ADVERTISEMENT

കാത്തിരിപ്പ് (കഥ)

 

സമയം രാത്രി പന്ത്രണ്ട് മണി കഴിഞ്ഞിരിക്കുന്നു. കിടക്കാൻ തുടങ്ങുന്നതിനു മുൻപ് വെറുതെ മൊബൈൽ എടുത്തു വാട്ട്സ്ആപ്പ് സ്റ്റാറ്റസുകൾ ഒന്നു നോക്കി.

അഞ്ജുവിന്റെ സ്റ്റാറ്റസ് പ്രത്യേകം ശ്രദ്ധിച്ചു അവൾ അങ്ങിനെ സ്റ്റാറ്റസുകൾ ഒന്നും ഇടാത്തത് ആണ്. വല്ലപ്പോഴും ഇടുക ആണെങ്കിൽ തന്നെ അവളുടെ ജോലിയുടെ ഭാഗമായിട്ടുള്ള വല്ലതും മാത്രം.

പക്ഷെ ഇതൊരു ഗ്രൂപ് ഫോട്ടോ ആണല്ലോ.

പഴയ സ്കൂൾ കൂട്ടുകാരികളുടെ ഗ്യാങ് മുഴുവൻ ഉണ്ട്.

അതിൽ കൂടുതലും അറിയുന്നവർ തന്നെ. പക്ഷെ വർഷം കുറെ ആയതുകൊണ്ട് പലരുടെയും പേരുകൾ ഓർമ വരുന്നില്ല.

അല്ല ഇത് ചാരു അല്ലെ. അവൾക്കൊരു മാറ്റവും ഇല്ലല്ലോ. മഞ്ഞ സാരിയിൽ കൂടുതൽ സുന്ദരി ആയപോലെ.

ചാരു , ചാരുലത തന്റെ ഒരു ക്ലാസ് താഴെ ആയിരുന്നു അവൾ.

അഞ്ജുവിനെ ഒന്നു വിളിച്ചു ചാരുവിന്റെ നമ്പർ ചോദിച്ചാലോ.

വേണ്ട ഈ അസമയത്ത് വിളിക്കാനുള്ള അത്രയും സൗഹൃദം ഒന്നും അഞ്ജുവും ആയി ഇല്ല.

ഒന്നിച്ചു പഠിച്ചവർ ആയിരുന്നെങ്കിലും ഒരേ ക്ലാസ്സിൽ ആയിരുന്നില്ല.

അന്ന് സ്കൂൾ ബ്യുട്ടി ആയിരുന്ന അഞ്ജുവിനോട് സംസാരിച്ചിട്ടുപോലും ഇല്ല.

പിന്നീട് വർഷങ്ങൾക്ക് ശേഷം സ്കൂൾ ഗ്രൂപ്പ് ഒക്കെ തുടങ്ങിയതിനു ശേഷം ആണ് അവളോട് ഒന്നോ രണ്ടോ പ്രാവശ്യം സംസാരിക്കുന്നത് തന്നെ അതും ഗ്രൂപ്പിന്റെ എന്തെങ്കിലും ആവശ്യത്തിന് മാത്രം.

ചാരു അവൾ ഇപ്പോൾ തന്നെ ഓർക്കുന്നുണ്ടാവുമോ?

ഭർത്താവും കുട്ടികളും ഒക്കെ ആയി ജീവിക്കുന്നതിനിടയിൽ എവിടെ അതിനൊക്കെ സമയം.

 

രാവിലെ സ്കൂളിൽ എത്തിയാൽ ആദ്യം അവളുടെ ക്ലാസ്സിനു മുന്നിലൂടെ ഒന്നു നടന്നു നോക്കും. അവൾ ക്ലാസ്സിൽ ഉണ്ടെങ്കിൽ അതിലെ ഒന്നു രണ്ടു പ്രാവശ്യം തിരിഞ്ഞു കളിച്ചു തിരിച്ചുപോരും.

അവൾ വന്നിട്ടില്ലെങ്കിൽ വരുന്നത് വരെ ഗെയിറ്റിന്റെ അവിടെ പോയി നിൽക്കും.

ഒരു വെള്ളിയാഴ്ച്ച ഉച്ചക്ക് സ്കൂളിന് അടുത്തുള്ള റയിൽവേ സ്റ്റേഷന്റെ പരിസരത്തെ ആൽമരത്തണലിൽ ഇരിക്കുമ്പോൾ അവളുണ്ട് അതിലെ വരുന്നു.

