ADVERTISEMENT

പഥിക (കഥ) 

 

കടൽത്തീരം തികച്ചും ശൂന്യമാണ്. നട്ടുച്ച നേരമല്ലേ? ചുട്ടുപഴുത്ത മണൽത്തരികളോട് ഇടയ്ക്കിടക്ക് കിന്നാരം മൂളാനെത്തുന്ന തിരമാലകൾ. ശാന്തയായി നീല ചേലയണിഞ്ഞ് കൂടുതൽ സുന്ദരിയായിക്കിടക്കുന്ന കടലമ്മയെ കൺകുളിർക്കേക്കണ്ട്, ഒന്നു വാരിപ്പുണരാൻ വെമ്പൽക്കൊള്ളുന്ന വെണ്മമേഘജാലങ്ങൾ. അങ്ങകലെ കറുത്ത പൊട്ടുപോലെ ചെറുവള്ളങ്ങൾ. അവിടവിടെയായി വിശപ്പറിഞ്ഞ കടൽ കാക്കകൾ വട്ടമിട്ടു പറക്കുന്നു. കടലിന്റെ വശ്യതയിലേക്ക് നോക്കിയിരിക്കുമ്പോഴാണവൾ അതിലെ വന്നത്. ചുട്ടുപൊള്ളുന്ന മണലിൽ നഗ്നപാദയായി, ശിരസ്സു മുതൽ കാൽപാദം വരെ മൂടുന്ന കറുത്തശിരോവസ്ത്രമാണവൾ ധരിച്ചിരിക്കുന്നത്. തീഷ്ണമായ ചൂടിൽ അവളുടെ കണ്ണുകൾ തിളങ്ങുന്നുണ്ടായിരുന്നു. കനലുകളാണോ അത് എന്ന് തോന്നിപ്പോകുന്ന നോട്ടം. ചുടു കാറ്റിൽ താളം തെറ്റുന്ന ശിരോവസ്ത്രം. കൈയിൽ കരുതിയിരുന്ന  വടി വെറുതെ ആട്ടിയാട്ടി അങ്ങകലേയ്ക്ക്.... അനന്തതയിൽ ആരേയോ തിരയുന്നതു പോലെ.

 

തന്റെ ക്യാമറക്കണ്ണിലൂടെ അവൾ നടന്നു നീങ്ങുന്നത് നോക്കിയിരിക്കേ അറിയാതെയവൾ തന്നെ നോക്കുന്നത്, കൈയിലുള്ള വടി നീട്ടുന്നത് തനിക്ക് നേരേയാണോയെന്ന് തോന്നി. പിൻതിരിഞ്ഞ് നടക്കുമ്പോൾ വെറുതെ മനസ്സിൽ എന്തോ ഒന്ന് ഉടക്കിയത് പോലെ. വല്ലാത്തൊരു അസ്വസ്ഥത. അവൾ ആരാണ്? താനെന്തിനാ ഇതൊക്കെ അറിയുന്നത്? സ്വയം ചോദ്യവും, ഉത്തരവും, തന്റെയാരുമല്ലാത്ത ആർക്കോ വേണ്ടി? കലുഷിതമായ മനസ്സിന്റെ ഉലച്ചിലുമായിരിക്കേ, തന്റെ സുഹൃത്തിന്റെ ചില വെളിപ്പെടുത്തലുകൾ അവൾക്ക് പിന്നാലേ സഞ്ചരിക്കാൻ മനസ്സിന്റെ വെമ്പൽ എത്തിച്ചത് വലിയൊരു സത്യത്തിലേയ്ക്കായിരുന്നു. 

 

