ADVERTISEMENT

കറുപ്പും വെളുപ്പും (കഥ)

കാലവർഷം ശക്തി പ്രാപിച്ചതോടെ കല്ലിടുക്കിലും കൊല്ലുവിളയിലും പുഴ കരമാന്തി, നിറഞ്ഞൊഴുകി. തേക്ക്മരത്തിന്റെ അടിവേരുകളിൽ വെള്ളം ചൂഴ്ന്നു, മണ്ണിൽനിന്ന്  വേദനയോടെ വിട വാങ്ങാനുള്ള വിങ്ങൽ. "കത്രീന നമ്മള് ശെരിക്കും കബളിക്കപ്പെട്ടിരിക്കുന്നു. ചക്കിലിട്ടാട്ടിയാലും മലവും മൂത്രവുമല്ലാതെ ജയിംസ്ന്റെ കൈയിൽ  അരയണയുടെ തുരുമ്പ്പോലുമില്ലാ. അവൻ അറിഞ്ഞുകൊണ്ട് നമ്മളെ ചതിച്ചതോ? അതോ നമ്മുടെ മോള് ആലീസ് നമ്മളെ ചതിച്ചതോ, ഏതായാലും അവളെ ഈ വർഷം പഠിക്കാൻ വിട്ടതും നിന്റെ വാക്ക്‌ കേൾക്കാത്തതും തെറ്റായിപോയി" കുമ്പസാരകൂട്ടിലെ പാപിയുടെ രോദനം കറിയാച്ചൻ നെഞ്ചിടറി പറഞ്ഞു തുടങ്ങി... "പാട്ടവിളക്കിന്റെ വെളിച്ചം തേടി പറക്കുന്ന ഈയാംപാറ്റകളെപോലെയാണ് പെൺമക്കളിൽ പലരും. പുത് വെട്ടം കണ്ട് ചാടികളിക്കും ചിറകൊന്നുകരിയും പിന്നേ പുഴുക്കളെ പോലെ  നിലത്ത്‌ ഇഴയും" ഉള്ളിലെരിഞ്ഞ കനലിന്റെ ചൂട് തോരാത്ത മഴയിലും തണുക്കാതെ അദ്ദേഹം വെറുപ്പോടെ തുപ്പി.

ഒരുകാലത്ത് മലവെള്ളപാച്ചിലിൽ രണ്ട്പേരുടെ ജീവനും ജീവിതവും കവർന്ന കൊല്ലുവിള ഇനി ആരെ കൊല്ലാനുള്ള ആവേശത്തിലാണ് കര നിറഞ്ഞ് പായുന്നത്.  ഓർത്തതേ വലിയ ശബ്ദത്തോടെ തേക്ക്മരം കടപുഴകി. "മക്കള് വലുതാകുമ്പോൾ അവരുടെ കിന്നാരവും നുണയും കേൾക്കാതെ നമ്മടെ ഒരു കണ്ണ് അവർക്കായി മാറ്റിവെക്കണം. എങ്കിലേ അവരുടെ വരവുംപോക്കും കുറച്ചെങ്കിലും കാണാൻ പറ്റുകയുള്ളു" കറിയാച്ചൻ അരിശത്തോടെ കത്രീനയെ നോക്കി, അവരുടെ കണ്ണുകളിൽ ഈറൻ നിറഞ്ഞിരുന്നു. വാക്കുകൾ മുറിഞ്ഞു വിങ്ങലുകളായി.. "അന്നേ ഞാൻ പറഞ്ഞതല്ലേ അച്ചായാ വയറ്റിൽ കിടക്കണ കുഞ്ഞിനെ നശിപ്പിച്ചു കളയാൻ" "അയ്യോ കത്രീനെ ആ കുരുന്ന് ജീവൻ എന്ത് അപരാധമാണ് ചെയ്തത്. തെറ്റ് ചെയ്തത് നമ്മുടെ മോളല്ലേ..." അഥവാ നശിപ്പിച്ചു കളഞ്ഞാലോ? "അന്ത്യ നാള് അടുക്കുമ്പോൾ ആ കുഞ്ഞ് ആത്മാവ് നമ്മുടെ മുന്നില് വന്ന്‌ മാറത്തടിച്ചു കരഞ്ഞ്കൊണ്ട് ചോദിക്കും ചാച്ച എന്ത്‌ തെറ്റാണ് ഞാൻ ചെയ്തത്, പാപം ചെയ്യാത്ത എന്നേ ശിക്ഷിക്കാൻ നിങ്ങൾക്ക് അവകാശമുണ്ടോ"?

ശബ്ദം നിലച്ചതുപോലെ കറിയാച്ചൻ വിമ്മിഷ്ടപ്പെട്ടു. ഇരുള് വിഴുങ്ങിയ ഭൂമിയിലേക്ക്‌ തുറിച്ചു നോക്കി വിറയാർന്ന വാക്കുകൾ തുടർന്ന്, "നമ്മുടെ കണ്ണും ചെവിയും ചൂഴ്ന്ന് കുത്തും ആ വേദനയറിഞ്ഞേ നമ്മള് മടങ്ങുകയുള്ളൂ കത്രീനാ.. ഓർക്കുമ്പോൾ എനിക്ക് ഭയമാകുന്നു." വളരെ നേരം വിഷമത്തോടെ കറിയാച്ചൻ കത്രീനക്കൊപ്പം ഉമ്മറത്ത്‌ ഇരുന്നു, പുഴയപ്പോഴും കൊല്ലുവിള പാലത്തിൽ തലത്തല്ലി കരയുന്നുണ്ടായിരുന്നു. "വിധിപോലെ ജീവിക്കട്ടെ. ഞാനും നീയും പാപം ചെയ്‌തിട്ടില്ല. അത്‌കൊണ്ട് കർത്താവ് ക്ഷമിക്കും നമ്മുടെ മോളോടും" ഇതും പറഞ്ഞ് ഉറങ്ങിയ കറിയാച്ചൻ ഉണർന്നതെയില്ല. അന്ത്യകൂദാശയുടെ ആലാപനത്തോടെ നേരം വെളുത്ത് തുടങ്ങിയത്. അന്നത്തെ പകലുറങ്ങും നേരം കറിയാച്ചനില്ലാത്ത ഉമ്മറത്തേക്ക് നോക്കി കത്രീന, മകൾ ആലീസിന്റെ കൈ പിടിച്ച് വിങ്ങിതുടങ്ങി. "നിന്നെയോർത്താ അച്ചായൻ എന്നും സങ്കടപെട്ടത്. നിനക്കൊരു കുഞ്ഞുണ്ടാകുമ്പോൾ പറഞ്ഞു കൊടുക്കാൻ നീ മറക്കരുത്, ഇഷ്ടപ്പെട്ട ആളോട് ജീവിക്കുന്നതിൽ തെറ്റില്ല പക്ഷേ പിഴച്ചോ, പിഴപ്പിച്ചോണ്ടാകരുത് '" അമ്മയുടെ വിറയാർന്ന ഉടലിലേക്ക്‌ ആലീസ്‌ പറ്റിചേരുമ്പോൾ അവളുടെ നിറവാർന്ന നയനങ്ങൾ കണ്മുന്നിലില്ലാത്ത സ്വന്തം പിതാവിന്റെ പാദത്തിലേക്ക് കുമ്പിട്ട് കഴിഞ്ഞിരുന്നു. കിഴക്കൻ കോള് വീണ്ടും ഒരു മഴക്കുള്ള മണിമുഴക്കി.

Content Summary: Malayalam Short Story ' Karuppum Veluppum ' written by Shaji Kattumpuram

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com