ADVERTISEMENT

‘ഇതാണ് സർ റിസോർട്ട്. ഈ സ്ഥലം സാറിനിഷ്ടപ്പെടും. ഇവിടെ നിന്ന് ഒരു അരക്കിലോമീറ്റർ ദൂരെ ഒരു...." ടാക്സിക്കാരനെ പറയാൻ സമ്മതിക്കാതെ കടലിലേക്കു നോക്കികൊണ്ട് രഞ്ജൻ കനത്തിൽ പറഞ്ഞു: ‘അറിയാം’. ഇതുവരെ കടലു കാണാത്ത ഒരാളെപ്പോലെ രഞ്ജൻ കടലിലേക്കു നോക്കി നിൽക്കുന്നത് കണ്ട ടാക്‌സിക്കാരനു സംശയമായി. അയാൾ വിചാരിച്ചു "ഇയാൾക്കെന്തെങ്കിലും മാനസികപ്രശ്നമുണ്ടോ? കണ്ണുപോലും അടയ്ക്കാതെയാണല്ലോ നിൽപ്പ്. ഒടുക്കത്തെ ജാഡയും. ടാക്‌സിക്കാരൻ രഞ്ജനെ തുറിച്ചു നോക്കി നിൽക്കുകയാണ്. പെട്ടെന്നു രഞ്ജൻ ചോദിച്ചു ‘ഇയാളെന്തിനാ എന്നെയിങ്ങനെ നോക്കുന്നത്?’ ചിന്തയിൽ നിന്നു മാറി ഒരു ചെറിയ ഞെട്ടലോടെ ടാക്സിക്കാരൻ പറഞ്ഞു: ‘സോറി സർ, ഈ പെട്ടികൾ എവിടെയാണ് വയ്ക്കേണ്ടത്?’ ‘അതവിടെ വച്ചിട്ട് പൊക്കോളു. ഞാൻ അകത്തെടുത്തു വെച്ചോളാം.’ കൈയ്യിൽ മടക്കിപ്പിടിച്ച മൂന്ന് അഞ്ഞൂറിന്റെ നോട്ട് എടുത്തു നീട്ടി. ഒപ്പം ടിപ്പായി ഒരു നൂറിന്റെ നോട്ടും. സന്തോഷത്തോടെ അയാളതു വാങ്ങി. അതിന്റെ സ്നേഹം പ്രകടിപ്പിക്കാൻ പറഞ്ഞു. ‘സാർ, പിന്നെ കടലിലേക്ക് നോക്കികൊണ്ട് നിൽക്കുന്നതിന്റെ ഇടയിൽ സാറിന്റെ കണ്ണിൽ ഒരു ആവേശം കണ്ടു. രാവിലെ മാത്രം മതി കേട്ടോ ഈ ആവേശം, രാത്രിയിൽ കടലിൽ ഇറങ്ങരുതെന്നു മാനേജ്‍മെന്റിന്റെ സ്ട്രിക്റ്റ് ഓഡറാണ്’ ‘അറിയാമടോ...’ ടാക്സിക്കാരൻ എന്തോ പിറുപിറുത്തുകൊണ്ടു നടന്നകന്നു.

പിറകിലേക്കു കെട്ടി വച്ച കൈകൾ ഇപ്പോഴും രഞ്ജൻ എടുത്തിരുന്നില്ല. അങ്ങനെ തന്നെ കടലിലെ തിരകളെ കുറെ നേരം നോക്കി നിന്നു. തിരകളുടെ ശബ്‌ദം അവനു കുറച്ചു സമാധാനം നൽകി. മുഖത്തെ പിരിമുറുക്കം കുറഞ്ഞു. ഓഫിസിലെ മേലധികാരികളുടെ ശകാരങ്ങൾ അവന് ഓർമ വന്നു. തിരക്കേറിയ ജോലിക്കിടെ ഇങ്ങനെ ഒരു അവധി കിട്ടിയതിൽ അവൻ വളരെയധികം സന്തോഷിച്ചു. മനഃസമാധാനം ഇല്ലാത്ത ഓഫിസിൽ നിന്ന് സന്തോഷത്തോടെയാണ് രഞ്ജൻ പടി ഇറങ്ങിയത്. ബോസിന്റെ ചീത്തവിളികൾ അവന്റെ കാതുകളിൽ നിന്ന് അവൻ കേൾക്കാദൂരത്തിലേക്കു പോയി. അലകളുടെ ശബ്‌ദത്തിൽ അവൻ ഒരു സംഗീതം കേട്ടു. ഒരു നിമിഷം അതവവന്റെ മനസ്സിൽ കയറിയിറങ്ങി. രഞ്ജൻ അവന്റെ സാധനങ്ങൾ എടുത്ത് നേരത്തെ ബുക്ക് ചെയ്തുവച്ച റൂമിലേക്കു കയറി. വസ്ത്രം മാറി നേരെ ബാറിലേക്ക്. അധികം വെളിച്ചമില്ലാത്ത ഒരു മൂലയി‍ൽ ഇരുന്ന് കുടിച്ചുകൊണ്ടിരുന്ന ഒരാളുടെ അടുത്തു പോയി ഇരുന്നു. രഞ്ജനെ കണ്ടപ്പോഴേ അവിടെ ഇരുന്നയാൾക്ക് ഇഷ്ടപ്പെട്ടു. കൈകൊടുത്തു കൊണ്ട് അയാൾ പരിചയപ്പെടുത്തി. ‘അഗസ്റ്റിൻ’. തന്റെ പ്രൊഫഷൻ ആയ ഫോട്ടോഗ്രാഫിയിൽ നിന്ന് ചെറിയ ഒരു ഇടവേള എടുത്ത് സമാധാനിക്കാൻ വേണ്ടിയാണ് അയാളും വിമാനം കയറി വന്നത്. രഞ്ജനും അഗസ്റ്റിനെ ഇഷ്ടമായി.. അവർ ഏറെ നേരം സംസാരിച്ചു.

