ADVERTISEMENT

ആരും ഇല്ലാത്തവർക്ക് (കഥ)

"നിനക്ക് സുഖമാണോ?" അയാളുടെ ചോദ്യത്തിന് അൽപം മയം വന്നിട്ടുണ്ടോ. ഉണ്ടാവും. കാലം.. ഈശ്വരൻ... ഏതൊരുവനെയും ഒരിക്കൽ നേർവഴി കാണിക്കുക തന്നെ ചെയ്യും. രാധികയുടെ മനസിലെ ചിന്തകൾ എങ്ങോട്ടൊക്കെയോ യാത്ര ചെയ്തുകൊണ്ടിരുന്നു. "ഹലോ ഹലോ... നീ ഞാൻ പറയുന്നത് കേൾക്കുന്നുണ്ടോ?" ഫോണിന്റെ മറുതലയിൽ നിന്നും വീണ്ടും ഉച്ച കേട്ടപ്പോൾ ആണ് രാധിക സ്വബോധത്തിലേയ്ക്ക് വന്നത്. "ഹാ ഹലോ കേൾക്കാം കേൾക്കാം. എനിക്ക് സുഖം. നിങ്ങൾക്ക് സുഖം ആണല്ലോ അല്ലെ?" "ഹ്മ്.. അങ്ങനെ ഒക്കെ പോവുന്നു. മക്കൾ വിളിക്കാറുണ്ടോ?" "ഹോ അവർക്ക് അവരുടേതായ തിരക്കുകൾ അല്ലേ?" "നിങ്ങളുടെ കൂട്ടുകാർ ഒക്കെ വരാറുണ്ടോ?" "ഹാ വല്ലപ്പോഴും..." "നീ എന്നാണ് നാട്ടിലേക്ക് വരുന്നത്?" "ഹോ എന്തിനാണ് ഇപ്പോൾ വന്നിട്ട്.. ഒന്നും തീരുമാനിച്ചില്ല. മക്കൾ വിളിക്കട്ടെ. അവർ വരുമ്പോൾ വരാം." "ശരി ആയിക്കോട്ടെ. നടക്കട്ടെ..." ഫോൺ വെച്ചതും രാധിക ഒരു നിർവികാരതയോടെ മുറ്റത്തെ തുളസി തറയിലേക്ക് നോക്കി. തുളസി തഴച്ചു വളർന്നിരിക്കുന്നു. തുളസി കതിരുകൾ പറിച്ചു കൃഷ്ണ വിഗ്രഹത്തിന് മുൻപിൽ സമർപ്പിച്ചു. അമ്പലത്തിൽ പോവാൻ നേരമായിരിക്കുന്നു. ഗുരുവായൂരപ്പനെ കൺകുളിർകെ കാണാനല്ലേ തന്റെ ജന്മം തന്നെ. തന്റെ ജീവൻ ഗുരുവായൂരപ്പനായി സമർപ്പിച്ചിട്ട് വർഷങ്ങൾ എത്ര ആയിരിക്കുന്നു.

