ADVERTISEMENT

ഭൂതകാലത്തിലേക്ക് ഓർമ്മകൾ എന്നെ വലിച്ചുകൊണ്ടുപോവുകയായിരുന്നു. എവിടെനിന്നോ പാഞ്ഞുവന്ന കയറുകൾ എന്നെ പിടിച്ചുകെട്ടി, കണ്ണുകൾ അടച്ചുകെട്ടി, പുഴകളുടെ ആഴങ്ങളിലൂടെ, സമുദ്രാന്തർ ഭാഗങ്ങളിലൂടെ ശ്വാസം മുട്ടിച്ചു, കുതറിത്തെറിക്കാൻ ശ്രമിക്കുന്ന എന്നെ വരിഞ്ഞുമുറുക്കി കൊണ്ടുപോവുകയായിരുന്നു. അടഞ്ഞ കണ്ണുകളിലൂടെ അബോധമനസ്സ് എന്നിലൂടെ സഞ്ചരിച്ചുകൊണ്ടിരുന്നു. കായലും കടലും ചുഴികളും കനത്ത തിരമാലകളും എല്ലാം ഞാൻ തിരിച്ചറിയുന്നുണ്ടായിരുന്നു. എപ്പോഴൊക്കെയോ എന്റെ കാലുകൾ കടലിന്റെ അടിത്തട്ടിലുള്ള മണലിൽ ഉരഞ്ഞു. ഉപ്പിന്റെ കണങ്ങൾ രക്തത്തിൽ സ്പർശിച്ചപ്പോൾ ശരീത്തിൽ പടർന്നു കയറിയ നീറ്റൽ അസഹ്യമായിരുന്നു. 

അവരെന്നെ എത്തിച്ചത് പണ്ട് ഞാൻ ജോലിചെയ്തിരുന്ന ഒരിടത്താണ്. അന്ന് മരുഭൂമിയിൽ വളരെ വലിയ ഒരു നഗരം സൃഷ്ടിക്കുകയായിരുന്നു ഞങ്ങളുടെ ജോലി. വളരെയധികം വെല്ലുവിളികൾ നിറഞ്ഞ പദ്ധതി. ഞങ്ങൾ അവിടെച്ചെല്ലുമ്പോൾ വെറും മരുഭൂമി മാത്രം. മലകളും കുന്നുകളും പാറക്കെട്ടുകളും ചൂഴ്‌ന്നിറങ്ങുന്ന മണൽകാറ്റുമാണ് ഞങ്ങളെ വരവേറ്റത്. നാലുവശവും മലകളും അതിനു നടുവിൽ ഒരു വലിയ സമതലവും. ശത്രുരാജ്യങ്ങൾക്ക് പെട്ടെന്ന് കാണാൻ കഴിയാത്ത ഒരു സുരക്ഷിത നഗരം എന്ന അന്വേഷണം അവിടെയാണ് അവസാനിച്ചത്. 

ഞങ്ങൾക്ക് പുറകെ ചങ്ങലകൾ കിലുങ്ങുന്ന ശബ്ദങ്ങളുമായി കൂറ്റൻ ഉപകരണങ്ങൾ കൂട്ടമായി അങ്ങോട്ട് ആർത്തടുത്തു. അവരെല്ലാം ചിന്നം വിളിച്ചലറുന്ന കാട്ടാനക്കൂട്ടങ്ങൾ ആയാണ് ചില സമയത്ത് തോന്നിച്ചത്. ആ കാട്ടാനക്കൂട്ടങ്ങൾ രണ്ടാഴ്ചകൊണ്ട് കുന്നുകളും തോടുകളൂം പാറക്കൂട്ടങ്ങളും നിറഞ്ഞ ആ പ്രദേശം നിരപ്പാക്കിയെടുത്തു. 

ഒരു അമേരിക്കക്കാരൻ ആയിരുന്നു ആ പദ്ധതിയുടെ തലവൻ. എവിടെയും എപ്പോഴും എല്ലാവരെയും ഉത്തേജിപ്പിക്കുന്ന വ്യക്തിത്വം. അദ്ദേഹത്തിൻറെ വാക്കുകൾ കേട്ടാൽതന്നെ മതി, ഒരു മനുഷ്യനിൽ ഉള്ള എല്ലാ ഉത്സാഹതല്പരതകളും ഒന്നിച്ചു മുന്നോട്ട് കുതിക്കും. പ്രൊജക്റ്റ് മാനേജരുടെ ഓഫീസിലാണ് ഞാൻ ജോലിചെയ്തുകൊണ്ടിരുന്നത്, അതിനാൽ തന്നെ അദ്ദേഹവുമായി വളരെ അടുപ്പത്തിലായിരുന്നു. എന്നും അദ്ദേഹത്തെ കണ്ട് ഗുഡ് മോർണിംഗ് പറയുന്നത് തന്നെ മനസ്സിന് വളരെ ഉത്സാഹം നൽകിയിരുന്നു. ഓരോ ജോലിക്കാരന്റെയും പരമാവധി കഴിവുകൾ എങ്ങനെ പുറത്തെടുക്കണമെന്ന് അദ്ദേഹത്തിന് നന്നായി അറിയാമായിരുന്നു.  

