ADVERTISEMENT

അങ്കമാലിയിലെ സൂപ്പർ സ്പെഷ്യാലിറ്റി ഹോസ്പിറ്റലിൽ കണ്ണിന്റെ ചെറിയ ഒരു സർജറിയുമായി ബന്ധപ്പെട്ട് അഡ്മിറ്റ് ആയതായിരുന്നു ജോൺസൻ. 24 മണിക്കൂർ നേരത്തെ കാര്യമേ ഉള്ളൂ, എന്നാലും കണ്ണിനല്ലേ സർജറി അതുകൊണ്ട് ഉൾഭയത്തോടെ പേ വാർഡിലെ കാഴ്ചകളൊക്കെ ആർത്തിയോടെ നോക്കി കിടക്കുകയായിരുന്നു. അതിരാവിലെയാണ് ഡോക്ടർ സർജറി തുടങ്ങുക, തലേ ദിവസമേ നാളത്തെ ഡേറ്റ്കാരെയൊക്കെ നഴ്സുമാർ ഒരുക്കും. അപ്പോഴാണ് ജോൺസന്റെ റൂം അന്വേഷിച്ച് ആശുപത്രിയുടെ എംഡിയും ഭാര്യയും എത്തിയത്. സാരിതലപ്പ് തലയിലൂടെ ഇട്ട ഡോക്ടർ ഫാത്തിമയും ഡോക്ടർ സലാലുദ്ദീനും. 

ജോൺസൻ ചേട്ടൻ ഞങ്ങളെ ഓർക്കുന്നുണ്ടോ എന്നും ചോദിച്ചിട്ടാണ് വരവ്. ജോൺസന് ഒരു എത്തും പിടിയും കിട്ടിയില്ല. “ഞങ്ങളുടെ മകൻ ആണ് ഇവിടത്തെ ഡോക്ടർ. മോൻ വീട്ടിലേക്ക് വിളിച്ചു പറഞ്ഞു ഉമ്മയുടെയും ഉപ്പയുടെയും വളരെ വേണ്ടപ്പെട്ട ഒരാൾ ഇവിടെ അഡ്മിറ്റ് ആയിട്ടുണ്ട് എന്ന്. സാധാരണ ഉച്ചവരെ മാത്രമേ ഞങ്ങൾ ഇവിടെ ഉണ്ടാകു. ഇന്ന് ജോൺസൻ ചേട്ടനെ കാണാൻ വേണ്ടി മാത്രം വൈകുന്നേരം വന്നതാണെന്ന്”. ഈ ഹോസ്പിറ്റൽ ദുബായിലുള്ള ഏതോ ഒരു ഇക്കയുടെ ആണെന്ന് ആരോ പറഞ്ഞു കേട്ടിരുന്നു. ഇവർക്ക് ഞാനുമായി എന്തു ബന്ധം? പഠിച്ചതും ജീവിക്കുന്നതും ഒക്കെ ക്രിസ്ത്യാനികളുടെ ഇടയിൽ ആയതുകൊണ്ട് ഇവരെ ഓർത്തെടുക്കാൻ കഴിയാതെ ജോൺസൻ അന്ധാളിച്ച് ഇരുന്നു. “ഞാൻ ജോൺസൻ ചേട്ടന്റെ ഉറ്റസുഹൃത്ത് ക്രിസ്റ്റഫറിന്റെ അനന്തരവൾ ആണ്. ഇപ്പൊ മനസ്സിലായോ?”എന്നു ചോദിച്ചു ഡോക്ടർ ഫാത്തിമ.

