ADVERTISEMENT

പടച്ചോൻ (കഥ)

പകുതി തങ്കത്തിൽ സൂര്യൻ മഗ്‌രിബ് ബാങ്കിനുള്ള നേരം നോക്കിതുടങ്ങിയിട്ടുണ്ടാവും യാത്രക്കിടയിൽ അവൻ മയക്കത്തിലായിരുന്നു. "അബ്ദുൽറസ്സാക് മകൻ ശുക്കൂറേ" ആരോ അവന്റെ ചെവി തുളച്ചു വിളിച്ചിരിക്കുന്നു. "എന്തോ" കണ്ണുകൾ വെട്ടിത്തുറന്നു മുന്നിൽ ഒരു വെളുത്ത കുപ്പായകാരൻ. ആദ്യം അവന്റെ കണ്ണുകളെ വിശ്വസിക്കാൻ പ്രയാസമായിരുന്നു. പക്ഷേ പതുക്ക പതുക്കെ അവൻ മനസ്സിലാക്കി തുടങ്ങിയിരുന്നു 'പടച്ചോൻ'."എങ്ങോട്ടാ മോനെ പുതുമോടിയിൽ വെളുത്ത കെട്ടും പെട്ടിയുമായി?" "ഞാനോ ഹജ്ജിനു പോകുന്നു." "അവിടെ പോയാൽ നിനക്കുള്ള നേട്ടങ്ങൾ എന്തൊക്കെയാ?" "പുണ്യം കിട്ടും പിന്നേ സ്വർഗവും" ഭയാശങ്കയോടെ ശുക്കൂർ പടച്ചവന്റെ ചോദ്യത്തിങ്ങൾക്ക് മറുപടി പറഞ്ഞു. "ഈ യാത്രക്കായി കരുതിയ പണമെല്ലാം നിനക്കുള്ളതാണോ ശുക്കൂറെ?" പടച്ചവന്റെ പൊരുത്തം തേടി പുറപ്പെട്ട എന്നെ പടച്ചവൻ തന്നെ പരിഹസിക്കയാണോ? "പടച്ചവനാണെ സത്യം. ഞാൻ വളരെ കൊതിപിടിച്ചു കഷ്ടപ്പെട്ട് സമ്പാദിച്ച പണമാണ്." ഇരുള് വീണ അവന്റെ മുഖത്തേക്ക് പടച്ചവൻ നിമിഷനേരം ഗൗരവമായി നോക്കിയിരുന്നു. മഗ്‌രിബിന്റെ തട്ടം നീങ്ങികഴിഞ്ഞിരുന്നു.