അഗസ്റ്റിന്റെ കുടുംബവും ജീവിതകഥയും എല്ലാം രഞ്ജനെ പറഞ്ഞു കേൾപ്പിച്ചു: ‘നിനക്ക് കഥകളില്ലേ?’ അഗസ്റ്റിന്റെ ഈ ഒരു ചോദ്യത്തിൽ നിന്നാണു രഞ്ജൻ ആദ്യമായി അൽപം ഉച്ചത്തിൽ സംസാരിച്ചു തുടങ്ങിയത്. ‘ഉണ്ട്, നാടും വീടും’. ഒന്ന് നിർത്തി രഞ്ജൻ തുടർന്നു: ‘അല്ല! ഉണ്ടായിരുന്നു. എന്ത് രസമായിരുന്നു! എന്റെ പഞ്ചാരമുക്ക്. കടപ്പുറവും വീടും കൂട്ടുകാരും. ആഘോഷങ്ങളൊക്കെ വരാൻ  നിമിഷമെണ്ണി ഞാൻ കാത്തിരിക്കുമായിരുന്നു. അവസാനമായി ഞാൻ എന്റെ വീടും നാട്ടുകാരെയും കണ്ടത് പത്താം ക്ലാസ് തുടങ്ങുമ്പോൾ ആണ്. ശേഷം...’ ഇത്രയും പറഞ്ഞുനിർത്തി രഞ്ജൻ മേശയിൽക്കിടന്നു. കുറച്ചു നേരം രഞ്ജനെത്തന്നെ നോക്കി ഇരുന്ന ശേഷം അഗസ്റ്റിൻ ചോദിച്ചു:‘ശേഷം? എന്തുണ്ടായി ? അവരെല്ലാം എവിടെ?’. മേശയിൽ കിടന്നുകൊണ്ടുതന്നെ അഗസ്റ്റിനെ നോക്കിയശേഷം രഞ്ജൻ എഴുന്നേറ്റു. മദ്യം ഒഴിച്ച ഗ്ലാസ്സിലേക്ക് ഐസുകളിട്ട് അതിലേക്ക് നോക്കികൊണ്ട് അവൻ തുടർന്നു:.‘ ശേഷം....ക്ഷണിക്കപ്പെടാത്ത ചിലർ നാട്ടിലേക്കു കടന്നുവന്നു. അവർക്കു റിസോർട്ട് വയ്ക്കാൻ ഞങ്ങളുടെ സ്ഥലം വേണം പോലും. ഞങ്ങൾ തരില്ല എന്നു പറഞ്ഞു.‘എന്നാൽ എടുക്കാനും അറിയാം’ എന്നവർ പറഞ്ഞു. റിസോർട്ട് വയ്ക്കാൻ അനുമതി ഇല്ലാത്ത ഒരിടത്ത് അവർ കൈക്കൂലി കൊടുത്ത് ലൈസൻസ് വാങ്ങി. പട്ടയം ഇന്നല്ലെങ്കിൽ നാളെ കിട്ടും എന്ന് കരുതിയ ഞങ്ങൾക്ക് ഞങ്ങളുടെ വീട് നഷ്ടമാകാൻ ഒട്ടും താമസമുണ്ടായില്ല. 