മദ്യപാനവും പരസ്ത്രീ ബന്ധവുമായി ഭർത്താവ് തന്റെ ജീവിതം ആസ്വദിച്ചു തീർത്തുകൊണ്ടിരുന്നപ്പോൾ തനിക്ക് തുണയായത് ഗുരുവായൂരിലെ ഈ കണ്ണൻ മാത്രമായിരുന്നു. മനസ്സിന്റെ സമനില തെറ്റുന്ന അവസ്ഥ വന്നപ്പോൾ... ആത്മഹത്യയുടെ വക്കിൽ നിന്നപ്പോൾ ഗുരുവായൂരെ ഈ ഉണ്ണിക്കണ്ണൻ തന്റെ കരങ്ങളിൽ മുറുകി പിടിച്ചു. ജീവിത സായാഹ്നത്തോടടുത്തപ്പോൾ 2 പെൺമക്കളെയും വിവാഹം കഴിച്ചുവിട്ട് തന്റെ ഉത്തരവാദിത്വങ്ങളിൽ നിന്നും പടിയിറങ്ങി. തന്റെ വീതം ആയി കിട്ടിയ വസ്തു വിറ്റ് ഗുരുവായൂരായി ഒരു ഫ്ലാറ്റ് വാങ്ങണം എന്ന് അഭിപ്രായം പറഞ്ഞപ്പോൾ ഭർത്താവിനും സമ്മതം. തന്റെ അടുത്തു നിന്ന് ഭാര്യ കുറെ ദിവസം എങ്കിലും മാറി നിന്നോളുമല്ലോ? തന്റെ കൂട്ടുകാരൊത്ത് അർമാദിക്കുവാൻ ഇനി വിലങ്ങു തടികൾ ഒന്നും ഇല്ല. എങ്കിലും രാധിക തന്റെ ഗുരുവായൂരെ ഫ്ലാറ്റിൽ സ്ഥിര താമസം ആക്കും എന്ന് അയാൾ കരുതിയില്ല. ഇപ്പോൾ വീട്ടുജോലികൾ ചെയ്യാൻ ആളിനെ കിട്ടാതായപ്പോൾ ഭാര്യയുടെ സുഖ വിവരം അന്വേഷിച്ചു വിളിക്കാൻ തുടങ്ങിയിരിക്കുന്നു. അതങ്ങനെ ആണല്ലോ! വാർദ്ധക്യം... അതിന്റെ ജരാനരകൾ... ഒറ്റപ്പെടലുകൾ... ആവലാതികൾ.. ശാരീരിക വിഷമതകൾ... എല്ലാം... പത്തി ഉയർത്തി നിന്ന് ശീൽക്കാരത്തോടെ വിഷം ചീറ്റിയിരുന്ന ഏതൊരു സർപ്പത്തിന്റെയും പത്തി താനെ താഴ്ത്തി "ഞാൻ" എന്ന ഭാവം ഇല്ലാണ്ടാക്കി വെറും സാധാരണ മനുഷ്യൻ ആക്കുന്നു. ഈശ്വരൻ എന്നുള്ള പ്രപഞ്ച സത്യം ഒരു നേരമെങ്കിലും ചിന്തിക്കാൻ പ്രാപ്തിയുള്ള കാലമാകുന്നു വാർദ്ധക്യം. പക്ഷെ സ്വയം തിരിച്ചറിവുകൾ നേടുമ്പോഴേക്കും ചുറ്റുമുള്ളവരും സമയവും കാലവും ചുറ്റുമുള്ളവരുടെ സ്നേഹിക്കുന്ന മനസുകളും എങ്ങോട്ടാ പോയ്‌ മറഞ്ഞിരിക്കും.

ഉന്നത ജോലിയും ശമ്പളവും പറ്റി ദാർഷ്ട്യത്തോടെ അയാൾ ജീവിച്ച കാലം. ഭാര്യയെ 2 പെൺ മക്കളെ സ്നേഹിച്ചിട്ടുണ്ടോ? അവൾക്കറിയില്ല. കൃത്യമായി ചിലവിന് തന്നിരുന്നു. മക്കളെ പഠിപ്പിച്ചിരുന്നു. പക്ഷെ അയാളുടെ കൊള്ളരുതായ്കകൾ ചോദ്യം ചെയ്യാനോ ഉപദേശിക്കാനോ അഭിപ്രായം പറയാനോ ഒരിക്കലും അയാൾ രാധികയെ അനുവദിച്ചിരുന്നില്ല. ചെറുപ്പം മുതൽ കൃഷ്ണനിൽ ഉള്ള അചഞ്ചല ഭക്തിയാണ് തന്നെ ഈ ജീവിത സായാഹ്നത്തിൽ എത്തിച്ചത്. മിക്കപ്പോഴും ഗുരുവായൂർ കണ്ണനെ ദർശിക്കണം എന്നുള്ള അതിയായ ആഗ്രഹം മനസ്സിൽ അടക്കി വെയ്ക്കേണ്ടി വന്നിട്ടുണ്ട്. ഇപ്പോൾ രാധിക സന്തോഷവതിയാണ്. കാരണം ഈ ജീവിത സായഹ്നത്തിൽ ഗുരുവായൂർ കണ്ണനെ സ്ഥിരമായി കാണാമല്ലോ. മക്കൾ ഒഴിവ് കിട്ടുമ്പോൾ അമ്മയ്‌ക്കൊപ്പം വന്ന് നിൽക്കും. ഭഗവാനെ ദർശിച്ചു തിരിച്ചു പോവും. "അമ്മേ... അമ്മേ.. വരുന്നില്ലേ അമ്പലത്തിലേയ്ക്ക് ഇന്നെന്ത്‌ പറ്റി? ഭയങ്കര ആലോചനയിൽ ആണല്ലോ?" നീട്ടി ഉള്ള വിളി കേട്ടാണ് രാധിക വാതിൽക്കലേയ്ക്ക് നോക്കിയത്. മുകളിലെ നിലയിലെ കണ്ണൻ ആണ്. തനിക്ക് അമ്പലത്തിൽ പോവാനായി അവനാണ് എന്നും കൂട്ടായി വരാറ്. "ആഹാ നീ എപ്പോ വന്നു?" "ഞാൻ കുറച്ചു നേരമായേ വന്നിട്ട്. അമ്മ ഭയങ്കര ആലോചനയിൽ ആയിരുന്നു." "നിന്റെ ആശാമ്മ എവിടെ കണ്ണാ? ഇന്ന് അവളും എനിക്കൊപ്പം വരാമെന്ന് പറഞ്ഞതായിരുന്നല്ലോ? "ഹോ അമ്മയ്ക്കെന്തോ തിരക്ക്. വരൂ നമുക്ക് പോകാം." "നിനക്ക് ഞാൻ പാൽപായസം ഉണ്ടാക്കി വെച്ചിട്ടുണ്ട് കേട്ടോ." "തൊഴുതു വന്നിട്ടാവട്ടെ അമ്മേ..." പോകും വഴി കണ്ണൻ രാധികയോട് നിർത്താതെ സംസാരിച്ചുകൊണ്ടിരുന്നു. രാധികയുടെ മനോവിഷമങ്ങൾ എവിടെയോ പോയ്‌ മറഞ്ഞു. തൊഴുതു തിരിച്ചു വന്നു കുറെ നേരം രാധികയുമായി സംസാരിച്ച് കണ്ണൻ പോവാൻ നേരം രാധികയുടെ കരങ്ങളിൽ പിടിച്ച് പറഞ്ഞു. "അമ്മയ്ക്ക് എന്ത് ആവശ്യം ഉണ്ടെങ്കിലും എന്നെ വിളിച്ചാൽ മതി കേട്ടോ.. ഞാൻ കൂടെ ഉണ്ടാവും." 

