ADVERTISEMENT

യാത്രാമുഖി (കഥ)

ഇതാദ്യമായല്ല അയാൾ ഏകാന്തത തേടി യാത്ര ചെയ്യുന്നത്. മുൻപ് പല അവസരങ്ങളിലും മനസ്സ് കൈവിട്ടു പോകുന്നു എന്ന് തോന്നുമ്പോൾ ഒക്കെ അയാൾ ആ  മലമുകളിലേക്ക് തനിയെ ഡ്രൈവ് ചെയ്തു പോകാറുണ്ടായിരുന്നു . അധികമാരും വരാത്ത വിജനമായ ഒരു സ്ഥലം ആയിരുന്നു അത്. പക്ഷേ, അയാൾക്കതു ആകാശത്തിലെ മാലാഖമാരോട് നേരിട്ട് സംവാദിക്കുന്ന ഒരിടം പോലെ എന്നും തോന്നിയിരുന്നു. സ്വന്തം മനസ്സിന്റെ ആധിയും പ്രശ്നങ്ങളും അവിടെയിരുന്നു ഓർത്തു. ഉറങ്ങി ഉണരുന്ന പുലരികളിലെല്ലാം അയാൾക്ക് സ്വന്തം ജീവിതത്തിൽ ഒരു മാന്ത്രിക സ്പർശം അനുഭവപ്പെട്ടിരുന്നു. മാലാഖമാർ സ്വന്തം കയ്യിലെ മാന്ത്രികവടി വീശുമ്പോൾ അതിന്റെ അറ്റത്തുള്ള നക്ഷത്രത്തിൽ നിന്നും വരുന്ന നീല വെളിച്ചത്താൽ ജീവിതത്തിലെ എല്ലാ വിഷമങ്ങളും ഇല്ലാതാകുമെന്ന് അയാൾ വിശ്വസിച്ചു.

 

അങ്ങനെ പലപ്പോഴുള്ള യാത്രകളിലൂടെ ആ വഴിത്താര അയാൾക്ക്‌ ചിരപരിചിതമായിരുന്നു. എന്നാൽ ഇത്തവണ വഴി വക്കിൽ കാണുന്ന കാഴ്ചകൾ പരിചിതമല്ലെന്നു അയാൾക്ക് തോന്നി. അയാളെ സംബന്ധിച്ചിടത്തോളം ആ യാത്ര ജീവിതത്തിന്റെയും മരണത്തിന്റെയും ഇടയിലെ നൂൽപ്പാലത്തിലൂടെ ആയിരുന്നു. എന്തുകൊണ്ടോ അയാളതിനെ പ്രണയം എന്ന് വിളിക്കുവാൻ കൊതിച്ചു. വളരെ സാവധാനം ആയിരുന്നു അയാളുടെ യാത്ര. വേനൽക്കാലമാണെന്നത് അയാൾ മറന്നുപോയിരുന്നു. യാത്രയുടെ തുടക്കത്തിൽ തന്നെ അയാൾക്ക് വല്ലാത്ത വിരസത തോന്നി. പച്ചപ്പിനു ഉണങ്ങിയ നിറം. വേനലിൽ ഉണങ്ങി നിൽക്കുന്ന മരങ്ങൾ . കണ്ണിൽ ചൂടുകാറ്റ് അടിച്ചപ്പോൾ അയാൾ വണ്ടിയുടെ വേഗത വീണ്ടും കുറച്ചു. പക്ഷേ എന്തുകൊണ്ടോ മടങ്ങിപ്പോവാൻ അയാൾക്ക്‌ കഴിയുന്നില്ലായിരുന്നു . 

