ADVERTISEMENT

ഉണരാത്ത ഉറക്കം (കഥ)

വരണ്ട ഒരു വ്യാഴമായിരുന്നു അന്ന്. ഞാൻ റോഡിലൂടെ നടക്കുന്നു. തിരക്കുകൾ ഇല്ലാത്ത പാതകൾ ഇവിടെ അവസാനിക്കുന്നു. ഇനി നഗരമാണ്, അതിന്റെ മൂർധന്യാവസ്ഥയിൽ. നിരത്തുകളിൽ വലിയ തിരക്ക്, നാലു ചുറ്റും ആളുകൾ, വലിയ ബസ്സുകൾ, ചുറ്റും മറ്റു വാഹനങ്ങൾ. ഞാൻ എല്ലാം വീക്ഷിച്ചുകൊണ്ടു ഒരു ബസ് സ്റ്റോപ്പിൽ വന്നു നിന്നു. പലതരത്തിലുള്ള ആളുകളെ കാണാം, സുന്ദരികളായ സ്ത്രീകളെ കാണാം, നേരം പോകുതന്നെ. ഒരു പെൺകുട്ടി പടിഞ്ഞാറു നിരത്തിൽ നിന്നും നടന്നു ബസ് സ്റ്റോപ്പിൽ കടക്കുന്നു. സ്‌കൂൾ യൂണിഫോം ആണു വേഷം അവൾ എൻ്റെ തൊട്ടു മുന്നിൽ ബസ്സു കാത്തുനിന്നു. ഒരു ഗോതമ്പുനിറം ഇടത്തരം പെൺകുട്ടി. ഒരു പ്രൈവറ്റ് ബസ് ഞങ്ങടെ മുന്നിൽ പാഞ്ഞു വന്നു നിർത്തി. ആ സ്റ്റോപ്പിലെ ഭൂരിഭാഗം കാത്തുനിന്നവർ അതിൽ കയറുകയുണ്ടായി. ഈ കുട്ടിയും ഞാനും ഒന്ന് രണ്ടു വൃദ്ധർ മാത്രമേ ഇപ്പോൾ സ്റ്റോപ്പിലൊള്ളൂ. 

 

നേരം ഉച്ചയായിരിക്കുന്നു. ഈ കുട്ടി ചുറ്റിനും കണ്ണോടിച്ചതിനുശേഷം അലസമായി ഇരുന്ന എന്റെ നേർക്കു തിരിഞ്ഞു. എന്റെ കണ്ണുകളിലേക്കു അവൾ നോക്കി, എന്നിട്ടു കുറെ കൂടി അടുത്തേക്ക് വന്നു. കുറച്ചു നേരത്തെ നിശബ്ദത! ഞാൻ ചെറുതായൊന്നു പകച്ചുപോയി. പിന്നെ അവൾ പറഞ്ഞു തുടങ്ങി. “ചേട്ടാ”, ഞാൻ തെല്ലാശ്ചര്യത്തോടെ എന്താണെന്ന് ചോദിച്ചു. പലപ്പോഴും സ്കൂൾ പയ്യന്മാർ വരാറുണ്ട്, ചേട്ടാ ഒരു 5 രൂപ തരുമോ 10 തരുമോ എന്നും ചോദിച്ചുകൊണ്ട്. ചിലപ്പോൾ കൊടുക്കും മറ്റു ചിലപ്പോൾ ഇല്ലെന്നു പറയും. ഇവൾ ചോദിച്ചു തനിക്കൊരു 25 രൂപ തരുമോയെന്ന്. എന്റെ കയ്യിൽ കാശുണ്ട്, അമ്മുമ്മയുടെ പെൻഷൻ പങ്ക് 500 രൂപ കൈപറ്റിയിട്ടുണ്ട്. പക്ഷേ 25 രൂപ ചിലവാക്കാൻ മടി .

‘‘എന്തിനാ’’ ഞാൻ നിസ്സാരമായി ചോദിച്ചു 

‘‘എന്തെങ്കിലും കഴിക്കാനാ ചേട്ടാ’’

 

അവളുടെ മുഖം ശരിക്കും കറുത്തിരുന്നു. കണ്ണുകളുടെ താഴെ പാടകെട്ടിയിരിക്കുന്നു, രക്തപ്രസാദമില്ലാത്ത കണ്ണുകൾ. അത് പറയുമ്പോൾ അവളുടെ ചുണ്ടുകൾ വിറയ്ക്കുന്നുണ്ടായിരുന്നു. കണ്ണുകൾ താഴ്ത്തിയാണ് അവൾ നിൽക്കുന്നത്. ഞാൻ ശരിക്കും പതറിപ്പോയിരുന്നു, എന്തു ചെയ്യണമെന്നറിയാതെ സ്റ്റക്ക് ആയി പോയി.

