ADVERTISEMENT

ഗ്രാമാന്തരീക്ഷമുള്ള ആൾക്കൂട്ടം നിറഞ്ഞ സ്റ്റാലിൻ തെരുവിന്റെ മധ്യത്തിലേക്ക് ഒരുവൻ എവിടെ നിന്നോ ഓടിവന്നിരിക്കുന്നു. പരസ്പര വിരുദ്ധമായി പലതും ഉറക്കെ വിളിച്ചു പറയുന്നുണ്ട്. നീണ്ട ചെമ്പൻ മുടിയ്ക്ക് മുകളിൽ ചുവന്ന തൊപ്പി ധരിച്ചിരിക്കുന്നു. മുടിയുടെ ചുരുണ്ട അറ്റം ചുവന്ന് കലങ്ങിയ കുഴിഞ്ഞ കണ്ണുകൾക്ക്‌ മുകളിലൂടെ താടിയുള്ള മുഖത്തേക്ക് ചിതറിക്കിടക്കുന്നു, മുഷിഞ്ഞ ജീൻസ് ഉടുപ്പിന് മുന്നിൽ നിറയെ പോക്കറ്റുകൾ, ബട്ടൻസ് ഇടാത്തതുകൊണ്ട് വയറ് നട്ടെല്ലോളം ഒട്ടിക്കിടക്കുന്നത് കാണാം. സ്ലിംഫിറ്റ്‌ ജീൻസ് പാന്റ്സിന്റെ ഒരു കാല് മടക്കി മുട്ടോളം വെച്ചിട്ടുണ്ട്. കാലിൽ വിലകൂടിയ ബ്രാൻഡഡ് ഷൂസ് ഇടംവലം തെറ്റി ധരിച്ചിരിക്കുന്നു, ഷൂ ലെയ്സ് അഴിഞ്ഞ് കിടക്കുന്നുണ്ട്. ശരീരത്തിലും വസ്ത്രങ്ങളിലും ആകെ ദുർഗന്ധം വമിക്കുന്ന അളവിൽ അഴുക്ക് പിടിച്ചിരിപ്പുണ്ട്, അസ്ഥിപഞ്ചരമായ ശരീരം, ഇരുപത് വയസ്സ് പ്രായം തോന്നുന്ന ചെറുപ്പക്കാരൻ.

കവലയിൽ നിന്ന ആരൊക്കയോ വിളിച്ചു പറയുന്നുണ്ട് “ഭ്രാന്തൻ..” “ഭ്രാന്തൻ..” അവന്റെ കൈയ്യിൽ ഒരു പ്ലാസ്റ്റിക് റോപ്പുണ്ട്, അത് ഉയർത്തി എല്ലാവരെയും വെല്ലുവിളിച്ച് ഭീഷണി മുഴക്കുന്നുണ്ട്. ഇടയ്ക്ക് റോപ്പ് കഴുത്തിൽ വട്ടം ചുറ്റിയിടുന്നുണ്ട്. “ഡാഡി മമ്മി സുഖിക്കുന്നു, ഞാൻ മാത്രം ഒറ്റയ്ക്ക്” “ബ്ലഡി ഫാദേർസ് ആൻഡ് മദേർസ്” “അവന്റെയൊക്കെ...” ഇങ്ങനെ പറഞ്ഞ് ഭ്രാന്തൻ ശാന്തന്റെ ചായക്കടയിലേക്ക് ഓടിക്കയറി. ആ നിമിഷം തന്നെ ശാന്തൻ ശാന്തത മറന്ന്‌ അവിടെ നിന്ന രണ്ടുപേരും ചേർന്ന് ഭ്രാന്തനെ പുറത്തേക്ക് പിടിച്ചുതള്ളി, റോഡിലേക്ക് കമഴ്ന്ന് വീണ അവൻ എഴുന്നേറ്റ് ഉടുപ്പിന്റെ പോക്കറ്റിൽ കൈയ്യിട്ട് രണ്ട് പാറക്കല്ലുകൾ കൈയ്യിലെടുത്ത് കുറെ തെറികൾ പറഞ്ഞ് അവരെ നോക്കി അലറിക്കൊണ്ട് എറിയുന്നത് പോലെ ഓങ്ങി, ഇത് കണ്ട ശാന്തനും കൂട്ടരും കടയിൽ കയറി ഒളിച്ചു. ശാന്തന്റെ കടയിലെ കണ്ണാടിപ്പെട്ടിയുടെ ഭാഗ്യം ഭ്രാന്തൻ കല്ലെറിഞ്ഞില്ല. 

ഭ്രാന്തനെ കണ്ട് ആളുകൾ കൂടിനിൽപ്പുണ്ട്. പക്ഷേ അവന്റെ കൈയ്യിൽ കല്ലുള്ളത് കാരണം ആരും അടുക്കാതെ നിൽക്കുകയാണ്. പുഴുത്ത തെറികൾ വാരിവിതറി അവൻ കവലയിൽ തെക്കുവടക്ക് നടക്കുകയാണ്. ശാന്തനെ ഓങ്ങിയ കല്ലുകൾ കൊണ്ട് സ്വയം കൈപ്പത്തിയിൽ ആഞ്ഞ് ഇടിച്ച ശേഷം കല്ലുകൾ പോക്കറ്റിലിട്ടു. രക്തം പൊടിയുന്ന നീണ്ട നഖമുള്ള കൈപ്പത്തി മുഖത്ത് ബലമായി അമർത്തി അവൻ പൊട്ടിച്ചിരിച്ചു. ഒടുവിൽ ആത്മഹത്യ ഭീഷണി മുഴക്കി കവലയിൽ തെക്കുപടിഞ്ഞാറ് നിന്നിരുന്ന അരയാലിന്റെ മൂട്ടിലേക്ക് ഭ്രാന്തൻ ഓടി. കൈയ്യിലുണ്ടായിരുന്ന പ്ലാസ്റ്റിക് റോപ്പ് കഴുത്തിൽ ചുറ്റിയിട്ട ശേഷം ആലിലേക്ക് വലിഞ്ഞു കയറുകയാണ്. പിന്നാലെ ഓടിയെത്തിയ ചെറുപ്പക്കാരിൽ രണ്ടുപേർ ചേർന്ന് ഭ്രാന്തനെ ആൽമരത്തിൽ നിന്ന് താഴേക്ക് വലിച്ചിട്ടു. കഴുത്തിലുണ്ടായിരുന്ന റോപ്പ് കൊണ്ട് കൈകാലുകൾ വരിഞ്ഞുകെട്ടി മലർത്തി കിടത്തി, ദുർബലമായ ശരീരത്തിന്റെ സർവശക്തിയും എടുത്ത് അലറിവിളിച്ചു കൊണ്ട് ഭ്രാന്തൻ നാക്ക് പുറത്തേക്ക് നീട്ടി, നാക്കിനടിയിൽ ഒരു സ്റ്റിക്കർ ഒട്ടിച്ചിരിക്കുന്നത് കാണാം, സ്റ്റാമ്പിന്റ ആകൃതി. ഇത് ശ്രദ്ധയിൽപ്പെട്ട ചെറുപ്പക്കാരിൽ ഒരാൾ പറഞ്ഞു ഇത് വെറും ഭ്രാന്തനല്ല “ന്യൂജൻ ഭ്രാന്തൻ”.

Content Summary: Malayalam Short Story ' Newgen Bhranthan ' written by Aneesh Ashramam

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com