 

മലമുകളിലെത്തുമ്പോൾ സൂര്യൻ പടിഞ്ഞാറ് ചാഞ്ഞു തുടങ്ങിയിരുന്നു. ഉള്ളിലെ ചൂടിന് അൽപം  ആശ്വാസമാകുവാനെന്നതുപോലെ ഒരു ഇളംകാറ്റ് എങ്ങുനിന്നോ എത്തി അയാളെ തഴുകി കടന്നു പോയി. കുപ്പിയിൽ നിന്നും തണുത്ത വെള്ളമെടുത്തു മുഖം കഴുകി പുല്ലും പാറയുമായി പ്രകൃതി  ഒരുക്കിയ കിടക്കയിൽ അയാൾ നിവർന്നു കിടന്നു. മുകളിൽ തെളിഞ്ഞ ആകാശം. നിശബ്ദമായ അന്തരീക്ഷം. അസ്തമന സൂര്യന്റെ ഇരുണ്ട വെളിച്ചത്തിൽ കൈകൾ നെഞ്ചോടു ചേർത്ത്  ആകാശത്തിലേക്കു നോക്കി അയാൾ കിടന്നു. മറക്കുവാൻ അൽപവും ഓർക്കുവാൻ ഒരുപാടും ഓർമ്മകൾ നൽകി കടന്നുപോയ ഇന്നലെകൾ അയാൾക്ക് മുന്നിൽ ഒരു ചിത്രത്തിലെന്ന പോലെ തെളിഞ്ഞുകൊണ്ടിരുന്നു.

 

കഷ്ടപ്പാടും ബുദ്ധിമുട്ടും പട്ടിണിയും ഒക്കെ ജീവിതത്തിൽ ആവോളം അനുഭവിച്ച ബാല്യ കൗമാരങ്ങളിലൂടെ കടന്നു ജീവിതം യൗവനമെന്ന വർണ്ണാഭമായ സ്‌ക്രീനിലെത്തി തുടിച്ചു നിന്നു. ജീവിതത്തോട് പോരാടി നേടിയ ചങ്കുറപ്പും ജോലിയും കുടുംബവും നക്ഷത്രങ്ങൾ പോലെ തിളങ്ങി നിന്നു. പക്ഷേ ആ തിളക്കത്തിനപ്പുറം ആരുമറിയാത്ത ഒരു ഇരുൾ മൂടി നിൽക്കുന്നുണ്ടായിരുന്നു. സ്വന്തം മനസ്സിനെ, ആഗ്രഹങ്ങളെ , സ്വപ്നങ്ങളെ മൂടി നിൽക്കുന്ന ഇരുൾ. മറ്റാർക്കും തിരിച്ചറിയാനാവാത്ത, അയാൾക്ക് മാത്രം മനസ്സിലാവുന്ന ഒരു നിരാശാബോധം. സ്വന്തം മനസ്സിനെ കാർന്നു തിന്നുന്ന ആ ഇരുട്ടിനെ അയാൾ വല്ലാതെ ഭയന്ന് തുടങ്ങിയിരുന്നു.

 

ആ ഭയത്തിൽ നിന്നാണ് അയാളിൽ പ്രണയം മൊട്ടിട്ടത്. കാലങ്ങളായി തന്നിൽ ഉണ്ടായിരുന്ന വികാരങ്ങളുടെ നിയന്ത്രണം ആയിരുന്നു അയാൾക്ക് പ്രണയം. ദാമ്പത്യ ജീവിതത്തിന്റെ പൂർണ്ണതയിൽ അയാൾ എന്നും വിശ്വസിച്ചിരുന്നു, പക്ഷേ ആ ചൂടിനെ തുലനം ചെയ്തു നിറുത്തുവാൻ പ്രണയത്തിന്റെ ശീതളിമയാൽ ആവണം എന്നയാൾ ആഗ്രഹിച്ചു. കുടുംബത്തെ മാറ്റി നിറുത്താനോ അവഗണിക്കുവാനോ അയാൾ ഒരുക്കമായിരുന്നില്ല . സമൂഹത്തിൽ ഒരു ചോദ്യചിഹ്നമാവരുത് എന്ന് അയാൾക്ക് നിർബന്ധമുണ്ടായിരുന്നു. അതുകൊണ്ടുതന്നെ സ്വയം സൃഷ്ടിച്ച ആശയങ്ങളുടെ പൂർണ്ണതയാവണം പ്രണയം എന്നയാൾ തീരുമാനിച്ചു. അതിനുവേണ്ടി നടപ്പാക്കുവാൻ ബുദ്ധിമുട്ടേറിയ കുറെയേറെ ആശയങ്ങൾ അയാൾ സ്വന്തം പ്രണയ സങ്കൽപ്പത്തിന് നൽകി. പ്രതിസന്ധികളെ ബുദ്ധിപൂർവ്വം അകറ്റാനും ഇഷ്ടങ്ങൾക്കുവേണ്ടി അൽപസമയം മാറ്റി വായിക്കുവാനും വിവേകപൂർവം സാഹചര്യം മനസ്സിലാക്കി പരസ്പരം താങ്ങും തണലും ആവാനും  കഴിയുന്ന ഒരു ബന്ധം. അതായിരുന്നു അയാളുടെ പ്രണയമെന്ന സങ്കൽപം.

