ADVERTISEMENT

ഒരു അധ്യയന വർഷം കൂടി പടിയിറങ്ങിയിരിക്കുന്നു.. പതിവുകൾ തെറ്റിച്ച് നിശബ്ദമായൊരു യാത്ര.. കൊറോണയെന്ന മൂന്നക്ഷരം വിതച്ച മഹാമാരി സർവതിനെയും പിടിച്ചുകുടഞ്ഞെറിഞ്ഞപ്പോൾ കുട്ടികൾക്ക് നഷ്ടപ്പെട്ടത് അവരുടെ വിലപ്പെട്ട ഒരധ്യയന വർഷമാണ്.. അവരുടെ കളിചിരികളും ഉത്സാഹവുമാണ് . നമ്മളൊക്കെ പലപ്പോഴും നമ്മുടെ കുഞ്ഞുമക്കളോട് പറഞ്ഞിട്ടുണ്ടാകും ‘‘സ്കൂളിൽ പോകണ്ടല്ലോ സുഖായിരിക്കുവല്ലേന്നൊക്കെ’’. പക്ഷേ അവരുടെ കുഞ്ഞുമനസ് അനുഭവിച്ച ഏകാന്തതയും വിരസതയുമൊക്കെ നമ്മൾ പലപ്പോഴും മനസിലാക്കാൻ ശ്രമിച്ചിട്ടില്ല എന്നതാണു സത്യം. ശരിക്കും കുഞ്ഞുങ്ങളുടെ വളർച്ചയുടെ ഘട്ടത്തിലെ പ്രധാനപ്പെട്ടൊരു കാലഘട്ടമാണ് കൈവിട്ടുപോയത്. കൂട്ടുകൂടി കളിക്കുമ്പോൾ കിട്ടുന്ന മാനസികോല്ലാസം വീടിന്റെ നാലു ചുമരുകൾക്കുള്ളിൽ നിന്നും കിട്ടില്ലല്ലോ..

 

യു കെ ജി ക്ലാസിൽ നിന്നും ഒന്നാം ക്ലാസിലേക്കു പോകാനുള്ള ഉത്സാഹത്തിലായിരുന്നു എന്റെ മോനും.

 

ഒാർക്കാപ്പുറത്താണ് ഇങ്ങനെയൊരവസ്ഥ നമ്മുടെ മുന്നിലേക്ക് വന്നത്. പരീക്ഷകൾ നടത്തും മുന്നേ സ്കൂളുകൾ അടക്കേണ്ട അവസ്ഥ വന്നപ്പോൾ മധ്യവേനലവധി കഴിഞ്ഞും തുറക്കാനാവാതെ വരുമെന്ന് ഒരിക്കൽ പോലും ചിന്തിച്ചിരുന്നില്ല. അങ്ങനെയൊന്നും സംഭവിക്കില്ല എന്ന വിശ്വാസമായിരുന്നു. പതുക്കെയാണ് കോറോണ കൊവിഡ് ആയതും അതിഭീകരമായ താണ്ഠവമാടി ലോകത്തെത്തന്നെ മുൾമുനയിൽ നിർത്തിയതും ഇപ്പോഴും ഭീകരത വിട്ടുകളയാതെ ഭൂമിയിൽ നിലനിൽക്കുന്നതും..

 

പറഞ്ഞു വന്നത് കുട്ടികൾക്കു നഷ്ടമായ നല്ല ദിവസങ്ങളേപ്പറ്റിയാണല്ലോ. അവർക്ക് അധ്യാപകരിൽ നിന്ന് കിട്ടേണ്ട പാഠങ്ങൾക്കുപരി അവർ പകർന്നു കൊടുക്കുന്ന ജീവിതമൂല്യങ്ങൾ ആണ് ഒാരോ കുഞ്ഞിനും മുന്നോട്ടുള്ള വഴികളിൽ വഴികാട്ടിയാകുന്നത്. അത് കിട്ടേണ്ട സമയത്ത് വേണ്ടപോലെ കുഞ്ഞുങ്ങളിൽ എത്തിക്കാൻ അധ്യാപകർക്കു മാത്രമെ സാധിക്കൂ.. അതൊക്കെയും നഷ്ടമായ ഒരു വർഷമായിപ്പോയി ഇത്.  വീട്ടിലിരുന്നാണ് ഇനി പഠനമെന്ന് അറിഞ്ഞപ്പോൾ ആദ്യമൊക്കെ എന്റെ മോനും സന്തോഷമായിരുന്നു .. പതുക്കെ പതുക്കെ ആ സന്തോഷം മാഞ്ഞുപോകാൻ തുടങ്ങി, കളിക്കാനായി ആരും കൂട്ടില്ലാതെ വീടിനു പുറത്തേക്കൊന്നിറങ്ങാൻ പോലുമാവാതെ വന്നപ്പോളൊക്കെയും ആ കുഞ്ഞുമനസ്സ് ബോറടിക്കുവാണെന്ന് ഉറക്കെപ്പറഞ്ഞുകൊണ്ടിരുന്നു.

