ADVERTISEMENT

അറിവിന്റെ പുസ്തകം (കഥ) 

ഉച്ചയൂണും കഴിഞ്ഞ് മുറ്റത്തെ മാവിൻ ചുവട്ടിൽ കുളിർകാറ്റുമേറ്റ് പുസ്തക പാരായണത്തിൽ മുഴുകിയിരിക്കുകയാണ് അമ്മൂമ്മ. അപ്പോഴാണ് കൊച്ചുമോൻ ബാബു തൊട്ടടുത്ത കടയിൽ നിന്നും മിഠായി വാങ്ങി ഓടിക്കിതച്ചെത്തി അമ്മൂമ്മയോട് പറഞ്ഞു. അമ്മൂമ്മേ ആ കടയിൽ നിൽക്കുന്ന ഒരു ചെറുപ്പക്കാരൻ അമ്മൂമ്മ പുസ്തകം വായിക്കുന്നത് കണ്ട് കളിയാക്കുന്നു. എനിക്ക് കല്ലെടുത്ത് ഒറ്റ ഏറ് വച്ച് കൊടുക്കാനാ തോന്നിയത്.അമ്മൂമ്മ പറഞ്ഞു ‘മോൻ നല്ല കുട്ടിയല്ലേ അങ്ങനെയൊക്കെ ചിന്തിക്കാമോ. ബഹുജനം പലവിധമല്ലേ.  അവർ എന്താണോ ചിന്തിക്കുന്നത് അതു തന്നെയായിരിക്കും അവരുടെ പ്രവർത്തിയിൽ  കൂടി പുറത്തുവരുന്നത്’. 

 

ബാബുമോൻ അമ്മൂമ്മയോടായി പറഞ്ഞു ‘അമ്മൂമ്മയെക്കുറിച്ച് അവർ പറഞ്ഞതെല്ലാം ഞാൻ ശ്രദ്ധിച്ചു അതിൽ ആദ്യത്തെ മാമൻ പറഞ്ഞതിൽ കുറച്ചു സത്യമുണ്ടെന്ന് തോന്നി. അമ്മൂമ്മ അറിവ് വർദ്ധിപ്പിക്കാനായിരിക്കാം വായിക്കുന്നത് എന്ന്. ശരിയല്ലേ അമ്മൂമ്മ വായിച്ചിട്ട് നല്ല കാര്യങ്ങൾ ഞങ്ങൾക്ക് പറഞ്ഞു തരുന്നുണ്ടല്ലോ’. മറുപടിയായി അമ്മൂമ്മ പറഞ്ഞു. ‘അയാൾക്ക് പരിചിതമായത്  അയാൾ പറഞ്ഞു’. ബാബുമോൻ തുടർന്നു. ‘അപ്പോൾ രണ്ടാമത്തെ മാമൻ പറയുകയാ പിള്ളാർക്ക് പറഞ്ഞു കൊടുക്കാനായി എന്തെങ്കിലും കഥകൾ വല്ലതും ആയിരിക്കും വായിക്കുന്നതെന്ന്’. അപ്പോൾ അമ്മൂമ്മ മറുപടി പറഞ്ഞു. അയാളുടെ വീക്ഷണവും ശരിയായിരിക്കാം. 

 

