ADVERTISEMENT

"ചില മുറിവുകൾ ഒരു മനുഷ്യന്റെ അവസാനത്തിന് കാരണമാവുന്നു. ചിലത് പുതിയ മനുഷ്യന്റെ ജനനത്തിന് കാരണമാകുന്നു". ഞാനിവിടെ നിൽക്കുമ്പോൾ അനേകം വർഷങ്ങളാണ് കണ്മുന്നിലൂടെ മിന്നിമാഞ്ഞുപോയത്. ഈ ഇരുട്ടിൽ അവസാനത്തെ ബസിലെ ആദ്യത്തെ യാത്രക്കാരി ഞാനാണ്. ഞാൻ കാത്തിരിക്കുന്നത് മറ്റാർക്കും വേണ്ടിയല്ല എനിക്ക് വേണ്ടി തന്നെയാണ്. ഞാനും എന്റെ പ്രണയവും എന്റെ മുന്നിലൂടെ നടന്ന് ബസ്സിന്റെ മുൻഡോർ വഴി കയറുന്നത് ഞാൻ കണ്ടു. എന്റെ ഉള്ളം നീറിപ്പുകഞ്ഞു, ഹൃദയം ഉച്ചത്തിൽ കരഞ്ഞു എത്ര സന്തോഷവതിയാണ് ഞാൻ..! അവന്റെ കൈ മുറുകെപ്പിടിച്ചു എന്റെ തൊട്ടു മുന്‍പിലെ സീറ്റിൽ ഇരിക്കുന്ന എന്നെ ഞാൻ ഒന്നേ നോക്കിയുള്ളു.

ഞാൻ "അനാമിക" പണ്ടും എനിക്ക് ഒരുപാട് പേരുകൾ ചാർത്തി കിട്ടിയിരുന്നു . ഞാൻ ഭാവിയിൽ നിന്നും വന്നവളാണ്. അന്തം വിടേണ്ട, ഇപ്പോൾ ഞാൻ നിൽക്കുന്ന സമയം 21/12/2018, രാത്രി 12 മണി. ബസ്സിലെ മുൻസീറ്റിൽ കയറി കാമുകനോടൊപ്പം ഇരിക്കുന്ന എന്റെ പ്രായം 21, ഇനി നിങ്ങളോട് സംവദിക്കുന്ന ഞാൻ വന്നിരിക്കുന്ന വർഷം 2044 കൃത്യമായി പറഞ്ഞാൽ 10/5/2044..! എന്റെ പ്രായം  നാൽപ്പത്തിയേഴ്‌. ചിന്തിച്ചു വിയർക്കേണ്ട ഞാൻ തന്നെ പറഞ്ഞു തരാം.