 

ഉത്സാഹമില്ലാതെ, എപ്പോഴും വഴക്കും ബഹളവുമായി ഒാരോ ദിവസവും കടന്നുപോയ്ക്കൊണ്ടിരുന്നു. അങ്ങനെ  ആ ബോറടി മാറ്റാനായി അക്വേറിയം വാങ്ങി.. കുറേ മീൻകുഞ്ഞുങ്ങളേയും. അതവനു വലിയ സന്തോഷമാണ് നൽകിയത് . അച്ഛന്റെ കൂടെ മീനുകളെ പരിപാലിക്കലും വർത്തമാനവുമൊക്കെയായി പിന്നീടുള്ള ഒാരോ ദിവസവും.. ഇപ്പോഴിതാ അക്വേറിയത്തിന്റെ എണ്ണവും മീൻ കുഞ്ഞുങ്ങളുടെ എണ്ണവും കൂടി. ഒാരോ ദിവസവും അവരുടെ കൂടെ ചെലവഴിക്കാൻ വല്യ ഉത്സാഹമാണ്. അതൊന്നും സ്കൂളിൽ പോകുമ്പോൾ കിട്ടുന്ന ഉത്സാഹത്തിന്റെയടുത്ത് വരില്ലെങ്കിലും .. അമ്മ എത്ര കളിക്കാൻ കൂടിയാലും സമപ്രായക്കാരുടെ കൂടെ കളിക്കുമ്പോൾ കിട്ടുന്ന സന്തോഷം അവർക്കു കിട്ടില്ല. അതിലേറെ പങ്കുവയ്ക്കലിന്റേയും വിട്ടുവീഴ്ചകളുടെയും സഹകരണത്തിന്റേയും പാഠങ്ങൾ അവർ മനസ്സിലാക്കുന്നതും കൂട്ടുകെട്ടുകളിലൂടെയാണ്. നമ്മൾ പറഞ്ഞുമനസിലാക്കുന്നതിനേക്കാൾ അനുഭവിച്ചറിഞ്ഞാണ് ഒാരോ കുഞ്ഞും വളരേണ്ടത്. അതിൽ അവരുടെ കൈചേർത്തു പിടിക്കാൻ ഒപ്പം അധ്യാപകർ കൂടെയുണ്ടാകണം.

 

കുഞ്ഞുങ്ങളുടെ മാനസികവികാസം കൂടി ഉറപ്പാക്കാനും അവരുടെ ചിന്താധാരകളെ നേരായ മാർഗത്തിലേക്കു തെളിച്ചു വിടാനും അധ്യാപകർക്ക് സാധിക്കും പോലെ നമുക്ക് സാധിച്ചെന്നു വരില്ല പ്രത്യേകിച്ചും ചെറിയ കുട്ടികളിൽ .. അമ്മയോ അച്ഛനോ പറഞ്ഞു കൊടുക്കുന്നതിനേക്കാൾ അവർക്കു മനസ്സിലാകുന്നതും അവരിഷ്ടപ്പെടുന്നതും ഉൾക്കൊള്ളുന്നതും പ്രിയപ്പെട്ട അധ്യാപകർ പറയുമ്പോൾ തന്നെയാണ്. അതൊക്കെ കുഞ്ഞുങ്ങൾക്ക് ഈ വർഷം ലഭിക്കാതെ പോയതോർക്കുമ്പോൾ സങ്കടം തോന്നുന്നു. 

 

ഒാരോ പരീക്ഷ കഴിയുമ്പോഴും കിട്ടിക്കൊണ്ടിരുന്ന എ സ്റ്റാർ മെഡലുകളും ട്രോഫികളുമൊക്കെ ഈ വർഷം ലഭിക്കാതെ പോയപ്പോൾ കുഞ്ഞുങ്ങൾക്കും സങ്കടമായിരുന്നു. എനിക്കിപ്പോഴും ഒാർമ്മയുണ്ട് കഴിഞ്ഞ വർഷം മെഡലുകളും ട്രോഫിയുമായി മോൻ സ്കൂളിൽ നിന്നു വന്ന ആ വരവ് .. ഒരായിരം പൂർണചന്ദ്രൻ ഒന്നിച്ചു വന്ന സന്തോഷവും അഭിമാനവുമായിരുന്നു ആ മുഖത്ത് .അതൊന്നുമില്ലാതെ വെറുംകൈയോടെ കടന്നുപോയൊരു വർഷമായി പോയി ഇത്, ഈ നഷ്ടം ഇനി നഷ്ടമായിത്തന്നെ അവരുടെ മനസിൽ കിടക്കില്ലേ? പ്രോഗ്രസ് കാർഡ് ഒപ്പിടാൻ ചെല്ലുമ്പോൾ എ സ്റ്റാർ കിട്ടുമെന്ന പ്രതീക്ഷയിലാണവൻ.. ഇനി അടുത്ത വർഷമെ അതൊക്കെ തരൂ എന്നു ഞാൻ പറഞ്ഞെങ്കിലും അവന്റെ ആ വിശ്വാസത്തെ തള്ളിക്കളയാൻ എന്റെ വാക്കുകൾക്കു പറ്റുമെന്നു തോന്നുന്നില്ല.