ഒന്നാം വർഷം ആദ്യ ഭാഗം തുറന്നുകൊടുത്തു വലിയ ഉൽഘാടനം തന്നെ കമ്പനി നടത്തി. അതിനോടനുബന്ധിച്ചു വലിയ ഉത്സവ മേളങ്ങളും നടത്തി. രാവേറെ നീണ്ടു നിന്ന പാർട്ടിയായിരുന്നു. എന്നാൽ അതിന്നിടയിൽ ആ വാർത്ത വന്നു, പാർട്ടിക്കിടയിൽ പ്രൊജക്റ്റ് മാനേജർ തളർന്നു വീണു. എല്ലാവരും നടുങ്ങിപ്പോയി. പ്രധാന ഹാളിൽ എല്ലാവരും വെറുങ്ങലിച്ചു നിൽക്കുന്നു. പെട്ടെന്ന് തന്നെ ആംബുലൻസ് എത്തി. ഡോക്ടർ അദ്ദേഹം മരണപെട്ടതായി പ്രഖ്യാപിച്ചു. 

ഞാൻ ഉറക്കത്തിൽ നിന്ന്  ചാടി എഴുന്നേറ്റു. കുറെ വെള്ളം കുടിച്ചു ഞാൻ വീണ്ടും കിടന്നു. അദ്ദേഹത്തിനൊന്നും സംഭവിക്കാതിരിക്കട്ടെയെന്ന് മനസ്സ് പ്രാർത്ഥിച്ചു. അഞ്ചുമണിക്ക് തന്നെയല്ലേ അലാറം വെച്ചിരിക്കുന്നതെന്ന് ഒന്നുകൂടെ നോക്കി. വീണ്ടും എപ്പോഴോ ഉറങ്ങിപ്പോയി. 

ഫോൺ ബെല്ലടിക്കുന്നത് കേട്ട് വീണ്ടും ഞെട്ടിയുണർന്നു. നാട്ടിൽ നിന്നാരോ വിളിക്കുന്നു. അതിരാവിലെ നാട്ടിൽ നിന്നുള്ള ഫോൺ വിളികൾ എപ്പോഴും നമ്മെ ഭയചകിതരാക്കും. അപ്പോഴേക്കും ഫോൺ കട്ടായി. ഉണർന്നു ഫോണെടുത്തു നോക്കി. കൂട്ടുകാരനാണ്. തിരിച്ചു വിളിച്ചു. "എടാ ഇന്ന് നിന്റെ പിറന്നാളാണ്, പിറന്നാൾ ആശംസകൾ പറയാൻ വിളിച്ചതാണ്, പിന്നെയാണ് നിന്റെ സമയം രണ്ടരമണിക്കൂർ പിന്നിലാണെന്ന് ഓർമ്മ വന്നത്".

"നന്ദി, ഞാൻ കുറച്ചുകൂടെ ഉറങ്ങട്ടെ" എന്ന് പറഞ്ഞു ഫോൺ വെച്ചു.

അർത്ഥങ്ങൾ അറിയാത്ത ഒരു ദു:സ്വപ്നം, ഉറക്കത്തിൽ നിന്ന് ഞെട്ടിയുണർത്താൻ ഒരു ഫോൺ കോൾ. പിന്നെ ഉറക്കം വന്നില്ല, എഴുന്നേറ്റ് കുളിച്ചു, ഒന്ന് നടക്കാൻ ഇറങ്ങി. നേരം വെളുത്തില്ല, കുളിരിന്റെ പ്രഭാതത്തിൽ തണുപ്പ് കാതുകളെ തഴുകി കടന്നുപോകുന്നു. കഴിഞ്ഞുപോയതെല്ലാം മായ്ചുകളഞ്ഞു പുതിയ ദിവസത്തിലേക്ക് നീങ്ങാം. ഓരോ അടി മുന്നോട്ടു വെക്കുംതോറും അയാളിലെ ആത്മവിശ്വാസം കൂടിക്കൂടി വന്നു. താൻ രണ്ടു കാലുകളിൽ നടക്കുന്നു. തനിക്കു കണ്ണ് കാണാം, കാതുകൾ കേൾക്കാം, നന്നായി ശ്വസിക്കുന്നു. മറ്റു ബുദ്ധിമുട്ടുകൾ ഇല്ലാതെ ജീവിക്കുന്നു. സത്യത്തിൽ തനിക്കുള്ളതിനൊക്കെ ജീവിതത്തോടും ഈ പ്രകൃതിയോടും നന്ദിയല്ലേ പറയേണ്ടത്. ആ നടത്തം ഒരു മണിക്കൂറിലേറെ നീണ്ടു. പെട്ടെന്നാണ് ഡിജിറ്റൽ വാച്ചിൽ നിന്ന് ആ സന്ദേശം കണ്ടത്, പതിനായിരം അടികൾ നടന്നിരിക്കുന്നു, അഭിനന്ദനങ്ങൾ. 

Content Summary: Malayalam Story ' Thirichupidikkumbol ' by Kavalloor Muraleedharan

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com