ADVERTISEMENT

കന്നൽക്കാർവേണിയാൾ (കഥ)

 

ചൊക്കത്തൊടി കറുത്തയുടെ മകന്റെ മകൾ കന്നൽക്കാർ വേണി നീലിയെ അറിയാത്തവരുണ്ടോ? എങ്കിൽ ആ കഥ പറയാം.

 

ഒരു കാലത്ത്, അനങ്ങൻ മലയുടെ അടിവാരത്തിൽ കീഴൂര് കുടിൽ കെട്ടി താമസിച്ചിരുന്ന നീലിയുടെ സമീപം എത്തിച്ചേരുന്നവർക്കെല്ലാം സാന്ത്വനവും ആശ്വാസവുമായിരുന്നു നീലി.

 

ഉമ്മക്കൊലുസുവിന്റെ ചായക്കടയിൽ നിന്ന് ചായ കുടിച്ച് നീലിയുടെ കുടിൽ അന്വേഷിച്ച് അനങ്ങൻ മലയുടെ താഴ്​വാരം നോക്കി ആഞ്ഞു വലിച്ച് നടക്കുന്ന ആളുകളിൽ എല്ലാ വിഭാഗക്കാരുമുണ്ട്. പ്രായഭേദമെന്യേ ... സാമ്പത്തികമായ , സാമൂഹികമായ ഉയർച്ചതാഴ്ചകളില്ലാതെ എല്ലാവരും നീലിയെ തേടി പോകുന്നു.

 

മേലൂര് ... കീഴൂര് വഴി കാറുമായി വന്ന് നീലിയെ അന്വേഷിക്കുന്നവരും ധാരാളമുണ്ടായിരുന്നു. കുടിലിലേക്കുള്ള വഴിയരികിൽ കുറ്റിച്ചെടികളും വൃക്ഷങ്ങളും ഇടതിങ്ങി വളർന്നു നിൽക്കുന്നതിനാൽ വേനലിന്റെ നീറ്റൽ ഒട്ടും അനുഭവപ്പെടില്ല. കുടിലിൽ എത്തിപ്പെടുന്നവർക്കെല്ലാം സംഭാരം റെഡിയാണ്. വട്ടച്ചെമ്പിൽ വേവിച്ചു വെച്ച പൂളക്കിഴങ്ങ് ഭക്ഷിക്കുകയും ചെയ്യാം. കുടിലിനോടു ചേർന്നുള്ള ഓലപ്പുരയിൽ ഒരു പശുവിനെ വളർത്തുന്നുമുണ്ടായിരുന്നു നീലി .

 

അനങ്ങൻ മലയിലും പ്രാന്തപ്രദേശങ്ങളിലുമുള്ള സസ്യങ്ങളുടെ ഔഷധ ഗുണം നീലിക്കറിയാവുന്നതു പോലെ അന്നാട്ടുകാർക്കൊന്നും വശമുണ്ടായിരുന്നില്ല. അതുകൊണ്ടു തന്നെ മരുന്നില്ലാത്ത, മന്ത്രമില്ലാത്ത അസുഖങ്ങളുടെ ശമനത്തിനുള്ള ഉറവിടം തേടി പല പ്രദേശത്തുനിന്നും ആളുകൾ നീലിയുടെ കുടിലിലെത്തുന്നു. കുറുപ്പത്ത് തറവാട്ടിലെ മാധവ ചാക്യാർ മേലാസകലം വട്ടച്ചൊറി പിടിച്ചു കിടന്നപ്പോൾ വൈദ്യൻമാരും ആശുപത്രിയും കൈയൊഴിഞ്ഞ അദ്ദേഹത്തെ രക്ഷപ്പെടുത്തിയത് നീലിയുടെ പച്ച മരുന്നുകളാണ്. നീലിയുടെ നാട്ടറിവുകൾ അത്രയ്ക്ക് ഗുണകരമാണെന്നാണ് ജനപക്ഷം.

