ADVERTISEMENT

കരിനീല ആകാശത്തിലത്ര ആഴത്തിൽ

വേരാഴ്ത്തി നിൽക്കുമൊരു കദന കാവ്യ തന്തുവിനെ

നിന്റെ ദുഃസ്വപ്നങ്ങളുടെ തടവറയിലേക്കെന്തിനു

വിവർത്തനം ചെയ്യുന്നു ശാരികേ നീ
 

ഏഴു കടലിനുമപ്പുറം, വെയിൽ തിന്ന് നരവീണ

എന്റെ വസന്തങ്ങളിൽ, പ്രണയഗീതികളെ

സന്നിവേശിപ്പിച്ച് പുതിയൊരു മൗനരാഗം

കറന്നെടുക്കാമെന്ന് വൃഥാ കനവ് കെട്ടായ്ക നീ
 

ഹൃദയ ശൽക്കങ്ങളിലൊക്കെയും സിംഗള മൊഴിയുടെ

ആട്ടുമകറ്റുമിന്നും തട്ടി പ്രതിധ്വനിക്കയാലോമനേ

തേനിൽ ചാലിച്ചു നീ മൂളും പ്രേമ ശീൽക്കാരങ്ങൾ കേട്ട്

തരളിതമാകുമെന്റെ കരളിതെന്ന് കാത്തിരിക്കായ്ക
 

പഞ്ചാരിമേളം കൊട്ടിക്കേറുന്ന കാലമൊക്കെയും 

പൂരപ്പറമ്പുകളിൽ തീയാട്ടമാടാൻ മാത്രം ഉഴിഞ്ഞിട്ട

നേർച്ചക്കോഴിയെന്റെ തലയെടുപ്പും കൂവലും കണ്ട്

നിനച്ചിടായ്കയത്ര ലളിതമൊരു ബാന്ധവം നെയ്തിടാൻ
 

ഇല്ല സഖീ,യെന്നിലില്ല ദുരിതം തീണ്ടിയൊടുങ്ങാത്ത

അത്ര കോയ്മ കാട്ടും കശേരുവൊന്നുപോലും, ഇല്ലയൊട്ടുമേ

നിന്നിൽ പടർന്ന് നരകനൃത്തം ചെയ്യുവാൻ ത്രാണികൊണ്ട

ഇടുപ്പെല്ലും ഇക്കിളികൂട്ടും രോമാവൃത വിരിമാറും മറുകും
 

എങ്കിലും,

എല്ലാമുണർന്ന്, നീയെന്റെ കാവ്യങ്ങളിൽ കാമംകൊണ്ട്

പ്രണയ പരവശത്താൽ ഒട്ടിനിൽക്കുവാൻ കോപ്പ് കൂട്ടുകിൽ

വരിക,യൊരു തുലാപ്പെയ്ത്തായ് കുളിർപ്പിക്കയെന്നെ

ഇത്ര കൽപ്പിക്കയില്ല മറ്റൊന്നും, കുതിർന്നേ കിടന്നിടാം
 

Content Summary: Malayalam Poem written by Mambadan Mujeeb

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com