ADVERTISEMENT

ചന്തുവേട്ടാ ഇന്റർവ്യൂ കഴിഞ്ഞോ

റിങ് ചെയ്ത ഫോണ് എടുത്തു സന്തോഷ് ഹലോ എന്നു പറയുന്നതിന് മുൻപേ മഹിമ ചോദിച്ചു.

ആ കഴിഞ്ഞു

എന്തായി സെലക്റ്റ് ആയില്ലേ?

ഞാൻ നാളെ അച്ഛനെയും അമ്മയെയും കൂട്ടി നിന്റെ വീട്ടിൽ വരുന്നുണ്ട് പെണ്ണ് ചോദിക്കാൻ

അപ്പൊ ജോലി കിട്ടി അല്ലെ, അവൾ ഫോണിലൂടെ ആർത്തുവിളിച്ചു.

 

 

ഇഷ്ട്ടപ്പെട്ട സ്ഥാപനത്തിൽ തന്നെ കംപ്യുട്ടർ എൻജിനീയർ ആയി ജോലി കിട്ടിയ സന്തോഷത്തിൽ ആയിരുന്നു സന്തോഷ്.

അവൻ അഞ്ചാം ക്ലാസിൽ പഠിക്കുമ്പോൾ അവരുടെ അയല്പക്കത്തു താമസത്തിന് വന്നത് ആയിരുന്നു മഹിയും കുടുംബവും.

അവളുടെ അച്ഛന്റെ മരണത്തിനെ തുടർന്ന് വീടും സ്ഥലവും വിറ്റു തങ്ങളുടെ നാട്ടിൽ വരുമ്പോൾ അവൾ രണ്ടാം ക്ലാസ്സിൽ ആയിരുന്നു പഠിച്ചിരുന്നത്.

ഒന്നിച്ചു കളിച്ചു സ്കൂളിൽ പോയി വന്നിരുന്ന അവർ പിന്നെ എപ്പോഴോ  പ്രണയത്തിലേക്ക് വീണു.

രണ്ടു വീട്ടുകാരുടെയും ഒരു മൗന അനുവാദവും അതിനു ഉണ്ടായിരുന്നു.

 

ആലോചനയിൽ മുഴുകി റയിൽവേ സ്റ്റേഷനിൽ എത്തിയപ്പോഴുണ്ട് നാട്ടിലേക്കുള്ള ട്രെയിൻ കിടക്കുന്നു.വൈകി ഓടുന്നത് കൊണ്ടു മാത്രം കിട്ടിയ ട്രെയിനിൽ ജനറൽ കമ്പർട്ടുമെന്റിൽ ഒരുവിധം കയറിപ്പറ്റി. നല്ല തിരക്ക്

 ഒന്നുരണ്ടു സ്റ്റേഷൻ കഴിഞ്ഞപ്പോൾ തിരക്ക് കുറയാൻ തുടങ്ങി.

 

 ഒരു സീറ്റ് അവനും കിട്ടി.

എതിർ വശത്തെ സീറ്റിൽ ഒരു ഫാമിലി ആണ് ഉണ്ടായിരുന്നത്.അമ്മയുടെ മടിയിൽ ഇരുന്ന്  നാല് അഞ്ചു വയസ്സു തോന്നിക്കുന്ന കുട്ടി പെട്ടന്ന് എന്തിനോ വാശി പിടിച്ചു കരയാൻ തുടങ്ങി.

സമയം പോകും തോറും കരച്ചിലിന്റെ കാഠിന്യം കൂടി വരുന്നതല്ലാതെ കുറയുന്നില്ല.അവനു വല്ലാത്ത അസ്വസ്ഥത തോന്നി.

പെട്ടന്ന് കുട്ടി ബ്രേക്ക് ഇട്ടത് പോലെ കരച്ചിൽ നിർത്തി തന്റെ സീറ്റിന്റെ അറ്റത്ത് ജനലിനരികെ ഇരിക്കുന്ന ആളെ നോക്കി ചരിക്കുന്നത് കണ്ടപ്പോൾ ആണ് അവനും അങ്ങോട്ടു നോക്കിയത്.ഒരു നാണയം ഉപയോഗിച്ചു അയാൾ കാണിക്കുന്ന മാജിക്ക് ആയിരുന്നു ആ കുട്ടിയുടെ കരച്ചിൽ മാറ്റിയത്.

അയാൾക്ക് ഏകദേശം ഒരു എഴുപത് വയസ്സെങ്കിലും ഉണ്ടാവും.പഴയതെങ്കിലും വൃത്തിയുള്ള ഷർട്ടും മുണ്ടുമാണ് വേഷം.ഇടക്ക് വീണ്ടും മഹിമ വിളിച്ചത് കാരണം അവൻ അൽപസമയം ഫോണിൽ മുഴുകിയിരുന്നു.

