ADVERTISEMENT

ധനലക്ഷ്മി ആശുപത്രിയുടെ മൂന്നാം നില. പകുതി ചാരിയിട്ട വാതിൽ തള്ളി ശരണ്യ അകത്തേക്ക് കടന്നു. വിജയാപ്പൻ മുകളിൽ കറങ്ങുന്ന പങ്ക നോക്കി കിടക്കുന്നു. ആന്റി അടച്ചിട്ട ഗ്ലാസ് ജനാലയിൽ കൂടെ പുറത്തേക്ക് നോക്കി നിൽക്കുന്നു. ആകെ ശോകമായ അന്തരീക്ഷം. ശരണ്യ അകത്ത് കടന്നത് രണ്ടുപേരും അറിഞ്ഞിട്ടില്ല. പതുക്കെ മുരടനക്കി. രണ്ടു പേരും ഞെട്ടി. 'എന്താ നീത ആന്റി പുറത്ത് ഇങ്ങനെ കാര്യമായി നോക്കി നിൽക്കുന്നത്?' ആ മൂകതക്ക് അയവ് വരുത്താൻ വേണ്ടി ശരണ്യ വെറുതെ ചോദിച്ചു. 'നീ ഇങ്ങു വന്ന് നോക്ക്. ആന്റി എന്നെ അടുത്തേക്ക് വിളിച്ചു.' 'താഴെ ഒരു ഫൗണ്ടൻ പ്രവർത്തിക്കുന്നുണ്ടായിരുന്നു. മുകളിൽ നിന്ന് കാണാൻ നല്ല ഭംഗി.' 'ഹായ് എന്ത് രസമാണ്. എന്തേ ആന്റി ജനൽ തുറന്നിടാത്തത്? നല്ല കാറ്റ് കിട്ടില്ലേ?' 'ജനൽ തുറന്നിടാൻ പറ്റില്ല. കാരണം താഴെ നീ സുന്ദരം എന്ന് പറഞ്ഞ ഫൗണ്ടൻ യഥാർഥത്തിൽ ഫൗണ്ടൻ അല്ല. വേസ്റ്റ് വാട്ടർ ശുദ്ധീകരിക്കുന്ന പ്ലാന്റ് ആണ്. ജനാല തുറന്നിട്ടാൽ നാറ്റം കൊണ്ട് ഇവിടെ നിൽക്കാൻ പറ്റില്ല. ചില മനുഷ്യരെ കണ്ടിട്ടില്ലേ? ദൂരെ നിന്ന് നോക്കുമ്പോൾ സുന്ദരമായിരിക്കും. അടുത്തു കഴിഞ്ഞാൽ ആണ് യഥാർഥ ഗന്ധം മനസ്സിലാവുക.' 'ആന്റി നല്ല ഫിലോസഫിക്കൽ മൂഡിൽ ആണല്ലോ. ആരെപ്പറ്റി ആണ്?' 'അയ്യോ. ആരെയും ഉദ്ദേശിച്ച് പറഞ്ഞതല്ല പൊതുവെ പറഞ്ഞതാണ്.' 'അതിരിക്കട്ടെ. ആപ്പന് എങ്ങനെ ഉണ്ട്. കാണാൻ തന്നെ ശരിക്ക് ക്ഷീണം പിടിച്ചല്ലോ.' 'ഉം. ശരിക്കും പേടിച്ചു. ഇപ്പോൾ കുഴപ്പം ഇല്ല എന്നാണ് ഡോക്ടർ പറഞ്ഞത്. 2 ദിവസം കഴിഞ്ഞാൽ ഡിസ്ചാർജ്ജ് ആക്കും.'