പത്തു വർഷങ്ങളുടെ ഗവേഷണഫലങ്ങളുടെ ഫലമായാണ് ഞങ്ങൾ അത് നിർമിച്ചത്, അതേ പ്രകാശവേഗതയെ തോല്പിക്കാൻ തക്ക ശേഷിയുള്ള ഒന്ന് "വേം ഹോൾ ". പ്രകാശത്തിന്റെ  അന്തരീക്ഷത്തിലെ വേഗത എന്നത് 3.0×10^8 ആണല്ലോ അതായത് ഒരു സെക്കന്റിനുള്ളിൽ  3ലക്ഷത്തിനടുപ്പിച്ചാണ് (3lakhs/ സെക്കൻഡ്‌സ് )പ്രകാശ വേഗത. എന്നാൽ വ്യത്യസ്ത മാധ്യമങ്ങളിൽ പ്രകാശവേഗത വ്യത്യസ്തമാണുതാനും. ഒരു വേംഹോൾ എന്നത് നമ്മുടെ പ്രപഞ്ചത്തിലെ രണ്ട് വിദൂര ബിന്ദുക്കൾക്കിടയിലുള്ള ഒരു തുരങ്കം പോലെയാണ്, ഒരു പോയിന്റിൽ നിന്ന് മറ്റൊന്നിലേക്കുള്ള യാത്രാ സമയം അത് പരമാവധി കുറയ്ക്കുന്നു. ഒരു ഗാലക്സിയിൽ നിന്ന് മറ്റൊന്നിലേക്ക് ദശലക്ഷക്കണക്കിന് വർഷങ്ങൾ സഞ്ചരിക്കുന്നതിനുപകരം, ശരിയായ സാഹചര്യങ്ങളിൽ ഒരാൾക്ക് ഒരു വേംഹോൾ ഉപയോഗിച്ച് യാത്രാ സമയം മണിക്കൂറുകളോ മിനിറ്റുകളോ ആയി ചുരുക്കുന്നു. വേം ഹോളിന്റെ പ്രത്യേകത എന്താണെന്ന് വച്ചാൽ ഇവിടെ സമയം മൈക്രോ സെക്കണ്ടുകൾ കൊണ്ടാണ് അളക്കുന്നത്.ഒരു പക്ഷേ സമയം അളക്കാൻ പോലും കഴിഞ്ഞെന്ന് വരില്ല. ലക്ഷ്യസ്ഥാനത്തേക്കുള്ള സാധാരണ ദൂരത്തേക്കാൾ പതിനായിരം മടങ്ങ് കുറവായിരിക്കും ഇവിടെ. പ്രപഞ്ചത്തിന്റെ അനേകമനേകം രഹസ്യങ്ങൾ അറിയാനുള്ള മനുഷ്യരുടെ എക്കാലത്തെയും ത്വരയ്ക്ക് ഏകദേശം രണ്ടായിരം വർഷത്തെ പഴക്കം ഉണ്ടല്ലോ. എന്നാൽ നമുക്ക് അധികം ദൂരം താണ്ടാൻ കഴിഞ്ഞിട്ടില്ല താനും.

നാസയിലെ ഞാനടങ്ങുന്നഅഞ്ചംഗ സംഘ ശാസ്ത്രജ്ഞന്മാരുടെ പത്തു വർഷത്തെ കാത്തിരിപ്പിന്റെ ഫലമാണീ വേം ഹോൾ. നെടു നീളൻ ഫോർമുലകൾക്കും ഉറക്കം വരാത്ത അനേകമനേകം രാത്രികൾക്കും പകരമായി ഞങ്ങൾ വിശ്രമിച്ചു. എന്റെ സഹപ്രവർത്തകർ വളരെ വലിയ ആഘോഷങ്ങൾ സംഘടിപ്പിച്ചു. എങ്കിലും അവരുടെ ആഘോഷങ്ങളിലൊന്നും ഞാൻ പങ്കെടുത്തില്ല അവരാരും തന്നെ എന്നെ ഓർത്തതും ഇല്ല. അല്ലെങ്കിലും ആരോടും തന്നെ എനിക്ക് വൈകാരികമായി ഒരടുപ്പവും ഇല്ലായിരുന്നല്ലോ. ചില നമ്പേഴ്സ് അനുസരിച്ചു ഞാൻ അവരെ ഓർക്കുന്നു.

എന്റെ പേര് അവർക്കറിയാമായിരിക്കുമോ?

ആാാാാ..അറിഞ്ഞിട്ടിപ്പോ എന്തിനാ, എന്നോട് ഞാൻ ചോദിച്ചു.

നാസയിലെ ആ ബഹിരാകാശ ഗവേഷക  സംഘത്തിലെ ഒരേയൊരു മലയാളി അതിലുപരി ഒരേയൊരു ഇന്ത്യക്കാരി ഞാനാണ്. ബാക്കി രണ്ട് യൂറോപ്യൻസ്, ഒരു അമേരിക്കൻ, പിന്നെ ഒരു ആഫ്രിക്കൻ ഇത്രയും അല്ലാതെ അവരെപ്പറ്റിയുള്ള മറ്റൊരു കാര്യവും എനിക്കറിയില്ല, ഈ പത്തു വർഷത്തിനിടെ ഞാനത് അന്വേഷിച്ചിട്ടില്ല. അല്ല എനിക്കതിന്റെ ആവശ്യം ഇല്ലായിരുന്നു. ഞാനും എന്റെ ലക്ഷ്യവും അവർക്ക് മുൻപിൽ ഇപ്പോഴും ഗൂഢമായിരിക്കും. ഞാൻ ചെറുതായി മന്ദഹസിച്ചു.

