ADVERTISEMENT

തിരുവില്വാമലയിൽ 

പുനർജനി നൂഴ്ന്നെത്തും

വൃശ്ചികക്കാറ്റിന്റെ

ഓമൽക്കവിളിൽ

വിളറിയ വിരലിൽ 

പിറന്നൊരു കവിതയായി

മൃദുവായി തഴുകി

ഉമ്മകൾ നൽകണം.
 

വില്വാദ്രിനാദന്റെ

ഉമ്മറപ്പടിയിലെ

പാടെകറുത്തൊരുക്കല്ലിൽ

ചമ്രംപടിഞ്ഞിരുന്ന്

അകലെ മണലിന്മേൽ

വെയിൽപൈതങ്ങൾ 

കളിപ്പതു കാണണം.
 

ഒരു യാത്രയിലുമേകനല്ലെന്നോതി

ഇടതുകൈയ്യിൽ ചേർത്തൊരു

വലംകൈയ്യുടെ പകരമിപ്പോൾ

ആറ്റുവഞ്ചിപ്പൂക്കളിലുറങ്ങും 

പോക്കുവെയിലിന്റെ 

നീലിച്ച നിസ്സംഗത.
 

കാലക്കെടുതികൾ തീർപ്പതിന്നായെന്നോ

ഹനുമാന് നേർന്നൊരു 

വെറ്റിലമാല

തീരാക്കടം പോലെ 

തോരാമഴ പോലെ

ജീവന്റെ ജീവനിൽ

കുതിർന്നു കിടക്കുന്നു.
 

നേർച്ചകൾ നടത്താതെ നേട്ടങ്ങളൊന്നുമേ

കൂട്ടിനുണ്ടാവില്ലയെന്നോതാൻ

നേർവഴി കാട്ടാൻ നേരെ നടത്തിക്കാൻ

നേരും നെറിവും പകർന്നു നൽകാൻ,

കാലം കരുതിയ 

കാതരേ നീയിന്ന് ഏത് സ്മൃതിപഥത്തിന-

പ്പുറത്തിരുന്നാണ്

സ്വപ്നങ്ങൾ തൂവുന്നമിഴിയടച്ചിരുന്ന്

മൗനത്തിൻ പ്രാർഥനാ

ഗീതങ്ങൾ ജപിക്കുന്നത്.
 

പാടെ വരണ്ടൊരാ

പുഴയുടെ മാറിലൂടെ

ഏറെ കിതച്ചൊരു തീവണ്ടിയൊന്നിതാ

കൊക്കിക്കുരച്ചുകൊണ്ടതി ശീഘ്രം

തെക്കോട്ടോടി മറയുന്നു ദൂരെ.
 

അതിരാത്രം നടക്കുന്ന പാഞ്ഞാളിൻ മണ്ണിലും

ജീവന്റെയന്തിമയങ്ങു-

മൈവർമഠത്തിലും

സ്വപ്നങ്ങളിഴപ്പിരിച്ചസ്സൽ കസവുകൾ

നിത്യവും നെയ്യും കുത്താമ്പുള്ളിയിലും 

ധന്യ പ്രണയത്തിൻ 

വിയോഗം വരുത്തിയ

ഖിന്നതയാൽ മുറിവേറ്റ മനസ്സുമായി

പാതിമാത്രം നിറച്ചു നീ തന്നൊരു

തൂലികയുമായിന്നുമലയുന്നു.
 

വസന്തം മനസ്സിൽ 

വിടർന്നൊരു നാളിൽ

കുടമുല്ലപ്പൂവിന്റെയിതളിൽ ഞാനെഴുതിയ

കളഞ്ഞു പോയൊരു കവിതയെ

ഈ മലയുടെ ചുവട്ടിൽ തിരയുന്നു.
 

കുണ്ടിലയ്യപ്പൻ കാവിന്റെ മുന്നിൽ

ഉറഞ്ഞു തുള്ളിത്തളർന്നുവീണ

ചുവന്നസന്ധ്യയുടെ തനുവിൽ വിരഹം

ഉടയാടയായി ചാർത്തി പ്രകൃതി.
 

ഒരു സന്ധ്യയുമൊരു പുലരിയും

ഒരു വെയിലുമൊരു മഴയും

ഒരു നീയും ഒരു ഞാനും

ഒരു പോലെയിമണ്ണിലുണ്ടാവില്ല.
 

മായന്നൂർക്കാവിലെ നടയിൽത്തൊഴുത്

ആതിര നിലാവിൽ മുങ്ങി

വില്വാദ്രിനാഥന്റെയരികിലെത്തിയ

ചിതറിത്തെറിച്ചൊരു സ്വപ്നമേ,

ഇനിയിവിടെയീ കുന്നിന്റെ നെറുകിൽ

ഒരുമിച്ചു നമുക്കൊരു കവിത പാടാം.

പകലിനെതിന്നു വിശപ്പടക്കുമൊരു

നീചരാവിന്റെ മാറിൽ പന്തം കൊളുത്തി,

തൊണ്ടയിൽ നിന്നും ചുടുചോര

ചിന്തുന്നയത്രയുമുച്ചത്തിൽ

ഏറ്റു പാടാം ഒരു നഷ്ടസ്വപ്നത്തിൻ

നീടുറ്റ കഥയും നീറുന്ന സ്മൃതികളും.
 

Content Summary: Malayalam Poem ' Kalanju Poyoru Kavitha ' Written by K. R. Rahul

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com