ADVERTISEMENT

അയാൾ കഥയെഴുതുകയാണ്... (കഥ)

 

ഒരു കുളിർക്കാറ്റു വീശിയകന്നു പോയി... ക്ഷേത്രത്തിലെ പടിക്കെട്ടു ഇറങ്ങിവന്ന അവളുടെ ഈറനണിഞ്ഞ മുടിയിഴകൾ ഇളം കാറ്റിൽ ചലിച്ചു കൊണ്ടിരുന്നു. കൈയിൽ ആൽത്തറയിൽ നിന്നുമെടുത്ത ആലിലയിൽ ചന്ദനം. 

 

അക്ഷരങ്ങൾ പഴകിയ കടലാസുകളിലൂടെ വാക്കുകളും വാചകങ്ങളുമായി ഒഴുകിപ്പരന്നു…. 

കഥയെഴുതിക്കഴിഞ്ഞു... വീണ്ടും വീണ്ടും വായിച്ച് സ്വയം അയാൾ ആസ്വദിച്ചു നിർവൃതി പൂണ്ടു. പിന്നെ ഒന്നും നോക്കിയില്ല ഏറ്റവും പ്രചാരമുള്ള മനോരമയ്ക്ക് തന്നെ അയച്ചു കൊടുക്കാൻ തീരുമാനിച്ചു. വലിയ കവറിനകത്തു സ്വന്തം പേരെഴുതി മേൽവിലാസം എഴുതി മറ്റൊരു കവറും സൃഷ്ട്ടിയോടൊപ്പം... 

നേരെ പോസ്റ്റ് ഓഫീസിലേക്ക് ...

 

അവിടുത്തെ ചെറിയ ഒറ്റമുറി തപാൽ ആപ്പീസിനു വെളിയിൽ തൂക്കിയിട്ടിരിക്കുന്ന കടും ചുവപ്പു തപാൽപ്പെട്ടി കാണുമ്പോൾ തന്നെ മനസ്സിൽ ഒരു തിരയിളക്കം. വെള്ളപ്പേപ്പറിലേക്കു ചിതറി വീഴുന്ന കഥാപാത്രങ്ങൾ, അവയുടെ ആത്മ നൊമ്പരങ്ങൾ എല്ലാം കാറ്റു കടക്കാത്ത ആ തപാൽപെട്ടിക്കുള്ളിൽ നിശബ്‌ദമായി തലകുത്തിവീണു ശ്വാസം കിട്ടാതെ പിടയുന്നു എന്നറിഞ്ഞ അയാൾ അതോർത്തു വല്ലാതെ നൊമ്പരപ്പെട്ടു.... 

 

ഒപ്പം, ആ കടലാസു കഷണങ്ങളിൽ ഗ്രാമത്തിലെ നിരവധിയാളുകളുടെ  നൊമ്പരങ്ങളും ആശ്വാസവാക്കുകളും പ്രതീക്ഷകളും എല്ലാം ഒന്നിന് മുകളിലേക്ക് മറ്റൊന്നായി കവറിനുള്ളിലാക്കി വീണു കൊണ്ടിരുന്നു അയാളുടെ കഥകളോടൊപ്പം. അവയിൽ പലതും നാടും നഗരവും പിന്നിട്ടു അനേകായിരം കാതം അകലെയുള്ള ലോകത്തിന്റെ പലകോണുകളിലും എത്തേണ്ടവയാണെന്നറിഞ്ഞപ്പോൾ, രാജ്യത്തിനകത്തും പുറത്തേക്കുമായി സഞ്ചരിക്കുന്നുമുണ്ടെന്നറിഞ്ഞപ്പോൾ അയാൾക്ക്‌ ആ പോസ്റ്റ് ബോക്സിനോട് കടുത്ത ബഹുമാനം തോന്നി.