ഇങ്ങോട്ട് പുറപ്പെടുന്നതിന് തൊട്ട് മുൻപേ പോലും പറയുന്നുണ്ടായിരുന്നു "അവിടെ ചെന്ന് ചെറിയൊരു മാറ്റം പോലും ഉണ്ടാക്കരുത്. അല്ല നമ്മൾ അത് പരസ്പരം പറയേണ്ട കാര്യം പോലുമില്ല. എല്ലാർക്കുമറിയാവുന്നതല്ലേ. അവിടെ നമ്മൾ ചെറിയൊരു മാറ്റം പോലും സൃഷ്ടിച്ചാൽ ചരിത്രം ആകമാനം മാറിമറിയും. നമ്മുടെ പത്തു വർഷത്തെ ഈ ഗവേഷണം പോലും വൃഥാവിലാകും" സത്യത്തിൽ ഞങ്ങളുടെ ഗവേഷണം പ്രപഞ്ചത്തിന്റെ രണ്ടറ്റങ്ങളെ തമ്മിൽ ബന്ധിപ്പിക്കുവാനുള്ള കണ്ണിയെത്തേടിയായിരുന്നു. എന്ന് പറഞ്ഞാൽ നമ്മുടെ സ്വന്തം ഗാലക്സി ആയ മിൽക്കി വേ പോലും നമ്മുടെ വരുതിയിലല്ല. പ്രപഞ്ചത്തിലെ കോടിക്കണക്കിന് ഗാലക്സികളിൽ ഒന്ന് മാത്രമാണ് നമ്മുടെ മിൽക്കി വേ അഥവാ ക്ഷീരപഥ ഗാലക്സി. അതിനുള്ളിൽ, കുറഞ്ഞത് 100 ബില്യൺ നക്ഷത്രങ്ങൾ ഉണ്ട്, ശരാശരി.ഓരോ നക്ഷത്രവും കുറഞ്ഞത് ഒരു ഗ്രഹത്താലെങ്കിലും അതിനെ പരിക്രമണം ചെയ്യപ്പെടുന്നു. ഇതിനർത്ഥം നമ്മുടെ സൗരയൂഥം പോലെ ആയിരക്കണക്കിന് ഗ്രഹവ്യവസ്ഥകൾ ഗാലക്സിക്കുള്ളിൽ ഉണ്ടെന്നാണ്! എന്നാൽ അന്വേഷണകുതുകിയായ മനുഷ്യന്  സൗരയൂഥത്തിനെക്കുറിച്ച് പോലും ഇനിയും പൂർണമായും മനസ്സിലാക്കാൻ കഴിഞ്ഞിട്ടില്ല. വേഗത ആയിരുന്നു മനുഷ്യന്റെ പോരായ്മ. പ്രകാശത്തെ അതിജീവിക്കുന്ന വേഗത കൊണ്ട് മാത്രമേ പ്രപഞ്ച രഹസ്യങ്ങൾ മുഴുവൻ കൈപ്പിടിയിൽ ഒതുങ്ങൂ.

അതിനുള്ള പരിഹാരമാണ് ഈ വേം ഹോൾ. ഇതുവഴി പ്രപഞ്ചത്തിന്റെ രണ്ടറ്റങ്ങളെ തമ്മിൽ ഒരു പാലം പോലെ ബന്ധിപ്പിക്കാൻ കഴിയുന്നു. എളുപ്പം മനുഷ്യന് കടന്നുപോവാൻ കഴിയുന്നു.