 

 

ആയുർവേദ മരുന്നുകളുടെ ഈറ്റില്ലമെന്നാണ് നീലി അനങ്ങൻ മലയെ വിശേഷിപ്പിക്കാറുള്ളത്. ഹനുമൽ സ്വാമി മരുത്വാമലയും ചുമന്ന് പോകുമ്പോൾ അനങ്ങൻ മലയിൽ ഇരുന്ന് കുറച്ച് വിശ്രമിച്ചപ്പോൾ പോലും മല അനങ്ങിയില്ലെന്നും അങ്ങനെ അനങ്ങാമല പറഞ്ഞു പറഞ്ഞ് അനങ്ങൻ മലയായെന്നും നീലി പറയും. മലയുമായി വായുവേഗത്തിൽ സഞ്ചരിക്കുന്ന ഹനുമാന്റെ കയ്യിൽ നിന്ന് കുറച്ചു ഭാഗം അടർന്നു വീണെന്നും അടർന്നതിന്റെ കൂടുതലും ഭൂമിയ്ക്കടിയിലാണെന്നും പുറത്തു ഇന്നു കാണുന്ന ഭാഗമാണ് അനങ്ങൻ മലയെന്നും മറ്റൊരു കഥയും നീലി പറയുമായിരുന്നു.

 

നീലി ഹനുമൽ സ്വാമിയുടെ കടുത്ത ഭക്തയാണ്. പല വിധത്തിലുള്ള ആഞ്ജനേയ ചിത്രങ്ങൾ നീലി കുടിലിൽ ഒട്ടിച്ചു വെച്ചത് ഇതിനു തെളിവാണ്.

 

കീഴേപ്പാട്ട് തറവാട് മേലൂര് ഭാഗത്തെ വളരെ പ്രസിദ്ധിയാർജ്ജിച്ച തറവാടാണ്. അവിടുത്തെ കാരണവർ പ്രഭാകര മേനോൻ ഉള്ളാട്ടിൽ തറവാട്ടിലെ വസുമതിയെയാണ് വിവാഹം ചെയ്തിരിക്കുന്നത്. അവരുടെ ദാമ്പത്യ ജീവിതം അസൂയാവഹമായിരുന്നെന്നാണ് ആ പ്രദേശത്തുകാർ പറയുന്നത്. പ്രഭാകര മേനോൻ ഭാര്യ വസുമതിയെ കൂട്ടാതെ വയലേലകൾ പോലും സന്ദർശിക്കുക പതിവില്ലത്രെ. നീലിയുടെ യൗവനകാലത്ത് കീഴേപ്പാട്ട് തറവാട്ടിലെ അടുക്കളപ്പണി കീഴാള വർഗ്ഗത്തിൽപെട്ട നീലിയുടേതായിരുന്നു. നീലിയുടെ പാചക നൈപുണ്യത്തെ ആ തറവാട്ടിലെ എല്ലാവരും പ്രശംസിച്ചിരുന്നു. തറവാട്ടമ്മമാർക്ക് നീലിയുടെ വൃത്തിയും വെടിപ്പും നന്നേ ഇഷ്ടമായിരുന്നു.

 

കാർമേഘം പോലെ കറുത്ത കേശമുള്ള നീലി കരുമിയായിരുന്നെങ്കിലും ചന്തം തികഞ്ഞവളായിരുന്നു. കരിങ്കുഴലി നീലിയ്ക്ക് പുടമുറി നൽകാൻ ആഗ്രഹമുണ്ടെന്നറിയിച്ച് നാട്ടിലെ കരുത്തനായ യുവാവ് ചെമ്പൻ പുലയൻ പല തവണ നീലിയുടെ അപ്പനേയും തള്ളയേയും സമീപിച്ചിരുന്നു. കീഴേപ്പാട്ട് തറവാട്ടിലെ വിശ്വസ്ത ഭൃത്യയായി കഴിയാൻ അപ്പോൾ ഇഷ്ടപ്പെട്ട നീലി കല്യാണത്തിനൊന്നും തയ്യാറായില്ല.