 

തന്റെ ആശയങ്ങളിൽ അധിഷ്ഠിതമായി വന്നു ചേരുന്ന പ്രണയത്തിൽ നിന്നും തന്നിലെ മനസ്സ് പോലെ പൂർണ്ണതയാർന്ന വികാരങ്ങളുമായി ഒന്നുചേർന്ന് ജീവിക്കാൻ ആവുമെന്ന മോഹത്തെ അയാൾ ഉള്ളിൽ താലോലിച്ചു . മുന്നിലൂടെ കടന്നുപോകുന്ന മുഖങ്ങളോ ജീവിതങ്ങളോ അയാളെ തെല്ലും സ്പർശിച്ചില്ല, സ്വന്തം ആശയങ്ങളാൽ കൊത്തിയെടുത്ത മുഖമോ രൂപമോ ഇല്ലാത്ത പ്രണയത്തെയും നെഞ്ചോടു ചേർത്ത് അയാൾ കാത്തിരുന്നു. ആ കാത്തിരിപ്പിന്റെ സുഖകരമായ അവസ്ഥയിൽ ജീവിതത്തിലെ വേദനകളും നിരാശകളും ഒക്കെ അയാൾ വളരെ ലാഘവത്തോടെ കണ്ടു.

 

ആ സങ്കൽപ ജീവിതധാരയിലേക്കാണ് ഒരു മഞ്ഞുതുള്ളി പോലെ അവൾ കടന്നു വന്നത്. അപ്രതീക്ഷിതമായ ആ കണ്ടുമുട്ടൽ. സ്വന്തം പ്രണയ ആശയങ്ങളാൽ മനസ്സിൽ തീർത്ത ശിൽപത്തെ ജീവനോടെ മുന്നിൽ കണ്ടപ്പോൾ അയാൾ ആദ്യം പകച്ചുപോയി. അവളുടെ സാന്നിധ്യം അയാളിൽ വീണ്ടും പ്രതീക്ഷകൾ നൽകി. സ്വയമറിയാതെ അയാളിലെ സ്നേഹസങ്കൽപങ്ങൾ അവളുമൊന്നിച്ചു യാത്ര ചെയ്യാൻ തുടങ്ങി. വളരെ സുന്ദരമായ യാത്ര. 

 

പക്ഷേ സൗഹൃദത്തിന്റെ പാതയിൽ നിന്നും ഉണ്ടായ നേരിയ വ്യതിചലനം അത് അവളിലുണ്ടാക്കിയ പ്രതികരണം അയാളുടെ സങ്കൽപഗോപുരത്തിനേറ്റ വിള്ളൽ ആയിരുന്നു അത്. പിന്നീടുള്ള അവളുടെ യാത്ര പ്രതിരോധത്തിന്റെ പാതയിൽ മാത്രമായിരുന്നു. സ്വന്തം ആശയങ്ങളുടെ പൂർണ്ണതയ്ക്കു ചേർന്ന് വന്ന രൂപത്തെ വേണ്ടെന്നു വയ്ക്കുവാൻ ആവാതെ അയാൾ നിസ്സഹായനായി. അവളിലെ എതിർപ്പിന്റെ ധ്വനികളെ അവഗണിച്ചു. സ്വന്തം മോഹങ്ങളിൽ വരുത്തിയ വിട്ടുവീഴ്ചകളുടെ അകമ്പടിയോടെ അയാൾ അവൾക്കു സമാന്തരമായി സഞ്ചരിച്ചുകൊണ്ടേയിരുന്നു.