ജോൺസന്റെ മനസ്സ് ഒറ്റയടിക്ക് ഒരു 40 വർഷം പുറകോട്ടു പോയി. അന്നൊരു അവധി ദിവസമായിരുന്നു. രാവിലെ 9:00 മണി ആയപ്പോൾ ഉറ്റസുഹൃത്ത് ക്രിസ്റ്റഫറിന്റെ ഒരു ഫോൺ. “നീ ഫ്രീ അല്ലേ, എനിക്ക് ഒരു അത്യാവശ്യകാര്യത്തിന് എറണാകുളം വരെ ഒന്ന് പോകണം. എനിക്ക് ഒന്ന് കൂട്ട് വരാമോ? നീ ഉണ്ടെങ്കിൽ നമുക്ക് രണ്ടുപേർക്കും മാറിമാറി കാർ ഓടിക്കാമല്ലോ എന്ന്.” ജോൺസൻ അപ്പോൾതന്നെ എറണാകുളത്ത് പോകാൻ തയാറായി. 20 മിനിറ്റിനകം ക്രിസ്റ്റഫർ ഫിയറ്റ് കാറുമായി എത്തി. നീ ഓടിച്ചോ കാർ എന്നും പറഞ്ഞു താക്കോലും കൊടുത്തു. ഫ്രണ്ട് സീറ്റിൽ ജോൺസനോടൊപ്പം ഒരാൾ കയറി. പുറകുവശത്ത് ക്രിസ്റ്റഫറിന്റെ പെങ്ങളുടെ ഡോക്ടർ മകളും കൂടെ ഒരു പയ്യനും. ബാക്ക് സീറ്റിൽ അവർ മൂന്ന് പേരും ആയി യാത്ര തുടങ്ങി. കാറിൽ ഇരിക്കുന്നവർ ഹിന്ദിയിൽ തമ്മിൽ തമ്മിൽ എന്തോ സംസാരിക്കുന്നുണ്ട്. എന്താണ് ഇവർ പറയുന്നതെന്ന് ജോൺസന് മനസ്സിലായില്ല. ഉച്ചയോടെ ഇവർ എറണാകുളത്തെത്തി നല്ലൊരു ഹോട്ടലിൽ കയറി എല്ലാവരും ബിരിയാണി ഒക്കെ കഴിച്ചു. അപ്പോഴാണ് ജോൺസൺ ക്രിസ്റ്റഫറോട് ചോദിക്കുന്നത്. “ഇവരൊക്കെ ആരാ, ഒന്ന് നിന്റെ പെങ്ങളുടെ മകൾ. മറ്റ് രണ്ട് ആണുങ്ങൾ ആരാ മനസ്സിലായില്ലല്ലോ എന്ന്?”

നീ പേടിക്കണ്ട എന്ന് വിചാരിച്ചു ഞാൻ പറയാതിരുന്നത് ആണ്. എന്റെ പെങ്ങളുടെ മകൾ സ്നേഹിക്കുന്ന ഡോക്ടർ പയ്യനാണ് പുറകിലിരിക്കുന്നത്. മറ്റേയാൾ അദ്ദേഹത്തിന്റെ ഒരു ബന്ധുവും. രണ്ടുപേരും കൽക്കത്തയിൽ നിന്ന് വന്നവരാണ്. പെങ്ങളും കുടുംബവും കൽക്കത്തയിൽ ആയിരുന്നു. ഇപ്പോൾ അളിയൻ റിട്ടയർ ആയപ്പോൾ തൃശ്ശൂരിൽ വീടൊക്കെ വെച്ച് താമസത്തിന് എത്തിയതാണ്. ഇവളുടെ രണ്ട് ആങ്ങളമാർ ഒരാൾ പൈലറ്റും മറ്റേയാൾ മിലിറ്ററി ഓഫിസറും ആണ്. ഈ പെൺകുട്ടി കഴിഞ്ഞ അഞ്ചു വർഷമായി ഈ മുസ്ലിം യുവാവുമായി കടുത്ത പ്രണയത്തിലായിരുന്നു. എന്റെ പെങ്ങളുടെയും നമ്മുടെ നാട്ടുകാരുടെയും സ്വഭാവം അറിയാമല്ലോ? അതുകൊണ്ട് ഇവർക്ക് ഒളിച്ചോടാനുള്ള സൗകര്യം ഒരുക്കി കൊടുക്കുകയാണ് നമ്മൾ ഇപ്പോൾ. ഞാൻ ഒരു ധൈര്യത്തിന് നിന്നെ കൂടി കൂട്ട് വിളിച്ചതാണ് എന്ന്.

