ADVERTISEMENT

മൂവന്തിയായ് കൂടണയുന്നതിന്‍

മുന്‍പൊരു പക്ഷി നേരുന്നു

ശുഭസന്ധ്യകള്‍‍

സ്മൃതികളിലുയരും തിരയൊലികള്‍

പകലൊളിമായുന്നു മടങ്ങുകയായ്

ഈ രാത്രിയില്‍, കനമേറുമിരുളിന്‍റെ

തിരശ്ശീലകള്‍

ഉലയുന്ന ഹൃദയത്തിലറിയുന്നുവോ
 

ഒരു കുഞ്ഞരിപ്രാവിനരികില്‍ മനംനൊന്തു

കരയുന്നിണപ്രാവിനുള്‍നോവുകള്‍

അതിലോലമായ് കുളിര്‍‍വീശി-

യണയുന്നിളംകാറ്റുകള്‍

അലസം ഇരുള്‍ക്കാട്ടിലലയുന്നുവോ

അഴലാഴിയില്‍ നീറിയുരുകും മനസ്സിനെ 

തഴുകുന്നണിത്തൂവൽ സ്പര്‍ശങ്ങളായ് 
 

മൃദുമന്ത്രമായ് ഋതുവീണതന്‍

ലയസ്വരതന്ത്രികള്‍ 

കരലാളനങ്ങളേറ്റുണരുന്നുവോ

വയലേലകള്‍ പൂത്തവഴിനീളെയാമിനി

മധുചന്ദ്രികാസുധ പൊഴിയുന്നുവോ

മണിക്കുഴല്‍ നാദമായ്

അനവദ്യമധുരസങ്കീര്‍ത്തനം
 

തരളാധരങ്ങളൂടൊഴുകുന്നുവോ

പ്രിയമോടെനൽകിയോരവിലിന്‍ കഥയിലെ 

അനുപമസ്നേഹത്തിന്നനുഭൂതിയായ്

കുളിരലയിളകും കനവുകളില്‍

കതിരവകിരണം ഉണരുകയായ്

നിറകതിരൊളിയായ് നിത്യാനന്ദ

വരമുകുളങ്ങള്‍ വിരിയുകയായ്
 

Content Summary: Malayalam Poem ' Varamukulangal ' written by Jayaprakash Vellila

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com