ഞങ്ങളുടെ ലക്ഷ്യം സൗരയൂഥത്തിന് തൊട്ടടുത്തു കിടക്കുന്ന മറ്റൊരു ഗാലക്സി ആണ്. അതിന്റെ കേന്ദ്രവും സൂര്യനോളം വലിപ്പമുള്ള ഒരുനക്ഷത്രവും ഏകദേശം അഞ്ചു ഗ്രഹങ്ങളുമാണ്. അതിൽ ഒരു ഗ്രഹത്തിനു ഭൂമിയോട് സാദൃശ്യവും ഉണ്ട്. ആ ഗ്രഹമാണ് ഞങ്ങളുടെ ലക്ഷ്യം. അവിടെ മറ്റൊരു മനുഷ്യൻ ഉണ്ടോ എന്നതാണ്. ഉണ്ടെങ്കിൽ തന്നെ അവന്റെ പരിണാമം എവിടെ എത്തി എന്നറിയാനാണ്. ഭൂമിയിലെ മനുഷ്യന്റെ ഒപ്പമോ അതോ താഴെയോ അതോ അതിലേറെ ഉയരത്തിലോ..!

അഞ്ചു പേർക്കും വ്യത്യസ്തമായ സ്പേസ് ജെറ്റുകൾ, അഞ്ചിനെയും ഓരോരുത്തരുടെ ഡി എൻ എ യുമായി കണക്ട് ചെയ്തിരിക്കുന്നു. ഈ അഞ്ചിനെയും വഹിക്കുന്ന മറ്റൊരു സ്പേസ് ജെറ്റ്. എവിടെ പോയാലും ഞങ്ങൾക്കാവശ്യമുള്ള വെള്ളവും വായുവും ഭക്ഷണവും വേണമല്ലോ അതെല്ലാം ഈ വലിയ സ്പേസ് ജെറ്റിലാണ്. യാത്രക്കായി തയ്യാറെടുപ്പുകൾ നടത്തവേയാണ് യാദൃശ്ചികമായി, അതേ തികച്ചും യാദൃശ്ചികമായി ഇതിന്റെ ടൈം ട്രാവൽ സാധ്യത മുൻപേ അറിയുമായിരുന്നിട്ടും അതൊന്ന് പരീക്ഷിച്ചു നോക്കാൻ ഞങ്ങൾ ഒരുങ്ങിയത്, അതും എന്റെ നിർബന്ധപ്രകാരം.

ആദ്യത്തെ യാത്രയെക്കാൾ സുഗമവും സുരക്ഷിതവും തന്നെയാണ് ടൈം ട്രാവെല്ലിങ്. എന്തെന്നാൽ ഭൂമി വിട്ട് പോകുന്നില്ലല്ലോ അതിനാൽ മേൽ പറഞ്ഞ മൂന്ന് അത്യാവശ്യ സാധനങ്ങൾ വേണ്ടിവരില്ല. അതിനാൽ തന്നെ അവർക്കാർക്കും തന്നെ ടൈം ട്രാവൽ ചെയ്യുന്നതിന് എതിർപ്പുണ്ടായിരുന്നില്ല. സത്യത്തിൽ ടൈം ട്രാവെലിങ് ഞങ്ങളുടെ ലക്ഷ്യമേ അല്ലായിരുന്നു, എന്നാണ് ഞങ്ങളുടെ ടീമിലെ മറ്റുള്ളവരുടെ വിചാരം. എന്നാൽ പ്രപഞ്ച രഹസ്യങ്ങൾ അറിയുക എന്നതിലുപരി എന്റെ ലക്ഷ്യം എന്നത് അത് മാത്രം ആയിരുന്നു താനും. പക്ഷേ അങ്ങനെ ഒരു യാത്രക്ക് അവർക്കാർക്കും ഒരു താല്പര്യവും ഉണ്ടായിരുന്നില്ല.