താൻ എങ്ങോട്ടെങ്കിലും പോയാൽ അവൾ ഇടക്കിടക്ക് വിളിച്ചു കൊണ്ടിരിക്കും.

 

പിജി കഴിഞ്ഞു നിൽക്കുന്ന ഒരു യുവതിയുടെ പക്വത  ഒന്നും അവൾക്കില്ല എന്നു അവനു തോന്നാറുണ്ട്.

അവരുടെ സംസാരം തീർന്നപ്പോഴേക്കും ട്രെയിൻ അടുത്ത സ്റ്റേഷനിൽ എത്തിയിരുന്നു .ആ കുടുംബം അവിടെ ഇറങ്ങി പോയപ്പോൾ അവൻ നേരെ അയാൾക്ക് അഭിമുഖമായി ഉള്ള സീറ്റിലേക്ക് മാറി ഇരുന്നു.ഇടക്കിടക്ക് കൂട്ടുകാരുടെ ഫോണുകൾ വന്നുകൊണ്ടിരുന്ന അവൻ സംസാരം അവസാനിപ്പിച്ചപ്പോഴേക്കും സ്റ്റേഷനുകൾ പലതും കടന്നു പോയ ട്രെയിനിൽ ആളുകൾ വളരെ കുറഞ്ഞിരുന്നു.

 

അവർ ഇരുന്ന കമ്പർട്ടുമെന്റ് ഏറെക്കുറെ കാലിയായി കഴിഞ്ഞിരുന്നു.

പെട്ടന്ന് അയാൾ നിർത്താതെ ചുമച്ചു ശ്വാസം കിട്ടാത്ത അവസ്ഥയിൽ ആയപ്പോൾ അവൻ പെട്ടന്ന് തന്റെ ബാഗിൽ നിന്നും വെള്ളക്കുപ്പി എടുത്ത അയാൾക്ക് കൊടുത്തു.

രണ്ടുമൂന്നിറക്ക് വെള്ളം കുടിച്ചു അയാൾ സാധാരണ നിലയിൽ വരാൻ നാല് അഞ്ചു മിനിറ്റ് എടുത്തു.

പിന്നീട് വെള്ളക്കുപ്പി തിരിച്ചു കൊടുക്കുമ്പോൾ നന്ദിയോടെ അവനെ നോക്കി.

 

അല്പസമയത്തിനു ശേഷം അവനോടു ചോദിച്ചു 

"മോന് കംപ്യുട്ടർ എൻജിനീയർ ആയി ജോലി കിട്ടി അല്ലെ .ഫോണിൽ പറയുന്നത് കേട്ടു."

അവൻ ഒരു പുഞ്ചിരിയോടെ തലയാട്ടി.

"എന്റെ മോനും കംപ്യുട്ടർ എൻജിനീയർ ആയിരുന്നു."

അയാൾ പറഞ്ഞു.

"അങ്കിളിന്റെ മോൻ ഇപ്പോൾ ഏതു കമ്പനിയിൽ ആണ്?"

"അവനിപ്പൊ ഇല്ല മോനെ."

 

അല്പം നിർത്തിയിട്ടു അയാൾ തുടർന്നു 

'ജോലി കിട്ടി വൈകാതെ അവന്റെ കല്യാണം നടത്തി. നാലു മാസം കഴിഞ്ഞപ്പോൾ ഒരു ആക്‌സിഡന്റിൽ അവൻ മരിച്ചു അന്ന് അവന്റെ ഭാര്യ ഗർഭിണി ആയിരുന്നു."

അപ്പോഴേക്കും അയാളുടെ തൊണ്ട ഇടറി. വാക്കുകൾ മുറിഞ്ഞു.

"അയാം സോറി അങ്കിൾ"

"സാരമില്ല മോനെ കാലം കുറെ ആയെങ്കിലും ഇപ്പോഴും അവനെ കുറിച്ചു ഓർക്കുമ്പോൾ കണ്ണു നിറയും"

 

പിന്നെ കുറെ സമയം അവർ ഒന്നും സംസാരിച്ചില്ല.

അപ്പോഴേക്കും ആ കംപാർട്ട്‌മെന്റിൽ അവർ രണ്ടുപേർ മാത്രേ ഉണ്ടായിരുന്നുള്ളു.

 

"അങ്കിളിനു എന്തായിരുന്നു ജോലി"

"ഞാൻ ഒരു അമ്പലത്തിൽ ക്ലാർക്ക് ആയിരുന്നു.ഇടക്ക് വെച്ചു അതും പോയി."

"എന്താ പറ്റിയത്"

"എനിക്ക് ഒരു പ്രത്യേക സാഹചര്യത്തിൽ ഒരാളെ വെട്ടി കൊല്ലേണ്ടി വന്നു. പിന്നീട് ജയിലിൽ ആയിരുന്നു കുറെ വർഷങ്ങൾ. ഇപ്പോ ശിക്ഷ കഴിഞ്ഞു തിരിച്ചു വരിക ആണ്."