 

എന്തുകൊണ്ടോ അവളിലെ എതിർപ്പ് വെറും പുറംമോടിയാണെന്നു അയാൾ വിശ്വസിച്ചു. ആന്തരികമായി അവൾ അയാളുടെ പ്രണയ പ്രതീക്ഷയായി മാറിയിരുന്നു. അനുഭവങ്ങളിലൂടെ, വായനയിലൂടെ , ചുറ്റുപാടുമുള്ള ജീവിത വീക്ഷണത്തിലൂടെ അവൾ നേടിയെടുത്ത മനക്കരുത്തും ഉൾക്കാഴ്ചയും അയാളെ അമ്പരപ്പിച്ചു. പരിശുദ്ധ സ്നേഹത്തിലൂടെ അവളിൽ മാറ്റമുണ്ടാക്കാമെന്നു അയാൾ അപ്പോഴും വിശ്വസിച്ചു. എന്നും കണ്മുന്നിൽ ഉള്ളത് കയ്യെത്താദൂരെയുള്ളതിനേക്കാൾ മനോഹരമാണെന്ന തത്വത്തിൽ അവൾ സ്വയം ഉണ്ടാക്കിയെടുത്ത നിർവികാരത എന്ന ജീവിതായുധത്തിൽ തട്ടി പലപ്പോഴും സ്വന്തം ആശയങ്ങൾ ഇടറി വീഴുന്നത് അയാൾ നിസ്സഹായതയോടെ കണ്ടു നിന്നു

 

അടിച്ചമർത്തപ്പെട്ട വികാരങ്ങളുടെ തിരിച്ചറിവുകളും അപൂർണ്ണമായ സ്വപ്നങ്ങളുടെ പദധ്വനിയും ആഗ്രഹങ്ങളെ നിയന്ത്രിക്കുവാനുള്ള അസാമാന്യ മനസ്സാന്നിധ്യവും അവളിൽ ഉണ്ടായിരുന്നു. ആ  ജീവിത യാത്ര അറിഞ്ഞുകൊണ്ട് കൂടെ സമാന്തരമായി പോകവേ, അയാൾ തന്റെ ആശയങ്ങളെ കൂടുതുറന്നു ആകാശത്തിലേക്കു പറത്തിവിട്ടു . ആ ആശയങ്ങൾക്കും എത്രയോ മീതെ പുഞ്ചിരി തൂകി നിൽക്കുന്ന മാലാഖയായി മാറിയിരുന്നു അയാൾക്ക് അവളുടെ മുഖം. അയാളിലെ വേദനകളെയും വിഷമങ്ങളെയും തന്റെ കൈയ്യിലെ   മാന്ത്രിക വടിയിലെ നീലവെളിച്ചത്താൽ ഇല്ലാതാക്കുന്ന മാലാഖ.

 

അവരുടെ ബന്ധത്തിലെ വിശ്വാസത്തെ അപൂർവമായ സൗഹൃദത്തെ അവൾ ഒരിക്കൽ പോലും എതിർത്തിരുന്നില്ല. പക്ഷേ അതിനപ്പുറത്തേക്ക് ഒരു ചെറുവിരൽ പോലും അനക്കാതെ അവൾ അയാൾക്കൊപ്പം തന്നെ നടന്നു. പ്രതീക്ഷയോടെ കൂടെ യാത്ര ചെയ്യുവാൻ അയാൾ തീരുമാനിച്ചു കഴിഞ്ഞിരുന്നു. പക്ഷേ നിർവികാരമായ ജീവിത യാഥാർഥ്യങ്ങൾ ഇഷ്ടങ്ങളെ പ്രതിരോധിച്ചു അവൾ നൽകുന്ന നിയന്ത്രണങ്ങൾ.. പലപ്പോഴും അത് അംഗീകരിക്കാൻ ആവാതെ അയാളുടെ വ്യക്തിത്വം വിതുമ്പി. ഓരോ തവണ ചുവടുകൾ ഇടറുമ്പോഴും അയാൾ സ്വയം ആശ്വസിച്ചു. അല്ല തെറ്റിലൂടെയല്ല സഞ്ചരിക്കുന്നത്. ആ ചിന്ത അയാളുടെ  ആത്മധൈര്യത്തേയും വിശ്വാസത്തെയും പിന്നെയും മുന്നോട്ടു നയിച്ചുകൊണ്ടിരുന്നു