വൈകുന്നേരം ആറരയ്ക്ക് എറണാകുളത്തു നിന്നാണ് കൽക്കത്തക്കുള്ള ട്രെയിൻ. അതിൽ ഇവരെ കയറ്റി വിട്ടാൽ നമ്മുടെ ജോലി തീർന്നു. അതുവരെ നമ്മൾ എങ്ങനെയെങ്കിലും സമയം കളയണം. ഇവൾ ഇവിടെ തൃശൂരിൽ ഒരു ഹോസ്പിറ്റലിൽ ജോലി ചെയ്യുന്നുണ്ട്. രാവിലെ ഹോസ്പിറ്റലിലേക്കാണെന്നും പറഞ്ഞു ഇറങ്ങിയതാണ്. ഇവൾ ഉച്ചയ്ക്ക് വീട്ടിൽ വരാതെ ആകുമ്പോൾ പെങ്ങളും അളിയനും അന്വേഷണം തുടങ്ങും. ഒരു രണ്ടു മണിക്കൂർ നേരത്തേക്ക് ബന്ധുക്കളെ ഒക്കെ വിളിച്ചു ചോദിച്ചു സമയം കളയും. അതു കഴിഞ്ഞു ബസ് സ്റ്റാൻഡിലും റെയിൽവേസ്റ്റേഷനിലും ഒക്കെ അന്വേഷണം തുടങ്ങും. നമുക്ക് റെയിൽവേ സ്റ്റേഷനിലോ ബസ്റ്റാൻഡിലോ ഒന്നും ഇപ്പോഴേ പോയി ഇരിക്കാൻ പറ്റില്ല. കാരണം പൊലീസ് അവിടെയൊക്കെ അന്വേഷണം തുടങ്ങി കാണും. അതുകൊണ്ട് നമുക്ക് കാർ ഓടിച്ചു കൊണ്ടേയിരിക്കാം എന്ന്. 

ഇവരുടെ സ്നേഹബന്ധത്തെ കുറിച്ചൊക്കെ പെങ്ങൾക്കും അളിയനും നന്നായി അറിയാം. അത് പൊളിക്കാൻ വേണ്ടിയാണ് ഇവളെയും കൊണ്ട് അവർ തൃശ്ശൂർക്ക് വന്നത് തന്നെ. തിരക്കിട്ട് മറ്റു കല്യാണങ്ങൾ ഈ കുട്ടിക്ക് വേണ്ടി അന്വേഷിക്കുകയാണ് ഇപ്പോൾ. “പ്രണയത്തിന്റെ വില ചെറുപ്പക്കാരനായ ക്രിസ്റ്റഫർ അങ്കിളിന് മനസ്സിലാകും എന്ന് കരുതി അവൾ എന്റെ സഹായം ചോദിച്ചു. ഞാൻ കുറച്ചു കാലം പെങ്ങളുടെ കൂടെ കൽക്കത്തയിൽ ഉണ്ടായിരുന്നത് കൊണ്ട് ഈ മുസ്ലിം കുടുംബത്തെ എനിക്ക് നന്നായി അറിയാം. അതുകൊണ്ട് ഞാൻ ഇതിന് കൂട്ടുനിൽക്കുകയാണ്. ഷേക്സ്പിയറും വേർഡ്സ് വേർത്തും ഒക്കെ പഠിച്ചിട്ടു നമ്മൾ ഇതിനൊക്കെ എതിരുനിൽക്കുന്നത് ശരിയല്ലല്ലോ എന്തുപറയുന്നു ജോൺസൻ? ഞാൻ ചെയ്യുന്നത് 100% ശരിയല്ലേ? എന്ന്. ഒന്നും അറിയാതെയാണെങ്കിലും ഏതായാലും ഇറങ്ങിപ്പുറപ്പെട്ടു, ഇനി കാര്യങ്ങൾ നടത്തുക തന്നെ എന്ന് ജോൺസനും  കരുതി.