 

അവനു പെട്ടെന്ന് അയാളോട് പേടി തോന്നി.

അവന്റെ മനസ്സ് വായിച്ചിട്ട് എന്നപോലെ അയാൾ പറഞ്ഞു 

"മോൻ പേടിക്കണ്ട ചെയ്ത തെറ്റിൽ നീറി നീറി കഴിയുന്ന ഒരാൾ ആണ് ഞാൻ. എന്തൊക്കെ  ന്യായികരണം  പറഞ്ഞാലും ഒരു ജീവൻ എടുക്കാൻ നമുക്ക് അവകാശം ഇല്ല.പക്ഷെ അന്ന് അങ്ങിനെ ഒക്കെ സംഭവിച്ചു പോയി"

 

 അപ്പോഴേക്കും അവനു വീണ്ടും മഹിമയുടെ ഫോണ് വന്നു.ഇത്തവണ വീഡിയോ കോൾ ആയിരുന്നു.

 അയാൾ അടുത്ത് ഉള്ളത് കാരണം അവന് സംസാരിക്കാൻ മടിയുണ്ടായിരുന്നു. അടുത്ത ആളുണ്ട് എന്നു പറഞ്ഞു അവൻ ക്യാമറ അയാളുടെ നേരെ തിരിച്ചു കാണിച്ചു.

 പെട്ടന്ന് ഫോണിലൂടെ അവൾ അലറിവിളിക്കുന്നത് ഇയർ ഫോണിലൂടെ അവന്റെ ചെവിയിൽ മുഴങ്ങി. 

 

 'അയാൾ , അയാൾ എന്റെ അച്ഛനെ കൊന്നത് അയാൾ ആണ് . അയാൾ ശങ്കരൻ നായർ എനിക്ക് അയാളോട് പ്രതികാരം ചെയ്യണം "

 അവൾ അലറി വിളിച്ചു.

 ഫോണ് കട്ടു ചെയ്ത് അവൻ അയാളോട് ചോദിച്ചു

 

 "നിങ്ങൾ ശങ്കരൻ നായർ ആണോ"

 അത് അവന് എങ്ങിനെ മനസ്സിലായി എന്ന ഭാവത്തിൽ അയാൾ തലയാട്ടി

 പെട്ടന്ന് അയാളുടെ ഷർട്ടിൽ കയറി പിടിച്ചുകൊണ്ട് അവൻ അലറി

 "എന്തിനാ എന്തിനാ നിങ്ങൾ സുധാകര കുറുപ്പിനെ കൊന്നത് എന്തിനാ ആ പാവം സ്ത്രീയെയും രണ്ടു പെണ്കുട്ടികളെയും അനാഥർ ആക്കിയത്?"

 

 കുറച്ചു സമയം അയാൾ ഒന്നും മിണ്ടാതെ ഇരുന്നു.

 പിന്നീട് അവന്റെ കൈകൾ വിടുവിച്ചു കൊണ്ടു പറഞ്ഞു തുടങ്ങി

 "എന്റെ മകൻ മരിച്ചത് ഞാൻ പറഞ്ഞില്ലേ അന്ന് ഗർഭിണിയായിരുന്ന അവന്റെ ഭാര്യ അവളുടെ വീട്ടുകാരും ഞങ്ങളും ഒക്കെ ഒരുപാട് നിർബന്ധിച്ചെങ്കിലും ഞങ്ങളെ വിട്ടു പോയില്ല.

 അവൾ പ്രസവിച്ചു തങ്കകുടം പോലെ ഒരു പെണ്കുട്ടി. ഞങ്ങളുടെ ഉണ്ണി മോൾ, ഉണ്ണിമായ.

 എന്റെ അമ്പലത്തിലെ ജോലിക്കൊപ്പം. ഭാര്യ പശുവിനെ വളർത്തിയും മരുമകൾ  കുട്ടികൾക്ക് റ്റ്യുഷൻ എടുത്തും ഒക്കെ ഞങ്ങൾ ഉള്ളത് കൊണ്ട് ഓണം പോലെ കഴിയുന്ന കാലം.

 ഉണ്ണിമോൾക്ക് എന്തിനും മുത്തശ്ശൻ വേണം കുട്ടി ആയിരിക്കുമ്പോൾ എന്റെ പുറത്ത് കയറി ആന കളിക്കൽ ആയിരുന്നു അവളുടെ പ്രധാന വിനോദം.അവളെ കാണിക്കാൻ വേണ്ടിയാണ് ഞാൻ ചെറിയ ചെറിയ മാജിക്കുകൾ പഠിച്ചത്.