 

നീലിയുടെ അപ്പൻ ചാമിയും തള്ള മുണ്ടിയും തറവാടിനോടു ചേർന്നുള്ള കൊട്ടിലിലാണ് താമസിച്ചിരുന്നത്. നീലിയ്ക്കു മാത്രം തറവാട്ടിലെ പടിഞ്ഞാറ്റപ്പുരയോടു തൊട്ടുള്ള ഒരു മുറി തറവാട്ടമ്മമാർ അറിഞ്ഞു നൽകിയിരുന്നു.

 

ഈ ജൻമത്തിൽ പുടമുറി നൽകുന്നുണ്ടെങ്കിൽ അത് കന്നൽക്കാർവേണി നീലിയ്ക്കു മാത്രമായിരിക്കുമെന്ന് ചെമ്പൻ നീലിയെ അറിയിച്ചെങ്കിലും തറവാടു വിട്ട് തനിക്കൊരു ജീവിതമില്ലെന്ന് നീലി ചെമ്പനോട് അടിവരയിട്ടു പറഞ്ഞത്രെ.

 

കീഴേപ്പാട്ട് തറവാട്ടിലെ ആണുങ്ങൾ പലരും വിവാഹം കഴിച്ച് കൊണ്ടുവന്ന പെണ്ണുങ്ങൾ ഉണ്ടെങ്കിലും, വസുമതിയ്ക്ക് എന്തിനും ഏതിനും നീലിയെ തന്നെ വേണം.

 

സുന്ദരിയും സുശീലയുമായ വസുമതി പ്രഭാകര മേനോന്റെ ഇഷ്ട ഭാര്യയും പ്രണയിനിയും സഖിയുമൊക്കെയാണ്. കാരണവരുടെയും മറ്റും സങ്കേതമായ പടിഞ്ഞാറ്റപ്പുരയിലാണ് പുറത്തിറങ്ങാത്ത അവസരങ്ങളിൽ  മിക്കപ്പോഴും പ്രഭാകരമേനോൻ ഉണ്ടാവുക. പ്രഭാകരമേനോനും വസുമതിയും തമ്മിലുള്ള ദൃഢമായ ദാമ്പത്യ ജീവിതത്തിൽ ഒരു കുഞ്ഞു പിറക്കാത്തതിൽ തറവാട്ടിലുള്ളവരും തറവാട്ടിൽ പണിയെടുക്കുന്ന അടിയാളരും ദുഃഖിതരാണ്. ചികിത്സകളൊന്നും ഫലം കണ്ടില്ല.

 

ചാമിയുടെ തള്ള കറുത്ത ഉണ്ടായിരുന്ന കാലത്ത് പാമ്പൻ പള്ള്യാലിൽ പണിയ്ക്കു പോകുമ്പോൾ ചെറുപ്രായമുള്ള നീലിയെ ഒപ്പം കൂട്ടും. അനങ്ങൻ മലയുടെ താഴ്വാരങ്ങളിലൂടെയുള്ള യാത്രയിൽ തനിക്കറിയാവുന്ന ഔഷധ സസ്യങ്ങളും, ചെടികളും നീലിയെ പരിചയപ്പെടുത്തും. അതുകൊണ്ടു തന്നെ ചാമിക്കും മുണ്ടിക്കും അറിയുന്നതിനേക്കാൾ മലയടിവാരത്തിലും മലമുകളിലുമുള്ള ഔഷധ സസ്യങ്ങളെക്കുറിച്ച് നീലിയ്ക്കറിയാം.