മരുന്നിനും ഭക്ഷണത്തിനും ഒരു ചായവെള്ളത്തിന്പോലും കൈ നീട്ടിയ നിന്റെ ഉപ്പയെ പുലഭ്യം പറഞ്ഞു ഓടിച്ചു, മാറിയുടുക്കാൻ ഒരു കീറ തുണിയെങ്കിലും വാങ്ങിതാ  മകനെ നിന്നോടല്ലാതെ ഞങ്ങൾ വേറെ ആരോട് ചോദിക്കും, കെഞ്ചിയ ഉമ്മയോട് "പരട്ട കിളവി നിങ്ങളുടെ മയ്യിത്ത് കണ്ടാലേ ഞാൻ ഗതി പിടിക്കത്തൊള്ളൂ" ഉപകാരമില്ലെങ്കിലും ശുക്കൂറെ, നിന്റെ മോശം വാക്കുകൾക്കോ ആക്ഷേപങ്ങൾക്കോ പഞ്ഞമില്ല. ഇഷാഹ് നമസ്കാരത്തിന്റെ ബാങ്കൊലി അന്ന് ആദ്യമായി ശുക്കൂറു കേട്ടില്ല ചെവിയിലാരോ കൂടം കൊണ്ടടിക്കുന്ന ശബ്ദം മാത്രം മുഴങ്ങിക്കൊണ്ടിരുന്നു. "ഞാനെന്ന പടച്ചവനെ ആദ്യമായിട്ട് നിനക്ക്‌ പറഞ്ഞു തന്നതും പരിചയപ്പെടുത്തിയതും നിന്റെ മാതാവും പിതാവും, അവരുടെ സംതൃപ്തിയും പൊരുത്തവും അവിടെയാണ് നിന്റെ പുണ്യം, സ്വർഗവും. വെളിച്ചമില്ലാത്ത മനസ്സും വെളുത്ത ചേലയിൽ കറുത്ത കറയുമായി വെറുതെ ഒരു യാത്ര. ബാല്യകാലത്ത് നിങ്ങളെ പരിചരിക്കുന്നതിന്റെ കഷ്ടപ്പാടോ, പകുതി ദൂരമോ കാണുകയില്ല നിങ്ങൾ മക്കൾക്ക് അവരെ സ്നേഹത്തോടെ പരിചരിക്കാൻ. ഞാൻ തന്നെ സാക്ഷി." ശുക്കൂർ ഇരുളിന്റെ ഗുഹക്കുള്ളിൽ മുഖമൊന്ന് ഒളിപ്പിക്കാൻ ഒരു പാഴ്ശ്രമം. അപ്പോഴും പടച്ചവന്റെ കണ്ണുകൾ കോഹിനൂർ രത്നം പോലെ തിളങ്ങുന്നുണ്ടായിരുന്നു. യാത്രികരായി തന്റെ പിന്നിലും മുന്നിലും ഇരിക്കുന്നവരുടെ മുഖങ്ങൾ അരണ്ട വെളിച്ചത്തിലും അവൻ കണ്ടിരുന്നു. ഒരു പ്രത്യേകത, ദിക്റുകളാൽ പ്രകാശപൂർണമായിരുന്നു. പരാജിതന്റെ ഭാണ്ഡവും തോളിലിട്ടു ശുക്കൂർ പടച്ചവനോട് യാത്ര പറഞ്ഞ് സുബ്ഹിക്ക് മുൻപേ വീട്ടിലെത്തി.

വർഷങ്ങളുടെ താഴ്‌വാരങ്ങൾ തളിർക്കുകയും പൂക്കുകയും ചെയ്തു. പുതിയ ഹാജിമാരുടെ കൂട്ടത്തിൽ ശുക്കൂർ തനിച്ചല്ലാ, അവന്റെ കൈ പിടിച്ചു സന്തോഷത്തോടെ ഉപ്പ അബ്ദുൽറസാക്കും ഉമ്മ ആമിനയും. അവരോടൊപ്പം വഴികാട്ടിയായി പടച്ചോനും. ഹറമിലെ ഫജറു (സുബ്ഹി) നിസ്ക്കാരത്തിന് ശേഷം മകന്റെ കവിൽത്തടങ്ങളിൽ ആശ്ലേഷിക്കുമ്പോൾ ആ വയോധികരുടെ കവിൽത്തടങ്ങളും നനഞ്ഞു കുതിർന്നിരുന്നു. തൃപ്തി പൊരുത്തം വാത്സല്യം. ശുക്കൂർ ആത്മനിർവൃതിയുടെ ഉയരങ്ങൾ താണ്ടി കഴിഞ്ഞിരുന്നു. ആദ്യമായി സ്വർഗവും പുണ്യവും ഒന്നിച്ച് കണ്ടിരിക്കുന്നു, നേടിയിരിക്കുന്നു. അവന്റെ  മിഴികളും നിറഞ്ഞൊഴുകി. 'പടച്ചോനെ എന്തേ എനിക്ക് നേരത്തെ തോന്നിയില്ല?' "ലപ്പയിക്ക് അല്ലാഹുമ്മ ലപ്പയിക്ക് " അവന്റെ കാതുകളിൽ ഒരിക്കൽകൂടി സ്വാഗതം മധുരഗീതം പോലെ. "പടച്ചോനെ ഇവിടെയും നീ തന്നെ സാക്ഷി."

Content Summary: Malayalam Short Story ' Padachon ' written by Shaji Kattumpuram

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com