'ആന്റി ഒറ്റക്കേ ഉള്ളൂ വേറെ ആരും ഇല്ലെ സഹായിക്കാൻ?' 'ആൾക്കാർ വന്നു കണ്ടു പോവുന്നുണ്ട്.  പിന്നെ സഹായിക്കാൻ നീ ഒക്കെ അല്ലെ വരേണ്ടത്. നീ ഇപ്പോൾ വന്നത് 2 ദിവസം കഴിഞ്ഞിട്ടല്ലേ?'കേട്ടപ്പോൾ ശരണ്യക്ക് കുറ്റബോധം തോന്നി. 'അത് ആന്റി. അച്ഛനും അമ്മയും അന്ന് തന്നെ വന്നില്ലേ. ഐ.സി.യു വിൽ നിന്ന് വാർഡിലേക്ക് മാറ്റിയിട്ട് കാണാൻ വരാം എന്ന് വിചാരിച്ചിട്ടാണ്.' 'സാരമില്ല. ഞാൻ വെറുതെ പറഞ്ഞതാണ്.' 'ആന്റി വേണമെങ്കിൽ വീട്ടിൽ പോയി ഫ്രഷ് ആയി വന്നോ. ഞാൻ വൈകുന്നേരമേ പോവുന്നുള്ളൂ.' ശരണ്യ വെറുതെ പറഞ്ഞു. ആന്റിക്ക് സന്തോഷം ആയി. അത് കേൾക്കാൻ കാത്തിരുന്ന പോലെ പറഞ്ഞു. 'പെട്ടന്നുള്ള വരവായത് കാരണം ഒരു സാധനവും എടുത്തിട്ടില്ല. കൊണ്ടുത്തരാനും ഞങ്ങൾക്ക് ആരും ഇല്ലല്ലോ.' ആന്റിയുടെ ശബ്ദത്തിലെ നിരാശ മനസ്സിലായപ്പോൾ ശരണ്യക്ക് ദുഃഖം തോന്നി. ഇത്ര അടുത്തുണ്ടായിട്ടും തനിക്ക് നേരത്തെ വരാൻ തോന്നിയില്ലല്ലോ. സത്യം പറഞ്ഞാൽ നേരത്തെ വരാൻ ഇറങ്ങിയതാണ്. അഞ്ജിത ചേച്ചിയെയും കൂട്ടി വരാൻ വിചാരിച്ചതാണ്. അവിടെ ചെന്നപ്പോൾ അവർ പറഞ്ഞ കാര്യങ്ങൾ കേട്ടപ്പോൾ ഒന്ന് മടിച്ചതാണ്. അങ്ങനെ ആന്റി പോയി.

'ആപ്പാ. എന്താ ഒരു ചെറിയ അസുഖം വരുമ്പോഴേക്കും ആകെ ക്ഷീണിച്ചല്ലോ.' 'അസുഖം ചെറുതായിരുന്നില്ല. മരണത്തിന്റെ വക്കിൽ നിന്നാണ് ഞാൻ തിരിച്ചു വന്നത്. ഓർക്കുമ്പോൾ ഒരു തരം. എന്താ പറയുക?.' 'പേടിയുണ്ടോ?' 'പേടി നീതയെ ഓർത്തിട്ടാണ്. ഞാൻ പോയാൽ അവൾ തനിച്ചാവില്ലേ?' 'ആപ്പൻ ഉടനെയൊന്നും പോവാൻ പോവുന്നില്ല. പിന്നെ പോയാലും ആന്റി തനിച്ചാവില്ല. നമ്മൾ ഒക്കെ പിന്നെ എന്തിനാ?' 'ഈ ഒരു പ്രതീക്ഷ കുറച്ചു നാൾ മുന്നേവരെ ഉണ്ടായിരുന്നു. പക്ഷെ ഇപ്പോൾ ആ പ്രതീക്ഷ ഇല്ല.' 'ഇപ്പോൾ എന്തു പറ്റി?' 'ഓരോ അനുഭവങ്ങൾ. അനുഭവം ആണ് ഏറ്റവും നല്ല അധ്യാപകൻ എന്നല്ലേ പറയുന്നത്?' 'അതിനിപ്പോൾ പ്രത്യേകം ആയി എന്ത് അനുഭവം ആണ് ഉണ്ടായത്?' 'അതൊക്കെ കുറെ പറയാൻ ഉണ്ട്. ഇപ്പോൾ പറഞ്ഞാൽ ശരിയാവില്ല.' 'അഞ്ജിത ചേച്ചിയുമായി എന്തോ പ്രശ്നം ഉണ്ടല്ലേ?' ആപ്പൻ ഒന്ന് ഞെട്ടി. 'എന്ത് പ്രശ്നം?' 'ഒളിക്കണ്ട. ഞാൻ ഇങ്ങോട്ട് വരാൻ ചേച്ചിയെ കൂട്ട് വിളിച്ചതാണ്. പക്ഷെ ചേച്ചി ഒഴിഞ്ഞു മാറി. കാരണം ചോദിച്ചപ്പോൾ ഒന്നും പറഞ്ഞില്ല. പിന്നെ ഞാൻ വിടാതെ നിർബന്ധിച്ചപ്പോൾ കാര്യം പറഞ്ഞു.' 'ചേച്ചി എന്താണ് പറഞ്ഞത്?' 'ആപ്പൻ ചേച്ചിയുടെ മെസഞ്ചർ തുറന്നു നോക്കി എന്നും. അത് വായിച്ചിട്ട് സുരാജ് ഏട്ടനോട് കുറെ നുണകൾ പറഞ്ഞു കൊടുത്തു എന്നും.' 'കേട്ടപ്പോൾ എന്ത് തോന്നി എന്നെപ്പറ്റി?' 'സത്യം പറഞ്ഞാൽ നിരാശ തോന്നി. ആപ്പനെപ്പറ്റി എന്റെ മനസ്സിൽ ഉണ്ടായിരുന്ന രൂപം അതായിരുന്നില്ല.'