എല്ലാം എന്റെ താല്പര്യം ആയിരുന്നു. എനിക്ക് പോയെ മതിയാവുമായിരുന്നുള്ളു. എനിക്കറിയാം ഭൂതത്തിൽ കമിഴ്ന്നു കിടക്കുന്ന ഒരില നിവർത്തിയിട്ടാൽ പോലും അത് ഭാവിയെ നന്നായി ബാധിക്കുമെന്ന്. അവർ എന്നെ വിശ്വസിച്ചതാണ്. യാതൊരു വിധത്തിലുള്ള വൈകാരികതയും ഇല്ലാത്ത തലച്ചോർ കൊണ്ട് മാത്രം ചിന്തിക്കുന്ന ഞാൻ അങ്ങനെ ഒരു മാറ്റവും വരുത്തില്ലെന്ന് അവർ അതിരറ്റു വിശ്വസിച്ചു. ഞാൻ എന്റെ ഡി എൻ എ യുമായി ബന്ധിപ്പിക്കപ്പെട്ട സ്പേസ് ജെറ്റിൽ കയറി ഇരുന്നു .

ഏത് വർഷത്തിലേക്ക് വേണമെങ്കിലും ടൈം സെറ്റ് ചെയ്തു പോവാം, ഭൂമിയിലെ ഏതിടത്തേക്ക് വേണമെങ്കിലും പോവാം. എന്നാൽ യാത്ര തുടങ്ങേണ്ടതും അവസാനിപ്പിക്കേണ്ടതും എപ്പോഴും 2044 എന്ന വർഷത്തിൽ മാത്രമായിരിക്കും. അങ്ങനെ ഞാൻ ടൈം സെറ്റ് ചെയ്തു 21/12/2018. ഒരു ക്രിസ്മസ് വെക്കേഷൻ സമയം...

ഒരിക്കലും ഞാൻ മറക്കാനിടയില്ലാത്ത ആ തിയ്യതി. സെക്കന്റുകൾക്കുള്ളിൽ ഞാൻ അവിടെയെത്തി.

സ്ഥലം : ബാംഗ്ലൂർ സമയം :12:03

12:30 ന് എടുക്കേണ്ട വണ്ടിയാണ്, എറണാകുളത്തേക്ക്. 'ഞാൻ' എത്താൻ പോവുന്നത് 12:09ന് ആണ്. ഏത് സീറ്റിലാണ് ഞാൻ ഇരിക്കുക എന്ന് എനിക്ക് വ്യക്തമായി അറിയാം, ഒരിക്കൽ ഞാൻ അവിടെ ഇരുന്നിരുന്നു. അവന്റെ കൈകൾ കോർത്തു പിടിച്ചു ഞാനിതാ ബസ്സിലേക്ക് കയറുന്നു. എന്തൊരു സന്തോഷമാണാ മുഖത്ത്, ലോകത്ത് മറ്റൊന്നിനെക്കുറിച്ചും ചിന്തിക്കാതെ തങ്ങൾ രണ്ടാളും മാത്രം ഒതുങ്ങുന്ന ഒരു ലോകം! ഞാൻ അവസാനമായി സന്തോഷിച്ച ദിവസം.

ബാഗ്ലൂരിലെ പ്രശ്‌സ്തമായ കോളേജിലെ യുജി സ്റ്റുഡന്റ് ആണ് മുന്നിലിരിക്കുന്ന പഴയ ഞാൻ. അവസാന വർഷ ഫിസിക്സ്‌ ബിരുദ വിദ്യാർത്ഥിനി. നല്ലൊരു ശാസ്ത്രഅധ്യാപിക ആവണമെന്നായിരുന്നു ആഗ്രഹം. എന്നാൽ എല്ലാം കാറ്റിൽ പറപ്പിച്ച ആ ദിനം..

അന്ന് പുറപ്പെട്ട ബസ്സിൽ ഞങ്ങളല്ലാതെ ഒരു കൗമാരക്കാരൻ പതിനേഴു വയസ് പ്രായമുള്ള പയ്യൻ, പിന്നെ ബസ് ഡ്രൈവറായ നാല്പത്തിയൊമ്പതുകാരൻ, ബസ്സിലെ രണ്ട് ജീവനക്കാരായ ഇരുപത്തിയെട്ടും മുപ്പത്തിയഞ്ചും വയസ്സുള്ള രണ്ട് പേർ പിന്നെ വേറെ രണ്ട് യാത്രക്കാർ നാല്പതും അറുപതും പ്രായമുള്ളവർ. എല്ലാവരുടെയും പ്രായം ഓർത്തുവെക്കാൻ ഒരു കാരണം ഉണ്ട്. വലിയ ഒരു കാരണം. എന്റെ ജീവിതം തന്നെ മാറ്റി മറിച്ച ഒരു നശിച്ച കാരണം.

