തീക്ഷ്ണം – ബിനു അലക്സ് എഴുതിയ കവിത
Mail This Article
വിധിയാം കോമാളി നീ തൊടുത്തു വിട്ട
കൂരമ്പ് കൊണ്ടെൻ ഹൃദയം മുറിഞ്ഞു
ശരശയ്യയിൽ ഒടുങ്ങുമാറെൻ ജീവിതം
തകർത്തുകളഞ്ഞു നീ മറഞ്ഞുവല്ലോ
കലിപൂണ്ട പേമാരി കൈകളാൽ നീയെന്നെ
ഇറുക്കിപ്പിടിച്ചു തിമിർത്താടിയില്ലേ
മുടിയഴിച്ചാടും കൊടും കാറ്റിലെന്നെ നീ
നൂലില്ലാ പട്ടമായ് പറത്തിക്കളിച്ചില്ലേ
വീശിയെറിഞ്ഞു മദിച്ചു രസിച്ചില്ലേ
മദം പൊട്ടിപ്പായുന്ന കൊമ്പനെപ്പോലെ നീ
മിന്നൽപ്പിണരാം കൊടുവാളുകൊണ്ടു നീ
വെട്ടിയറിഞ്ഞെന്റെ കൈകാലുകൾ
ചിരിക്കുവാൻ മറന്നുവോ നിലാവേ നീ
കരിനിഴൽ നൃത്തമാടുമീ രാവിൽ
കരിമ്പടം പുതപ്പിച്ചു മറച്ചു നീ പിടിച്ച
എൻ കാന്തനെ കണ്ടു ഞാൻ കനവിൽ ഇന്ന്
ശരശയ്യ ഞാനെൻ പൂമെത്തയാക്കും
കലിപൂണ്ട പേമാരി പനിനീരുമാക്കും
കൊടുംകാറ്റിൽ ഉലയാതെ വിലസി പറക്കുന്ന
കാന്തൻ പറത്തുന്ന പാട്ടമായ് മാറും ഞാൻ
മദം പൊട്ടിപ്പായുന്ന കൊമ്പനെ ഞാനെൻ
കാൽക്കീഴിൽ ഇഴയുന്ന കുഴിയാനയാക്കും
മിന്നൽപിണരാം കൊടുവാള് ഞാനെൻ
കഴുത്തിലണിയുന്ന ഹാരമായ് മാറ്റും
ഓടണമെനിക്കിനി ഒരുപാടുകാലം
തടയല്ലേ നീയെന്നെ തച്ചുതകർക്കല്ലേ
ആഴിയാൽ നീയെന്നെ മൂടിക്കളയല്ലേ
വിജനമാണ് പാതയിൽ ഗർത്തങ്ങൾ ആകല്ലേ
കരിന്തിരി കത്തുന്ന മൺചിരാതിൽ ഞാൻ
പൊൻതിരി തെളിയിക്കും എൻ പ്രീയനായ്
ആകില്ല ഒരിക്കലും ഊതിക്കെടുത്തുവാൻ
കോമാളീ... നീ കണ്ട വിധവയാം പെണ്ണല്ല ഞാനിന്ന്