ഉച്ചയൂണു കഴിഞ്ഞ് സലാലുദ്ദീനിന്റെ ഒരു ബന്ധു തിരുവല്ലയിൽ ഉണ്ട് അവിടെ പോയി ഇരുന്ന് എല്ലാവരും കൂടി കുറെ സമയം കളഞ്ഞു. ഏകദേശം നാലു മണിയായപ്പോൾ അവിടുന്ന് വീണ്ടും കാറോടിച്ച് എറണാകുളം റെയിൽവേ സ്റ്റേഷനിൽ എത്തി മൂന്നുപേരെയും ട്രെയിൻ കയറ്റിവിട്ടു കഴിഞ്ഞപ്പോൾ പേടികൊണ്ടും കാറോടിച്ചും രണ്ടുപേരും തളർന്നു പോയി. രണ്ടുപേരും കൂടെ അവിടെ തന്നെയുള്ള രണ്ട് ബന്ധുക്കളുടെ വീട്ടിലേക്ക് ഉറങ്ങാൻ പോയി. ഉറങ്ങാൻ പോകുന്നതിനുമുമ്പ് ജോൺസൻ വീട്ടിലേക്ക് ഫോൺ ചെയ്തു പറഞ്ഞു. “ഞാൻ ഇന്ന് ഇവിടെ പെങ്ങളുടെ വീട്ടിൽ ഉണ്ട്. അവിടെ ജോലിക്ക് നിൽക്കുന്ന പയ്യനോട് ക്രിസ്റ്റഫറിന്റെ വീട്ടിൽ ഒന്ന് പോയി പറയണം ക്രിസ്റ്റഫർ ഇന്ന് വരില്ല നാളെയെ വരികയുള്ളു എന്ന്.” ജോൺസന്റെ ജോലിക്കാരൻ പയ്യൻ ക്രിസ്റ്റഫറുടെ വീട്ടിലെത്തി കാര്യം പറയുമ്പോഴാണ് അവർ മനസ്സിലാക്കുന്നത് ക്രിസ്റ്റഫർ ആണ് ഈ സഹായം എല്ലാം ചെയ്തു കൊടുത്തത് എന്ന്. 

ഫ്ലാഷ് ബാക്കിൽ നിന്ന് ഞെട്ടിപ്പിടഞ്ഞെഴുന്നേറ്റപ്പോൾ ആ പെൺകുട്ടി പറയുകയാണ് “ഞാൻ അന്ന് കൊൽക്കത്തയിലെത്തി മതം മാറി ഫാത്തിമ ആയി. ആ സമുദായത്തിലെ എല്ലാ പ്രാർഥനകളും, ഖുർആനും ഒക്കെ പഠിച്ചു, ഇന്ന് രണ്ട് ആൺമക്കളുടെ അമ്മയാണ്. അവർ രണ്ടുപേരും പഠിച്ചു ഡോക്ടർമാരായി. ആദ്യത്തെ മോൻ ജനിച്ചപ്പോൾ തന്നെ വീട്ടുകാരുടെ പിണക്കമൊക്കെ മാറി അവർ ഓടിയെത്തി. പിന്നെ വർഷങ്ങളായി ഞങ്ങൾ ഗൾഫിലായിരുന്നു. ഇപ്പോൾ ഇവിടെ ഈ ഹോസ്പിറ്റൽ തുടങ്ങിയിരിക്കുന്നത് ഞങ്ങൾ ആണ്. മക്കൾ മുതിർന്നപ്പോൾ മുതൽ അന്ന് ക്രിസ്റ്റഫർ അങ്കിൾ ചെയ്തു തന്ന സഹായവും യാതൊന്നും പറയാതെ ഒരു സുഹൃത്തിനെയും കൂട്ടി കൊണ്ടുവന്ന കഥയുമൊക്കെ പറഞ്ഞുകൊടുത്തിരുന്നു. അതോർമ്മയുള്ളത് കൊണ്ട് മകൻ നിങ്ങളുടെ കേസ് ഷീറ്റ് കണ്ട ഉടനെ ഞങ്ങളെ വിളിച്ചു വരുത്തിയതാണ് എന്ന്. അന്നേ പലവട്ടം ക്രിസ്റ്റഫർ അങ്കിളിനോട് ആ സുഹൃത്തിനോട് നന്ദി പറയാൻ ഞാൻ ആവശ്യപ്പെട്ടിരുന്നു. ഇന്ന് നേരിൽ കണ്ട് എല്ലാത്തിനും നന്ദി പറഞ്ഞു ആ ഹോസ്പിറ്റൽ എംഡി. ഡോക്ടർ സലാലുദ്ദീനും ഡോക്ടർ ഫാത്തിമയും.

Content Summary: Malayalam Short Story ' Olichottam ' Written by Mary Josy Malayil

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com