ADVERTISEMENT

ഇവിടം വിട്ടെങ്ങോട്ടോ (കഥ)

 

അവൻ മേശക്കടുത്തിരുന്നു പത്രം നോക്കുകയായിരുന്നു. കായികവാർത്ത പേജുകൾ മാത്രമാണ് വായിക്കുന്നത്. മുറിയുടെ വാതിൽ ചാരിയിരുന്നു. അടുക്കളവശത്തു നിന്നും അവന്റെ അമ്മ അവനെ ഇടയ്‌ക്കിടക്കു വിളിക്കുന്നുണ്ടായിരുന്നു. അവൻ കേൾക്കാത്ത മട്ടിൽ ഇരുന്നു. മൻസൂർ അലി ഖാൻ പട്ടോദിയുടെ ഉജ്ജ്വല പ്രകടനത്തിൽ ഇന്ത്യ ഇംഗ്ലണ്ടിനെ പരാജയപ്പെടുത്തിയതിന്റെ വിവരണം ആ പത്തു വയസുകാരൻ  രോമാഞ്ചത്തോടെ വായിച്ചുകൊണ്ടിരുന്നു . ക്രിക്കറ്റിൽ വല്ല്യ  കമ്പം പിടികൂടിയിരുന്നു അവന്. കണ്ണിനു പരുക്ക് പറ്റിയിട്ടും നന്നായി കളിക്കാൻ പറ്റുന്ന പട്ടോദി സാബ് ഒരു വിസ്മയം ആയി തോന്നി അവന്. 

 

പെട്ടെന്ന് മുറിയുടെ വാതിൽ തുറന്നു അവന്റെ അമ്മ രമ അകത്തേക്കു വേച്ചു വേച്ചു നടന്നു വന്നു. ‘‘ഗോപി നിന്നെ ഞാൻ എന്തോരം വിളിച്ചു , എനിക്ക് കാലുവേദന  ആണെന്ന് അറിയില്ലേ നിനക്ക്.’’ ‘‘ഞാൻ കേട്ടില്ല അമ്മേ , വാതിൽ കാറ്റ് വന്നു ചാരിപ്പോയി’’, അവൻ കള്ളം പറഞ്ഞു. ‘‘നീയൊന്നു അങ്ങോട്ടു വാ, കൃഷ്ണൻ സാറിനു നിന്നെ കാണണം എന്ന് പറഞ്ഞു’’ എന്ന് അമ്മ, അവരുടെ മുഖം വിയർത്തിരുന്നു, വലതു കാലിൽ നല്ല നീരുണ്ട്, നാൽപതു വയസിലേ ഇത്തരം പ്രശ്നം വന്നത് അവരെ നിരാശപെടുത്തിയിരുന്നു. അവൻ പത്രത്തിൽ നിന്നും കണ്ണെടുക്കാതെയിരുന്നു. "എടാ , നിന്നോടല്ലേ ഞാൻ പറഞ്ഞത്" അമ്മക്ക് ദേഷ്യം വന്നു തുടങ്ങി. "എനിക്ക് കാണണ്ട " അവൻ പിറുപിറുത്തു. സാറ് പഠിത്തത്തിന്റെ കാര്യം ഒന്നും ചോദിക്കാനല്ലെന്നും വെറുതെ മോനെ കാണാൻ വിളിക്കുന്നതാണെന്നും അവർ പറഞ്ഞു നോക്കി. അവൻ കാണില്ല എന്ന് ശാഠ്യം പിടിച്ചു. അമ്മയുടെ ക്ഷമ നശിച്ചു, അവര് അലറിക്കൊണ്ട് പറഞ്ഞു "എടാ അനുസരണ കെട്ടവനെ, ഇറങ്ങി പോടാ ഈ വീട്ടീന്ന് , നീ വന്നു വന്നു ഒരു വക പറഞ്ഞാൽ കേൾക്കാതെയായിട്ടുണ്ട്. അവിടെ ഇരുന്നു തൊണ്ട പൊട്ടി വിളിക്കുമ്പോൾ ഒന്ന് വിളി പോലും കേൾക്കില്ല , കുരുത്തംകെട്ടവൻ", അവരുടെ വിടർന്ന കണ്ണുകളിൽ കോപം ജ്വലിച്ചുയർന്നു. അവൻ എഴുനേറ്റു നിന്നു, "ഞാൻ എവിടെ പോവണം എന്നാ", അവനും വാശിയിൽ പറഞ്ഞു. എങ്ങോട്ടു വേണമെങ്കിലും പൊയ്ക്കോ എന്നും അവർക്കു ഇനി അവനെ കാണണ്ട എന്നും അവർ ഉച്ചത്തിൽ പറഞ്ഞു.