 

പത്രമാപ്പീസിലെ ചവറ്റുകുട്ടയിൽപ്പോലും സ്ഥാനം പിടിക്കാൻ യോഗ്യതയില്ലെയാത്ത സൃഷ്ടിയുടെ പറഞ്ഞറിയിക്കാൻ പറ്റാത്ത പേറ്റുനോവ് പോസ്റ്റൽ ഡിപ്പാർട്മെന്റിന്റെ ചാക്ക് സഞ്ചികളിൽ കിടന്നു പിടഞ്ഞു കരഞ്ഞു. ഒപ്പം ആളുകളിലെത്തേണ്ട അനേകായിരം സന്ദേശങ്ങളും. പോസ്റ്റുമാന്റെ ബ്രൗൺ കളറിലുള്ള ബാഗിനുള്ളിൽ

മിക്കപ്പോഴും അയാൾക്കുള്ള കാർഡുകളും കവറുകളും മാസികകളും  ഉണ്ടാവും, ചില നേരങ്ങളിൽ പത്ര ഓഫീസുകളിൽനിന്നുള്ള കവറുകളും സ്വയം എഴുതിയ മടക്കകവറാണെങ്കിലും…...

 

അയാളുടെ ജീവിതത്തിലെ ഒഴിവാക്കാനാവാത്ത ചില കാര്യങ്ങൾ

പോസ്റ്റ് മാസ്റ്റർ, പോസ്റ്റ്മാൻ, പിന്നെ പോസ്റ്റ് ഓഫീസ്....

അത്രയേറെ ഞങ്ങളുടെ ഗ്രാമത്തിലെ പോസ്റ്റ് ഓഫീസിനെ അയാൾ ഇഷ്ടപ്പെട്ടിരുന്നു.... കാലത്തു പ്രാതൽ കഴിച്ചു നേരെ പോസ്റ്റ് ഓഫീസിലേക്ക് നടക്കുകയാണ് പതിവ്

 

കാക്കി ചാക്കുസഞ്ചിക്കകത്തു തപാൽ ഉരുപ്പടികളുമായി ശശിച്ചേട്ടൻ പ്രധാന പോസ്റ്റ് ഓഫീസിൽ നിന്നും കാൽ നടയായോ, ചുരുക്കം ചില ദിവസങ്ങളിൽ ഓട്ടോയിലും വരും. അത് കാത്തു മണിക്കൂറുകളോളം പോസ്റ്റ് ഓഫീസിന്റെ വരാന്തയിൽ അയാൾ ഉണ്ടാകും.

 

അകലേന്നു ശശിച്ചേട്ടൻ വരുന്നത് കാണുമ്പോഴേ ഉള്ളിൽ ഒരു പെരുമ്പറയാണ്... എത്രയോ ദിവസങ്ങൾ, കത്തൊന്നുമില്ലാതെ വരുമ്പോൾ കൊടും വിഷമത്തോടെ, ഒരു നിരാശ കാമുകനെപ്പോലെ തിരികെ വീട്ടിലേക്കു നടന്നിരിക്കുന്നു.. ഒരു തരത്തിൽ പറഞ്ഞാൽ അയാൾ പ്രണയിക്കുന്നതു ഗ്രാമത്തിലെ പോസ്റ്റ് ഓഫീസിനെയും അവിടെ വരുന്ന കത്തുകളെയുമായിരുന്നു....

 

മാസികകളിൽ തന്റെപേരച്ചടിച്ച് വരുന്നതും കാത്ത് നിൽക്കുന്നതിനിടയ്ക്കു പോസ്റ്റ്മാൻ തന്റെ ബ്രൗൺ കളറുള്ള ബാഗിൽനിന്നു ഒന്ന് രണ്ടു കുഞ്ഞു മാസികകൾ എടുത്തു അയാൾക്ക്‌ നേരെ നീട്ടി... അതപ്പോൾ തുറന്നു നോക്കാതെ വളരെ വേഗം വീട്ടിലേക്ക്. അവിടെ ചെന്ന് തന്റെ ചെറിയ മുറിയിൽ കയറി മിടിക്കുന്ന നെഞ്ചോടെ തുറന്നു നോക്കും.. പിന്നെ ഓരോ പേജിലൂടെ കണ്ണുകൾ പരതുകയായി. ഒടുവിൽ ആ സത്യം മനസിലാക്കും... നൂറുപേരുപോലും വായിക്കാനിടയില്ലാത്ത ആ കുഞ്ഞൻ മാസികയിൽ പോലും തന്റെ പേരില്ലെന്നു.... ഇപ്പോൾ ആ ആഗ്രഹം അയാൾ പാടെ മറന്നിരിക്കുന്നു..!!  

