വിൻസെന്റ് ചാലിശ്ശേരി എഴുതിയ രണ്ട് കവിതകൾ
Mail This Article
1. കൊയ്ത്ത് പാട്ട്
ചളി പിളി വെള്ളം ചവിട്ടി കയറി...
വരി വരിയായ് പോകുന്നുണ്ടെ,
കൊയ്ത്തും മെതിയും നടക്കേണ്ടതല്ലേ...
പുഞ്ചപ്പാടത്തു.. തി തൈ..., തിക... തിതൈ.
ചന്ദന പൊട്ടു തൊട്ടവൾ വന്നു...
കൊയ്ത്തിന് ഇമ്പം കൂടി ഏവർക്കും,
മുട്ടിന് മേൽ വെച്ച് മുണ്ടും കുത്തി...
പാട്ടിന് ഒപ്പം തുള്ളി അരിവാൾ.
പാടത്തെ പാട്ട് കേട്ടയുടനെ....
സൂര്യനുദിച്ചു കിഴക്കു നിന്ന്,
വട്ടം കളിക്കുന്ന പെണ്ണിനെ കണ്ടാൽ..
സൂര്യന് ചൂട് കൂടി പോകും.
കഞ്ഞിയും പയറും കാലത്തെത്തി..
തൊട്ടുതലോടാൻ ചമ്മന്തിയും,
വട്ടം കൂടി കഞ്ഞി കുടിച്ചപ്പോൾ..
എന്തൊരു ആശ്വാസം, തി.. തൈ..തിക..തിതൈ.
നാണിച്ചു നിൽക്കാതെ മുഖത്ത് നോക്കിയാ..
ചന്ദനക്കുറിയിട്ട പെണ്ണെ,
പാടത്തു പറക്കുന്ന കിളിയെ നോക്കി..
പുഞ്ചിരിക്കുന്നത് എന്തിനാണ്.
കലപില പാടി കിളികൾ വന്നു...
പാടത്തെ പാട്ടിന് ഈണം കൂടി,
കൊയ്ത്തിന് ആക്കം കൂടി വന്നു..
സൂര്യന് ചൂട് ഏറിപ്പോയി.
കൊയ്ത്തു കഴിഞ്ഞു കറ്റകൾ കൂട്ടി...
ക്ഷീണിതരായി നിന്നപ്പോൾ,
ചന്ദനകുറിയിട്ട പെണ്ണ് വന്ന്...
നൃത്തം കളിച്ചു പാട്ടു പാടി, തി തൈ ...തിക തിതൈ.
2. കൊച്ചന്റെ പാട്ട്
കുട്ടികളുടെ അച്ഛനാകാനുള്ളൊരു കാലത്തിൽ...
സമ്പത്തു ഉണ്ടാക്കാൻ ഉണ്ടായൊരു മോഹം,
പൂത്തുലഞ്ഞിട്ട് ആ മോഹത്തിൽ നിന്നും സമ്പത്തു വന്നപ്പോൾ
വയസ്സായതറിഞ്ഞില്ല എന്റെ പൊന്നു മക്കളെ.
പണം കൈ പിടിക്കാൻ പോലും വയ്യാത്ത ഈ കാലത്തും...
പണം നിറഞ്ഞുകവിയുന്നതും ഞാൻ അറിയുന്നു,
പണം ചിലവഴിക്കാൻ വഴിയില്ലാതിരിക്കുന്ന നേരത്തും...
പണത്തിന്റെ സൗന്ദര്യം തിരയടിക്കുന്നു എൻ ഹൃദയത്തിൽ.
പെൻഷനായി നിൽക്കുന്ന എന്റെ കൂടെ..
സ്വപ്‌നങ്ങൾ ഒക്കെ എത്ര നാൾ കൂടി,
സ്മരണകൾ കൊണ്ട് നീന്തി തുടിക്കുന്ന കടലോരത്തിനരികെ..
മരണത്തിനായ് കാത്തിരിക്കുന്ന നാൾ എത്ര ദൂരം.
മനസിനുള്ളിൽ കടന്നുകയറിയ പൂമ്പാറ്റ പോലെ...
അടുത്തിരുന്ന സുന്ദരിയായ ആ പെൺകുട്ടിയെ,
കണ്ടിരിക്കുന്ന നാളുകൾ എത്രയും...
മറന്നു പോകുന്നു എന്റെ വാർദ്ധക്യം.
മുളച്ചു പൊങ്ങുന്ന പൊട്ടിച്ചിരികളിൽ...
അമർന്നുപോകുന്ന വരണ്ട എൻ ജീവിതങ്ങൾ,
പ്രണയ നാളുകളിൽ മറന്ന് പോകുന്നത്...
ഈ ജീവിതത്തിൽ എത്രയോ സുന്ദരം.
Content Summary: Malayalam Poem Written by Vincent Chalissery