 

"ഞാൻ ഏല്പിച്ച കാശ് എനിക്ക് തിരിച്ചു വേണം" അവൻ ആവശ്യപ്പെട്ടു. പലപ്പോഴായി കിട്ടിയിട്ടുള്ള കാശെല്ലാം അവൻ അമ്മയുടെ കയ്യിൽ കൊടുത്തിരുന്നു. പ്രൈമറി വിദ്യാർത്ഥികൾക്കുള്ള സയൻസ് ടാലെന്റ്റ് സ്കോളർഷിപ് നേടിയിരുന്നു അവൻ. രമ കാശെല്ലാം തപ്പിയെടുത്തു അവന്റെ കയ്യിൽ കൊടുത്തു "നിന്നോട് ഞാൻ പറഞ്ഞില്ലല്ലോ എന്നെ ഏല്പിക്കാൻ, എനിക്ക് വേണ്ട നിന്റെ കാശ് ", കൊടുത്തിട്ടു അവർ അടുക്കളവശത്തേക് നടന്നകന്നു. അല്പം കഴിഞ്ഞു അവൻ കാശെല്ലാം പോക്കറ്റിൽ തിരുകി നിന്ന നില്പിൽ വീട്ടിൽ നിന്ന് പുറത്തേക്കിറങ്ങി. മുൻവശത്തു ആ സമയത്തു ആരും ഉണ്ടായിരുന്നില്ല. ചാര നിറത്തിലുള്ള ഹാഫ് പാന്റ്സും ഇളം വെള്ള ഷർട്ടും ആണ് അവന്റെ വേഷം. അവൻ റെയിൽവേ സ്റ്റേഷന്റെ ദിശയിൽ നടന്നു. രണ്ടര കിലോമീറ്റർ ദൂരെയാണ് സ്റ്റേഷൻ. ചന്തയുടെ അരികിലൂടെ അവൻ നടന്നു നീങ്ങി, ഉച്ചക്ക് പന്ത്രണ്ടു മാണി നേരം, വെയില് കാരണം അധികമാരും പുറത്തില്ല.

 

ഏകദേശം മുക്കാൽ മണിക്കൂർ പിന്നിട്ടു, രമ  അടുക്കളയിലെ പണി തീർത്തു അടുക്കളയോട് ചേർന്നുള്ള മുറിയിലെ കട്ടിലിന്മേൽ ഇരിക്കുകയായിരുന്നു. മടൽ മേഞ്ഞ ജനലഴികളിലൂടെ അവർ പുറത്തേക്കു നോക്കിയിരുന്നു. അവരുടെ പതിനാറുകാരനായ മൂത്ത മകൻ വെളിഭാഗത്തു നിന്നും നടന്നടുക്കുന്നത് അവർ കണ്ടു. അവൻ വാതിലിലൂടെ അകത്തു വന്നു. അമ്മയുടെ അടുത്ത് വന്നു കസേരയിൽ ഇരുന്നു സംസാരിക്കാൻ തുടങ്ങി. "രാജീവാ, നീ പോയി മുറിയിൽ നിന്ന് അവനെ വിളിച്ചോണ്ട് വാ , ഞാൻ ചോറെടുത്തു വെക്കാം" രമ പറഞ്ഞു. അവൻ അവന്റെ മുറിയിൽ ഇല്ല എന്ന് പറഞ്ഞു രാജീവൻ തിരിച്ചു വന്നു. ഇത് കേട്ടതും രമ ആകെ പരിഭ്രമിച്ചു, കുറച്ചു നേരം മുന്പുണ്ടായതൊക്കെ  രാജീവനെ പറഞ്ഞു കേൾപ്പിച്ചു. "നീ ഒന്ന് പുറത്തു പോയി നോക്ക്', അവൻ എങ്ങോട്ടാ പോയതെന്ന്", അവരുടെ കണ്ണിൽ നിന്നും മൂക്കിൽ നിന്നും വെള്ളം ഒലിച്ചിറങ്ങി. രാജീവൻ പുറത്തേക്കിറങ്ങി പോയി.

 

അരമണിക്കൂർ കഴിഞ്ഞു ചിന്തകളിൽ പൂണ്ടിരുന്ന രമ ഒരു വിളികേട്ടുണർന്നു "രമേ, ഇവിടെ നോക്കു". രമ വേച്ചു വെച്ചു മുൻവശത്തേക്കു നടന്നു, അവിടെ ഇറയത്തു അയൽവാസി ആയ വേണു ചേട്ടന്റെ കൂടെ നിക്കുന്നു ഗോപി. "ഇയാളെ സ്റ്റേഷന്റെ അടുത്ത് വെച്ച് കണ്ടു, എങ്ങോട്ടാണെന്ന് ചോദിച്ചപ്പോ ഇവിടം വിട്ട്  പോവാണെന്നാ പറഞ്ഞത്" എന്ന് വേണു ചേട്ടൻ. രമ മകനെ നോക്കി പറഞ്ഞു "വാ, ഊണ് കഴിക്കാം , ചേട്ടനും വരൂ, കഴിച്ചിട്ട് പോകാം". 

 

മുപ്പതു വർഷങ്ങൾക്കു ശേഷം നഗരത്തിലെ വീട്ടിൽ കിടപ്പിലായ രമ മകന്റെ ഭാര്യ ഭക്ഷണവും ആയി വന്നപ്പോൾ അവളോട് പറഞ്ഞു "എന്തിനാ ലീലേ നീ  ബാബുവിനെ വഴക്ക് പറഞ്ഞത്, അവൻ കൊച്ചല്ലേ". "പിന്നേ ഒരു കൊച്ചു, അമ്മയെന്താ മക്കളെയൊന്നും വഴക്ക് പറഞ്ഞിട്ടില്ലേ? വഴക്കു പറയാതെ ആണോ അദ്ദേഹം പഠിച്ചു ഡോക്ടർ  ഒക്കെ ആയത്" ലീല കുസൃതിയോടെ ചൊടിച്ചു. "ഞാൻ ഒരിക്കലേ ഗോപിയെ വഴക്ക് പറഞ്ഞിട്ടുള്ളു, ഒരിക്കൽ മാത്രം" ഇടറിയ ശബ്ദത്തിൽ രമ പറഞ്ഞു. 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com