 

ആദ്യമൊക്കെ കടുത്ത വിഷമം തോന്നിയിരുന്നു... പിന്നീടതെല്ലാം ശീലമായിപ്പോയി അയാൾക്ക്‌.മീനമാസത്തിലെ കടുത്ത പകൽ ചൂട്...

ഉച്ചകഴിഞ്ഞാൽ മഴ ഉറപ്പ്.. പകൽ പതിനൊന്നു മണി കഴിഞ്ഞപ്പോഴേ മേഘങ്ങൾ ഉരുണ്ടു കൂടുവാൻ തുടങ്ങിയിരുന്നു. പോസ്റ്റ് ഓഫീസിന്റെ പടിവാതിലിൽ  തപാൽ ഉരുപ്പടിയും കാത്തു നില്ക്കാൻ തുടങ്ങിയിട്ട് സമയം ഏറെയായി... കണ്ണ് ചിമ്മാതെ അകലങ്ങളിലേക്ക് നോക്കി നിൽക്കുമ്പോൾ ശശിച്ചേട്ടൻ വിയർത്തു കുളിച്ചു അതിവേഗം നടന്നു വരുന്നു... കൈയിൽ തപാൽ ഉരുപ്പടിയുള്ള കാക്കി സഞ്ചിയും.

ഇപ്പോൾ രണ്ടാഴ്ചയായിരിക്കുന്നു കഥ അയച്ചിട്ട്.

 

അകത്തു പോസ്റ്റ്മാസ്റ്റർ സീൽ ചെയ്തു വെച്ചിരുന്ന സഞ്ചി തുറന്നു  മേശപ്പുറത്തേക്കു തപാൽ ഉരുപ്പടികൾ കുടഞ്ഞിട്ടു... കത്തുകളും മറ്റും പരതുകയായി ...

ഒരു കവർ അയാളുടെ കൈയിലേക്ക് നീട്ടി ....

അയാൾ വർധിച്ച ഹൃദയമിടിപ്പോടെ അത് വാങ്ങി...

പിന്നെ തിരിച്ചു വീട്ടിലേക്ക്...

വിയർപ്പു ചാലിട്ടൊഴുകുന്ന നെറ്റി തുടച്ച് അയാൾ കവർ തുറന്നു...

അതിൽ തിരിച്ചയക്കപ്പെട്ട കഥയോടൊപ്പം വന്ന മനോരമ പത്രാധിപരുടെ ഒരു കുറിപ്പും.

 

‘‘സുഹൃത്തേ,താങ്കളുടെ കഥ പ്രസിദ്ധീകരിക്കാൻ നിർവാഹമല്ലെന്നു ഖേദപൂർവം അറിയിക്കട്ടെ ..’’- ഒപ്പം മനോഹരമായ ഒപ്പും... അയാളുടെ മുഖം തെളിഞ്ഞു.

 

പിന്നെ ആ കുറിപ്പുള്ള പേപ്പർ നിധികണക്കെ ഒരു പ്രത്യേകം ബുക്കിനുള്ളിൽ സൂക്ഷിച്ചു വെച്ചു... മറ്റുള്ള നിരവധി പത്രാധിപരുടെ തിരസ്കരണക്കുറിപ്പുകളുടെ കൂടെ...

ശരിക്കും ഇതിനു വേണ്ടിയായിരുന്നല്ലോ അയാളുടെ കാത്തിരിപ്പ്. അയാൾ അടുത്ത കഥയെഴുതാൻ ആരംഭിച്ചു..

 

ഓരോ തവണയും കഥകൾ തപാൽ പെട്ടിക്കുള്ളിൽ നിക്ഷേപിക്കുമ്പോൾ അയാൾ ആഗ്രഹിച്ചത് ഒന്ന് മാത്രമായിരുന്നു. ‘‘എത്രയും വേഗം അവിടെ നിന്നും തിരിച്ചയക്കണേയെന്ന്...’’-

 

പത്രാധിപരുടെ തിരസ്കരണ കുറിപ്പിനായി മാത്രം ഇപ്പോഴും കഥകൾ  എഴുതിക്കൊണ്ടിരിക്കുന്നു. അയാളുടെ കഥകളെ സ്വീകരിക്കാനായി ഗ്രാമത്തിലെ തപാൽ ആപ്പീസിന്റെ വരാന്തയിലെ തപാൽ പെട്ടിയും...

 

English Summary: Ayal kadhayezhuthukayanu, Malayalam short story

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com