 കൊച്ചിലെ മുതൽ പാട്ടും നൃത്തവും ഒക്കെ പഠിച്ചിരുന്ന അവൾ നാട്ടുകാരുടെ ഒക്കെ കണ്ണിലുണ്ണി ആയിരുന്നു.

 ഞാൻ ജോലി ചെയ്തിരുന്ന അമ്പലകമ്മിറ്റി പ്രസിഡന്റ് ആയിരുന്ന സുധാകരകുറുപ്പ് ആയിരുന്നു ഞങ്ങൾക്ക് വേണ്ട സഹായങ്ങൾ ഒക്കേ ചെയ്ത് തന്നിരുന്നത്.മോൾക്കും അയാളെ വലിയ കാര്യം ആയിരുന്നു."

 

 "മഴയുള്ള ഒരു ദിവസം സ്കൂൾ വിട്ട് വന്ന മോളെ കാണാതെ അന്വേഷിച്ചു നടന്ന ഞാൻ അടുത്തുള്ള പണി നടന്നു കൊണ്ടിരിക്കുന്ന വീട്ടിൽ രക്തത്തിൽ കുളിച്ചു നഗ്നയായി കുടക്കുന്ന പത്തുവയസുകാരി മോളേയും അവിടെ നിന്ന് ഇറങ്ങി ഓടാൻ ശ്രമിക്കുന്ന സുധാകരനെയും ആണ് കണ്ടത്.അവിടെ പണിക്കാർ വെച്ചു പോയിരുന്ന ഒരു വാക്കത്തി ആണ് എന്റെ കയ്യിൽ കിട്ടിയത് അതുപയോഗിച്ചു ഞാൻ അവനെ വെട്ടി വെട്ടി കൊന്നു."

 

 "അപ്പോഴേക്കും ഉണ്ണിമോളും ഞങ്ങളെ വിട്ടു പോയിരുന്നു.

 മോൾ മരിച്ച വിഷമത്തിൽ അവളുടെ അമ്മയുടെ മനോനില തെറ്റി.ഞാൻ ജയിലിലും ആയി. എന്റെ ഭാര്യ മരിക്കുന്നത് വരെ മരുമകളെ കൂടെ നിർത്തി നോക്കി. അവളുടെ മരണത്തിനു ശേഷം അനാഥ ആയ അവൾ ഇപ്പോൾ ഒരു ഭ്രാന്താശുപത്രിയിൽ ആണുള്ളത്. എന്റെ മരണം വരെ ഞാൻ അവളെ വീട്ടിൽ കൊണ്ടുവന്നു നോക്കണം എന്നു കരുതി പോവുകയാണ്."

 

 എന്നു പറഞ്ഞുകൊണ്ട് വികരവിക്ഷോഭത്താൽ അയാൾ തന്റെ നെഞ്ചു അമർത്തതി പിടിച്ചു തളർന്നു വീണു.

 അപ്പോഴേക്കും അവന് ഇറങ്ങാനുള്ള സ്റ്റേഷൻ എത്തിയിരുന്നു.

 

 മഹിമക്ക് വേണ്ടി തനിക്ക് പ്രതികാരം ചെയ്യാൻ അവസരം കിട്ടി എന്നു തീരുമാനിച്ച അവൻ ബോധം കെട്ടു കുടക്കുന്ന അയാളെ ഉപേക്ഷിച്ചു സ്റ്റേഷനിൽ ഇറങ്ങാൻ പോയെങ്കിലും പിന്നീട് തിരിച്ചു വന്നു അയാളെ തൂക്കിയെടുത്തു സ്റ്റേഷൻ മാസ്റ്ററുടെ സഹായത്തോടെ ആശുപത്രിയിൽ എത്തിച്ചു.

 

അയാൾക്ക് ബോധം വരുന്നത് വരെ കൂടെ ഇരുന്നു.

 തിരിച്ചു വരുമ്പോഴേക്കും തന്റെ ഫോണിൽ വന്നിരുന്ന മഹിമയുടെ തുടർച്ചയായ മിസ് കോളുകൾക്ക് മറുപടിയായി വിളിച്ചു കാര്യം മുഴുവൻ പറഞ്ഞ അവനോട് 

 "അച്ഛനെ കൊന്ന ആളെ രക്ഷിച്ച അവനോട് ഒരിക്കളിലും ക്ഷമിക്കില്ല "

 എന്നു പറഞ്ഞ മഹിമയോടു

 

 "എന്റെ പ്രണയം വേണമോ നിന്റെ പ്രതികാരം വേണമോ എന്നു നീ തന്നെ തീരുമാനിക്കു"

 

 എന്നു പറഞ്ഞു ഫോണ് കട്ടു ചെയ്യുമ്പോൾ സന്തോഷിന് എന്തെന്നില്ലാത്ത ആശ്വാസം തോന്നി..

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com