിക്കാൻ  കൂടുതൽ സമയം കണ്ടെത്തുകയും ചെയ്തു. ആനിയുടെ സാമീപ്യം മനുവിനും ഒത്തിരി ആശ്വാസമായിരുന്നു. അവന് ഇഷ്ടപെട്ട ഭക്ഷണങ്ങൾ കൊണ്ടുവരികയും അവന് വായിക്കാൻ നല്ല ബുക്കുകൾ തിരഞ്ഞുപിടിച്ച് കൊണ്ടുകൊടുക്കുകയും ചെയ്തു. ക്രിസ്തുമസ്സിനുള്ള ഒരുക്കങ്ങൾ നാട്ടിലെങ്ങും നടക്കുമ്പോൾ ആനിയുടെ ഉള്ളിൽ ഒരു പിടിവലി നടന്നുകൊണ്ടിരിക്കുകയായിരുന്നു. എല്ലാ സൗകര്യങ്ങളും ഉപേക്ഷിച്ച് രോഗികളെ ശുശ്രൂഷിക്കാൻ ഇറങ്ങി ക്രിസ്തുജീവിതം കാട്ടിത്തന്ന  മദർ തെരേസയെപോലെ മറ്റുള്ളവരെ ശുശ്രൂഷിക്കണം എന്നു കരുതിയിരുന്ന ആനി നേരെ ചാപ്പലിലേക്ക് കടന്നു ചെന്ന്  ബൈബിൾ എടുത്ത് തുറന്നപ്പോൾ ശുശ്രൂഷിക്കപെടാനല്ല മറിച്ച് മറ്റുള്ളവരെ ശുശ്രൂഷിക്കാനാണ് ഞാൻ വന്നിരിക്കുന്നത് എന്ന ക്രിസ്തുനാഥന്റെ തിരുവചനം ആനിയുടെ മനസ്സിനെ ഉലച്ചു. കണ്ണീരോടെ പ്രാർത്ഥിച്ചു ഞാൻ എന്താണ് ചെയ്യേണ്ടത് ഒരു രാജ്ഞിയെപ്പോലെ നിവിന്റെ ഭാര്യയായി അല്ലലറിയാതെ ജീവിതകാലം മൊത്തം കഴിയണമോ അല്ല ശുശ്രൂഷ ആവശ്യമുള്ള മനുവിനെ നോക്കി തന്റെ എല്ലാ ആഗ്രഹങ്ങളും വേണ്ടായെന്ന് വച്ചുകൊണ്ട് ജീവിതകാലം മുഴുവനും ജീവിക്കണമോ. ഒത്തിരിനേരത്തെ പ്രാർത്ഥനക്കൊടുവിൽ ആനിക്ക്  എന്തോ ഒരു ധൈര്യം കിട്ടിയതുപോലെ ഫോൺ എടുത്ത് വിളിച്ചു ..ഹലോ  നിവിൻ .....

 

നിവിൻ ആനിയെ തുറിച്ചു നോക്കികൊണ്ട് ചോദിച്ചു  ആനിയെന്താ ഈ പറയുന്നേ... നമ്മുടെ കല്യാണം ഉറപ്പിച്ചിരിക്കുന്ന ഈ സമയത്ത്...അല്ല എന്ത് കാരണം പറഞ്ഞാണ് നമ്മൾ പിരിയുന്നത്. ആനിയുടെ ഉറച്ച തീരുമാനത്തിന്റെയും ദയനീയമായ നോട്ടത്തിന്റെനയും മുമ്പിൽ അവൻ നിർവികാരനായി നിന്നുപോയി. ആനി നിവിന്റെ കൈ പിടിച്ചുകൊണ്ട് പറഞ്ഞു മറ്റുള്ളവർക്ക് നന്മ ചെയ്യുമ്പോഴല്ലേ നമ്മൾ നല്ല മനുഷ്യരാകുന്നത്. നിവിന് എന്നേക്കാളും നല്ലൊരു പെൺകുട്ടിയെ കിട്ടും എന്നാൽ മനുവിന് അത് ആഗ്രഹിക്കാൻപോലും കഴിയുകയില്ല. നമ്മുടെ നല്ലൊരു തീരുമാനം അഥവാ ഒരു വിട്ടുകൊടുക്കൽ നമ്മളെ ഒരു നല്ല സമരിയക്കാരനായി തീർക്കും.

ആനിയും നിവിനും പിരിയുമ്പോൾ എന്ത് ചെയ്യണം എന്നറിയാതെ കലങ്ങിയ മനസുമായാണ് നിവിൻ വീട്ടിലേക്ക് പോയത്.

 

ക്രിസ്തുമസ്സിന്റെ പാതിരാകുർബാനക്ക് ഇടയിൽ കൊച്ചച്ചന്റെ പ്രസംഗ വിഷയം സഹനത്തെകുറിച്ചായിരുന്നു. മറ്റുള്ളവർക്കുവേണ്ടി ബലിയാകാനായി ക്രിസ്തു ഈ ഭൂമിയിൽ പിറന്ന ദിനമാണിന്ന്. പിതാവ് സ്വന്തം പുത്രനെ ബലിയായി സമർപ്പിച്ചതുപോലെ നമ്മുടെ പ്രിയപ്പെട്ടതിനെ വിട്ടുകൊടുത്തുകൊണ്ടുള്ള ത്യാഗമാകട്ടെ ഈ ക്രിസ്തുമസ്സ്. നമ്മുടെ വേദനയിലും മറ്റുള്ളവരെ നമുക്ക് സന്തോഷിപ്പിക്കാൻ സാധിച്ചാൽ അവിടെയാണ് ഭൂമിയിലെ സ്വർഗം പിറക്കുന്നത്.

 

ക്രിസ്തുമസ്സിന്റെ അന്ന് രാവിലെ നിവിൻ ആനിയുടെ വീട്ടിൽ ചെന്ന് ആനിയെയും കൂട്ടി നേരെ പോയത് മനു കിടക്കുന്ന ആശുപത്രിയിലേക്കാണ്. ക്രിസ്തുമസ്സ് സമ്മാനമായി ഞാൻ ഇവളെ വിട്ടു തരുന്നു എന്ന് പറഞ്ഞ് അവളെ അവന്റെ അരികിലാക്കി തിരിച്ചു നടക്കുമ്പോൾ അവന്റെ കണ്ണുകൾ നിറഞ്ഞൊഴുകുന്നത് ആരും കാണരുതേയെന്നുള്ള പ്രാർത്ഥന ആയിരുന്നു അവന്റെ ഉള്ളിൽ. ഈ സമയം നിനച്ചിരിക്കാതെ കിട്ടിയ ക്രിസ്തുമസ്സ് സമ്മാനത്തെ ചേർത്തുനിർത്തുമ്പോൾ മനുവിന്റെ മനസ്സിൽ ആരൊക്കെ ഇട്ടേച്ചുപോയാലും ദൈവം മറ്റൊരു മാലാഖയെ അയക്കുമെന്ന് പറയുന്നത് എത്രയോ സത്യമാണെന്നുള്ള സത്യം തിരിച്ചറിയുകയായിരുന്നു.

 

English Summary : Oru Christmas Sammanam, Malayalam Short Story

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com