എതോ കോടതിയിൽ നിന്നു കിട്ടിയ കടലാസുകളുമായി വന്ന് വീടുകൾ ഇടിച്ചു നിരത്തി. ബീച്ചിനടുത്ത് അവർ റിസോർട്ടിന്റെ ബോർഡ് വച്ചു. സമരം ചെയ്തുകൊണ്ടിരുന്ന ജനക്കൂട്ടത്തിനിടയിലേക്ക് അവർ വണ്ടി ഓടിച്ചു കയറ്റി. എന്റെ കൈയ്യക്ഷരം നല്ലതായിരുന്നതു കൊണ്ട് ഞാനാണ് എല്ലാവർക്കുമായി പ്ലക്കാർഡുകൾ എഴുതിയത്. അതും പിടിച്ചാണ് അവർ... അവർ... നേതാക്കളായതുകൊണ്ട് അച്ഛനും അമ്മയു മുന്നിൽത്തന്നെയിരുന്നിട്ടുണ്ടാവും....’  മുഴുവനാക്കാതെ രഞ്ജൻ നിർത്തി. അൽപം വിതുമ്പിയോ?... അഗസ്റ്റിൻ രഞ്ജനെ തന്നെ അപ്പോഴും തുറിച്ചു നോക്കികൊണ്ടിരുന്നു. രഞ്ജന്റെ കണ്ണിലെ കണ്ണുനീർ കണ്ട് അഗസ്റ്റിൻ നോട്ടം മാറ്റി. കണ്ണുനീർ തുടച്ചുകൊണ്ട് രഞ്ജൻ എഴുന്നേറ്റു. ഒഴിച്ചുവെച്ച മദ്യം പോലും കുടിക്കാതെ അഗസ്റ്റിനോട് നാളെ കാണാം എന്ന് പറഞ്ഞു അവൻ റൂമിലേക്കു പോയി. റൂമിലെ കിടക്കയിൽക്കിടന്നു കൊണ്ട് അവൻ ആലോചിച്ചു. അവധിക്കാലം തന്റെ നാട്ടിൽ തന്നെ ആയിരിക്കും എന്ന് പണ്ടേ മനസ്സിൽ കുറിച്ചതാണ്. അതുകൊണ്ടാണ് ഇവിടേക്കു വന്നത്. ഇനി ഇവിടെ നിന്നാൽ സമാധാനം കിട്ടില്ല. ഇത്രയും പറഞ്ഞുകൊണ്ട് രഞ്ജൻ ഉറങ്ങാൻ കിടന്നു. 

രാവിലെ ആയപ്പോൾ  അഗസ്റ്റിൻ രഞ്ജന്റെ മുറിയിലേക്കു പോയി. അവിടെ അയാളെ  കണ്ടില്ല. ‘ഇനി അവൻ പറഞ്ഞ റൂം നമ്പർ തെറ്റിപ്പോയോ?’ അഗസ്റ്റിൻ റിസപ്ഷനിൽ ചെന്ന് രഞ്ജനെ പറ്റി ചോദിച്ചു: "അദ്ദേഹം ഒരാഴ്‌ചത്തേക്ക് ആണ് വന്നത് സർ. പക്ഷെ കുറച്ച് മുൻപേ അയാൾ വെക്കേറ്റ് ചെയ്തു പോയി’ അഗസ്റ്റിൻ ഒന്നും മിണ്ടിയില്ല. അയാൾ മെയിൻ എൻട്രൻസിലേക്ക് പോയി. അവിടെ നിന്ന് കുറച്ചു നേരം രഞ്ജനെപ്പറ്റി ഓർത്തു. കലങ്ങി മറിഞ്ഞ മനസ്സുമായി അഗസ്റ്റിൻ നിന്നു. രഞ്ജന്റെ അച്ഛനും അമ്മയും എവിടെയായിരിക്കും? അവർക്കെന്തു പറ്റിയതായിരിക്കും? സമരക്കാരുടെ ഇടയിലേക്കു വണ്ടികയറിയപ്പോൾ അവർ....? അഗസ്റ്റിൻ വേഗം റിസപ്ഷനിൽച്ചെന്ന് പറഞ്ഞു: "ഞാനും വെക്കേറ്റ് ചെയ്യുകയാണ്" പെട്ടിയുമെടുത്ത് മെയിൻ എൻട്രൻസിൽ പാഞ്ഞു ചെന്നു... റിസോർട്ടിന്റെ പേര് വായിച്ചു: ‘ബെഹോൾഡൻ എവർഗ്രീൻ റിസോർട്ട്’, ഓൾഡ് പഞ്ചാരമുക്ക്’

gargi
ഗാർഗി. എ

(സർക്കാർ മോഡൽ ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ ഒൻപതാം ക്ലാസ് വിദ്യാർഥിനിയാണ് ഗാർഗി എ.)

Content Summary: Malayalam Short Story ' Veliyettam ' Written by Gargi A.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com