ബാബുമോൻ തുടർന്നു ‘അപ്പോഴേ മൂന്നാമത്തെ മാമൻ പറയുകയാ നിങ്ങൾ പറയുന്നത് ഒന്നും ശരിയല്ല. പ്രായമുള്ള വ്യക്തിയല്ലേ അതുകൊണ്ട് ചിലപ്പോൾ അവർക്ക് ഇഷ്ടപ്പെട്ട വല്ല ചരിത്ര പുസ്തകവുമായിരിക്കും വായിക്കുന്നതെന്ന്’. അപ്പോൾ നാലാമത്തെയാൾ മറ്റുള്ള മൂന്ന് പേരെയും കളിയാക്കിക്കൊണ്ട് പറയുകയാ.. ‘ആ പിന്നെ കുഴിയിലേക്ക് കാലും നീട്ടിയിരിക്കുന്ന ആ പെരട്ട് കിളവി വായിച്ചിട്ട് വേണം ഇപ്പറഞ്ഞ കാര്യങ്ങളൊക്കെ നടപ്പിലാക്കാൻ.  നിങ്ങൾക്ക് വേറെ പണിയൊന്നുമില്ലേ. ഞാൻ ഇങ്ങനെയുള്ള ഒരു ചവറും വായിക്കില്ല... ഓ..വായിച്ചിട്ട് വേണ്ടേ അറിവൊക്കെ നേടാൻ. ഇത്തരം മണ്ടത്തരങ്ങൾ പറയാതെ’.  അയാളുടെ ഭാഗം ന്യായീകരിക്കാൻ മറ്റുള്ളവരുമായി കലഹിച്ചു.  അതാണ് എനിക്ക് ദേഷ്യം വന്നത് എന്നായി ബാബുമോൻ. ശേഷം അമ്മൂമ്മയോടായി. അല്ല അമ്മൂമ്മേ ഇതുകേട്ട് അമ്മൂമ്മയ്ക്കെന്താ ദേഷ്യം വരാത്തെ?.  

 

അമ്മൂമ്മ  പറഞ്ഞു ‘മോനേ അത് ഞാൻ വായിക്കുന്നത് ദൂരെ നിന്ന് കണ്ടുള്ള അവരുടെ നാലുപേരുടെയും ഓരോരോ വീക്ഷണങ്ങളാണ്. ഒരാളുടെ പ്രവർത്തിയുടെ ആഴം മനസ്സിലാക്കാതെ വിമർശിക്കുക എന്നത് മനുഷ്യസഹജമാണ്. എന്നാൽ തന്താങ്ങളുടെ മനോവികാരങ്ങൾക്കനുസരിച്ച് കാര്യങ്ങൾ  മെനയാതെ ഏത് പ്രവർത്തിയിൽ ഏർപ്പെട്ടിരിക്കുന്നുവോ അവരുമായി സംവദിച്ച് സത്യാവസ്ഥ അറിയാനാണ് പരിശ്രമിക്കേണ്ടത്’

 

അപ്പോൾ ബാബു മോൻ ചോദിച്ചു ‘എങ്കിൽ ഇനി അമ്മൂമ്മ പറയൂ. എന്തിനാ അമ്മൂമ്മ വായിക്കുന്നത്. അമ്മൂമ്മ  മറുപടിയായി പറഞ്ഞു.  ‘വായന  സംതൃപ്തിയും ആത്മബലവും നൽകുന്നു. വായന എന്നത് എനിക്ക് ഒരു നേരത്തെ ഭക്ഷണത്തിനു തുല്യമാണ്. മനോബലമില്ലാത്ത ശരീരം മൃത തുല്യമാണ്.  അതൊക്കെ ആരോടും പറഞ്ഞറിയിക്കാൻ സാധ്യമല്ല മറിച്ച് അനുഭവിച്ചറിയേണ്ടതാണ്. അനുഭവിച്ചറിയുന്ന അറിവുകൾ പകർന്ന് നൽകേണ്ടതുമാണ്.  പകർന്ന് നൽകാത്ത അറിവ് വായിക്കാത്ത പുസ്തകം പോലെയാണ്’. ഇതൊക്കെ കേട്ട് ബാബുമോൻ ആശ്ചര്യപ്പെട്ട് അമ്മൂമ്മയ്ക്ക് ഒരു മുത്തം നൽകി ആ മടിയിൽ കയറിയിരുന്നു.  അമ്മൂമ്മയോ അവന്റെ നെറുകയിൽ ചുംബിച്ചു. അങ്ങനെ അറിവിന്റെ പുസ്തകം അടുത്ത തലമുറയ്ക്ക് കൈമാറികഴിഞ്ഞിരിക്കുന്നു. കാഴ്ചക്കാരായ പരദൂഷണക്കാർ ശൂന്യ ഹൃദയത്തോടെ എവിടേക്കോ പോയി മറഞ്ഞു.

 

English Summary : Arivinte Pusthakam Shortstory By Baskal

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com