സമ്പന്നമായ പേരുകേട്ട തറവാട്ടിലെ മൂന്ന് പെൺമക്കളിൽ മൂത്തവൾ. നമുക്കവളെ സുഹറയെന്ന് വിളിക്കാം. ഒൻപതാം ക്ലാസ്സിൽ പഠിക്കുമ്പോൾ, പഠിക്കാൻ മിടുക്കിയായിരുന്ന അവളെ കാൽ പവൻ മഹറ് നൽകി സുൽത്താൻ എന്ന മുപ്പതുകാരൻ തന്റെ മണവാട്ടിയാക്കി. പഠിക്കാൻ മിടുക്കിയായിരുന്ന അവൾ പഠിക്കേണ്ട പ്രായത്തിൽ കുടുംബഭാരം ചുമലിലേറ്റി. കല്യാണം കഴിഞ്ഞ് വീട്ടിലെത്തിയ അവളെ കാത്തിരുന്നത് വലിയൊരു വീട്ടിലെ നിറയെ ആളുകളുള്ള കൂട്ടുകുടുംബമാണ്. ബാല്യത്തിൽ നിന്ന് കൗമാരത്തിന്റെ പടിവാതിലിൽ കാലെടുത്തു വച്ചതെയുള്ളു പാവം. അപ്പോഴാണ്‌ നിക്കാഹ്. വിവാഹത്തിന്റെ ആദ്യനാളുകളിൽത്തന്നെ കല്ലുകടി തുടങ്ങി. മൂത്ത മകന്റെ ഭാര്യയെന്ന പദവി തന്നെ, അവൾക്ക് ചുമതലകൾ കൂടി. എല്ലായിടത്തും അവളുടെ കണ്ണെത്തണം. പക്ഷേ അയാൾ അവൾക്ക് ലക്ഷ്മണരേഖ തീർത്തിരുന്നത് വീട്ടുകാർ അറിഞ്ഞില്ല. സ്വന്തം അനുജന്മാരേപ്പോലും അയാൾക്ക് വിശ്വാസമുണ്ടായിരുന്നില്ല. അവളുടെ ഓരോ പ്രവൃത്തിയേയും സംശയത്തിന്റെ നിഴലിൽ കണ്ട ഭാര്യാസ്നേഹിയായ ഭർത്താവിന്റെ നിരന്തര പീഡനത്തിൽ മനസ്സിടറിയെങ്കിലും ആരോടും പരാതി പറഞ്ഞില്ല. മറ്റുള്ളവർ അവളെ തന്നിഷ്ടക്കാരിയാക്കി. കുടുംബത്തിന് ബർക്കത്തില്ലാതാക്കിയവൾ എന്ന പദവിയും നൽകി. ഗർഭിണിയായ അവളെ സ്വന്തം വീട്ടിലേയ്ക്ക് പറഞ്ഞയയ്ക്കാൻ അവളുടെ സുൽത്താന് വിശ്വാസമുണ്ടായിരുന്നില്ല. എല്ലാവരുടെ മുന്നിലും നല്ലൊരു ചെറുപ്പക്കാരൻ ചമഞ്ഞതിനാൽ മരുമകന്റെ സ്നേഹം വാഴ്ത്തി അവളുടെ വീട്ടുകാർ. തീരെ പക്വതയില്ലാത്ത പ്രായത്തിൻ ഗർഭിണിയും കൂടി ആയപ്പോൾ അവൾ, എല്ലാ തരത്തിലും തകർന്നു. മാനസിക വിഭ്രാന്തി മൂലം തന്റെ പൊന്നോമനയെപ്പോലും തിരിച്ചറിയാനാവാത്ത വിധം സുഹറ മാറിയിരിക്കുന്നു. സുൽത്താൻ മൊഴിചൊല്ലി, ഭ്രാന്തിയായ അവളെ പടിക്ക് പുറത്താക്കുമ്പോൾ അയാൾ മറ്റൊരു പെൺകുട്ടിയെ അകത്തേയ്ക്ക് കയറ്റിയിരുന്നു. ഉമ്മയും ബാപ്പയും മരണപ്പെട്ടതോടെ അവൾ അനാഥയായി. എങ്ങോട്ടെന്നില്ലാതെ യാത്രയായി. 

 

അവസാനം അവൾ എത്തിപ്പെട്ടത് കോഴിക്കോടിന്റെ കടപ്പുറത്ത്. ആരേയോ തിരയുന്നതു പോലെ ദിവസവും നൊമ്പരക്കാഴ്ചയായി. അവളുടെ കഥ അറിയാതിരുന്നാൽ മതിയായിരുന്നു തനിക്ക്. തന്റെ ക്യാമറയും കൈയിലെടുത്തു നടക്കുമ്പോൾ അയാൾ പിറുപിറുത്തുകൊണ്ടേയിരുന്നു. ഇനിയും അവളെ കാണാതിരിക്കട്ടെ. ഒരിക്കലും, ഒരിടത്തും.

കടൽവെള്ളത്തിന്റെ ഉപ്പിനേക്കാൾ കൂടുതലായിരുന്നു അപ്പോൾ തന്റെ കണ്ണിൽ ഉരുണ്ടുകൂടിയ കണ്ണുനീരിനെന്നയാളറിഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com