'എങ്കിൽ ആ മനസ്സിൽ ഉണ്ടായിരുന്ന ആ പഴയ രൂപം മാറ്റേണ്ട. ഞാൻ ഇപ്പോഴും അത് തന്നെ ആണ്. അവളുടെ ചാറ്റ് നോക്കി എന്നത് സത്യമാണ്. പക്ഷെ അതിനുള്ള സാഹചര്യം അവൾ തന്നെ ഉണ്ടാക്കിയതാണ്. അവൾക്ക് ഞാൻ ആണല്ലോ എഫ്.ബി അക്കൗണ്ട് ഉണ്ടാക്കിക്കൊടുത്തത്. യാദൃശ്ചികമായി അവളുടെ ഒരു എഫ്.ബി സുഹൃത്തിന്റെ പേജ് എന്റെ ശ്രദ്ധയിൽ പെട്ടു. ജയറാം അതാണ് അവന്റെ പേര്. അതിൽ അവൻ പോസ്റ്റ് ചെയ്ത ഓരോ ചിത്രത്തിനും താഴെ ഇവൾ ലൗ ചിഹ്നം വാരിക്കോരി ഇട്ടിരിക്കുന്നത് കണ്ടു. എത്രയോ പേർ കാണുന്ന പേജ്. പരസ്യമായി ഇങ്ങനെ ഇടുമ്പോൾ എന്തോ പന്തികേട് എനിക്ക് തോന്നി. അതാണ് ഞാൻ മെസഞ്ചർ തുറന്ന് നോക്കിയത്. എന്റെ സംശയം ശരിയായിരുന്നു. സുരാജിനെ അവൾ ശരിക്കും ചതിച്ചുകൊണ്ടിരിക്കയായിരുന്നു. അടുത്ത ദിവസം ഞാനും നീതയും കൂടി അവളുടെ വീട്ടിൽ ചെന്ന് ഒരുപാട് ഉപദേശിച്ചു. നെറ്റിലെ ചതിക്കുഴികളെക്കുറിച്ച് ഒരു ക്ലാസ്സ് തന്നെ എടുത്തു. എന്ത് പറഞ്ഞിട്ടും ജയറാം മോശക്കാരൻ ആണ് എന്ന് അവൾ സമ്മതിച്ചില്ല. ചതിക്കാൻ ആണെങ്കിൽ അവന് എത്രയോ സന്ദർഭം കിട്ടിയിരുന്നു. തന്റെ വിരൽത്തുമ്പിൽ പോലും അവൻ തൊട്ടിട്ടില്ല എന്നാണ് അവൾ പറഞ്ഞത്. അതൊക്കെ അവന്റെ അടവായിരുന്നു. എന്തായാലും ഇനി ചാറ്റ് തുടരില്ല എന്ന വാക്ക് അവൾ ഞങ്ങൾക്ക് തന്നു. ഞങ്ങൾക്ക് അത് മതിയായിരുന്നു. പക്ഷെ അവൾ ഞങ്ങളെയും ചതിച്ചു. ചാറ്റ് മെസഞ്ചറിൽ നിന്ന് വാട്‌സാപ്പിലേക്ക് മാറ്റി അവർ. ചാറ്റ് വായിക്കാൻ കഴിഞ്ഞില്ലെങ്കിലും അവൾ വാട്‌സാപ്പിൽ കൂടെ ബന്ധം തുടരുന്നത് എനിക്ക് മനസ്സിലായി. പിന്നെ എനിക്ക് സുരാജിനോട് പറയുക മാത്രമേ വഴി ഉണ്ടായിരുന്നുള്ളു. കാരണം ഞാൻ കണ്ട മെസഞ്ചറിലെ അവരുടെ ചാറ്റ് അത്രയ്ക്കും മോശമായിരുന്നു. അത് തുടർന്നാൽ അവൾ വലിയ അപകടത്തിൽ എത്തുമായിരുന്നു.' 