12.30ന് എടുക്കേണ്ട ബസ് 12:13 ആയപ്പോഴേ എടുത്തത് ശ്രദ്ധിക്കേണ്ടതായിരുന്നു. പക്ഷേ ഞങ്ങളുടെ പ്രണയലോകത്തിൽ മറ്റൊന്നിനും സാധ്യത ഇല്ലായിരുന്നു. ബസ് കുറച്ചു മുൻപോട്ട് നീങ്ങിയതും ഷട്ടറുകൾ എല്ലാ താഴ്ത്തിയതും ഒരുമിച്ചായിരുന്നു. എന്റെ പ്രാണന്റെ പാതിയെ അവർ വലിച്ചിഴച്ചു പിന്നിലേക്ക് കൊണ്ടുപോയി. എന്നെ അവർ അതിക്രൂരമായി. ഹോ എനിക്കോർക്കാൻ പോലും പറ്റുന്നില്ല. എങ്ങനെയാണ് ഒരു മനുഷ്യന് മറ്റൊരു മനുഷ്യനെ ഇത്രമേൽ ക്രൂരമായ് ഉപദ്രവിക്കാൻ കഴിയുന്നത്?

പിന്നിൽ നിന്ന് അവന്റെ നിലവിളി കേൾക്കാമായിരുന്നു. എല്ലുകൾക്ക് മേൽ ഇരുമ്പ് കൊണ്ട് ആഞ്ഞടിക്കുന്നതിന്റെ ശബ്ദം. ഞങ്ങളുടെ നിലവിളി പുറത്തു കേൾക്കാതിരിക്കാൻ അവർ ഉച്ചത്തിൽ പാട്ട് വെച്ചിട്ടുണ്ടായിരുന്നു. എന്നോട് ഏറ്റവും ക്രൂരമായ് പെരുമാറിയത് ആ പതിനേഴുകാരൻ പയ്യനായിരുന്നു. ഏറെ നേരം കഴിഞ്ഞ് പിന്നീട് ഞാനൊന്നും കേൾക്കാതായി.

കണ്ണ് തുറക്കുമ്പോൾ ഞാൻ ഒരു ഹോസ്പിറ്റലിൽ ആയിരുന്നു, അപ്പോഴേക്കും മാസം ആറ് കഴിഞ്ഞിരുന്നു. ഞാൻ അവൻ എവിടെയെന്നു അന്വേഷിച്ചു. എന്റെ ആന്തരികവായവങ്ങൾക്ക് മൊത്തം ക്ഷതം ഏറ്റിരുന്നു. അപ്പോഴും ഒന്നെഴുന്നേൽക്കാനോ നടക്കാനോ എനിക്ക് വീണ്ടും രണ്ട് വർഷം കൂടി കാത്തിരിക്കേണ്ടി വന്നു. അവൻ ആന്തരിക രക്തസ്രാവം മൂലം രണ്ട് ദിവസങ്ങൾ കൂടിയേ ജീവിച്ചുള്ളൂ എന്ന് ഞാനറിഞ്ഞു. എനിക്ക് ഞെട്ടലുണ്ടായില്ല. അപ്പോഴേക്കും ഞാൻ ഞാനല്ലാതെ ആയിരുന്നു. മറ്റേതോ ഒരാൾ. ഒരു വികാരവും ഇല്ലാത്ത മരം പോലെ ഒരുത്തി .