 

വസുമതിയ്ക്ക് വിട്ടുമാറാത്ത സന്നിപാതജ്വരം പിടിപെട്ടത് തറവാടിനെ ദു:ഖത്തിലാഴ്ത്തി. ശരീരം തളർന്ന വസുമതിയ്ക്ക് കിടന്നകിടപ്പിൽ നിന്ന് എഴുന്നേൽക്കാൻ പോലും പറ്റാതായി. പ്രഭാകര മേനോന് മിണ്ടാട്ടമില്ലാതായി. ഒറ്റമൂലികൾ തേടി അനങ്ങൻ മലയടിവാരത്തിൽ സഞ്ചരിച്ച് നീലി ചില വേരുകളും, പച്ച മരുന്നുകളുമായി വസുമതി തമ്പുരാട്ടിയെ ചികിത്സിക്കുവാൻ തുടങ്ങി.

 

നീലി ഉണങ്ങിയ ഔഷധ വേരുകളും ഇലകളും ചതച്ചരച്ച് വസുമതി തമ്പുരാട്ടിയുടെ ശരീരത്തിൽ മുഴുവനായി ലേപനം ചെയ്തു. ചലനമറ്റ വസുമതി പതുക്കെ എഴുന്നേൽക്കുവാൻ തുടങ്ങി. സന്തോഷാതിരേകം കൊണ്ട് പ്രഭാകര മേനോൻ തറവാടിനോടു ചേർന്നുള്ള പടിപ്പുര നീലിക്ക് ദാനം നൽകി.

 

പ്രഭാകര മേനോന്റെ ഭാര്യ വസുമതിയ്ക്ക് ഇനിയൊരു ഗർഭം താങ്ങാനുള്ള കഴിവില്ലെന്ന് വൈദ്യൻമാർ ഗണിച്ചെങ്കിലും ആ അഭിപ്രായം തള്ളി മാറ്റിക്കൊണ്ട് വസുമതി ഗർഭം ധരിച്ചു. തറവാട്ടിലുളളവർ വസുമതിയുടെ ജീവനിലും കുട്ടിയുടെ ആരോഗ്യത്തിലും ഉത്കണ്ഠ പ്രകടിപ്പിച്ചു. അവിടെയും അനങ്ങൻ മലയിലുള്ള ഔഷധക്കൂട്ടുകളുമായി നീലി വസുമതി തമ്പുരാട്ടിയുടെ കൂട്ടിനെത്തി. ശരീരമാസകലം തേച്ചു പിടിപ്പിക്കുന്ന ഔഷധ സസ്യങ്ങളുടെ ചികിത്സയിൽ വസുമതിയുടെ ഗർഭകാലം പുരോഗമിച്ചു. ഒടുവിൽ വസുമതി തമ്പുരാട്ടി ചന്തം തികഞ്ഞ ഒരു പെൺ കുഞ്ഞിനെ പ്രസവിച്ചു. കുട്ടിക്ക് സത്യവതി എന്ന് പേരിട്ടു. പക്ഷേ വിധി വൈപരീത്യമെന്നു പറയട്ടെ വസുമതി തമ്പുരാട്ടി ശരീരം പഴയതു പോലെ കുഴഞ്ഞു കിടപ്പിലായി. അഞ്ചാറു വർഷത്തെ ചികിത്സകളോ, നീലിയുടെ നോട്ടമോ ഒന്നും ഇവിടെ തമ്പുരാട്ടിയെ തുണച്ചില്ല. തറവാടിനേയും നാട്ടുകാരേയും ദു:ഖത്തിലാഴ്ത്തി വസുമതി തമ്പുരാട്ടി ഇഹലോകവാസം വെടിഞ്ഞു.

