സുരേഷ് നാരായണൻ എഴുതിയ മൂന്നു പ്രണയ കവിതകൾ
Mail This Article
1 കടക്ക് പുറത്ത്
ചുഴലിക്കാറ്റുകളെപ്പറ്റി പറയൂ
എന്ന ടീച്ചറുടെ ചോദ്യത്തിന്
'പൊക്കിൾച്ചുഴിയിൽ
നിന്നുരുവം കൊള്ളുന്ന പ്രണയചക്രവാതം'
എന്നുത്തരം പറഞ്ഞതിനാണ് ടീച്ചർ
'കടക്കു പുറത്ത്' എന്നലറിയതും
തീരങ്ങളില്ലാത്ത കടൽ പോലെ നീ
ക്ലാസ് മുറിയിൽനിന്നു കവിഞ്ഞൊഴുകിയതും.
2 തട്ടിപ്പറിക്കൽ
പ്രണയലേഖനങ്ങളെല്ലാം ചുരുട്ടിക്കൂട്ടി
ഒരു കുപ്പിക്കകത്തിട്ട്
നീ കുലുക്കുന്നു; കശക്കുന്നു.
ചോര ചിന്തുന്നു;
കുപ്പി നിറയുന്നു .
എഴുത്തുകളതിൽ മുങ്ങിമരിക്കുന്നു.
'കള്ളക്കളി ,കള്ളക്കളി '
എന്നൊരു കാറ്റ് ഓടിവന്ന്
നിൻറെ കയ്യിൽ നിന്നും കുപ്പി തട്ടിപ്പറിക്കുന്നു.
3 കടൽപ്പിണക്കം
കടൽ കാണാമ്പോയി.
അവളെ കൂട്ടാതെയാ പോയത്.
തിരിച്ചുവരാന്നേരം ഒരു തുള്ളി കടല്
എന്റെ പോക്കറ്റിനുള്ളിലെങ്ങനെയോ കയറിപ്പറ്റിയാരുന്നു.
ചിരി(തിരി)ച്ചു വീട്ടിലെത്തി;
വാതില് തൊറന്ന അവളെ കണ്ടതും
അടങ്ങിക്കെടന്നിരുന്ന ആ കടല്
കുതിച്ചൊരു ചാട്ടം !
അവൾ നനഞ്ഞു ,
ഞാൻ നനഞ്ഞു ,
വീടു മൊത്തം നനഞ്ഞു!