'എന്തായാലും അതോടെ അവൾക്ക് ഞങ്ങൾ ശത്രുക്കൾ ആയി. അവൾക്ക് മനഃപ്രയാസം ഉണ്ടാക്കേണ്ട എന്ന് കരുതി ഞങ്ങൾ അങ്ങോട്ട് ഉള്ള പോക്കും കുറച്ചു.' 'പഴയ പോലെ ഇല്ലെങ്കിലും ഇപ്പോഴും അവൾ ആ ബന്ധം തുടരുന്നുണ്ടാവും എന്ന് എനിക്ക് അറിയാം. പക്ഷെ ഞാൻ അറിഞ്ഞ സ്ഥിതിക്ക് കൈവിട്ടുള്ള കളിക്ക് ജയറാം ധൈര്യപ്പെടില്ല എന്ന് എനിക്കറിയാം. മാത്രമല്ല ഞാൻ അവനെ വിളിച്ചു വാണിംഗ് കൊടുത്തിരുന്നു. അഞ്ജിതക്ക് മോശമായി എന്ത് സംഭവിച്ചാലും അവനെ ഞാൻ പൊക്കും എന്ന്.' 'ഒരു പക്ഷെ ഞാൻ ഈ കിടപ്പിൽ മരിച്ചാൽ പോലും അഞ്ജിത സന്തോഷിക്കും. എന്നാൽ എനിക്ക് നിരാശ ഇല്ല. ഞാൻ ഇടപെട്ടില്ലായിരുന്നെങ്കിൽ അഞ്ജിത ഒരു പക്ഷെ ഇന്ന് ജീവനോടെ ഉണ്ടാവുമായിരുന്നില്ല. അല്ലെങ്കിൽ വല്ല ചുവന്ന തെരുവിലും എത്തിയിട്ടുണ്ടാവുമായിരുന്നു. അവൾക്ക് ലോകം മനസ്സിലായിട്ടില്ല.' 'അവൾ കരുതുന്നത് എന്നെ തോൽപിച്ചു എന്നാണ്. പക്ഷെ എനിക്ക് അവൾ കരുതുന്നത് പോലെ അവളോട് ജയിക്കാൻ  ആഗ്രഹമില്ല. അല്ലെങ്കിൽ എനിക്ക് ഈ സംഭവം നമ്മുടെ ബന്ധുക്കളോടൊക്കെ പറഞ്ഞൂടെ? എല്ലാവരും എന്റെ ഭാഗത്ത് നിൽക്കില്ലേ? ആരെങ്കിലും ഇവളെ ഇക്കാര്യത്തിൽ സപ്പോർട്ട് ചെയ്യുമോ? നീ പോലും ഇപ്പോൾ അല്ലെ അറിയുന്നത്?'

'അതല്ലെങ്കിൽ ജയറാം ഞാൻ സംസാരിച്ചപ്പോൾ പ്രകോപിതനായി ഇവളെപ്പറ്റി വിളിച്ചു പറഞ്ഞത് ഞാൻ റെക്കോർഡ് ചെയ്ത് വെച്ചിട്ടുണ്ട്. അത് ഇവളെ കേൾപ്പിച്ചു കൊടുത്താൽ പോരെ? ഇവൾ ഞങ്ങളെ വെറുപ്പിച്ച് തുടരുന്ന ബന്ധത്തിലെ നായകൻ എത്ര ചീപ്പ് ആയിട്ടാണ് ഇവളെ കാണുന്നത് എന്ന് അത് കേട്ടാൽ മനസ്സിലാവും.' 'അങ്ങനെ ഉണ്ടെങ്കിൽ അത് കേൾപ്പിച്ചു കൊടുക്കണമായിരുന്നു.' 'എന്തിന്? ആർക്ക് വേണ്ടിയാണോ പ്രിയപ്പെട്ടവരെ ശത്രുക്കൾ ആക്കിയത്. അവൻ ഇവളെ എത്ര വില കുറച്ചാണ് കാണുന്നത് എന്ന് മനസ്സിലായാൽ അവൾ തകർന്ന് പോവും.' 'ആപ്പന്റെ കണ്ണ് നിറഞ്ഞല്ലോ.' 'സന്തോഷം വന്നാലും സങ്കടം വന്നാലും നിറയാൻ ഈ കണ്ണ് തന്നെയല്ലേ ഉള്ളു. എനിക്ക് ഇപ്പോൾ സന്തോഷം തന്നെയാണ്. ഒരാളുടെ നന്മ മാത്രം പ്രതീക്ഷിച്ച് എന്തെങ്കിലും ചെയ്യുക. ആ കാരണം കൊണ്ട് തന്നെ അയാളാൽ വെറുക്കപ്പെടുക. അതിലും ഒരു സുഖമുണ്ട്.'

Content Summary: Malayalam Short Story ' Swapnangalkkappuram ' Written by Jayaseelan K.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com