‘‘വാ മോളെ, നമുക്ക് കഴിക്കാം’’

 

ഞാൻ അവളെയും കൂട്ടി കുറെ മുന്നിലോട്ടു നടന്നു. അവൾ എന്റെ പുറകിൽ തല ചെറുതായി താഴ്ത്തി ബാഗിന്റെ വള്ളിയിൽ കയ്യ് പിടിച്ചു നടന്നു. കുറച്ചു നടന്നപ്പോൾ ഒരു ഹോട്ടൽ കണ്ടു. കയ്യ് കഴുകി ഒരു ടേബിളിനു അഭിമുഖമായി ഞങ്ങൾ ഇരുന്നു. തിരക്കാവുന്നതേ ഉണ്ടായിരുന്നുള്ളു അവിടെ. അവൾക്കു എന്താണ് വേണ്ടതെന്നു ഞാൻ ചോദിച്ചു. എന്റെ കണ്ണിലേക്കു നോക്കി വീണ്ടും അവൾ താഴ്ത്തി കീപ്പോട്ടു തന്നെ നോക്കി. ഞാൻ ഊണ് പറഞ്ഞു. ഞങ്ങടെ മുന്നിൽ ആഹാരം കൊണ്ടുവച്ചു. ഞാൻ പ്രതീക്ഷിച്ചപോലെ ആർത്തിയോടെയല്ല അവൾ കഴിച്ചത്, അത് തെറ്റിച്ചു വളരെ പതുക്കെ ശാന്തമായാണ് അവൾ കഴിച്ചത്. ചിലപ്പോൾ ആർത്തിയോടെ കഴിക്കണമെങ്കിൽ പോലും കുറച്ചു ആരോഗ്യം വേണമെന്ന് എനിക്ക് തോന്നി. ഞങ്ങൾ കഴിച്ചു പുറത്തിറങ്ങി തിരിച്ച് അതെ ബസ് സ്റ്റോപ്പിൽ എത്തി. ഒന്നും ചോദിക്കാൻ തോന്നുന്നില്ല, അവൾക്കു പറയാനും. ബസ്റ്റോപ്പിൽ ഞങ്ങൾക്കു കുറച്ചു നേരമേ നിക്കേണ്ടിവന്നോളു. 

 

അവളുടെ പേര് അറിയില്ല, എന്താണ് ഈ പട്ടിണിയുടെ കാര്യമെന്ന് അറിയില്ല. സർക്കാർ സ്കൂളുകളിൽ വലിയ രീതിയിലുള്ള ആഹാര വിതരണമുണ്ടെന്നു കേട്ടിട്ടുണ്ട് എന്നിട്ടും ഈ കുട്ടി ഇങ്ങനെ ? കുറെയധികം ചോദ്യങ്ങൾ ഞാൻ സ്വയം ചോദിച്ചുകഴിഞ്ഞിരുന്നു ആ ചെറിയ സമയത്തിൽ. പക്ഷേ എനിക്കൊന്നും ചോദിക്കാനായില്ല. അവളുടെ ബസ്സു വന്നിരിക്കുന്നു . ഒരു വാക്കുപോലും പറയാതെ അവൾ അതിന്റെ കമ്പികളിൽ പിടിച്ചു പതുക്കെ കയറി ഒരു കോണിൽ നിലയുറപ്പിച്ചു. കൃതജ്ഞതയെന്ന പോലെ അവൾ എന്നെ ഒന്ന്നോക്കി, ചിരിക്കുന്നില്ല പക്ഷേ കണ്ണുകൾക്ക് ഒരു തിളക്കം. പെട്ടന്ന് പിറകിൽ നിന്നും ഒരു ബസ്സു ചീറി വരുന്നു അതിന്റെ ഉയർന്ന ശബ്ദത്തിലുള്ള ഹോൺ. 

 

പെട്ടന്ന് ഞാൻ ഞെട്ടിയുണർന്നു ,അതെ അതൊരു സ്വപ്നം മാത്രമായിരുന്നു. സമയം ഏതാണ്ട് 2 കഴിഞ്ഞിരിക്കുന്നു പുറത്തു നല്ല വെയിൽ കത്തുന്നുണ്ട്. ഭയങ്കരമായി ദാഹിക്കുന്നു . കട്ടിലിന്റെ താഴെയുള്ള കുപ്പിയിൽ നിന്നും കുറെ അധികം വെള്ളം കുടിച്ചു. ഉണർന്നു കട്ടിലിൽ തന്നെ കുറെ നേരം ഇരുന്നു. മേശപുറത്തുള്ള പേഴ്സിൽ ഒരു 500 രൂപ  നോട്ടു എടുത്തുകാണാം. കട്ടിലിൽ മറ്റൊരു വശത്തു ഇന്നത്തെ പത്രത്തിന്റെ ഒരു പേജ് മടക്കി വെച്ചിരിക്കുന്നു, ഒപ്പം ഒരു തലക്കെട്ടും 

 

‘‘ദിവസങ്ങളോളം ഭക്ഷണം ലഭിക്കാതെ പട്ടിണി കിടന്ന പതിനഞ്ചുവയസുകാരി വീട്ടിൽ ആത്‍മഹത്യ ചെയ്‌തു’’

 

ഞാൻ വേഗം കട്ടിലിൽ നിന്നും എണീറ്റു. ഏറെ വൈകിയിരിക്കുന്നു , ഞാൻ കഴിക്കട്ടെ , വിശക്കുന്നു !!

 

English Summary: Unaratha Urakkam, Malayalam short story by Praveen. M

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com