മനസ്സ് പെരുമ്പറ കൊട്ടാൻ തുടങ്ങി. ഉള്ള ധൈര്യം സംഭരിച്ചു അവളുടെ മുന്നിലോട്ടു ചെന്നു.

എന്തെങ്കിലും പറയാൻ തുടങ്ങുന്നതിന് മുൻപ് അവൾ ചോദിച്ചു

"അല്ല എന്താ തന്റെ ഉദ്ദേശം?"

"അത് ഞാൻ ചാരു നിന്നോട്"..

"ഒരു കാര്യം"

"തന്റെ ഉദ്ദേശം ഒക്കെ എനിക്ക് മനസ്സിലായി പക്ഷെ അത് എന്റെ അടുത്ത് നടപ്പില്ല. എനിക്ക് തന്നെ ഇഷ്ടം അല്ല."

എന്നു കടുപ്പിച്ച് പറഞ്ഞുകൊണ്ട് അവൾ മുന്നോട്ട് നടന്നു.

തന്റെ ജീവിതം അവിടെ തീർന്നെങ്കിൽ എന്നു തോന്നിയ നിമിഷം.

എനിക്ക് തന്നെ ഇഷ്ടമല്ല എന്ന വാക്കുകൾ ചെവികളിൽ മുഴങ്ങിക്കൊണ്ടേ ഇരുന്നു.

പിന്നീട് കുറച്ചു ദിവസം അവളുടെ കാഴ്ചയിൽ പോയി ഉള്ള നോട്ടം ഉണ്ടായിരുന്നില്ല.

അവൾ കാണാതെ അവളെ നോക്കി നിൽക്കും.

പിന്നേയും പൂരപറമ്പിൽ വെച്ചും ട്രെയിനിൽ വെച്ചും ഹോസ്പിറ്റലിൽ വെച്ചും അങ്ങിനെ പലപ്രാവശ്യം കാണുമ്പോഴും അവൾ മുഖം തിരിച്ചു.

അതിനിടയിൽ തന്റെ സ്കൂൾ കാലം കഴിഞ്ഞിരുന്നു.

താൻ പ്രീ ഡിഗ്രിക്ക് ചേർന്ന കോളേജിൽ തന്നെ പിറ്റേ വർഷം അവളും ചേർന്നു.

അവിടെയും അവളുടെ മനോഭാവത്തിന് മാറ്റം ഒന്നും ഉണ്ടായിരുന്നില്ല.

പക്ഷെ ഒരു ദിവസം ക്ലാസ് കഴിഞ്ഞു തിരിച്ചു വരുന്ന വഴിക്ക്

തങ്ങൾ കയറിയ ബസ്സ്‌ നിയന്ത്രണം വിട്ടു ഒരു പറമ്പിലേക്ക് ഓടികയറി ഒരു മരത്തിൽ ഇടിച്ചു നിന്നു.

ഭയന്നുപോയ അവൾ അടുത്തുനിന്ന തന്റെ ശരീരത്തിൽ കെട്ടിപ്പിടിച്ചു നിന്നു.

കുറച്ചു സമയത്തിന് ശേഷം സമനില വീണ്ടെടുത്ത താൻ പിടിച്ചു മറ്റുമ്പോഴും അവൾ  വിറക്കുന്നുണ്ടായിരുന്നു.

 

ബസ്സിൽ നിന്നും അവളെ പിടിച്ചിറക്കിയ താൻ തന്നെ പിന്നീട് അവളുടെ കയ്യിൽ നിന്നും തെറിച്ചു പോയ പുസ്തകങ്ങൾ ഒക്കെ പെറുക്കി എടുത്തു കൊടുത്തു.

അതിനു ശേഷം തന്നെ കാണുമ്പോൾ അവൾ ചെറുതായി ചിരിക്കാൻ ഒക്കെ തുടങ്ങി.

വെറുപ്പ് ഏതായാലും പോയി എന്ന് തനിക്ക് മനസ്സിലായി. അപ്പോഴേക്കും ആ വർഷം കഴിഞ്ഞുപോയി. ഡിഗ്രിക്ക് താൻ കുറച്ചുകൂടി അകലെ ഉള്ള ഒരു കോളേജിൽ ചേർന്നു.

 

അടുത്ത വർഷം അവളും ഡിഗ്രിക്ക് അവിടെ തന്നെ വന്നു.