 

വസുമതിയുടെ കുഞ്ഞ് സത്യവതിയെ നീലി നല്ലതുപോലെ പരിപാലിച്ചു. പ്രഭാകര മേനോൻ പടിഞ്ഞാറ്റയിലുള്ള നടുമുറിയിൽ നിന്ന് അധികമൊന്നും പുറത്തിറങ്ങാതായി. പുനർ വിവാഹത്തിന് പ്രഭാകര മേനോൻ  വിസമ്മതിച്ചു. അദ്ദേഹത്തിന്റെ മനസ്സിൽ ഇപ്പോഴും വസുമതി ജീവനോടെ നിലനിൽക്കുകയാണത്രെ.

 

തന്റെ തമ്പുരാട്ടിയുടെ കുഞ്ഞിനെ സംരക്ഷിക്കേണ്ടതും പരിപാലിക്കേണ്ടതും സ്വന്തം കടമയാക്കി നീലി. സത്യവതി സുന്ദരിയായി വളർന്നു വലുതായി. പക്ഷേ നീലിയെ പിഴച്ചവളായി സമൂഹം മുദ്രകുത്തി. നീലിയുടെ അപ്പനും തള്ളയും നാട്ടുകാരുടെ പഴി പറച്ചിൽ കേട്ടുകേട്ടു തന്നെ മരണമടഞ്ഞു.

 

അനങ്ങൻ മലയുടെ താഴ്​വാരത്തിൽ ശങ്കരാലയത്തിലെ ദേവദാസ് എന്ന ചെറുപ്പക്കാരനുമായി സത്യവതിക്കുള്ള അടുപ്പം നാട്ടിലും തറവാട്ടിലും കാട്ടുതീ പോലെ പടർന്നു. ആത്മാർത്ഥത തൊട്ടു തീണ്ടിയിട്ടില്ലാത്ത, സ്വഭാവ ദൂഷ്യങ്ങൾ പലതുമുള്ള വ്യക്തിയായിരുന്നു ദേവദാസ്. യൗവനത്തിന്റെ തിളപ്പിൽ ആരു പറഞ്ഞതും സത്യവതി ചെവിക്കൊണ്ടില്ല. പ്രഭാകര മേനോൻ ഹൃദയാഘാതം വന്ന് മരണപ്പെട്ടു. ദേവദാസ് സത്യവതിയെ വിവാഹം കഴിച്ച് തറവാട്ടിലെത്തിയതോടെ കാര്യങ്ങൾ കീഴ്മേൽ മറിഞ്ഞു. നീലി കീഴേപ്പാട്ട് തറവാട് എന്നന്നേയ്ക്കുമായി വിട്ടിറങ്ങി.

 

എല്ലാവരുടെയും പ്രതീക്ഷകളെ അസ്ഥാനത്താക്കിക്കൊണ്ട് ഇരുകൈകളും നീട്ടി ചെമ്പൻ നീലിയെ സ്വീകരിച്ച് കീഴൂര് മലഞ്ചെരിവിലുള്ള തന്റെ കുടിലിൽ താമസിപ്പിച്ചു. തന്റെ നാട്ടറിവുകളും ഔഷധ ചികിത്സകളും തുടർന്നുകൊണ്ട് നീലി ചെമ്പന്റെ പെണ്ണായി.

 

ഒരായുസ്സിന്റെ നല്ല കാലം മുഴുവൻ കീഴേപ്പാട്ട് തറവാട്ടിൽ ഹോമിച്ച നീലി ! നിരാശയില്ലാതെ പരിഭവമില്ലാതെ പരിദേവനമില്ലാതെ ചെമ്പനോടൊപ്പം ജീവിച്ചു . ഇന്നും കരിങ്കുഴലിനീലി ആ മലയടിവാരത്തിൽ പച്ച മരുന്നുകളും തേടി നടക്കുന്നതു പോലെ ...

 

 

* കന്നൽക്കാർവേണിയാൾ - സുന്ദരി (സുന്ദരവും കാർപോലെ കറുത്തതുമായ മുടിയുള്ളവൾ)

 

English Summary: Kannalkkarveniyal, Malayalam short story

 

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com