 

പൊടുന്നനെയാണ് അവൾ മൗനത്തിലേക്കു വഴിമാറിയത്. അയാളിലെ പ്രണയത്തെ ഉൾക്കൊണ്ടും ഉൾക്കൊള്ളാത്ത  ഭാവത്തിൽ അവൾ കൂടെ നടക്കുന്നത് സ്വന്തം ഹൃദയമിടിപ്പുപോലെ അയാൾ അംഗീകരിച്ചു തുടങ്ങിയിരുന്നു, സ്നേഹവും സൗഹൃദവും പിണക്കവും പാട്ടും മനോഹരമായ വാക്കുകളും ചിത്രങ്ങളും  പ്രതീക്ഷകളും അവ്യക്തമായ വികാര പ്രകടനങ്ങളുമായി അയാളുടെ ദിനങ്ങൾ അവൾ സമ്പന്നമാക്കിയിരുന്നു. ആശയങ്ങളുടെ പൂർണ്ണത അല്ലെങ്കിലും ആ ശീതളഛായ അയാൾ കൊതിച്ചതിൽ നിന്നും മനോഹരമായിരുന്നു. അതുകൊണ്ടുതന്നെ പെട്ടെന്നവളിലുണ്ടായ മൗനം അയാളുടെ ജീവിതത്തെ വീണ്ടും ഇരുട്ടിലേക്ക് എടുത്തെറിഞ്ഞു. ജീവിതയാത്ര നിരർത്ഥകമെന്നു അയാൾക്ക്‌ തോന്നി തുടങ്ങിയ ആ നിമിഷത്തിൽ തന്റെ മനസ്സിന്റെ ഏകാന്തതയെ തേടി അയാൾ ആ മലമുകളിലേക്ക് വീണ്ടുമെത്തിയത്. ഉള്ളിലെങ്ങോ സ്വയം അടക്കിവെച്ച ഒരു വിതുമ്പൽ ആ വിജനതയിൽ അലിഞ്ഞു ചേർന്ന അതേ നിമിഷത്തിൽ അയാളുടെ മൊബൈലിൽ ഒരു നീലവെളിച്ചം മിന്നിയണഞ്ഞു ഒരു സന്ദേശം ആ നീല വെളിച്ചത്തിൽ തെളിഞ്ഞു...

 

‘‘എവിടെയാണ് ? തിരക്കില്ലെങ്കിൽ നാളെ ഒന്ന് കാണാനാവുമോ’’ ? 

 

ഒരു മാത്രയിൽ അന്യമായിപ്പോയ ആത്മാവ് അയാളിലേക്ക് തിരിച്ചു വന്നു . ഇരുട്ടിനു പകർന്നുകൊടുക്കുവാൻ ആഗ്രഹിച്ച  ജീവന്റെ കണിക പുതുഊർജ്ജപ്രവാഹമായി അയാളുടെ മുഖത്തു ജ്വലിച്ചു നിന്നു . എന്നും ആരാധിച്ച ആകാശത്തിലെ മാലാഖയുടെ രൂപം അയാളുടെ മനസ്സിൽ തെളിഞ്ഞു നിന്നു. കാത്തിരിക്കുന്ന തിളങ്ങുന്ന ആ മിഴികളെക്കുറിച്ചു ആലോചിച്ചപ്പോൾ വേഗം തിരിച്ചെത്തിയിരുന്നെങ്കിൽ എന്ന് മാത്രമായി അയാളുടെ ഏക  വിചാരം

പ്രണയമെന്ന സ്വപ്നം യാഥാർഥ്യമായ നിറവിൽ വിറയാർന്ന ഹൃദയവുമായി അയാൾ തിരികെ മലയിറങ്ങുമ്പോൾ കിഴക്കൻ മാനം ചുവന്നു തുടങ്ങിയിരുന്നു. 

 

English Summary : Yathramukhi Short Story By Roopalekha B

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com