ഇപ്പോൾ ഇടക്കൊക്കെ ഓരോ വാക്ക് സംസാരിക്കാനും തുടങ്ങി.

ആയിടക്കു കോളേജ് ഇലഷന്റെ സമയത്ത് ഒരു സംഘട്ടനത്തിൽ തനിക്കും പരിക്ക് പറ്റിയിരുന്നു.

രണ്ടു ദിവസത്തിനു ശേഷം കോളേജിൽ എത്തിയ തന്നെ കണ്ട അവളുടെ കണ്ണുകൾ നിറഞ്ഞത് തനിക്ക് അത്ഭുദം ആയിരുന്നു.

ഒന്നും മിണ്ടാതെ മുന്നോട്ട് നടന്ന അവളുടെ കയ്യിൽ കയറിപ്പിടിച്ച തന്റെ കയ്യുകൾ വിടുവിച്ചു കൊണ്ടു ചോദിച്ചു

"എന്തിനാ തല്ലുണ്ടാക്കാൻ ഒക്കെ പോയത്?'

"ഞാൻ തല്ലുണ്ടാക്കിയാലോ തല പൊട്ടിയാലോ തനിക്കെന്താ"

അവൾ ഒന്നും പറയാതെ മുന്നോട്ടു നടന്നു.

 

തന്റെ ഡിഗ്രി ക്ലാസ്സിന്റെ അവസാനത്തെ ദിവസം അവളെ പോയി കണ്ടു.

"ഇനി തന്നെ ശല്യം ചെയ്യാൻ ഞാൻ ഒരിക്കലും വരില്ലഡോ.

ആദ്യം ഒക്കെ ഒരു സ്വപ്നം ഉണ്ടായിരുന്നു ഒരു ജോലി കിട്ടിയിട്ട് തന്റെ വീട്ടിൽ വന്നു പെണ്ണ് ചോദിക്കണം എന്നൊക്കെ."

 

"പിന്നെ തനിക്ക് വെറുപ്പാണ് എന്നൊക്കെ പറഞ്ഞപ്പോൾ അതൊക്കെ വെറും ഒരു സ്വപ്നം ആയി മാറി."

"പിന്നെ ഒരേ കോളേജുകളിൽ തന്നെ ആയപ്പോൾ വെറുതെ മനസ്സ് ആഗ്രഹിച്ചിരുന്നു എന്നെങ്കിലും തനിക്ക് എന്നോട് ഒരല്പമെങ്കിലും ഇഷ്ടം ഉണ്ടാവും എന്നു.പക്ഷെ ഞാൻ തോറ്റു പോയി."

പെട്ടന്ന് അവൾ തന്റെ കയ്യിൽ പിടിച്ചു കൊണ്ട് പറഞ്ഞു

 

"സ്കൂളിൽ ആദ്യം എന്നെ കാണാൻ ആയി താൻ ക്ലാസ്സിൽ വന്ന അന്ന് മുതലേ എനിക്ക് തന്നെ വല്യ ഇഷ്ടമായിരുന്നു.

പക്ഷെ ഒരിക്കലും നടക്കില്ലാത്ത ഒരു ഇഷ്ടവും പറഞ്ഞു തന്നെ ചതിക്കാൻ തോന്നിയില്ല എനിക്ക്."

"എന്റെ അച്ഛനും അമ്മയും ഒന്നും ഒരിക്കലും നമ്മുടെ ബന്ധത്തെ അനുകൂലിക്കില്ല. ജാതി മതം തറവാട്ട് മഹിമ ഒക്കെ പ്രശ്നം ആവും. പിന്നെ ജീവന് തുല്യം സ്നേഹിക്കുന്ന അച്ഛനെയും അമ്മയെയും ധിക്കരിച്ചു തന്റെ കൂടെ പോരാനും കഴിയില്ല. അതുകൊണ്ട് ഞാൻ തന്നോടുള്ള സ്നേഹം ത്യജിക്കാൻ തീരുമാനിച്ചു.