 

ഇനി നീണ്ട മധ്യവേനലവധിയാണ്. സ്കൂളിൽ പോയില്ലെങ്കിലും ഇന്റർനെറ്റിലൂടെ ആദ്യമായി കണ്ടും കേട്ടും അറിഞ്ഞും അധ്യാപകരെ ഇഷ്ടപ്പെടുകയായിരുന്നു ഒാരോ കുഞ്ഞുമനസ്സുകളും. ഒാൺലൈൻ മീറ്റുകളിൽ കൂടി കുഞ്ഞുങ്ങളോടു കൂട്ടുകൂടിയ അധ്യാപകരെ ഒാരോ കുട്ടിയും മനസിൽ പ്രതിഷ്ഠിക്കുകയായിരുന്നു എന്ന് സ്കൂളടച്ചപ്പോഴാണ് എനിക്കു മനസ്സിലായത് .. കാരണം  എന്റെ ഒന്നാം ക്ലാസുകാരന്റെ പരീക്ഷ ഇന്നലെയാണ് കഴിഞ്ഞത്. ഇന്ന് രാവിലെ പതിവു പോലെയുണർന്നു കളിയൊക്കെ കഴിഞ്ഞിരിക്കുമ്പോഴാണ് ഇന്ന് ക്ലാസില്ലേ അമ്മേന്നൊരു ചോദ്യം വന്നത്.  ഇനി ക്ലാസില്ല, രണ്ടാം ക്ലാസിലേക്കു പോകാനുള്ള വല്യ അവധിയല്ലേ ഇനി എന്നു തിരിച്ചു ചോദിച്ചപ്പോഴാണ്  അവനത് ഒാർത്തത്. അപ്പോഴാ കുഞ്ഞുമുഖത്ത് നിഴലിച്ചത് ഒരു സങ്കടമായിരുന്നു. ഇനി മാമിനെ എങ്ങനെ കാണും അമ്മേ എന്നവൻ ചോദിച്ചപ്പോഴാണ് ആ മനസ്സിൽ  അവന്റെ ക്ലാസ് ടീച്ചർ എത്ര വലുതായിരുന്നു എന്ന തിരിച്ചറിവ് എനിക്കുണ്ടായത്. അപ്പോൾത്തന്നെ മാമിനെ ഫോൺ ചെയ്തുകൊടുക്കുകയും ചെയ്തു.ഇതുവരെ നേരിട്ടുകാണാത്ത മാമിനോട് ഇത്രയടുപ്പവും സ്നേഹവും ആ മനസ്സിൽ ഉണ്ടായിരുന്നുവെന്ന് അന്നേരമാണ് മനസ്സിലായത്. അതെ , സ്കൂളിലെ  അമ്മയാണ്  ഒാരോ അധ്യാപകരും.. ഒാരോ കുഞ്ഞുമക്കളും മാം എന്നു വിളിക്കുമ്പോൾ അവരുടെ മനസ്സിൽ നിറയുന്നത് അമ്മയോടുള്ള ഇഷ്ടവും സ്നേഹവുമൊക്കെത്തന്നെയാണ് .

 

അതെ ഒരധ്യയന വർഷം പടിയിറങ്ങിപ്പോയിരിക്കുന്നു, കുട്ടികളുടെ കലപിലവർത്തമാനങ്ങളില്ലാതെ ,കളിചിരികൾ കേൾക്കാതെ നിശബ്ദമായ ഒാരോ വിദ്യാലയമുറ്റവും ഏകാന്തതയുടെ നോവറിഞ്ഞ് പുതിയ ഒരു പുലരിക്കായ് കാത്തിരിക്കുന്നു. ഇനി ഇതുപോലൊരു വർഷം ഉണ്ടാകാതിരിക്കട്ടെ.. നന്മയുടെ നല്ല പാഠങ്ങൾ വിതയ്ക്കുന്ന പള്ളിക്കൂടങ്ങൾ  അടഞ്ഞുകിടക്കുന്ന അവസ്ഥ ഇനി ഒരു കാലത്തും ഉണ്ടാവാതിരിക്കട്ടെ..

 

ഈ അവധിക്കാലത്തിനു ശേഷം സ്കൂൾ തുറക്കാനിടയാവട്ടെ.. കുഞ്ഞുമനസ്സുകളുടെ ആഹ്ലാദവും ഉത്സാഹവും ആട്ടവും പാട്ടുമൊക്കെ തിരികെ വരട്ടെ, കാത്തിരിക്കാം ആ നല്ല നിമിഷങ്ങൾക്കായ് പ്രാർത്ഥനയോടെ.. പ്രതീക്ഷയോടെ...

 

English Summary : How education of kids were affected by Covid

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com