വിശപ്പ് - ജിത ഷരുൺ എഴുതിയ കവിത
Mail This Article
ഉച്ച സൂര്യൻ
പൊരിഞ്ഞ വെയിൽ
പാലത്തിന് മുകളിൽ
തിരക്കിട്ട് പായുന്ന
വാഹനങ്ങൾ
പാലത്തിന് താഴെ
മുഷിഞ്ഞ കമ്പിളി പുതച്ച് ,
കറുത്ത തൊപ്പി വെച്ച് ലോട്ടറി വിൽക്കുന്ന വൃദ്ധ
ഇന്നലത്തെ മഴയുടെ തണുപ്പ്
അവരുടെ ചുളിഞ്ഞ മുഖത്ത്
ജോലിത്തേടി നടന്ന് വലഞ്ഞ അയാൾ
ഒരു കൈയിൽ ബാഗ്, പിന്നെ കുട
“മോനേ, ഒരു ലോട്ടറി എടുക്കുന്നോ?”
“ഇല്ല”
“എനിക്കു ഭാഗ്യം ഇല്ല അമ്മേ”
തോൾ സഞ്ചി തുറന്ന്
കിട്ടിയ രണ്ട് റൊട്ടി
അയാൾ അവർക്ക് കൊടുത്തു
“വേണ്ട മോനെ”
“എന്റെ കൈയിൽ
ഇതേ ഉള്ളൂ അമ്മാ”
അവർ റൊട്ടി സാരിത്തലപ്പിൽ പൊതിഞ്ഞു.
വിശപ്പ്,
ഉച്ച സൂര്യൻ
ഇനി ഒന്നുമില്ല കഴിക്കാൻ
അയാൾ നടന്നു ..
രണ്ടാം ദിവസം
വീണ്ടും അതേ വഴി
കൈയിൽ ആകെ രണ്ടു റൊട്ടി
വൃദ്ധ
“മോനേ, ലോട്ടറി ”
“വേണ്ട അമ്മേ”
ഉണ്ടായിരുന്ന റൊട്ടി വൃദ്ധയ്ക്ക് ..
അയാൾ നടന്നകന്നു ..
വിശപ്പും ,ദാഹവുമറിയാതെ
ജോലി തേടി ..
ആഴ്ചകൾ ...
ഒരു ദിവസം
അയാൾ പറഞ്ഞു
“ജോലി കിട്ടി”
വൃദ്ധ ഒന്നും മനസ്സിലാകാത്ത പോലെ
തലയാട്ടി ..
പാലത്തിന് മുകളിൽ
വാഹനങ്ങൾ പതിവ്പോലെ
പൊയികൊണ്ടേ ഇരുന്നു
പാലത്തിന് താഴെ വൃദ്ധ
പതിവ് റൊട്ടിക്കായി കാത്തിരുന്നു