‘ഇത്രയടുത്ത് മരണാനന്തരച്ചടങ്ങുകൾ ഞാൻ കണ്ടിട്ടേയില്ല, ആരും കരയുന്നില്ല, എല്ലാവരും കാഴ്ചകളിലാണ്’
Mail This Article
പുറപ്പാട് (കഥ)
പുറപ്പെടാനുറച്ചു. പെട്ടിയെടുത്തു. അതിൽ വേണ്ടതടുക്കിപ്പെറുക്കിവെച്ചു. പേന തപ്പിയെടുത്ത്, ഒരെഴുത്തെഴുതാനിരുന്നു. ഒന്നും എഴുതാൻ തോന്നിയില്ല... ശൂന്യമായ ആ വെളുത്തകടലാസ് മടക്കി അതേപടി അതിലേറെ ശൂന്യമായ മനസ്സോടെ, മേശമേൽ വെച്ചു.
എണ്ണതേച്ച്, വിസ്തരിച്ചൊന്ന് കുളിച്ചുവന്നു. കരിവളയിട്ടു. കണ്ണിൽ കൺമഷി നീട്ടിവരച്ചു. വലിയൊരു പൊട്ടും വെച്ചു.
മാനം ഇരുണ്ട് വരുന്നു. മഴയുണ്ട്... കുടയെടുക്കണോ? വേണ്ട! മഴയത്ത് യാത്ര വേണോ? ഇത്തിരിക്കഴിഞ്ഞാവാം യാത്ര!
വരാന്തയിലെ തണുപ്പിലേയ്ക്കിരുന്നു. തലേന്ന് വലിച്ചു വെച്ച മുല്ലമൊട്ട് അടുക്കി മാലകെട്ടി, തലയിൽച്ചൂടി.
മഴപെയ്യുന്നതും നോക്കിക്കിടന്നപ്പോൾ എപ്പോഴോ മയങ്ങി.
******* ******* ******* *******
വെള്ളത്തുണിയിൽപ്പൊതിഞ്ഞ് വായ്ഭാഗം കീറി, അരിയും എള്ളും തുളസിയും ചേർത്ത് വെള്ളം തരുന്നുണ്ട്.
ഞാൻ എല്ലാം കണ്ടുനിന്നതേയുള്ളൂ. ഇത്രയടുത്ത് ഇങ്ങനെ മരണാനന്തരച്ചടങ്ങുകൾ ഞാൻ കണ്ടിട്ടേയില്ല.
ആരും കരയുന്നില്ല. എല്ലാവരും കാഴ്ചകളിലാണ്. ഞാൻ എല്ലാവരെയും മാറി മാറി നോക്കി.
ചടങ്ങുകൾ കഴിഞ്ഞു. നാലുപേർ വെള്ളത്തുണിക്കെട്ട് എടുത്തുപൊക്കി...
ഞാൻ മുൻപേ നടന്നു. ദേഹത്തെചുമന്നവർ പിൻപേ..
ഇനിയാണ് യാത്ര. ഇനി തിരക്കൊഴിയാൻ തുടങ്ങും..
English Summary: Purappadu, Malayalam Short Story