അപ്പോഴേക്കും എനിക്ക് ഒരുപാട് പേരുകൾ ലഭിച്ചിരുന്നു. നിർഭയ, നിരാമയ, അതിജീവിത അങ്ങനെ.. അങ്ങനെ. ചിലത് ഞാൻ ഓർക്കാൻ പോലും ഇഷ്ടപ്പെട്ടില്ല. സോഷ്യൽ മീഡിയ എന്നത് എന്റെ ജീവിതത്തിൽ നിന്ന് തന്നെ ഒഴിവാക്കി. തരം കിട്ടിയാൽ കാർന്നു തിന്നാൻ നടക്കുന്ന ചെന്നായകളെ ഞാനതിൽ കണ്ടു. ക്രൂരമായ് ബലാത്സംഗം ചെയ്യപ്പെട്ട ഞാൻ എന്തോ അപരാധി എന്ന പോലെ സമൂഹത്തിലേക്കിറങ്ങാതെ കഴിയണമെന്ന് പലരും വിധിയെഴുതി. ഒടുവിൽ എനിക്ക് ഞാൻ തന്നെ ഒരു പേരിട്ടു. അനാമിക അഥവാ നാമമില്ലാത്തവൾ. എനിക്കൊരു നാമവും വേണ്ട, മറ്റുള്ളവരുടെ ജീവിതത്തിനുമേൽ വിധിയെഴുതുന്ന നശിച്ച നാടും. ഒരൊറ്റ ലക്ഷ്യം മാത്രമായി ഉള്ളിൽ എന്റെ നശിച്ച ആ ഭൂതം മാറ്റണം. മാറ്റിയെ പറ്റൂ. ആ ഒരു ലക്ഷ്യം മാത്രം മുൻപിൽ വെച്ച് മുന്നേറിയ എന്റെ മുറിവുകൾ ആണിന്നെന്നെ ഇവിടെ എത്തിച്ചിരിക്കുന്നത്.

ആ ദുരന്തം കഴിഞ്ഞ് വർഷങ്ങൾക്ക് ശേഷം ആ ക്രൂരന്മാർക്ക് കോടതി ശിക്ഷ വിധിച്ചു, ഒരാൾക്കൊഴികെ ബാക്കിയെല്ലാവർക്കും വധശിക്ഷ..! ആ ഒഴിവാക്കപ്പെട്ടവൻ എന്നോട് ഏറ്റവും കൂടുതൽ ക്രൂരമായ് പെരുമാറിയ ആ പതിനേഴുകാരനായിരുന്നു. അവന് പ്രായമായില്ലത്രേ. അവനെപ്പോലെ ഉള്ള മറ്റ് രണ്ട് ജീവികളെ ഇത്രമേൽ ക്രൂരമായ് ദ്രോഹിക്കാൻ അവന്റെ പ്രായം ഒരു തടസ്സമായിരുന്നില്ലേ..? ഞാൻ ചിന്തകളിൽ നിന്ന് തിരിച്ചു വന്നു.

ഏതാനും നിമിഷങ്ങൾക്കുള്ളിൽ ബസ് പുറപ്പെടും. പിന്നെ...   പിന്നേ...

" എല്ലാം വിട്ട് നിന്ന് കണ്ട് മടങ്ങുക. ഒരു ചെറിയ മാറ്റം പോലും നമ്മുടെ ടൈം ലൈനിൽ വലിയ മാറ്റം സൃഷ്ടിക്കും. മാനവരാശിയുടെ മാറ്റത്തിന് ഉതകുന്ന എക്കാലത്തെയും മഹത്തായ കണ്ടുപിടിത്തങ്ങളിൽ ഒന്ന്, അത് നഷ്ടമാവും.." 

എന്റെ മുൻപിൽ രണ്ട് പ്രണയികൾ അവരുടേതായ ലോകത്തിൽ ലയിച്ചു മതിമറന്നിരുന്നു. ഏതാനും നിമിഷങ്ങൾക്കുള്ളിൽ അവരുടെ ജീവിതം മാറിമറിയാൻ പോവുന്നു, ഒരിക്കൽ പോലും ചിന്തിക്കാത്ത വിധത്തിൽ.

ഞാൻ..ഞാനെന്തു ചെയ്യണം?

Content Summary: Malayalam Story ' Avasanathe Busile Adhyathe Yathrakkari ' written by Neethu V R

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com