ഇത്‌ ഞാൻ ഒരിക്കലും തന്നോട് പറയില്ല എന്നു തീരുമായിച്ചതായിരുന്നു പിന്നെ ഇപ്പൊ താൻ തോറ്റു പോയി എന്ന് പറഞ്ഞപ്പോൾ എനിക്ക് സഹിച്ചില്ലടോ. താൻ ഒരിക്കലും തോൽക്കരുത് എവിടെയും"

 

അവളുടെ വാക്കുകൾ കേട്ട് തകർന്നിരുന്ന തന്നോട് അവൾ പറഞ്ഞു 

"എനിക്ക് താൻ ഒരു സത്യം ചെയ്തു തരണം ഇനി നമ്മൾ കാണില്ല എന്നു."

"ചാരു ഞാൻ"

"ഒന്നും പറയരുത് എന്നെ നീ സ്നേഹിച്ചത് സത്യമാണെങ്കിൽ എനിക്ക് സത്യം ചെയ്തു താ."

യാന്ത്രികമായി അവൾക്ക് സത്യം ചെയ്തുകൊടുത്തു തിരിഞ്ഞു നടക്കുമ്പോൾ നിറകണ്ണുകളോടെ നോക്കി നിൽക്കുന്ന അവളുടെ മുഖം ഇപ്പോഴും മനസ്സിൽ നിന്നും പോയിട്ടില്ല.

 

പിന്നീട് ആ നാട്ടിൽ നിന്നും തന്നെ പോന്നു വിദൂരമായ ഈ മഹാനഗരത്തിൽ ജോലി നേടി.

അതിനിടയിൽ എപ്പോഴോ നാട്ടിൽ പോയപ്പോൾ ചാരുവിന്റെ വിവാഹം കഴിഞ്ഞു എന്നറിഞ്ഞു.

 

 പിറ്റേന്ന് മടിച്ചു മടിച്ചു മടിച്ചു ആണെങ്കിലും അഞ്ജുവിനെ വിളിച്ചു

 "ഞാൻ നിന്നെ വിളിക്കാൻ ഇരിക്കുക ആയിരുന്നു"

 അഞ്ജു പറഞ്ഞു തുടങ്ങി

 "ഇന്നലെ ഒരു ഫങ്ഷനു ഞങ്ങൾ പഴയ കൂട്ടുകാരികൾ കുറെ പേർ ഒത്തു കൂടിയിരുന്നു.ചാരുവും ഉണ്ടായിരുന്നു"

 "ചാരുവോ അതാരാ?"

" അയ്യോ നിനക്ക് അവളെ അറിയില്ലേ? നീ എന്താ ഇതുവരെ കല്യാണം കഴിക്കാത്തത്?"

"അത് ഒത്തു വന്നില്ല പിന്നെ മനസ്സിന് പിടിച്ച ഒരു പെണ്ണിനെ കണ്ടെത്താൻ പറ്റിയില്ല"

"ചാരുവിനെ പോലെ ഒരു പെണ്ണിനെ അല്ലെ?"

"അഞ്ജു ഞാൻ...അവൾ വല്ലതും പറഞ്ഞോ"

"നിനക്ക് അവളെ അറിയില്ലല്ലോ. പിന്നെ പറഞ്ഞാൽ എന്താ? ഇല്ലെങ്കിൽ എന്താ?"

"എടാ അവൾ എല്ലാ കഥയും പറഞ്ഞു."

"നിന്നെക്കാൾ വട്ട് ആണവൾക്ക്. അല്ലെങ്കിൽ എന്നോ ഉണ്ടായ ഒരു പ്രേമത്തിന്റെ പേരിൽ ഭർത്താവിനെയും ഉപേക്ഷിച്ചു വീട്ടിൽ വന്ന് എല്ലാവരുടെയും ആട്ടും തുപ്പും കേട്ട് നിൽക്കുമോ?"

"പാവം ആണെടാ അവൾ അച്ഛന്റെയും അമ്മയുടെയും കാലം കഴിഞ്ഞപ്പോൾ ഏട്ടന്മാർക്ക് അവൾ ഇപ്പോൾ ഒരു ഭാരം ആണ്. പിന്നെ വീട്ടുജോലിക്ക് വേറെ ആരെയും വെക്കണ്ടല്ലോ എന്ന ആശ്വാസവും അവൾ ഒരുപാട് സഹിക്കുന്നുണ്ട്."

 

ഫോണ് കട്ടു ചെയ്ത അയാൾ നാട്ടിലേക്ക് ടിക്കറ്റ് എടുത്തു.

ചാരുവിന് കൊടുത്ത സത്യം തെറ്റിക്കാൻ ഉറപ്പിച്ചു കൊണ്ട്......

 

 

 

 

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com