പിറ്റേന്ന് വെളുപ്പിന് അച്ഛന്റെ ഫോൺ കേട്ടാണ് രാധികയുടെ മോൾ കണ്ണ് തുറന്നത്. "മോളെ അമ്മ വിളിച്ചിരുന്നോ?ഞാൻ കുറെ നേരം ആയി ട്രൈ ചെയ്യുന്നു ഫോൺ എടുക്കുന്നില്ല." "അമ്മ ഇന്ന് വിളിച്ചില്ലല്ലോ അച്ഛാ, ഞാൻ ആശ ആന്റിയെ ഒന്ന് വിളിക്കട്ടെ." "ഹലോ ആശ ആന്റി, ഞാൻ രാധികയുടെ മോൾ ആണ്. അമ്മ ഫോൺ എടുക്കുന്നില്ല. ഒന്ന് നോക്കുമോ?" "മോള് ടെൻഷൻ അടിയ്ക്കാതെ, ഞാൻ നോക്കിയിട്ട് ഇപ്പോൾ വിളിക്കാം." രാധിക ഉറക്കത്തിൽ നിന്നും ഉണർന്നിരുന്നില്ല. അല്ല അവൾ ഒരിക്കലും ഉണരാത്ത ഉറക്കത്തിലേയ്ക്ക് പോയിരുന്നു. രാധികയുടെ മക്കളും ഭർത്താവും അവളുടെ ബോഡി കൊണ്ടു പോകാനായി എത്തി. ആശയും ഭർത്താവും മകനും എല്ലാ കാര്യങ്ങൾക്കും അവർക്ക് സഹായവും ആയി ഉണ്ടായിരുന്നു. ആശ തന്റെ മകനെ പരിചയപ്പെടുത്തിയപ്പോൾ രാധികയുടെ മകൾക്ക് ആശ്ചര്യം. രാധിക തനിക്കൊപ്പം എന്നും അമ്പലത്തിൽ പോവാനായി കൂട്ട് വന്നിരുന്ന കണ്ണന്റെ ഫോട്ടോ അയച്ചു തന്നിരുന്നു. അത് ഈ കുട്ടി ആയിരുന്നില്ലല്ലോ? "ആന്റിക്ക് രണ്ട് മക്കൾ ഉണ്ടോ?" "ഇല്ലല്ലോ" "അപ്പോൾ അമ്മ എനിക്ക് അയച്ചു തന്ന ഫോട്ടോയിലെ കുട്ടി ഏതാണ്?" "ഈ കുട്ട്യേ ഞാൻ ഇതു വരെ ഇവിടെങ്ങും കണ്ടിട്ടില്ലല്ലോ?" "ആരും ഇല്ലാത്തവർക്ക്... ഭഗവാനെ മനസുരുകി പ്രാർഥിക്കുന്നവർക്ക് ഭഗവാൻ തന്നെ തുണ നൽകും കുട്ടി!" ആശയുടെ കണ്ണുകൾ ആശ്ചര്യത്താൽ നിറഞ്ഞിരുന്നു.

Content Summary: Malayalam Short Story ' Aarum Illathavarkku ' written by Lakshmi Maneesh

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com